Tuesday, November 21, 2006

പോക്രിത്തരം

ഒരു ശുഭാപ്‌തി വിശ്വാസക്കാരനാകാന്‍ വല്ലാതെ പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എല്ലാം കലങ്ങിത്തെളിയുമെന്നും നല്ല കാലം വരുമെന്നുമൊക്കെ പ്രതീക്ഷിച്ചുകൊണ്ടേയിരുന്നു. പക്ഷേ ആശയ്‌ക്ക് വകയില്ല എന്നുതന്നെ തോന്നുന്നു.

പറഞ്ഞ് വരുന്നത് നമ്മുടെ നാട്ടിലെ ഉന്നതവിദ്യാഭ്യാസരംഗം. കഴിഞ്ഞ മൂന്നു തവണയും സെന്‍‌ട്രല്‍ യൂണിവേഴ്‌സിറ്റിയാക്കാന്‍ തുടങ്ങിയ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിക്ക് പാരവെച്ച രാഷ്ട്രീയ-ഉദ്യോഗസ്ഥ വീരന്മാര്‍ ഇതാ നാലാം തവണയും വിജയകരമായി പാര പണിതിരിക്കുന്നു. ഇത്തവണ കേന്ദ്രമന്ത്രിയുടെ പ്രത്യേക താത്‌പര്യപ്രകാരമൊക്കെയാണത്രേ, ഇന്ത്യന്‍ ഇന്‍‌സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‍നോളജിയോ മറ്റോ ആക്കാന്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയെ തിരഞ്ഞെടുത്തു എന്ന മോഹിപ്പിക്കുന്ന പത്രവാര്‍ത്തകളൊക്കെ കണ്ട് കോരിത്തരിച്ചിരിക്കുകയായിരുന്നു. അഞ്ഞൂറുകോടിയോ മറ്റോ കിട്ടുമായിരുന്നത്രേ യൂണിവേഴ്‌സിറ്റി പ്രസ്തുത നിലവാരത്തിലേക്കുയര്‍ത്തുവാന്‍. വേണ്ടത് നമ്മുടെ കേരള സര്‍ക്കാര്‍ ഒന്ന് യെസ് മൂളണം, ഒന്ന് ഒപ്പിടണം. ബാക്കിയൊക്കെ കേന്ദ്രം ചെയ്‌തുകൊള്ളും. ഏറ്റവും വലിയ ഗുണമെന്താണെന്ന് വെച്ചാല്‍ ചുമട്ട് തൊഴിലാളി പ്രതിനിധി, സിന്‍ഡിക്കേറ്റ്, സെനറ്റ് തുടങ്ങിയ കേരള രാഷ്ട്രീയ ചന്തക്കളികളൊന്നും കാണില്ല എന്നതുതന്നെ.

പക്ഷേ കഴിഞ്ഞ മൂന്നു തവണയും ആ കാണലില്ലായ്‌മ തന്നെയായിരുന്നു പാരയായി വന്നത്. കേന്ദ്രസ്ഥാപനമായാല്‍ പിന്നെ സംസ്ഥാനക്കളികളൊന്നും നടക്കില്ലല്ലോ. ഇപ്രാവശ്യം കാറ്റ് മാറി വീശി; ഉന്നതവിദ്യാഭ്യാസ രംഗത്ത് നാടിന്റെ അധോഗതിയെപ്പറ്റിയൊക്കെ പുതിയ ഇടത് സര്‍ക്കാരിനും ബോധ്യമായി; പണ്ടത്തെപ്പോലെ കാശ് നിങ്ങള് താ, ബാക്കി ഞങ്ങള് നോക്കിക്കൊള്ളാം വാദവുമായി നടന്നാല്‍ കാര്യം നടക്കില്ല എന്നൊക്കെ മന്ത്രിമാര്‍ക്കും അണികള്‍ക്കും മനസ്സിലായി; പാരപണിയുന്ന ഐയ്യേയ്യെസ്സ്-ഐപ്പീയെസ്സ്-അടിസെക്രട്ടറിമാര്‍ ആരൊക്കെയാണെന്ന് മനസ്സിലാക്കാനും അവരെയൊക്കെ കണ്ണുരുട്ടിക്കാണിക്കാനും യെമ്മേ ബീയ്യെഡ് ബേബിസാറിനും മറ്റും കഴിയും എന്നൊക്കെ ശുഭാപ്തത്തില്‍ വിശ്വസിച്ചുപോയി.

പക്ഷേ വെറുതെ...

കേന്ദ്രം പറഞ്ഞ അവസാന തീയതിയും കഴിഞ്ഞ് ഒരു മാസംകൂടി സമയം ചോദിച്ച് വാങ്ങി നമ്മുടെ സര്‍ക്കാര്‍ അവസാനം ഗംഭീരന്‍ മറുപടിതന്നെ കൊടുത്തു. സംഗതി വികസിപ്പിച്ചോ, പക്ഷേ സ്ഥാപനത്തില്‍ പ്രവേശിപ്പിക്കുന്നതില്‍ എഴുപത് ശതമാനം വിദ്യാര്‍ത്ഥികളും കേരളത്തില്‍നിന്നുള്ളവരായിരിക്കണം. ഭരണസമതിയില്‍ അമ്പത് ശതമാ‍നം പേര്‍ സംസ്ഥാനസര്‍ക്കാര്‍ നിയമിക്കുന്നവരായിരിക്കണം. ഡയറക്‍ടര്‍ സംസ്ഥാന സര്‍ക്കാര്‍ കൂടി സമ്മതിക്കുന്ന ആളായിരിക്കണം.

