Saturday, September 29, 2007

ഇരട്ടത്തൊപ്പികള്‍

ക്രിക്കറ്റ് തരകന്‍ ശ്രീശാന്തിനെ മലയാളികള്‍ ചീത്ത വിളിക്കേണ്ടതിന്റെ കാരണങ്ങള്‍ എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല.

ശ്രീശാന്ത് മലയാളികളെ ചീത്ത വിളിച്ചിരുന്നോ?

ഈ നാട്ടില്‍ ജനിച്ചുപോയതില്‍ ഞാന്‍ ലജ്ജിക്കുന്നു എന്നദ്ദേഹം വിലപിച്ചോ?

മറുനാട്ടില്‍ വെച്ച് മലയാളിയെ കണ്ടാല്‍ കണ്ടപാതി കാണാത്ത പാതി നടന്നോ?

ഇതൊന്നുമല്ലെങ്കില്‍ പിന്നെന്തായിരിക്കും കാരണം എന്ന് നാഴികയ്ക്ക് നാല്പത്തിമൂന്ന് വട്ടം ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. പിന്നെ നാല്പത്തിനാലാം വട്ടം ആലോചിച്ചപ്പോള്‍ പിടികിട്ടി:

മലയാളികളായതാണ് കാരണം. നമ്മുടെ ആ ഫേമസ് ഇരട്ടത്തൊപ്പി.

അതായത് ശ്രീശാന്ത് ഫേമസായി, ശ്രീശാന്ത് കാശുണ്ടാക്കി, ശ്രീശാന്തിന്റെ പടം പത്രത്തിലും റ്റി.വിയിലും; പോരാത്തതിന് മനോരമ ശ്രീശാന്തിനെ ആശംസിക്കാനും പറഞ്ഞിരിക്കുന്നു. ശ്രീശാന്തിന്റെ അമ്മ ശ്രീശാന്തിനെ പരസ്യമായി ഗോപുമോന്‍ എന്നൊക്കെ വിളിച്ചിരിക്കുന്നു. എന്റെ മകന്‍ മിടുക്കനാണ്‌ എന്നൊക്കെ പറഞ്ഞിരിക്കുന്നു. മലയാളിയുടെ കണ്ണിലെ കരടാകാന്‍ ഇതൊക്കെ ധാരാളം പോരേ?

ശ്രീശാന്തിനെ ചീത്തവിളിക്കാനുള്ള ഒരു കാരണമായി ഒരണ്ണന്‍ പറഞ്ഞത് അദ്ദേഹം മാത്യു ഹെയ്‌ഡനോട് കളിക്കളത്തില്‍ അപമര്യാദയായി പെരുമാറിയെന്നതാണ്. അത് മനോരമയുടെ പേജ് വഴി ആ മാന്യദേഹം പറഞ്ഞത് എത്ര മര്യാദയോടെയാണെന്ന് നോക്കിക്കേ. അതാണ് നമ്മള്‍ മലയാളികള്‍. ഒരു പൊതുസ്ഥലത്ത് മാത്യു ഹെയ്‌ഡനെപ്പോലുള്ള ഒരു കളിക്കാരനോട് ശ്രീശാന്ത് എങ്ങിനെ പെരുമാറണമെന്ന് മനോരമ തന്ന ഒരു പൊതുസ്ഥലത്ത് നമ്മള്‍ നമ്മുടേതായ രീതിയില്‍ പെരുമാറിത്തന്നെ കാണിക്കും. പിന്നെ കണ്‍ഫ്യൂഷനില്ലല്ലോ.

