Sunday, November 11, 2007

നാട്ടുവിശേഷങ്ങള്‍

ചിരിക്കാന്‍ മറന്നുപോകുന്നുവോ മലയാളി?

നാട്ടിലെ ഒരു സ്ഥാപനത്തില്‍ ഒരാവശ്യത്തിനായി ചെന്നപ്പോള്‍ ആ ആവശ്യത്തിന്റെ മുക്കാല്‍ പങ്കും ആ സ്ഥാപനത്തിന്റെ തന്നെ വേറൊരു സ്ഥലത്താണ് ചെയ്യേണ്ടതെന്നതിനാല്‍ സ്ഥാപനത്തിന്റെ വണ്ടിയില്‍ തന്നെ പൊയ്‌ക്കൊള്ളാന്‍ പറഞ്ഞതിനാല്‍ സ്ഥാപനത്തിന്റെ ബസ്സ് നോക്കി നില്‍‌ക്കേ സ്ഥാപനത്തിലെ (തന്നെയാണെന്ന് തോന്നുന്നു) ഒരു ജീവനക്കാരന്‍ സ്ഥാപനത്തിന്റെ തന്നെ ബാങ്ക് ശാഖയില്‍ നിന്ന് ഇറങ്ങി പാസ്സ് ബുക്ക് നോക്കി നെടുവീര്‍പ്പിടുന്നത് കണ്ടുകഴിഞ്ഞതിനു ശേഷം മാത്രം ഇത്രാം നമ്പ്ര് ബസ്സ് എനിക്ക് പോകേണ്ട ഏരിയായില്‍ പോകുമോ എന്ന് ചോദിച്ചപ്പോഴാണ് മലയാളി ചിരിക്കാന്‍ മറന്നുപോകുന്നുവോ എന്ന സംശയം ആദ്യമായി ഉണ്ടായത്. തികച്ചും നിര്‍വ്വികാരനായി അദ്ദേഹം എന്തോ പറഞ്ഞുവെങ്കിലും അത് എന്താണെന്ന് മനസ്സിലായില്ലെങ്കിലും ഒന്നുകൂടി ചോദിക്കാന്‍, അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിയ എനിക്ക് തോന്നിയില്ല. മൂന്നും കല്‍‌പിച്ച്, പറഞ്ഞ നമ്പ്ര് വണ്ടി വന്നപ്പോള്‍ അതിനകത്ത് കയറി. പോകേണ്ട സ്ഥലം പറഞ്ഞ് തന്നവര്‍ സംശയമുണ്ടെങ്കില്‍ ബസ്സില്‍ അടുത്തിരിക്കുന്ന ആരോടെങ്കിലും ചോദിച്ചോ കേട്ടോ എന്ന് പറഞ്ഞുവെങ്കിലും എന്നെപ്പോലുള്ള ആരെങ്കിലും തന്നെയാണ് എന്റെ അടുത്തുമിരിക്കുന്നതെങ്കിലോ എന്ന ചിന്തയാല്‍ ഡ്രൈവറോളമറിയുമോ യാത്രക്കാര്‍ക്ക് എന്ന ചൊല്ല് ഓര്‍മ്മ വന്നതുകാരണം ഡ്രൈവറോട് തന്നെ ആ വണ്ടി ഇന്ന ഏരിയായില്‍ പോകുമോ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് ആദ്യം തോന്നിയ സംശയം അരക്കിട്ട്, മുകളില്‍ ഫെവിക്കോളുമിട്ട് ഒന്നുകൂടിയുറപ്പിച്ചു. വിനീതവിധേയനായി, എളിമയോടെ, വിനയകുമ്പിടിയായി ഞാന്‍ ചോദ്യം ചോദിച്ചപ്പോള്‍ കണ്ണ് മിഴിച്ച് എന്റെ നേരെ നോക്കിക്കൊണ്ട് തന്നെ അദ്ദേഹം ആ നേരം മുഴുവന്‍ ഇരുന്നതില്‍‌നിന്നും എന്റെ ചോദ്യം അദ്ദേഹം എന്തായാലും കേട്ടു എന്ന് ഉറപ്പിച്ച ഞാന്‍ ആദ്യാ‍നുഭവപ്രകാരം ഒരു ചിരിയോ മന്ദതയുള്ള ഒരു സ്മിതമോ ഒന്നും പ്രത്ക്ഷിച്ചില്ലെങ്കിലും ഒരു തലയാട്ടല്‍ (നെഗറ്റീവിനെയോ പോസിറ്റീവിനെയോ സൂചിപ്പിക്കുന്നത്) പ്രതീക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹം അതുപോലും പ്രകടിപ്പിക്കാതെ ഫസ്റ്റിലിട്ട് വണ്ടിയെടുത്തു. അങ്ങിനെ അഞ്ച് മിനിറ്റിനകം ഇരുപത് മീറ്റര്‍ ചുറ്റളവില്‍ ചിരിക്കാന്‍ മറന്നുപോയ രണ്ട് മലയാളികളെ കണ്ടു. നാലും കല്‍‌പിച്ച് വണ്ടിയില്‍ തന്നെയിരുന്നു.

പിന്നെ ഓരോ സ്റ്റോപ്പ് വരുമ്പോഴും പണ്ട് ബോബനും മോളിയും പള്ളിക്കവലയായോ പള്ളിക്കവലയായോ എന്ന് ഓരോ സ്റ്റോപ്പ് വരുമ്പോഴും ചോദിച്ച് ചോദിച്ച് അവസാനം സഹികെട്ട കിളി പള്ളിക്കവലയാകുമ്പോള്‍ പറയാമെന്ന് പറയുകയും പള്ളിക്കവലയെത്തിയപ്പോള്‍ അദ്ദേഹം പറയാന്‍ മറന്ന് പോവുകയും പത്ത് സ്റ്റോപ്പ് കഴിഞ്ഞ് ബോബനും മോളിയും പിന്നെയും പള്ളിക്കവലയായോ എന്ന് ചോദിച്ചപ്പോള്‍ “അയ്യോ പള്ളിക്കവല കഴിഞ്ഞല്ലോ” എന്ന് പറഞ്ഞ് കിളി തലയില്‍ കൈ വെയ്കുകയും “ആ പിള്ളേര്‍ വണ്ടിയില്‍ കയറിയപ്പോള്‍ മുതല്‍ ചോദിക്കുന്നതാണ്; താനല്ലേ പള്ളിക്കവലയെത്തുമ്പോള്‍ പറയാമെന്ന് പറഞ്ഞത്; അതുകൊണ്ട് അവരെ പള്ളിക്കവലയില്‍ കൊണ്ടുപോയി ഇറക്കണം” എന്ന് ബാക്കി യാത്രക്കാര്‍ ബഹളം വെച്ചതിന്റെ ഫലമായി വണ്ടി തിരിച്ച് പത്ത് കിലോമീറ്റര്‍ ഇപ്പുറത്തുള്ള പള്ളിക്കവലയില്‍ തിരിച്ചെത്തിക്കുകയും “പള്ളിക്കവലയായി, ഇറങ്ങിക്കോ മക്കളേ” എന്ന് കിളി പറഞ്ഞപ്പോള്‍ “ഞങ്ങള്‍ക്ക് ഇവിടെ ഇറങ്ങേണ്ട, പള്ളിക്കവലയെത്തുമ്പോള്‍ പൊതിയിലുള്ളത് കഴിച്ചോളണം എന്ന് അമ്മച്ചി പറഞ്ഞിരുന്നു” എന്ന് പറയുകയും ചെയ്ത മാതിരി ഓരോ സ്റ്റോപ്പെത്തുമ്പോഴും ഞാന്‍ “ഇതാണോ സ്ഥലം, ഇതാണോ സ്ഥലം” എന്ന് ഡ്രൈവറിനോട് ചോദിച്ച് ചോദിച്ച് ചോദിക്കുകയും അദ്ദേഹം ഓരോ തവണയും കൂടുതല്‍ കൂടുതല്‍ നീര്‍ വികാരനാവുകയും ചെയ്തു (അങ്ങിനെ അദ്ദേഹം പറയാതെ തന്നെ അദ്ദേഹത്തിന്റെ പേരും പിടികിട്ടി- മിസ്റ്റര്‍ നിര്‍വ്വികാരന്‍ പിള്ള). അവസാനം ഒരു ചെക്ക് പോയിന്റിലെത്തിയപ്പോള്‍ അകത്ത് കയറ്റാന്‍ പറ്റാത്ത ഒരു സാധനം എന്റെ കയ്യിലുണ്ട് എന്ന് ഞാന്‍ പറഞ്ഞത് പ്രകാരം സെക്യൂരിറ്റി എന്നെ വണ്ടിയില്‍ നിന്ന് ഇറക്കിയപ്പോള്‍ “രാവിലെ തന്നെ മനുഷ്യനെ മിനക്കെടുത്താന്‍ ഓരോരുത്തന്മാര്‍ വരും” എന്ന ടിപ്പിക്കല്‍ മലയാളി ഗോഷ്ഠി നിര്‍വ്വികാരന്‍ പിള്ളച്ചേട്ടന്‍ അദ്ദേഹത്തിന്റെ കണ്ണ്, മൂക്ക്, ചുണ്ട്, മീശ, തല, കഴുത്ത് മുതലായ ശരീരാവയവങ്ങള്‍ വഴി കാണിക്കുകയും കൂടി ചെയ്തപ്പോള്‍ എന്റെ കണ്ട്രോള് പോയെങ്കിലും ഏകേജീ 47 പോലത്തെയോ മറ്റോ ഒരു തോക്ക് പോലത്തെയോ മറ്റോ എന്തോ ആ സെക്യൂരിറ്റിയുടെ കൈയ്യില്‍ കണ്ടതുകൊണ്ട് ഞാന്‍ വിനയകുമ്പിടിയായിത്തന്നെ ആ വണ്ടിയില്‍ നിന്നും ഇറങ്ങി.