എന്തൊരു സംസ്ഥാന സ്നേഹം അല്ലേ. പക്ഷേ ഒന്നാലോചിച്ചേ.

കാലാകാലങ്ങളായി ഐ.ഐ.റ്റി ജെയീയീ പരീക്ഷ പാസ്സായി ഐ.ഐ.റ്റിയില്‍ പ്രവേശനം കിട്ടുന്ന മലയാളികള്‍ എഴുപത് ശതമാനം പോയിട്ട് എഴുപത് പേര്‍ പോലും വരുമോ എന്ന് സംശയം (കണക്ക് ശരിക്കറിയില്ല കേട്ടോ). ചില ഐ.ഐ.റ്റികളില്‍ ചില കൊല്ലങ്ങളില്‍ പ്രവേശനം കിട്ടി വരുന്ന മലയാളികള്‍ ഒന്നോ രണ്ടോ മാത്രം. അങ്ങിനെയുള്ള ഒരു സ്ഥിതിവിശേഷം നിലനില്‍ക്കുമ്പോളാണ് കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ജേയീയീ പോലുള്ള പരീക്ഷവഴി എഴുപത് ശതമാനം മലയാളികളെ പ്രവേശിപ്പിക്കണമെന്ന് പറയുന്നത്. ഐ.ഐ. റ്റി നിലവാരത്തിലുള്ള ഒരു സ്ഥാപനമാക്കുന്നത് ഉന്നത നിലവാരമുള്ള ഉന്നതവിദ്യാഭ്യാസത്തിനും കൂടിയാണെന്ന് ഓര്‍ക്കണം. പ്രവേശനപ്പരീക്ഷ എഴുതുന്ന മലയാളികള്‍ എഴുപത് ശതമാനത്തിനും അതിനും മുകളിലും ഐ.ഐ.റ്റി പോലുള്ള ഉന്നത നിലവാര സ്ഥാപനങ്ങളില്‍ നേരായ രീതിയില്‍ അഭിമാനപൂര്‍വ്വം പ്രവേശനം ലഭിക്കത്തക്ക രീതിയിലുള്ള വിദ്യാഭ്യാസ രീതിയും പഠിക്കാനുള്ള അന്തരീക്ഷവും നവീകരിച്ച സിലബസ്സും ഒന്നും കൊണ്ടുവരാനല്ല നോക്കുന്നത്. നിങ്ങള്‍ അഞ്ഞൂറു കോടി താ, എന്നിട്ട് എഴുപത് ശതമാനം മലയാളികളെ ചുമ്മാ അങ്ങെടുത്തോ എന്നതാണ് രീതി. മറ്റെല്ലാ നാട്ടുകാരെയും തോല്‍പ്പിച്ച് ജേയീയിയൊക്കെ എഴുതുന്ന മലയാളികളൊക്കെ പഠിക്കാന്‍ സ്ഥാപനമില്ലാതെ നില്‍‌ക്കുന്ന സ്ഥിതിവിശേഷമായിരുന്നെങ്കില്‍ ആ വാദത്തില്‍ കഴമ്പുണ്ടായിരുന്നു. പക്ഷേ അതാണോ ഇപ്പോഴത്തെ സ്ഥിതി? ആ സ്ഥിതി വരണമെങ്കില്‍ നാട്ടിലെ പഠന-പഠിപ്പിക്കല്‍ രീതിമുതല്‍ ഒത്തിരി കാര്യങ്ങള്‍ അടിമുടി മാറണം-പിള്ളേരെക്കൊണ്ട് കല്ലെടുപ്പിക്കുന്നതുള്‍പ്പടെ. പക്ഷേ അതൊന്നും മാറ്റൂല്ലല്ലോ.

ഇനി കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ ഇപ്പോഴത്തെ സ്ഥിതിവിശേഷമോ? പല ഡിപ്പാര്‍ട്ട്‌മെന്റുകളിലും ഇപ്പോള്‍ ഉത്തരേന്ത്യക്കാരാണ് കൂടുതല്‍ വരുന്നത്.