ശ്രീശാന്തിന്റെ വേറൊരു പ്രശ്‌നം ശ്രീശാന്തിന്റെ അമ്മ ശ്രീശാന്തിനെ ഗോപുമോന്‍, പൊന്നുമോന്‍ എന്നൊക്കെ പരസ്യമായി വിളിക്കുന്നു, ഓമനിക്കുന്നു എന്നതൊക്കെയാണ്. ഒരമ്മയും ഒരു മകനേയും അങ്ങിനെയൊന്നും വിളിച്ചുകൂടാ. ഇനി വിളിക്കണമെന്നുണ്ടെങ്കില്‍ ആരും കേള്‍ക്കാതെ വീടിന്റെ അകത്തിരുന്ന് പയ്യെ വിളിച്ചുകൊള്ളണം. സ്നേഹം, വാത്സല്യം മുതലായ വികാരങ്ങള്‍ ആരെങ്കിലും പരസ്യമായി പ്രകടിപ്പിച്ചാല്‍ അത് മലയാളീ കോഡ് ഓഫ് കണ്‍‌ഡക്ട് പ്രകാരം നമുക്ക് ഇറിട്ടേഷന്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തിയാണെന്ന് ഇത്രനാളും കേരളത്തില്‍ ജീവിച്ച ശ്രീശാന്തിന്റെ അമ്മയ്ക്ക് അറിയില്ലേ? ഉദാഹരണത്തിന് ലാലേട്ടന്റെ അമ്മ ലാലേട്ടനാണ് ഏറ്റവും മികച്ച നടന്‍, അവനെ കഴിഞ്ഞേ ഉള്ളൂ ബാക്കിയെല്ലാവരും എന്നൊന്നും പരസ്യമായി പറയുന്നില്ലല്ലോ. അതാണ് വേണ്ടത്. അതു തന്നെയാണ് വേണ്ടത്. കാക്കയ്ക്കും തന്‍കുഞ്ഞ്‌ കാക്കക്കുഞ്ഞൊക്കെ തന്നെ. പക്ഷേ എത്രനേരമെന്ന് വെച്ചുകൊണ്ടാണ്‌ ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്നത്‌. കുറച്ച്‌ കഴിയുമ്പോള്‍ പിന്നെ ഒരു...ഒരു... ഇതൊക്കെ ആര്‍ക്കും വരും. നമ്മള്‍ മലയാളികള്‍ ശുദ്ധന്മാരായതുകാരണം ഉടന്‍ തന്നെ മനോരമയുടെ പേജില്‍ പോയി ചീത്ത പറയും. അത്രയേ ഉള്ളൂ. അല്ലാതെ പിന്നെ ഇതൊക്കെ മനസ്സില്‍ വെച്ചുകൊണ്ടിരിക്കണമെന്നാണോ? അത്‌ കാപട്യമല്ലേ.

ശ്രീശാന്തിന്റെ അമ്മ ശ്രീശാന്തിനെ ഗോപുമോന്‍, പൊന്നുമോന്‍, പുന്നാരമോന്‍ എന്നൊക്കെ പരസ്യമായി നാട്ടുകാര്‍ എല്ലാവരും കാണ്‍‌കെ റ്റി.വി ക്യാമറയുടെ മുന്നില്‍ നിന്നുകൊണ്ട് വിളിച്ചപ്പോള്‍ നമ്മള്‍ മനോരമ തന്ന പേജിന്റെ സൌകര്യം പരമാവധി മുതലെടുത്ത്‍ ഒളിഞ്ഞിരുന്ന് ആരും അറിയാതെ ഡാ‍ഷ് മോന്‍, പരഡാഷ് മോന്‍, ആ ഡാഷ് മോന്‍ എന്നൊക്കെ ശ്രീശാന്തിനെ വിളിച്ച് പ്രതിഷേധം അറിയിച്ചു. അതാണ് നമ്മള്‍. അത് തന്നെയാണ് നമ്മള്‍. നമ്മള്‍ മലയാളികളുടെ ഇരട്ടത്തൊപ്പിയിലെ പൊന്‍‌തൂവല്‍.