(എങ്കിലും ചിരിക്കാന്‍ മറന്നുപോയ ആ രണ്ട് മലയാളികളൊഴിച്ചാല്‍ അവിടുത്തെ സെക്യൂരിറ്റിക്കാരുള്‍പ്പടെ എല്ലാവരും വളരെ നല്ലപോലെ, ആത്മാര്‍ത്ഥമായി ചിരിക്കുന്നവരും സഹായമനസ്കരും ആയിരുന്നു. ഒരു നിമിഷത്തില്‍ കണ്ട്രോള് പോയി ഏകേ 47 നെപ്പൊലും ഓര്‍ക്കാതെ “ഇത് വലിയ കഷ്ടമായല്ലോ” എന്ന് ഞാന്‍ നെടുവീര്‍പ്പിട്ടപ്പോള്‍ പോലും അവര്‍ എന്നോട് ദേഷ്യപ്പെടുകയോ ചൂടാവുകയോ ചെയ്തില്ല. ആ രണ്ട് പേരൊഴിച്ചാല്‍ ബാക്കിയെല്ലാവരും വളരെ നല്ല, ഹൃദ്യം തന്നെയായ അനുഭവമാണ് ആ സ്ഥാപനത്തില്‍ നിന്നും എനിക്ക് തന്നത്).

കാര്യങ്ങളെല്ലാം നടത്തി തിരിച്ച് നഗരത്തില്‍ വന്ന് ഒരു കടയില്‍ സാധനം വാങ്ങാന്‍ വേണ്ടി കയറി ഇന്ന സാധനം അവിടെയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ചിരിക്കാന്‍ മറന്നുപോയ മൂന്നാം മലയാളിയെ കണ്ടു. മുഖത്തേക്കൊന്ന് നോക്കുക പോലും ചെയ്യാതെയായിരുന്നു ആ ബിസിനസ്സ് കാരന്‍ മലയാളിയുടെ പ്രതികരണം. അതും കഴിഞ്ഞ് ഇന്റര്‍നെറ്റില്‍ നിന്നും ഒരു സംഭവത്തിന്റെ പ്രിന്റൌട്ട് എടുക്കാനായി ഒരു ഇന്റര്‍നെറ്റ് കാപ്പിക്കടയില്‍ കയറിയപ്പോള്‍ റിസപ്ഷനിസ്റ്റിന്റെ രൂപത്തില്‍ ചിരിക്കാന്‍ മറന്നുപോയ നാലാം മലയാളിയെയും കണ്ടു. അങ്ങിനെ ഒരൊറ്റ ദിവസം പന്ത്രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ആറുമണിക്കൂര്‍ ഗ്യാപ്പില്‍ ചിരിക്കാന്‍ മറന്നുപോയ നാലു മലയാളികള്‍ എന്തായാലും നല്ലൊരു സൂചനയല്ല തരുന്നതെന്ന് തോന്നുന്നു.

അതുകൊണ്ട് മലയാളികളേ സഖാക്കളേ, ഹൃദ്യമായി, ആത്മാര്‍ത്ഥമായി ചിരിക്കൂ, പരിചിതരോടും അപരിചരോടും. ഒന്നും തന്നെ നഷ്ടപ്പെടാനില്ല.

(ഇനി പല്ല് തേക്കുന്നത് ക്ലോസപ്പുകൊണ്ടല്ലാത്തതുകൊണ്ടാവുമോ?)

കസ്റ്റമര്‍ കെയര്‍

പേഷ്യന്റ് കെയര്‍ പ്രകാരം നമ്മള്‍ ഒരാശുപത്രിയില്‍ കിടന്നാല്‍ നേഴ്സുമാര്‍ ഇടയ്ക്കിടയ്ക്ക് നമ്മുടെ ബെഡ്ഡില്‍ വന്ന് നമ്മള്‍ ചോദിക്കാതെ തന്നെ നമ്മോട് വിവരങ്ങള്‍ ആരായുകയും സുഖവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്യും. ഇനി, പേഷ്യന്റ് കെയറിന്റെ പേഷ്യന്റെ മാറ്റി അവിടെ കസ്റ്റമര്‍ എന്ന വാക്കാക്കിയാലോ? കസ്റ്റമര്‍ കെയര്‍ സെന്ററാണ് രംഗം. ഒരു കൊല്ലം മുന്‍പ് വാങ്ങിച്ച പ്രിന്ററിന്റെ വാറന്റി തീരാന്‍ രണ്ടോ മൂന്നോ ദിവസം മാത്രമുള്ളപ്പോള്‍ മൂന്നാം തവണയും പ്രിന്റര്‍ പണിമുടക്കി. ഉടന്‍ തന്നെ അതും പൊക്കി കസ്റ്റമര്‍ കെയര്‍ സെന്ററില്‍ ചെന്നു.

“ഈ പ്രിന്ററിനായിട്ട് ഇത് നാലാം പ്രാവശ്യമാണ് നടക്കുന്നത്” - ഞാന്‍ പറഞ്ഞു

(അശ്വത്ഥാമാവ് എന്ന ആന സ്റ്റൈലിലായിപ്പോയി എന്നത് വാസ്തവം. പ്രിന്റര്‍ വാങ്ങാന്‍ ആദ്യം പോയതും കൂടി കണക്കിലെടുത്താല്‍ ആ പ്രിന്ററിനായി നാല് പ്രാവശ്യം നടന്നു. പക്ഷേ സംഗതി പണി മുടക്കിയത് മൂന്നു തവണ മാത്രം. എന്നാലുമെന്താണ്? ആകപ്പാടെ അത് ഉപയോഗിച്ചത് എട്ടോ പത്തോ തവണ മാത്രം. അതില്‍ തന്നെ എപ്പോഴെക്കെ ആവശ്യമുണ്ടോ അപ്പോഴൊക്കെ അത് പണി മുടക്കിയിട്ടുമുണ്ട്. പിന്നെ ഒരു തവണ നന്നാക്കാന്‍ സംഗതി കൊണ്ടുപോയത് ചേട്ടച്ചാരാണ് താനും. എന്നാലുമെന്താണ്?)