കളിസ്ഥലത്ത്‌ ഒരുമാതിരിയൊക്കെ പെരുമാറി ശ്രീശാന്ത്‌ മലയാളികളുടെ മാനം കെടുത്തി. ഇനി എന്തായിരിക്കും മലയാളികളെപ്പറ്റി മറ്റുനാട്ടുകാര്‍ക്കുള്ള ഇമേജ്‌? ഇമേജ്‌ കോണ്‍ഷ്യസ്സായ നമ്മള്‍ മലയാളികള്‍ക്കെല്ലാം ടെന്‍ഷനായി. അത്‌ ശരിയാണ്‌. തമിഴ്‌നാട്ടുകാരനെ പാണ്ടി എന്നല്ലാതെ നമ്മള്‍ വിളിക്കില്ല. അതും നല്ല ബഹുമാനത്തോടെ തന്ന. വേറേ നാട്ടുകാരെപ്പറ്റിയെല്ലാം നമുക്ക്‌ നല്ല അഭിപ്രായമാണു താനും. കൊച്ചി സര്‍വ്വകലാശാല ഐ.ഐ.ടി. പോലൊന്നും ആക്കരുതെന്ന് പറയാനുള്ള ഒരു കാരണവും മറ്റു നാട്ടുകാരോടുള്ള നമ്മുടെ ഈ സ്നേഹമാണല്ലോ. അങ്ങിനെ നമ്മള്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന ഈ ഇമേജ്‌ മുഴുവനുമല്ലേ ശ്രീശാന്ത്‌ കൊണ്ടുപോയി കളഞ്ഞത്‌? ഇനി അത്‌ നമ്മള്‍ പ്രകടിപ്പിച്ചതോ- യുണീക്കോഡ് മലയാളത്തില്‍ പോലുമല്ല, നല്ല മംഗ്ലീഷിലും ഇംഗ്ലീഷിലും തന്നെ. ഏതെങ്കിലും സായിപ്പ്‌ അതൊക്കെ വായിച്ചിട്ട്‌ അടുത്തിരിക്കുന്ന മലയാളിയോട്‌ "അണ്ണേ ഇതെന്താണ്‌ ഈ എഴുതിവെച്ചിരിക്കുന്നത്‌" എന്ന് ചോദിക്കുമ്പോള്‍ മലയാളി അത്‌ അതേ പടി പറഞ്ഞാലും കുഴപ്പമില്ലായിരുന്നു, സായിപ്പ്‌ അതിന്റെ അര്‍ത്ഥം കൂടി ചോദിക്കുമ്പോള്‍ മലയാളികളെപ്പറ്റി നല്ലൊരു ഇമേജ്‌ തന്നെ കിട്ടും. ഓ, ഇതൊക്കെ സായിപ്പ്‌ എങ്ങിനെ അറിയാനാണല്ലേ. അത്‌ തന്നെ. ആരും അറിയാതിരുന്നാല്‍ മതി, പിന്നെ എന്തും ചെയ്യാം. മലയാളി ധാര്‍മ്മികത.

ശ്രീശാന്ത് കൂടിവന്നാല്‍ കേരളാ ടീമിനു വേണ്ടി രഞ്ജി കളിക്കുക. നമ്മള്‍ മലയാളികള്‍ സമ്മതിക്കും. അതില്‍ കൂടുതല്‍ ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കുക, നാലുപേരറിയുക എന്നൊക്കെ പറഞ്ഞാല്‍ നമ്മള്‍ വിടുമോ? ഏത് കോണ്ട്രാക്ടും പൊട്ടിച്ച് കൂടുതല്‍ ശമ്പളം കിട്ടുന്ന കമ്പനിയില്‍ കൂടുതല്‍ ശമ്പളത്തിനായി പണിയൊക്കെയെടുക്കാന്‍ വലിയ മടിയൊന്നുമില്ലെങ്കിലും കാശുള്ളവരോട് നമുക്ക് എന്നും ഒരുതരം ആരാധന കലര്‍ന്ന മനോഭാവം തന്നെയാണ്. ഒരാള്‍ കാശുകാരനായാല്‍ നമ്മള്‍ ആദ്യം ഒരു തൊപ്പിയെടുത്ത് തലയില്‍ വെച്ചിട്ട് അയാളെ നോക്കിയിരിക്കും. അയാള്‍ സ്വന്തം ഇഷ്ടപ്രകാരം ഒരു സമൂഹവിവാഹമോ ഭവനരഹിതര്‍ക്ക് വീടുവെച്ചുകൊടുക്കുകയോ ഒക്കെ ചെയ്ത് അയാളെ നാലുപേരറിയാന്‍ തുടങ്ങിയാല്‍ നമ്മള്‍ അയാളെ മൊത്തം താത്വികമായി അവലോകനം ചെയ്യും. “അല്ലെങ്കിലും അയാള്‍ ഇങ്ങിനെയൊക്കെ ചെയ്യണമെങ്കില്‍ എന്തെങ്കിലും കാരണം കാണണമല്ലോ. ചുമ്മാ ആരെങ്കിലും ഇങ്ങിനെയൊക്കെ ചെയ്യുമോ? അതിനു കാരണം ഇത് തന്നെയായിരിക്കും...” എന്നൊക്കെയുള്ള മട്ടില്‍. ഇതെല്ലാം കേട്ട് “എന്നാല്‍ പോട്ടെ കുന്തം, ഞാനുണ്ടാക്കിയ കാശ്, ഞാന്‍ തന്നെ അനുഭവിക്കും” എന്ന് വിചാരിച്ച് അയാള്‍ ലാവിഷായങ്ങ് ജീവിക്കാന്‍ തുടങ്ങിയലോ... നമ്മള്‍ അടുത്ത തൊപ്പിയെടുത്ത് ആദ്യത്തേതിന്റെ മുകളില്‍ വെച്ച് ഇരട്ടത്തൊപ്പിയുമായി അയാളെ ചീത്ത പറയും “ഹും... അയാള്‍ ഇത്രയും മിടുക്കനായതെങ്ങിനെ? മറ്റുള്ളവര്‍ക്ക് അയാളുടെയത്രയും മിടുക്കില്ലാത്തതുകൊണ്ട്. മറ്റുള്ളവര്‍ക്ക് അയാളുടെയത്രയും മിടുക്കില്ല എന്ന അവസ്ഥ ചൂഷണം ചെയ്തല്ലേ പുള്ളി ഇങ്ങിനെ കാശുകാരനായത്? അതല്ലല്ലോ സോഷ്യലിസം. അവിടെ ഒന്നുകില്‍ എല്ലാവരും മിടുക്കന്മാരാവുക. അല്ലെങ്കില്‍ ഒരുത്തനുമാവേണ്ട. അപ്പോള്‍ മറ്റുള്ളവരുടെ മിടുക്കില്ലായ്മ എന്ന ഔദാര്യം കൊണ്ട് കാശുകാരനായ അയാള്‍ ആ മറ്റുള്ളവരെയും ഓര്‍ക്കേണ്ടതല്ലേ. അവര്‍ക്ക് ഒരു സമൂഹവിവാഹം നടത്തിക്കൊടുക്കുക, വീട് വെച്ചുകൊടുക്കുക ഇതൊന്നും ചെയ്യാതെ സ്വന്തമായുണ്ടാക്കിയ കാശുകൊണ്ട് സ്വന്തമായി സുഖിക്കുന്നു. ദുഷ്ടന്‍. അയാള്‍ ആ ഇമ്പാലാ കാറില്‍ എന്നും നമ്മുടെ മുന്‍‌പില്‍ കൂടി പോകുമ്പോള്‍ കാശില്ലാത്ത നമ്മളെയൊക്കെ യഥാര്‍ത്ഥത്തില്‍ അപമാനിക്കുകയല്ലേ ചെയ്യുന്നത്? പിന്നെയും ദുഷ്ടന്‍”