ഞാന്‍ പറഞ്ഞത് കേട്ടതും കസ്റ്റമര്‍ സെന്റര്‍ കശ്‌മലന്‍ എടുത്ത വായ്ക്ക് പറഞ്ഞു:

“ഹേയ്, അങ്ങിനെ വരാന്‍ വഴിയില്ല” (കഴിഞ്ഞ പ്രാവശ്യം അവര്‍ തന്നെ ഓക്കെയാക്കി എന്ന് പറഞ്ഞ സാധനം വീട്ടില്‍ കൊണ്ടുപോയി നോക്കിയപ്പോഴേ മനസ്സിലായി ഒട്ടും ഓക്കേയായിട്ടില്ല എന്ന്. പേപ്പറൊന്ന് അകത്ത് കയറിയിട്ട് വേണമല്ലോ പ്രിന്റാന്‍).

ശ്ശെടാ ഇതെന്തുഒരു കൂത്ത്. എന്റെ കൈയ്യിലിരിക്കുന്ന പ്രിന്ററിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഏറ്റവും നന്നായി അറിയുന്നതെന്നതല്ല, എനിക്ക് മാത്രമേ അതിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഈ ലോകത്ത് അറിയുകയുള്ളൂ. ഞാന്‍ ആ പ്രിന്ററിനായി നാലുപ്രാവശ്യം നടന്നു എന്ന് പറഞ്ഞതും കശ്‌സ്റ്റമര്‍ സെന്റര്‍ കശ്‌മലന്‍ ഒരൊറ്റ നിഷേധം-“അങ്ങിനെ വരാന്‍ വഴിയില്ല”

എനിക്ക് പ്രാന്തായി. എന്റെ ചോര തിളച്ചു. ഞാന്‍ ചൂടായി. ഞാന്‍ ചൂടായപ്പോള്‍ ചേട്ടന്‍ പിന്നെയും പറഞ്ഞു “ഈ കമ്പനിയുടെ ഒരു പ്രിന്ററിനായും ആരും അഞ്ച് പ്രാവശ്യം നടക്കേണ്ടി വരില്ല. എനിക്ക് ശമ്പളം തരുന്ന കമ്പനിയാണ്. അതിനെപ്പറ്റി ഇങ്ങിനെയൊക്കെ പറഞ്ഞാല്‍ എനിക്ക് ഫീലാവും”.

എനിക്ക് പിന്നെയും പ്രാന്തായി. ടെക്‍നിക്കലിയായാണെങ്കില്‍ പോലും ഈ പ്രിന്ററിനായി നാലു പ്രാവശ്യം നടന്നു എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ “അഞ്ച്” പ്രാവശ്യം അതിനായി നടന്നു എന്ന് പറഞ്ഞു എന്ന് പറഞ്ഞ് കസ്‌റ്റമര്‍ സെന്റര്‍ അണ്ണന്‍ ഫീലടിക്കുന്നു. നാലു തന്നെ വളരെ വിഷമിച്ചേ ഒപ്പിക്കാന്‍ പറ്റൂ. അപ്പോഴാണ് അയാളുടെ ഒരഞ്ച്.

“എന്റെ പൊന്നുചേട്ടാ, ഈ കമ്പനിയിലെ ഏറ്റവും ബെസ്റ്റ് എഞ്ചിനായന്മാര്‍ വന്ന് ഉണ്ടാക്കിയാല്‍ പോലും ചിലപ്പോള്‍ നാലല്ല, നാല്പത് പ്രാവശ്യം ഈ സാധനം കേടായേക്കാം. അതാ അതിന്റെയൊരു ബൂട്ടി. അത് ആരുടെയും കുഴപ്പമല്ല. അതുകൊണ്ട് രാജാവിനെക്കാള്‍ വലിയ രാജഭക്തിയൊക്കെ കാണിച്ച് ഫീലാവല്ലേ” എന്നൊന്നും അദ്ദേഹത്തോട് പറഞ്ഞില്ലെങ്കിലും എന്തൊക്കെയോ പറഞ്ഞു. അതുകാരണം ബില്ലിന്റെ ഫോട്ടോസ്റ്റാറ്റെടുപ്പിക്കാന്‍ എന്നെ അരകിലോമീറ്റര്‍ അവര്‍ നടത്തിക്കുകയും ചെയ്തു.

ആ അങ്കമൊക്കെ കഴിഞ്ഞ് പ്രിന്റര്‍ വാങ്ങിക്കാന്‍ അവിടെ ചെന്നു (രേഖ പ്രകാരം പ്രിന്റര്‍ നന്നാക്കി കഴിഞ്ഞാല്‍ അവര്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പ്രില്‍ മൂന്ന് പ്രാവശ്യം വിളിക്കും, പിന്നെ ഒരു മാസമോ മറ്റോ കാതോര്‍ത്തിരിക്കും എന്നൊക്കെയാണെങ്കിലും വിളിയൊന്നും വരാത്തതിന്റെ ടെക്‍നിക്കാലിറ്റി കൂടി പറഞ്ഞ് വട്ടാവാന്‍ നിക്കാതെ നേരിട്ട് തന്നെ ചെന്നു). സണ്‍ ഫിലിം ഒക്കെ ഒട്ടിച്ച ചില്ല് ഡോറാണെങ്കിലും റിസപ്ഷന് അപ്പുറത്ത് നടക്കുന്ന സംഭവങ്ങളൊക്കെ നല്ലവണ്ണം തെളിഞ്ഞു തന്നെ റിസപ്ഷനില്‍ ഇരിക്കുന്നവര്‍ക്ക് കാണാം. എന്റെ കൈയ്യില്‍ നിന്നും പേപ്പര്‍ വാങ്ങിച്ച് ചേട്ടന്‍ അകത്തേക്ക് പോയതിനുശേഷം സണ്‍ഫിലിമില്‍ കൂടി ഞാന്‍ നോക്കിയപ്പോള്‍ (ഒളിഞ്ഞ് നോട്ടമല്ലേ അധാര്‍മ്മികം. ഇത് ചുമ്മാ നോക്കിയപ്പോള്‍ കണ്ടതല്ലേ) കണ്ടത് ഒരു പുതിയ കൂട് അവര്‍ പൊട്ടിക്കുന്നു, അതില്‍ നിന്നും പ്ലാസ്റ്റിക് കവറിലൊക്കെ പൊതിഞ്ഞ പുതിയ പ്രിന്റര്‍ എടുക്കുന്നു. അകത്തൊക്കെ ഫിറ്റ് ചെയ്തിരിക്കുന്ന തെര്‍മോകോളൊക്കെ എടുത്ത് കളയുന്നു, എന്നിട്ട് കതകും തുറന്ന് അണ്ണന്‍ പുറത്തേക്ക് വരുന്നു...

“പ്രിന്റര്‍ നന്നാക്കി കേട്ടോ, ഇന്നാ കൊണ്ടുപൊയ്‌ക്കൊള്ളൂ” (പുതിയ സാധനം കവറ് പൊട്ടിച്ചെടുക്കുന്നതൊക്കെ ഞാന്‍ കണ്ടേ)

“ഇതൊന്ന് ടെസ്റ്റ് ചെയ്ത് കാണണമായിരുന്നല്ലോ. കഴിഞ്ഞ പ്രാവശ്യവും നിങ്ങള്‍ നന്നാക്കി എന്ന് പറഞ്ഞിരുന്നെങ്കിലും നന്നായില്ലായിരുന്നല്ലോ”

“അല്ല, ടെസ്റ്റ് ചെയ്ത് നോക്കിയതാണ്. ഓക്കേയാണ്. ഒരു കുഴപ്പവുമില്ല”

“എന്നാലും എനിക്കൊന്ന് ഉറപ്പിക്കണമായിരുന്നു. കാരണം ഇനി ഇതിന് വാറാന്റി കിട്ടില്ലല്ലോ” (സംഭവം കേടാവുമ്പോഴൊക്കെ അവര്‍ പുതിയ സാധനമാണ് തരുന്നതെങ്കിലും ഓരോ പുതിയതിനും പുതിയത് കിട്ടുന്ന ദിവസം മുതല്‍ക്കുള്ള ഒരു കൊല്ലം വാറന്റിയില്ല, ആദ്യപ്രിന്റര്‍ വാങ്ങിച്ച അന്നുതൊട്ടുള്ള ഒരു കൊല്ലം വാറന്റിയേ ഒള്ളൂ എന്നാണ് അവരുടെ നിയമമെന്നാണ് അവര്‍ പറഞ്ഞത്).