ഇതാണ് നമ്മള്‍. ഇത് തന്നെയാണ് നമ്മള്‍. ഒരുത്തനെയും അത്രപെട്ടെന്നൊന്നും അംഗീകരിച്ച ചരിത്രം മലയാളികള്‍ക്കില്ല. പിന്നല്ലേ ശ്രീശാന്ത്‌. കളിച്ചോ, പക്ഷേ മര്യാദയ്ക്ക്‌ നമ്മള്‍ വിചാരിക്കുന്നതുപോലെയൊക്കെ നടന്നുകൊള്ളണം. നമ്മള്‍ ഹായ്‌ എന്ന് പറഞ്ഞാല്‍ ഹലോ എന്ന് പറഞ്ഞുകൊള്ളണം. അല്ലെങ്കിലത്‌ തലക്കനമാവും. നമ്മള്‍ മൈന്‍ഡ്‌ ചെയ്യുകയുമൊന്നുമില്ല. ഇവനെയൊക്കെ മൈന്‍ഡ്‌ ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍... മോശമല്ലേ. പക്ഷേ നമ്മള്‍ ഒളികണ്ണിട്ട്‌ നോക്കും, നമ്മളെ മൈന്‍ഡ്‌ ചെയ്യുന്നുണ്ടോ എന്ന്. ഉണ്ടെങ്കില്‍ ഓക്കെ. അല്ലെങ്കിലോ, വിവരമറിയും. ഒരച്ചിയോടും നമുക്ക്‌ അത്ര പെട്ടെന്നൊന്നും ഇഷ്ടം വരില്ല. അപ്പോള്‍ ഒരു പുത്തനച്ചി വളരെ കഷ്ടപ്പെട്ട്‌ ചൂലും കൊണ്ട് പുരപ്പുറത്ത്‌ കയറി അവിടം തൂക്കാന്‍ തുടങ്ങിയാലോ? നമ്മള്‍ പറയും "...ഉം...ഉം... പുത്തനച്ചിയല്ലേ പുരപ്പുറവും തൂക്കും... കുറച്ച്‌ കഴിഞ്ഞാല്‍ കാണാം..."

പാവം അച്ചി.

തലയില്‍ തൊപ്പി രണ്ടേ വെക്കാവൂ എന്നൊന്നുമില്ലല്ലോ. വേണമെങ്കില്‍ മൂന്നും നാലും നമ്മള്‍ വെക്കും. അതാണ്‌ നമ്മള്‍. നമ്മള്‍ മലയാളികള്‍.

ഇനി കൈമള്‍-വെറും കൈമള്‍: ഞാന്‍ ശ്രീശാന്തിനെ അറിയുകയില്ല എന്നത്‌ പോകട്ടെ, അദ്ദേഹത്തിന്റെ ക്രിക്കറ്റ്‌ കളി ലൈവായി റ്റി.വിയില്‍ കണ്ടിട്ടും കൂടിയില്ല. എനിക്ക്‌ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെപ്പറ്റിയോ സ്വഭാവത്തെപ്പറ്റിയോ ഒന്നും അറിയുകയുമില്ല (അദ്ദേഹത്തെ ചീത്ത വിളിച്ചവര്‍ക്കൊക്കെ അദ്ദേഹത്തെ വ്യക്തിപരമായി അറിയാമായിരിക്കുമോ എന്നും അറിയില്ല). ആര്‍ക്കെങ്കിലും അദേഹത്തെ ചീത്ത പറയണമെന്നുണ്ടെങ്കില്‍ അത്‌ അവരുടെ വ്യക്തിപരമായ കാര്യം. പക്ഷേ ശ്രീശാന്തിന്‌ ആശംസയര്‍പ്പിക്കാന്‍ മനോരമ ഒരുക്കിത്തന്ന ഒരു പേജിനെ മലയാളികള്‍ അലങ്കരിച്ചത്‌ കണ്ടപ്പോളുണ്ടായൊരിണ്ടല്‍ മിണ്ടാനേ പറ്റുന്നില്ല. അതുകൊണ്ട്‌ എഴുതി, അത്രമാത്രം. ഞാനും ഒരു ടിപ്പിക്കല്‍ മലയാളി.

Labels: , , , , ,

Thursday, September 20, 2007

അമേരിക്കന്‍ വിശേഷങ്ങള്‍...സ്വല്പം യൂറോപ്പും

The land of freedom എന്നാണ് അമേരിക്കയെ ചിലരൊക്കെ വിശേഷിപ്പിക്കുന്നത് (അമേരിക്കന്‍ വിരുദ്ധതയും നേതാവിനോടുള്ള ആരാധനയും മൂത്ത് ചിലരൊക്കെ The land of freedumb എന്നും വിളിക്കുന്നുണ്ടെങ്കിലും). പക്ഷേ ഇന്നലത്തെ ജോണ്‍ കെറിയുടെ പ്രസംഗത്തിനിടെ ആന്‍ഡ്രൂ മെയെര്‍ എന്ന വിദ്യാര്‍ത്ഥിയുടെ പ്രകടനവും പോലീസിന്റെ പ്രകടനവും കണ്ടാല്‍ പതിവുപോലെ കണ്‍ഫ്യൂഷനായി. ഒരേ സംഭവം വീഡിയോയില്‍ നേരിട്ട് കണ്ടാല്‍ തന്നെ, ചിത്രീകരിക്കുന്ന രീതി വെച്ചും എഡിറ്റിംഗ് മൂലവും നമ്മുടെ അഭിപ്രായങ്ങള്‍ എങ്ങിനെ മാറിവരാം എന്നും ആ സംഭവത്തോടനുബന്ധിച്ചുള്ള വീഡിയോകള്‍ കാണിക്കുന്നു.

ഈ വീഡിയോ കാണുക:


കടപ്പാട്: http://www.youtube.com/watch?v=giZspLXXBPs


ഇത് കണ്ടാല്‍ ആന്‍ഡ്രൂ മെയെര്‍ അങ്ങിനെയൊരു സ്ഥിതിവിശേഷം നേരിടേണ്ട ആളാണ് എന്നൊരു അഭിപ്രായം ഉണ്ടാവാന്‍ വഴിയില്ല. സ്ഥിതിവിശേഷം എന്താണെന്നാല്‍ സെനറ്റര്‍ കെറിയുടെ പ്രസംഗത്തിനോടനുബന്ധിച്ചുള്ള ചോദ്യോത്തരവേളയില്‍ മെയെര്‍ കുറച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നു, വികാ‍രഭരിതനായി. ചോദ്യത്തിനിടയ്ക്ക് പുള്ളി ഇങ്ങിനെയും ഡയലോഗടിച്ചു:

“You will take my question because I have been listening to your crap for two hours," (അമേരിക്കന്‍ രീതിയാവാം. അസ്വഭാവികത തോന്നേണ്ട കാര്യമില്ല. പക്ഷേ നാട്ടില്‍ പിണറായി വിജയന്റെ പ്രസംഗത്തിന്റെ സമയത്ത് ആരെങ്കിലും ഇതുപോലെ ചോദ്യം ചോദിക്കാന്‍ തുടങ്ങിയാലറിയാം ഇന്ത്യന്‍ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ രീതികള്‍).