“ടെസ്റ്റ് ചെയ്ത കമ്പ്യൂട്ടര്‍ ബിസ്സിയാണ്. ഇപ്പോള്‍ പറ്റില്ല”

അതാണ് കശ്‌മലന്‍ കെയര്‍. എന്തായാലും ഒരു മടിമുകള്‍ കൈയ്യിലുണ്ടായിരുന്നതു കാരണം അവിടെവെച്ച് തന്നെ ടെസ്റ്റ് ചെയ്ത് കണ്‍ഫേമാക്കി. എങ്കിലും പുതിയ സാധനം പായ്ക്കറ്റ് പൊട്ടിച്ചെടുത്ത് അതേ പടി എന്നെ ഏല്‍‌പിക്കുന്നത് മൊത്തം കണ്ടുനിന്ന എന്നോട് “ഇത് അകത്ത് വെച്ച് ടെസ്റ്റ് ചെയ്ത് നോക്കിയതാണോക്കേ” എന്നൊക്കെ ആ അണ്ണന്‍ പറയാന്‍ കാ‍രണം ആ സണ്‍ഫിലിനിന്റെ ഗുണം അദ്ദേഹത്തിന്റെ മനസ്സിലാവാ‍ത്തത് മാത്രമായിരിക്കണം. ഞാനും മിണ്ടാന്‍ പോയില്ല.

ടിവി വിശേഷങ്ങള്‍.

റിയാലിറ്റി ഷോ ഏശാത്തതുകാരണം ജീവന്‍ ടീവിയില്‍ റിയല്‍ എസ്റ്റേറ്റ് ഷോകളാണ്. അമൃതയും ഏഷ്യാനെറ്റുമാണ് റിയാലിറ്റി ഷോകളില്‍ മുമ്പന്മാര്‍. എങ്കിലും എന്റെ ചോര ചെറുതായി തിളച്ചത് സ്റ്റാര്‍ പ്ലസ്സിലെ വോയ്സ് ഓഫ് ഇന്ത്യ എന്ന ടൈറ്റില്‍ കണ്ടപ്പോഴാണ്. അതിനു കാരണം നാനാത്വത്തില്‍ ഏകത്വം തിയറി പാലിക്കാന്‍ മറന്നുപോയതുകൊണ്ടും. ഹിന്ദി ഗാനങ്ങള്‍ മാത്രം പാടുന്നവരുള്ള ഒരു മത്സരത്തിന് എങ്ങിനെ വോയ്സ് ഓഫ് ഇന്ത്യ എന്ന പേര് കൊടുക്കും എന്ന് രോഷിച്ചെങ്കിലും മേരാ ഭാരത് മഹാന്‍ എന്ന് ഓര്‍ത്ത് സങ്കുചിതമായ ആ ചിന്ത മനസ്സില്‍ നിന്നും തൂത്ത് കളഞ്ഞ് തൂത്തുക്കുടിയിലിട്ടു. എന്തായാലും ആ പരിപാടിയിലെ പാട്ടുകാരെല്ലാം നന്നായി പാടുന്നവര്‍ തന്നെ.

ലക്സ് സൂപ്പര്‍ സ്റ്റാര്‍ ഗ്ലോബലും ഐഡിയ സ്റ്റാര്‍ സിംഗറും തമ്മില്‍ താരത‌മ്യപ്പെടുത്തിയാല്‍ എനിക്കിഷ്ടപ്പെട്ടത് സൂപ്പര്‍ സ്റ്റാര്‍ ഗ്ലോബല്‍ തന്നെ. അതിലെ പാട്ടുകാരെല്ലാവരും തന്നെ ഐഡിയ സ്റ്റാര്‍ സിംഗറിലെ പാട്ടുകാരെക്കാള്‍ നന്നായി പാടുന്നവര്‍. പിന്നെ ജഡ്‌ജസ് തമ്മിലുള്ള ഇന്ററാക്‍ഷനും ഒന്നുകൂടി രസകരവും സൌഹാര്‍ദ്ദപരവും സൂപ്പര്‍ സ്റ്റാര്‍ ഗ്ലോബലിലാണെന്നാണ് എന്റെ നിരീക്ഷണം. അവരുടെ വിലയിരുത്തലുകളാണ് ഒന്നുകൂടി നന്നായി എനിക്ക് തോന്നിയത്. ഐഡിയ സ്റ്റാര്‍ സിംഗറില്‍ ജഡ്‌ജസ് എല്ലാവരും അപ്‌നാ അപ്‌നാ സ്റ്റൈലായി തോന്നി. “ദോ ഈ സംഗതി ഇങ്ങിനെ വേണം കേട്ടോ” എന്ന് എം.ജി. ശ്രീകുമാര്‍ സംഗതിക്കുമ്പോള്‍ അദ്ദേഹം അത് മൊത്തം ശ്രീകുമാര്‍‌വല്‍ക്കരിക്കും. ഉഷാ ഉതുപ്പിനെ അവിടെ എന്തിനിരുത്തിയിരിക്കുന്നു എന്നും ചിലപ്പോളൊന്നും മനസ്സിലാവാറില്ല. രണ്ട് പ്രോഗ്രാമുകളും തമ്മില്‍ താരത‌മ്യപ്പെടുത്തിയാല്‍ മനോരമ ആഴ്‌ചപ്പതിപ്പും മാതൃഭൂമി ആഴ്ചപ്പതിപ്പും പോലിരിക്കും. ആള്‍ക്കാരെ എങ്ങിനെ കൈയ്യിലെടുക്കണം എന്ന് ഏഷ്യാനെറ്റിന് നന്നായി അറിയാവുന്നത് കാരണം ആവശ്യത്തിനുള്ള മസാലകള്‍ എല്ലാം നിറച്ച് ഐഡിയ സ്റ്റാര്‍ സിംഗര്‍ മുന്നേറുന്നു. എങ്കിലും നല്ല പാട്ടുകള്‍ (ബാക്കി മാനദണ്ഡങ്ങളൊന്നുമില്ലാതെ) കേള്‍ക്കണമെങ്കില്‍ സൂപ്പര്‍ സ്റ്റാര്‍ ഗ്ലോബലാണ് ഒന്നുകൂടി മെച്ചം എന്ന് തോന്നുന്നു (എന്റെ മാത്രം വ്യക്തിപരമായ അഭിപ്രായം).

റിയാലിറ്റി ഷോകളുടെ എസ്. എം. എസ് പരിപാടിയും വിവാദമാവുന്നതും കണ്ടു. അതിനൊപ്പം അമൃത ടി.വി എസ്. എം.എസില്‍ നിന്നും കിട്ടുന്ന വരുമാനം മുഴുവന്‍ ചാരിറ്റിയ്ക്കായി ഉപയോഗിക്കും എന്നും പറയുന്നു. എന്തായാലും ബി.ബി. സി വരെ ഇത്തരം റിയാലിറ്റി ഷോ വിവാദങ്ങളില്‍ (ഇല്ലാത്ത വോട്ട് ഉണ്ടാക്കി, ലൈവ് ഷോ ലൈവല്ലാതാക്കി എന്നൊക്കെ) പെടുന്നതിനാല്‍ കോണ്‍‌സ്പിരസി തിയറി പ്രകാരമെങ്കിലും അത്തരം വിവാദങ്ങളില്‍ എന്തെങ്കിലും കഴമ്പുകളും കുഴമ്പുകളും ഉണ്ടോ എന്ന് ആലോചിക്കണമോ എന്നും ഒന്നാ‍ലോചിക്കാം. റിയാലിറ്റി ഷോകളുടെ ധാര്‍മ്മികതയെപ്പറ്റിയും എസ്.എം.എസ്സില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് നടത്തുന്ന ചാരിറ്റികളുടെ ധാര്‍മ്മികതയെപ്പറ്റിയും എസ്.എം.എസ്സിന്റെ പ്രശ്‌നങ്ങളെപ്പറ്റിയുമൊക്കെ പതിവുപോലെ വിശകലിക്കാം.