എന്തായാലും അനുവദിക്കപ്പെട്ട സമയത്തിനു ശേഷവും മെയെര്‍ ചോദ്യങ്ങള്‍ തുടര്‍ന്നപ്പോള്‍ പോലീസ് മൈക്ക് ഓഫാക്കി, പിന്നെയും പുള്ളി പ്രസംഗം തുടര്‍ന്നപ്പോള്‍ പോ‍ലീസ് പൊക്കി-ലിറ്ററലി (വീഡിയോയില്‍ കാണാം). പിന്നെ അവിടുത്തെ പോലീസിന്റെ ആയുധമായ ടേയ്‌സറും പ്രയോഗിച്ചു (സാധാരണ ഭയങ്കര വയലന്റാവുന്നവരെ നിലയ്ക്ക് നിര്‍ത്താനാണ് ടേയ്‌സര്‍ ഉപയോഗിക്കുന്നതെങ്കിലും അമേരിക്കയില്‍ അത്ര വയലന്റല്ലാത്തവരുടെയടുത്തും ഇത് പ്രയോഗിക്കുന്നുണ്ട് എന്നൊരാരോപണമുണ്ട്. ഒരു ഉദാഹരണം ഇവിടെ. അത്രയ്ക്ക് വലിയ പ്രശ്‌നമാണോ മെയെര്‍ ഉണ്ടാക്കിയതെന്ന് മുകളിലത്തെ വീഡിയോ കണ്ടാല്‍ തോന്നില്ല. തികച്ചും ഒരു അഭിപ്രായസ്വാതന്ത്ര്യപ്രശ്‌നം. നമ്മുടെ സഹതാപം മെയെറിന്.

പക്ഷേ ഈ വീഡിയോ കണ്ടാലോ...


കടപ്പാട്: http://www.youtube.com/watch?v=6bVa6jn4rpE

പൊക്കപ്പെട്ട മെയെര്‍ കുതറിയോടി. പിന്നെയും കുതറി. പിന്നെയുമോടി. അപ്പോള്‍ പിന്നെ പോലീസ് എന്ത് ചെയ്യും? വീഡിയോയില്‍ കണ്ടതുപോലൊക്കെ ചെയ്യും. പോലീസ് നില്‍ക്കാന്‍ പറഞ്ഞാല്‍ നിന്നില്ലെങ്കില്‍ പിന്നെ നിക്കാന്‍ പറഞ്ഞ കാരണം എന്തുതന്നെയാണെങ്കിലും -ന്യായമാണെങ്കിലും അന്യായമാണെങ്കിലും- നിന്നേ പറ്റൂ. അല്ലെങ്കില്‍ ഇതുപോലൊക്കെ സംഭവിച്ചേക്കാം. അപ്പോള്‍ പിന്നെയും സംഗതി ന്യൂട്രലായി കണ്‍ഫ്യൂഷനായി. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറഞ്ഞാല്‍ എന്താണ്? മെയെര്‍ ചോദ്യങ്ങള്‍ ചോദിക്കുക മാത്രമാണ് ചെയ്തത്- അത് പ്രൊവൊക്കേറ്റീവാണെങ്കിലും അല്ലെങ്കിലും. ഏതെങ്കിലും രീതിയില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന ചോദ്യങ്ങളൊന്നുമല്ല പുള്ളി ചോദിച്ചതും (കെറിക്കും ബുഷിനും ഏതോ ഒരു സീക്രട്ട് യൂണിയനില്‍ പണ്ട് പഠിക്കുന്ന കാലത്ത് അംഗത്വമുണ്ടായിരുന്നോ എന്നും പുള്ളി ചോദിച്ചിരുന്നു). എന്നിട്ടും പുള്ളിക്കീഗതി വന്നു. പക്ഷേ പോലീസ് പറയുന്നതുപോലെ ചെയ്തില്ലെങ്കിലോ? പോലീസ് പിന്നെന്ത് ചെയ്യും? നാട്ടിലായിരുന്നെങ്കില്‍ ഏതെങ്കിലും നേതാവിനോട് കണ്‍‌സള്‍ട്ട് ചെയ്യാമായിരുന്നു പോലീസിന്. അമേരിക്കന്‍ പോലീസിനൊക്കെ അന്നേരത്തെ സാഹചര്യമനുസരിച്ച് ചെയ്യുകയേ നിവൃത്തിയുള്ളൂ എന്ന് തോന്നുന്നു. കണ്‍ഫ്യൂഷന്‍ എനിക്ക് മാത്രമല്ല; വാര്‍ത്ത മൊത്തത്തില്‍ അവലോകനം ചെയ്താല്‍ ആള്‍ക്കാരുടെ അഭിപ്രായം evenly divided ആണെന്നാണ് ഇവിടെ പറയുന്നത്.