ഇതിനൊപ്പം തന്നെ അമൃതയിലെ സൂപ്പര്‍ ഡാന്‍സര്‍ ജൂനിയര്‍ പരിപാടിയുടെ നാടകീയതാപരിപാടി മൂലം പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താനായി അവതാരക കാണിക്കുന്ന പരിപാടികളും ആ കുഞ്ഞു കുട്ടികളുടെ കരച്ചിലും ടെന്‍‌ഷനും മറ്റും കണ്ടപ്പോള്‍ ശരിക്കും ദേഷ്യം വരികയും ചെയ്തു. ഓവറാക്കി അവര്‍ അത്, ശരിക്കും. കുട്ടികളുടെ കരയുന്ന മുഖത്തിന്റെ ക്ലോസപ്പൊക്കെ കാണിച്ച് കാണിച്ച് റേറ്റിംഗ് കൂട്ടുന്ന തന്ത്രമായിരിക്കും.

ടിവി പരസ്യം.

ഇറ്റാലിയന്‍ മാര്‍ബിള്‍ കിട്ടുന്ന കേരളത്തിലെ ഏറ്റവും പ്രമുഖ സ്ഥാപനം : സ്വദേശി മെര്‍മര്‍ ഇറ്റാലിയ
(വിദേശിയായ ഇറ്റാലിയന്‍ മാര്‍ബിള്‍ വില്‍‌ക്കുന്നത് സ്വദേശിയെന്ന് പേരു തുടങ്ങുന്ന സ്ഥാപനത്തില്‍ - ഇനി ഇറ്റാലിയന്‍ മാര്‍ബിളും ഇന്ത്യന്‍ തന്നെയാവുമോ?)

ചക്ക്‍ലേറ്റ്

വളരെ നാളുകള്‍ക്ക് ശേഷം തീയറ്ററില്‍ പോയി കണ്ട ഒരു സിനിമ എന്നതുകൊണ്ടാവുമോ എന്നറിയില്ല, ചോക്‍ളേറ്റ് പടം ഒട്ടും ബോറടിപ്പിച്ചില്ല-ഒട്ടുംതന്നെ വിരസത തോന്നാതെ കണ്ടുകൊണ്ടിരിക്കാന്‍ പറ്റി (ഹരീയുടെ റിവ്യു വായിക്കുക). പ്രഥ്വിരാജിന്റെ കോമഡി സ്പര്‍ശമുള്ള അഭിനയവും ഇഷ്ടപ്പെട്ടു. സിനിമയിലെ ആദ്യഗാനം അവസാനിക്കുന്നതിനു മുന്‍പ് പ്രഥ്വിരാജ് തന്റെ ബൈക്കില്‍ പുതിയ കോളേജില്‍ വരുന്ന സീനൊക്കെ രസകരമായി തോന്നി. അതുപോലെ പടത്തിന്റെ അവസാനം ജയസൂര്യ കരഞ്ഞതിന്റെ കാരണം പറഞ്ഞപ്പോള്‍ ചിരിച്ച് പോയി. ഹരീയുടെ വാക്കുകള്‍ കടമെടുത്താല്‍ ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ നിലനിര്‍ത്തിയിരിക്കുന്ന ‘ഫ്രഷ്നസാണ്’, ഈ ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത. ഹരീ പറഞ്ഞതുപോലെ കളിമാക്സ് പ്രതീക്ഷിക്കാവുന്നത് തന്നെയായിരുന്നു. സസ്‌പെന്‍സിന്റെ പിരി ഭയങ്കരമായി മുറുകിയുമില്ല (ബിപ്പി കൂടുതലുള്ളവര്‍ക്ക് അതാണ് നല്ലതെന്ന് തോന്നുന്നു).

സെക്കന്റ് ഷോയ്ക്കാണ് പോയത്. വണ്ടി ഏറ്റവും മുന്നില്‍ തന്നെ പാര്‍ക്ക് ചെയ്തു. ബാല്‍ക്കണി ഫുള്ളായിപ്പോയതിനാല്‍ ഫസ്റ്റ് ക്ലാസ്സില്‍ ഇരുന്നു. ബാല്‍ക്കണി ഫുള്ളായിരുന്നെങ്കിലും ഫസ്റ്റ് ക്ലാസ്സില്‍ ഞങ്ങള്‍ക്ക് മുന്നില്‍ ആരുമില്ലായിരുന്നു. അങ്ങിനെ ഞങ്ങളുടെ വണ്ടി ഏറ്റവും മുന്നില്‍; തീയറ്ററിലും ഞങ്ങള്‍ ഏറ്റവും മുന്നില്‍. ഞങ്ങള്‍ സിനിമ കണ്ടിട്ടേ ബാക്കിയെല്ലാവരും ആ സിനിമ കണ്ടുള്ളൂ. അങ്ങിനെ ഏറ്റവും മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്ത് ഏറ്റവും ആദ്യം പടം കണ്ടിറങ്ങിയപ്പോഴാണ് ഏതൊരാദ്യത്തിനും ഒരു അവസാനമുണ്ടാവുമെന്ന തിരിച്ചറിവുണ്ടായത്. തീയറ്ററില്‍ പാര്‍ക്ക് ചെയ്തിരുന്ന എല്ലാ വണ്ടികളും എടുത്തതിനു ശേഷം ഏറ്റവും അവസാനമായി മാത്രമേ ഞങ്ങള്‍ക്ക് അവിടെനിന്ന് ഇറങ്ങാന്‍ സാധിച്ചുള്ളൂ.

ഡി.റ്റി.എസ്- (ഇയര്‍)ഡ്രം ടിയറിംഗ് സിസ്റ്റം.

Labels: , , , ,

Thursday, November 01, 2007

മോബ് ജസ്റ്റിസും മോഹന്‍‌ലാലും

ദേവേട്ടന്റെ ദേവപഥത്തിലെ മോബ് ജസ്റ്റിസ് പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയ കരാളപ്പിറവി ചിന്തകള്‍

പണ്ട് പണ്ട്, എന്നുപറഞ്ഞാല്‍ മോഹന്‍‌ലാല്‍ സവാളഗിരിഗിരി എന്ന് പറഞ്ഞ് സബോളയുടെ തൊലി പൊളിക്കുന്നതിനും വളരെ പണ്ട്; അതായത് ഇന്നത്തെപോലെ പത്തും നൂറും ചാനലുകള്‍ പോയിട്ട് ദൂരദര്‍ശന്‍ തിരുവനന്തപുരത്ത് ഒരു ചുറ്റുവട്ടത്ത് മാത്രം പ്രക്ഷേപണം തുടങ്ങണോ എന്നാലോചിച്ചുകൊണ്ടിരുന്ന കാലത്ത്; അതായത് ലാലേട്ടന്‍ മീശപിരിക്കുന്നത് പോയിട്ട് മുണ്ട് ഒന്ന് മടക്കിപ്പോലും കുത്താതെ അയല്‍‌പക്കത്തെ നല്ലപയ്യനായി തീയറ്ററുകളില്‍ മാത്രം വാഴുന്ന കാലത്ത്; ഒന്നുകൂടി പണ്ട് പറഞ്ഞാല്‍ ഞാന്‍ നിക്കര്‍ മാത്രമിട്ട് അതിനുമുകളില്‍ മുണ്ടുടുക്കാന്‍ തുടങ്ങുന്നതിനും മുന്‍പുള്ള പ്രായം മാത്രമെത്തിയ കാലത്ത് ഒരു രാത്രിയില്‍ വീടിനു മുന്നില്‍ ഒരു ബഹളം കേട്ട് ഇറങ്ങി നോക്കി. ഒരു പാണ്ടിലോറിയും അതിലെ ഡ്രൈവറും ഒരു ഓട്ടോറിക്ഷയും അതില്‍ വന്ന നാലുപേരും നില്‍ക്കുന്നു വീടിനു മുന്നില്‍. (നിവൃത്തിയുണ്ടെങ്കില്‍ തമിഴ്‌നാട്ടുകാരെ പാണ്ടി എന്ന് വിശേഷിപ്പിക്കില്ല എന്നൊരു മൃദുപ്രതിജ്ഞയെടുത്തിരുന്നു, പണ്ട്. പക്ഷേ മൂക്ക് നീളാത്ത അത്തരം ലോറികളെ പാണ്ടിലോറിയെന്ന് പേരിട്ട ആ കൊട്ടാരത്തില്‍ ശങ്കുണ്ണിയെ നമിക്കുന്നു). പാണ്ടിലോറിക്കാരന്‍ കൈകൂപ്പി അണ്ണാ, അണ്ണാ എന്നൊക്കെ വിളിച്ച് കരയുന്നു. ഓട്ടോയില്‍ വന്നവരുടെ രക്തം തിളയ്ക്കുന്നതിന്റെ സ്വരം ഗേറ്റില്‍ വെച്ചേ കേട്ടു. സംഭവം കണ്ട് നാലഞ്ച് വഴിയാത്രക്കാരും കൂടി. സംഭവം എന്താണെന്നന്വേഷിച്ചപ്പോള്‍ ഒരാള്‍ പറഞ്ഞു, ആ പാണ്ടിലോറി ഓട്ടോയില്‍ മുട്ടി. അതാണ് കാരണം. അന്നത്തെ എന്റെ പിഞ്ച് മനസ്സില്‍ തോന്നിയ ഒരു ആകാംക്ഷ കാരണം പാണ്ടി മുട്ടിയ ഓട്ടോ ഒന്നുരണ്ടുതവണ ഞാന്‍ പരിശോധിച്ചു. അത്രയും വലിയ പാണ്ടിലോറിയുടെ കാറ്റടിച്ചാല്‍ പോലും ഓട്ടോ പറന്ന് പറന്ന് പറന്ന് എന്ന സിനിമ കാണാന്‍ പോകേണ്ടതാണ്. പക്ഷേ നല്ല പുത്തന്‍ ബജാജ് പിന്നെഞ്ചിന്‍ ഓട്ടോ. തെരുവ് വിളക്കിന്റെ വെളിച്ചത്തിലാണ് നോക്കിയതെന്ന പോരായ്മയുണ്ടെങ്കിലും ഓട്ടോയ്ക്ക് ഒരു ഒടിവോ ചതവോ പോയിട്ട് ഇട്ട ക്യൂട്ടക്സ് പോലും ഇളകിയിട്ടില്ല. പക്ഷേ ഓട്ടോയില്‍ വന്നവരുടെ രക്തം തിളച്ചുകൊണ്ടേയിരിക്കുന്നു.

ആ പാണ്ടിലോറിക്കാരനെ കണ്ടപ്പോള്‍ ശരിക്കും സഹതാപം തോന്നി. ലിറ്ററലി (മഞ്ഞള്‍ കുളം അലിയുടെ അനിയന്‍, കെമിക്കലിയുടെ ചേട്ടന്‍) അയാള്‍ കൈകൂപ്പി തൊഴുതുകൊണ്ട് കരഞ്ഞുകൊണ്ട് നില്‍ക്കുന്നു. അയാള്‍ കരഞ്ഞു പറയുന്നു, “അണ്ണാ, എന്റെ വണ്ടി തട്ടിയിട്ടില്ല ഈ ഓട്ടോയില്‍. വണ്ടി തട്ടിയിരുന്നെങ്കില്‍ ഈ ഓട്ടോ ഇപ്പോള്‍ ഈ ഷേപ്പിലായിരിക്കില്ല, എന്നെ വിശ്വസിക്കണ്ണാ” എന്നൊക്കെ. ചോര തിളയ്ക്കുന്ന മലയാളികള്‍ അമ്പിനും വില്ലിനും അയയുന്നില്ല. കാഴ്ചക്കാരായ ഞാനുള്‍പ്പടെ (എനിക്ക് പയ്യന്‍ അലവന്‍‌സുണ്ട്) ഒരു കാഴ്ച കാണുന്ന രസത്തില്‍ നില്‍‌ക്കുന്നു. അവസാനം മോബ് ചീഫ് ജസ്റ്റിസ് ആയി ഒരു വഴിപോക്കന്‍ അവതരിക്കുകയും വിധി പ്രഖ്യാപിക്കുകയും ചെയ്യുന്നു- “അഞ്ഞൂറു രൂപാ കൊട്“(അന്തക്കാലത്തെ അഞ്ഞൂറാണെന്ന് ഓര്‍ക്കണം). പാണ്ടിലോറിക്കാരന്‍ കരഞ്ഞുപറഞ്ഞു-അയാളുടെ കൈയ്യില്‍ അത്രയും പൈസയില്ലെന്നും കൈയ്യിലുള്ള പൈസ മുതലാളിയുടേതാണെന്നും മറ്റും. അവസാനം പറഞ്ഞ കാശ് ഒരുമാതിരി പിടിച്ച് തന്നെ വാങ്ങിച്ചിട്ടേ അയാളെ പോകാന്‍ അനുവദിച്ചുള്ളൂ, മലയാളി വഴിപോക്ക ന്യായാധിപന്മാരും വാളെടുത്ത എല്ലാ വെളിച്ചപ്പാടുകളും. ആ സംഭവം നടന്നപ്പോള്‍ എനിക്ക് തോന്നിയ ഒരേയൊരു വികാരം, ആ ഡ്രൈവര്‍ അയാളുടെ നാട്ടില്‍ ചെന്ന് ഈ വിവരം പറഞ്ഞ് ഇനി ഏതെങ്കിലും മലയാളികള്‍ ആ വഴി പോകുമ്പോള്‍ പ്രതികാരം വീട്ടില്ലേ എന്ന ചോദ്യമായിരുന്നു. അങ്ങിനെയെങ്ങാ‍നും സംഭവിച്ചോ എന്നറിയില്ല.

പറഞ്ഞ് വന്നത്, മോബ് ജസ്റ്റിസ് മലയാളികള്‍ക്ക് പുത്തരിയൊന്നുമല്ല. “പണ്ടൊക്കെ ഇപ്പോഴത്തെ കാലത്തെപ്പോലത്തെ അസുഖങ്ങളൊന്നുമില്ലായിരുന്നല്ലേ, ഇപ്പോള്‍ എന്തൊക്കെ തരം അസുഖങ്ങളാണ് പലര്‍ക്കും‍” എന്ന് ഒരു ഡോക്ടറോട് പറഞ്ഞപ്പോള്‍ “പണ്ടും ഉണ്ടായിരുന്നു അസുഖങ്ങള്‍, പക്ഷേ പലതും അസുഖമാണെന്ന് പോലും പലര്‍ക്കും അറിയില്ലായിരുന്നു, അങ്ങിനെ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ എത്രയെത്ര അസുഖങ്ങളും അതുമൂലമുള്ള പ്രശ്നങ്ങളും” എന്ന ക്ലീന്‍ ഷേവ് മറുപടി ആ ഡോക്‍ടര്‍ പറഞ്ഞതുപോലെ ചാനലുകളും മാധ്യമങ്ങളും കാക്കത്തൊള്ളായിരമായപ്പോള്‍ മാത്രമാണ് നമ്മള്‍ മലയാളികളുടെ ഈ കലാപ‌പരിപാടിയെപ്പറ്റിയും നമ്മളില്‍ പലരും അറിഞ്ഞതെന്ന് മാത്രം. പിന്നെ നമ്മള്‍ മലയാളികളുടെ ട്രേഡ് മാര്‍ക്കായ “ആരെങ്കിലുമറിഞ്ഞാല്‍ മോശമല്ലേ” ചിന്തയും പലതും നമ്മളില്‍ പലരും ഇത്തരം പലകാര്യങ്ങളും അറിയാതെ പോകാന്‍ കാരണമായിരിക്കാം. ചാനലുകളുടെ എണ്ണം കൂടി എന്തെങ്കിലും കിട്ടിയാല്‍ അത്രയെങ്കിലുമായി എന്ന നില വന്നപ്പോളാണ് ഇത്തരം പല കാര്യങ്ങളും നമ്മുടെ നാട്ടില്‍ നിലവിലുണ്ട് എന്നകാര്യം പലരും അറിയാന്‍ തുടങ്ങിയത്. അതുകൊണ്ട് “അയ്യോ മലയാളികളും തുടങ്ങിയോ ഇങ്ങിനെയൊക്കെ” എന്നൊക്കെ അത്‌ഭുതപ്പെടാന്‍ വരട്ടെ; ചാനലുകള്‍ സംഭവം അവതരിപ്പിക്കുമ്പോഴുള്ള ആ നാടകീയതയുടെ അലവന്‍സ് ഒന്ന് മാറ്റിവെച്ച് നോക്കിയാല്‍ നമ്മളില്‍ പലരും പലപ്പോഴും പലയിടത്തും കണ്ടുകാണണം പണ്ടുമുതല്‍‌ക്കേ ഈ മ്വോബ് ജസ്റ്റിന്‍ പതാലിയെ.