എന്നാലും ആ മെലിഞ്ഞ മെയെറിനെ ഒതുക്കാന്‍ തടിമാടന്മാരായ അഞ്ചോ ആറോ പോലീസ് വേണ്ടിവന്നുവെന്നതാണ് ഇതിലെ അത്ഭുതപ്പോയിന്റ്.

എന്തായാലും സംഗതി ഇന്റര്‍നെറ്റില്‍ തകര്‍ത്തോടുന്നുണ്ട്. ഇതിനിടയ്‌ക്ക് മെയെര്‍ ഇതെല്ലാം പ്രതീക്ഷിച്ചുകൊണ്ട് തന്നെയായിരുന്നു പരിപാടികള്‍ ആസൂത്രണം ചെയ്തത് എന്നും കേള്‍ക്കുന്നുണ്ട്. വീഡിയോ ഓണല്ലേ എന്നുറപ്പ് വരുത്തിയിട്ടാണ് പുള്ളി പ്രസംഗം ആരംഭിച്ചത് തന്നെ. പ്രകടനങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ പുള്ളി പോലീസിനോട് പറഞ്ഞത്രേ, “എനിക്ക് നിങ്ങളോട് യാതൊരു പ്രശ്‌നവുമില്ല, നിങ്ങള്‍ നിങ്ങളുടെ ഡ്യൂട്ടി ചെയ്തു” എന്ന്. അതുപോലെ പോലീസ് സ്റ്റേഷനിലും വീഡിയോ കാണുമോ എന്നും പുള്ളി ചോദിച്ചെന്ന്! ആദ്യത്തെ വീഡിയോയില്‍ കക്ഷിയുടെ പ്രകടനം കണ്ടാല്‍ കെറിയുടെ ഉത്തരം കേള്‍ക്കുന്നതിനെക്കാള്‍ തനിക്ക് ചോദിക്കാനുള്ളതൊക്കെ ചോദിച്ചുകൊണ്ടേയിരിക്കുക എന്നതായിരുന്നു കക്ഷിയുടെ ഉദ്ദേശമെന്നും തോന്നും.

ഇതിനു മുന്‍പ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ രാത്രി ഐഡി ചെക്കിനു വന്ന സെക്യൂരിറ്റിയെ ഐഡി കാര്‍ഡ് കാണിക്കാത്തപ്പോള്‍ പുറത്ത് പോകാന്‍ പറഞ്ഞത് കൂട്ടാക്കാത്ത ഒരു വിദ്യാര്‍ത്ഥിയെയും ഇതുപോലെ ടേയ്‌സര്‍ ഉപയോഗിച്ചത് അമേരിക്കയില്‍ വിവാദമായിരുന്നു. മെയെര്‍ സംഭവം ഒരു പുതിയ അമേരിക്കന്‍ സ്ലോഗനുമുണ്ടാക്കി - “Don't Tase Me Bro"

ഗുണപാഠം - സംഗതിയൊക്കെ ശരി, പക്ഷേ മര്യാദയ്ക്ക് നടന്നുകൊള്ളണം.

(ഒരേ സംഭവം എങ്ങിനെ പല രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാമെന്ന് മലയാളം ബ്ലോഗില്‍ തന്നെ കിരണും നകുലനുമൊക്കെ കാണിച്ച് തന്നിട്ടുണ്ട്. ഒരു ചെറിയ ഉദാഹരണം എന്റെ വകയും).

തീര്‍ന്നില്ല. വേറൊരു വാര്‍ത്ത ഇവിടെ. സ്വന്തം വീടിനു മുന്നിലെ ലോണ്‍ നേരാംവണ്ണം നോക്കാത്തതിന് എഴുപത് വയസ്സായ ഒരമ്മൂമ്മയെ പോലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടു എന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും അറസ്റ്റ് ചെയ്തത് അമ്മൂമ്മയോട് പേരുവിവരങ്ങള്‍ ചോദിക്കാന്‍ ഒരു പോലീസ് ചെന്നപ്പോള്‍ പുള്ളിക്കാരി ഒന്നും പറയാത്തതുകൊണ്ടാണ്. അതിന്റെ പേരില്‍ ചില്ലറ പിടിവലിയൊക്കെ നടന്ന് അമ്മൂമ്മ വീണ് മൂക്കുപൊട്ടി. പക്ഷേ പോലീസ് എന്നാലും പിടിവിട്ടില്ല. അമ്മൂമ്മയെ കൊണ്ടുപോയി സ്റ്റേഷനിലേക്ക്. കേസ് ഇപ്പോഴും നടക്കുന്നു.