പക്ഷേ ഈ മോബ് ജസ്റ്റിസ് കലാപപരിപാടിയിലും ആ മലയാളി ടച്ച് കൊടുക്കാന്‍ നമ്മള്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നുന്നു. ഉദാഹരണത്തിന് മലയാളിയെയും ബീഹാറിയെയും താരതമ്യപ്പെടുത്തിയാല്‍ ദേഷ്യം വന്നാല്‍ ബീഹാറിക്ക് പിന്നെ കല്ലെറിയുന്നത് ബീഹാറിയെ തന്നെയാണോ, എറിയുന്നവന്റെ നാട്ടുകാരനാണോ, സ്വന്തം ജാതിയാണോ, മതമാണോ എന്നൊന്നും നോട്ടമില്ല- അങ്ങെറിയും, അടിച്ച് എല്ലൊടിക്കും, അത്രമാത്രം. പക്ഷേ മലയാളി മിടുക്കനാണ്. ഒരു മലയാളിയാണ് പ്രതിസ്ഥാനത്തെന്ന് മനസ്സിലായാല്‍ നമ്മള്‍ പതുക്കെ മനുഷ്യാവകാശം, പോലീസ്, പോട്ടെ പാവമല്ലേ, വിട്ടേക്കെന്ന്, ഇപ്രാവശ്യത്തേക്ക് ക്ഷമിച്ചേക്ക് എന്നൊക്കെയുള്ള പതിവുലൈനില്‍ പോകും. നമ്മുടെ പ്രബുദ്ധതയും മറ്റും അപ്പോള്‍ രംഗത്ത് വരും. പക്ഷേ ഒരു നാടോടിയോ തമിഴ്‌നാട്ടുകാരനോ ബീഹാറിയോ മറ്റോ ആണെങ്കില്‍ പിന്നെ നമ്മള്‍ മുന്നും പിന്നും നോക്കില്ല. ഗര്‍ഭിണിയാണോ എന്ന് പോലും നോ‌ക്കില്ല (ഏടപ്പാള്‍ സംഭവത്തിന്റെ ലേയ്‌റ്റസ്റ്റ് ട്വിസ്റ്റ് മര്‍ദ്ദനമേറ്റ സ്ത്രീ ഗര്‍ഭിണിയല്ലായിരുന്നു എന്നതാണെന്ന് തോന്നുന്നു-ചില ചാനലുകാര്‍ക്കെങ്കിലും സ്വല്പം ഇച്ഛാഭംഗം വന്നുകാണുമോ ആവോ). നമ്മളെപ്പോലെ മിടുക്കന്മാര്‍ ഈ ലോകത്ത് വേറേ ആരുണ്ട്. അതുകൊണ്ട് മോബ് സൈക്കോളജിയാണെങ്കിലും ഒരു സെക്കന്റിന്റെ ആയിരത്തിലൊരംശത്തില്‍ തോന്നുന്ന വികാരത്തള്ളിച്ചയാണെങ്കിലും നമുക്കൊരു നീതിയും മറുനാട്ടുകാര്‍ക്ക് വേറൊരു നീതിയും എന്ന ലൈന്‍ നോക്കാനൊക്കെ നമ്മള്‍ മലയാളികള്‍ക്ക് പറ്റും. അതനുസരിച്ചേ മോബ് ജസ്റ്റിസാണെങ്കിലും മറ്റെന്താണെങ്കിലും നമ്മള്‍ പ്രവര്‍ത്തിക്കൂ (ഇപ്പറഞ്ഞത് ആധികാരികമായ റഫറന്‍സ് ഒന്നുമില്ലാതെ ചുമ്മാതുള്ള ഒരു തോന്നലില്‍ പറഞ്ഞത് മാത്രം. മലയാളി മലയാളികളില്‍ തന്നെ മോബ് ജസ്റ്റിസ് നടപ്പാക്കിയതിന്റെ ഉദാഹരണങ്ങള്‍ ധാരാളമുണ്ടെങ്കില്‍ സങ്കടത്തോടെ അത് അംഗീകരിക്കുന്നു).

ഇനി എന്താണ് മോബ് ജസ്റ്റിസിന്റെ കാരണം? എനിക്കറിയില്ല. മാധ്യമങ്ങള്‍ക്ക് വലരെ വലുതായ ഒരു പങ്കുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. ശരിയായിരിക്കും. എന്തായാലും ഈ മോബ് ജസ്റ്റിസിന്റെ ആള്‍ക്കാര്‍ ജനിച്ച് വീണ സമയത്തുതന്നെ ഇത്തരം വികാരങ്ങള്‍ അവര്‍ക്കുണ്ടാകണമെങ്കില്‍ ജീനായിരിക്കും കാരണം (ഡോ. വാട്‌സണെ ഓര്‍മ്മ വന്നു). അല്ലെങ്കില്‍ പിന്നെ വളര്‍ന്നുവരുന്ന സാഹചര്യം, കണ്ടും കേട്ടും പഠിക്കുന്ന കാര്യങ്ങള്‍ തുടങ്ങി കാക്കത്തൊള്ളായിരം കാരണങ്ങള്‍ കാണുമായിരിക്കും. എന്തായാലും ഒരു കാര്യം ഏറെക്കുറെ ഉറപ്പാണ്. പോക്രിത്തരം കാണിച്ചാല്‍ വിവരമറിയും എന്നുള്ള കാര്യം ഒരു റിയാലിറ്റിയായി നിലനില്‍ക്കുന്ന നാടുകളില്‍ മോബ് ജസ്റ്റിസ് നടപ്പാക്കണമെന്ന് ആഗ്രഹമുള്ള ആള്‍ക്കാര്‍ പോലും മിക്കവാറും ആ പണിക്ക് പോവില്ല. ഇതിനൊക്കെ വേണ്ടത് ശാശ്വത പരിഹാരമാണ്, നിയമം കൊണ്ട് ഒരു പരിമിത ശതമാനം ആള്‍ക്കാര്‍ക്ക് മാത്രമേ പ്രയോജനമുള്ളൂ എന്നൊക്കെയുള്ള പതിവു വാദഗതികളാണെങ്കില്‍ അത് താത്വികമായി ശരിയായിരിക്കാം. പക്ഷേ പോക്രിത്തരം കാണിച്ചാല്‍ ഏത് പോലീസുകാരനും അകത്തുപോകും എന്ന ചിന്ത കുറഞ്ഞപക്ഷം പോലീസുകാര്‍ക്കെങ്കിലും ഉണ്ടാവണമെങ്കില്‍ കര്‍ശനമായ നിയമപരിപാലനം തന്നെ വേണം. ശാശ്വതപരിഹാരത്തെപ്പറ്റിയൊക്കെ സമാന്തരമായി ചിന്തിക്കാം. എന്തായാലും എടപ്പോള്‍ സംഭവത്തിനുശേഷം ഇനി ഇത്തരം സംഭവങ്ങള്‍ ചാനലുകാര്‍ അറിഞ്ഞോ അറിയാതെയോ നാട്ടില്‍ നടക്കുന്നുണ്ടോ എന്ന് നോക്കുക, നടക്കുന്നുണ്ടെങ്കില്‍, അത് ചെറുതാണെങ്കിലും വലുതാണെങ്കിലും സംഭവം ബോബ് ചെയ്ത ജസ്റ്റിന്‍ പതാലിയാണെങ്കില്‍ ഓര്‍ത്തുകൊള്ളുക, മലയാളി ഇക്വവാലന്റൈന്‍സ് ഡേ ബീഹാറി ഇക്വവാലന്റ് റ്റു ആഫ്രിക്കക്കാരന്‍.

മോബ് ജസ്റ്റിസ്, ആള്‍ക്കാര്‍ വഴി തെറ്റുന്നു മുതലായ സാമൂഹ്യ പ്രശ്‌നങ്ങളിലെല്ലാം നമ്മള്‍ കാണുന്നതാണ് സിനിമാ നായകന്മാരെയും മറ്റും ചീത്ത പറയുന്നത്. ശരിയായിരിക്കാം. ലാലേട്ടന്‍ സബോള ഗിരി ഗിരി എന്ന് പറഞ്ഞ് സബോളയുടെ തൊലി പൊളിക്കുമ്പോള്‍ നമുക്കും തോന്നും എവിടെയെങ്കിലും ഇതൊക്കെ ഒന്ന് പയറ്റിയാലോ എന്ന്. പക്ഷേ അങ്ങിനെ പയറ്റാന്‍ കൈ പൊക്കുമ്പോള്‍ മുകളിലത്തെ ഖണ്ഡികയില്‍ പറഞ്ഞ നിയമപരിപാലനത്തെപറ്റി ഓര്‍ക്കാന്‍ മാത്രം (ശരിയായ, നീതിയുക്തമായ) നിയമപരിപാലനം നാട്ടിലുണ്ടെങ്കില്‍ മിക്കവാറും വീട്ടിലെ അനിയനിട്ടോ അല്ലെങ്കില്‍ മതിലിനിട്ടോ മറ്റോ സബോളഗിരിഗിരി തീര്‍ത്ത് നമ്മള്‍ സായൂജ്യമടയാനാണ് സാധ്യത.

പിന്നെ എനിക്കിതുവരെ ശരിയായ ഒരുത്തരം കിട്ടാത്ത പ്രശ്‌നവുമുണ്ട് ഈ മോബ് ജസ്റ്റിസ്-വഴിതെറ്റല്‍-നായകചീത്തപറച്ചില്‍ പ്രശ്‌നത്തില്‍. നാട്ടില്‍ ഒരു ആശുപത്രിയില്‍ പോയപ്പോള്‍ ദേ ഭിത്തിയില്‍ ദിവസവും ഷിറ്റടിക്കുന്ന സുരേഷ് ഗോപിയണ്ണന്‍ ചിരിച്ചുകൊണ്ടിരിക്കുന്നു. അടുത്തു ചെന്ന് നോക്കിയപ്പോള്‍ കണ്ടത് അദ്ദേഹം ചിക്കുന്‍‌ഗുനിയയ്ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്ന ഒരു പോസ്റ്ററാണ്. മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യണം തുടങ്ങി നാലഞ്ച് കാര്യങ്ങള്‍ ഷിറ്റ് പറയുന്ന അതേ വായ കൊണ്ടുതന്നെ അദ്ദേഹം പറയുന്നു. പക്ഷേ അതൊന്നും അദ്ദേഹം പറഞ്ഞോ എന്നുപോലും ഓര്‍ക്കാതെ വഴിയില്‍ തുപ്പുകയും എച്ചില്‍ വലിച്ചെറിയുകയും മറ്റും ചെയ്യുന്ന നമ്മള്‍ അദ്ദേഹത്തിന്റെ ജസ്റ്റ് റിമമ്പര്‍ ദാറ്റും ഷിറ്റും ഒരുമയുണ്ടോ ആമുഖവും മാത്രം വളരെ കറക്ടായി ഓര്‍ത്തിരിക്കുകയും മോബ് ജസ്റ്റിസ് നടപ്പാക്കുകയും ചെയ്യുന്നു. അതുപോലെ വൈകിട്ടെന്താ പരിപാടിയെന്ന് ചോദിച്ച് നാട്ടുകാരെ മുഴുവന്‍ വെള്ളം കുടിപ്പിക്കുന്ന ലാലേട്ടന്‍ റെയില്‍‌വേ സുരക്ഷയെപ്പറ്റിയും എയ്‌ഡ്‌സിനെപ്പറ്റിയുമൊക്കെയും നമ്മളെ ബോധവല്‍‌ക്കരിക്കുന്നു. ഓടുന്ന ട്രെയിനില്‍ ചാടിക്കയറുമ്പോഴും ഓടുന്ന ട്രെയിനില്‍നിന്ന് ഓടിയിറങ്ങുമ്പോഴും എയ്‌ഡ്‌സിനായി വഴിതെറ്റി നടക്കാന്‍ തോന്നുമ്പോഴുമൊന്നും നമ്മള്‍ ലാലേട്ടനെ ഓര്‍ക്കില്ല; പക്ഷേ നമ്മള്‍ വൈകിട്ട് ഒരിറ്റ് ദാഹജലം കുടിക്കാന്‍ കാരണം ലാലേട്ടന്‍ അങ്ങിനെ ചോദിച്ചു എന്നത് മാത്രം. ഇതെന്ത് മോബ് സൈക്കളോളജിയെന്ന് മാത്രം പിടികിട്ടുന്നില്ല (എന്തെങ്കിലും മനഃശാസ്ത്രകാരണങ്ങള്‍ കാണുമായിരിക്കണം). നായകന്‍ പറയുന്ന സാരോപദേശങ്ങള്‍ക്കൊക്കെ പുല്ലിന്റെ പോലും വിലയില്ല (പുല്ലിനൊക്കെ ഇപ്പോള്‍ എന്താ വില); പക്ഷേ നായകന്‍ വെള്ളം കുടിക്കാന്‍ പറയുമ്പോഴും ഷിറ്റടിക്കാന്‍ പറയുമ്പോഴും നമ്മള്‍ വളരെ കറക്ടായി അതൊക്കെ ചെയ്യുകയും ചെയ്യും. വിമര്‍ശകരൊക്കെ തങ്കക്കുടം പോലുള്ള ലാലേട്ടനെയും കാരിരുമ്പ് പോലുള്ള സുരേഷ് ഗോപിയെയും (ബ്ലാക്ക് ക്യാറ്റ്) നാഴികയ്ക്ക് നാല്‌പത്തിനാലു വട്ടം ചീത്ത പറയുകയും ചെയ്യും. പാവം താരനായകന്മാര്‍. ഇവിടെയും പറഞ്ഞിരുന്നു.

എന്തായാലും എന്റെ നോട്ടത്തില്‍ മോബ് ജസ്റ്റിസ് വികാരത്തിന്റെ പല കാരണങ്ങളിലൊന്നോ രണ്ടോ കാരണങ്ങളാവാം മാധ്യമങ്ങളും നായകന്മാരുടെ സബോളപൊളിക്കലും. അതുമാത്രമാവില്ല കാരണം. ഇനി കാരണങ്ങളെല്ലാം എന്താണെന്നൊക്കെ അറിയണമെങ്കിലും പഠിക്കണമെങ്കിലും പഠിക്കാനും മനസ്സിലാക്കാനും അത്രയെളുപ്പമല്ലാത്ത ഹുമയൂണ്‍ സൈക്കളോളജിതന്നെ പഠിക്കേണ്ടിവരുമായിരിക്കണം. അത് മലയാളിയുടെ മാത്രമായിരിക്കണമെന്നുമില്ല.

ഊപ്പ സംഹാരം

എല്ലാവര്‍ക്കും ഹര്‍ത്താല്‍ പിറവിയാശംസകള്‍

Labels: , , , ,