ഗുണപാഠം - സംഗതിയൊക്കെ കൊള്ളാം, പക്ഷേ അമ്മൂമ്മയാണെങ്കിലും പോലീസിനോട് വേണ്ട കളി.

കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് അകലെ യൂറോപ്പില്‍ നടന്നത് ബഹുരസം. ഒരു പുള്ളിക്കാരന്‍ ഒരു കടയുടെ മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തു. പാര്‍ക്കിംഗ് അനുവദിച്ചിട്ടുള്ള സ്ഥലം തന്നെ. വേറെ വണ്ടിയൊന്നുമില്ല. പ്രശ്‌നമൊന്നുമില്ല. പക്ഷേ സാധനം വാങ്ങിച്ച് തിരിച്ച് വന്നപ്പോള്‍ ദോ പാര്‍ക്കിംഗ് ഫൈന്‍. പുള്ളി വണ്ടറടിച്ചു. നോക്കിയപ്പോഴല്ലേ, അവിടെ “ഡിസേബിള്‍ഡ് പാര്‍ക്കിംഗ്” എന്ന് മാര്‍ക്ക് ചെയ്തിരിക്കുന്നു. പുള്ളിക്ക് മൊത്തം കണ്‍ഫ്യൂഷനായി. അപ്പോഴാണ് അപ്പുറത്തെ കടക്കാരന്‍ വിവരം പറയുന്നത്. പുള്ളി വണ്ടി പാര്‍ക്ക് ചെയ്തപ്പോള്‍ അത് നോര്‍മല്‍ പാര്‍ക്കിംഗ് ഏരിയായായിരുന്നു. അണ്ണന്‍ കടയ്ക്കകത്ത് കയറിയ സമയത്ത് പാര്‍ക്കിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓര്‍ഡര്‍ പ്രകാരം ആള്‍ക്കാര്‍ വന്ന് അത് ഡിസേബിള്‍ഡ് പാര്‍ക്കിംഗ് ഏരിയായാക്കി മാര്‍ക്ക് ചെയ്തു. മാത്രമോ, അവര്‍ മാര്‍ക്കിംഗ് കഴിഞ്ഞ് പോയ പുറകെ ട്രാഫിക് വാര്‍ഡനണ്ണന്‍ വന്ന് ഡിസേബിള്‍ഡ് പാര്‍ക്കിംഗില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഏബിള്‍ വണ്ടി കണ്ട് ഫൈനുമിട്ടു. എല്ലാം പെട്ടെന്നായിരുന്നു.

ഇതല്ലേ വെള്ളരിക്കാപ്പട്ടണം.

(അമേരിക്കന്‍ വാര്‍ത്തകള്‍ക്ക് കടപ്പാട് സി.എന്‍.എന്‍; യൂറോപ്പ് വാര്‍ത്തയ്ക്ക് കടപ്പാട് ബി.ബി.സി)

ഗുണപാഠം: ഇത്തരം പോസ്റ്റുകള്‍ കാണുമ്പോഴേ സ്ക്രീനില്‍ ഒരു കമ്പിളിപ്പുതപ്പെടുത്തിടുക:)

Labels: , , , ,

Monday, September 17, 2007

സിയെന്നെന്നില്‍ ഏഷ്യാനെറ്റ്


കടപ്പാട്: സി.എന്‍.എന്‍ ഓണ്‍ലൈന്‍ എഡിഷന്‍


ഇന്ന് സി.എന്‍.എന്‍ -ലെ ഒരു വാര്‍ത്താവീഡിയോ തുറന്നപ്പോള്‍ കണ്ടതാണ്. എന്തെങ്കിലും വീഡിയോ വൈറസാണോ അതോ ഇതിങ്ങിനെതന്നെയാണോ?

ഇന്നലെയൊരു ഓസിനേഷ്യാനെറ്റ് സൈറ്റ് തുറന്നായിരുന്നു. ഇനി അവനെങ്ങാനും കളിക്കുന്നതാണോ ആവോ...

Labels: , , ,