അടുത്ത രണ്ട് വ്യവസ്ഥകളെപ്പറ്റി പറയാതിരിക്കുന്നതാണ് ഭേദം. ഭരണസമതിയില്‍ പകുതിപോയിട്ട് മുഴുവനും മലയാളികള്‍ മാത്രമായി ഭരിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാന യൂണിവേഴ്‌സിറ്റികളുടെ നിലവാരത്തെപ്പറ്റി പ്രത്യേകിച്ച് പറയേണ്ടല്ലോ. എത്രയെത്ര കൊല്ലങ്ങളായി എത്രയെത്ര ഭരണാധികാരികള്‍ എത്രയെത്ര രീതികളില്‍ ഭരിച്ചു? എന്നിട്ട് എന്തായി നിലവാരമഹിമ? ഇനി ഈ പകുതി പ്രാതിനിധ്യവാദം നല്ല ഉദ്ദേശത്തോടു കൂടിയാണെന്ന് ഇത് വാദിച്ചവര്‍ക്ക് നെഞ്ചത്ത് കൈവെച്ച് പറയാന്‍ സാധിക്കുമോ? വേണ്ടപ്പെട്ടവരെ തിരുകാനും തോന്ന്യവാസങ്ങള്‍ കാണിക്കാനും വേണ്ടത്ര സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ഇപ്പോള്‍ തന്നെ ഇല്ല എന്ന് പരിതപിച്ചുകൊണ്ടിരിക്കുന്ന ഒരവസ്ഥയില്‍ ഒരു സ്ഥാപനം മൊത്തത്തിലങ്ങ് കൈവിട്ട് പോവുക എന്നത് ഏതെങ്കിലും ആദര്‍ശ ധീര രാഷ്ട്രീയക്കാരന് സഹിക്കാന്‍ പറ്റുമോ? അതുപോലെ ഞാനാരാണെന്ന് കാണിച്ചുതരാനുള്ള ഏതെങ്കിലും മുഹൂര്‍ത്തമുണ്ടെങ്കില്‍ അത് ഒരു രീതിയിലും നഷ്ടപ്പെടുത്താത്ത ഏതെങ്കിലും ഐയ്യേ യെസ്സുകാരനും സെക്രട്ടറിയും ഈ പ്രസ്ഥാനം മുഴുവന്‍ കേന്ദ്രത്തിന് വിട്ടുകൊടുക്കുക എന്ന മണ്ടത്തരം ഏതെങ്കിലും രീതിയില്‍ ചെയ്യുമോ?

ഇനി നമുക്ക് മണ്ടന്മാരായ മറ്റ് സംസ്ഥാനങ്ങളെ നോക്കാം. ഇങ്ങിനെയൊരു പ്രസ്ഥാനം കേന്ദ്രം തുടങ്ങിയേക്കുമെന്ന് ആരോ എങ്ങോ പറഞ്ഞ് കേട്ടപ്പോള്‍ തന്നെ മൊത്തം പ്ലാനും പദ്ധതിയും സ്ഥലവും എല്ലാമായി അന്ധ്രാ പ്രദേശും മറ്റും കേന്ദ്രത്തെ സമീപിച്ചത്രേ. പ്രസ്തുത യോഗത്തില്‍ കേരളത്തിന്റെ അഭിപ്രായം ആരാഞ്ഞപ്പോള്‍ ചോദിച്ചിട്ട് വരാം എന്ന രീതിയിലുള്ള മറുപടിയായിരുന്നത്രേ കേരളത്തെ പ്രതിനിധീകരിച്ചവര്‍ കൊടുത്തത്. കാരണം സംസ്ഥനത്തിന് പലരീതിയിലും ഗുണമുള്ള ഒരു പരിപാടി അഞ്ചുപൈസാ മുടക്കില്ലാതെ പ്രത്യേകിച്ച് സ്ഥലമോ മറ്റോ വേണ്ടാതെ തന്നെ നമുക്ക് കിട്ടുന്നതാണെന്ന് പൂര്‍ണ്ണബോധ്യമുണ്ടെങ്കിലും നമ്മുടെ യജമാനന്മാരെ നല്ലവണ്ണം അറിയാവുന്നവരായിരുന്നു ആ മീറ്റിംഗില്‍ പങ്കെടുത്തിരുന്നതെന്നതിനാല്‍ അവര്‍ക്ക് നാട്ടില്‍ തിരിച്ച് ചെന്ന് ചോദിച്ചിട്ട് മാത്രമേ എന്തെങ്കിലും പറയാന്‍ പറ്റുമായിരുന്നുള്ളൂ. അവരുടെ ആ ദീര്‍ഘവീക്ഷണം എത്രമാത്രം ശരിയായിരുന്നുവെന്ന് നോക്കിക്കേ. അവരെങ്ങാനും യെസ് എന്ന് അപ്പോള്‍ മൂളിയിരുന്നെങ്കില്‍ അവരുടെയൊക്കെ കസേര ഇപ്പോള്‍ തെറിച്ചേനെ. അതാണ് നമ്മള്‍ മലയാളികള്‍.

ഈ ഐ.ഐ.റ്റിയൊക്കെ പണ്ട് ഓരോരോ സംസ്ഥാനങ്ങളില്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ മണ്ടന്മാരായ അവിടുത്തെ മുഖ്യ മണ്‍‌തിരിമാരും വിദ്യാഭ്യാസ മണ്‍‌തിരിമാരും സെക്രട്ടറിമാരുമൊക്കെ ഭരണസമതിയില്‍ പങ്കാളിത്തം, എഴുപത് ശതമാനം നാട്ടുകാര്‍ എന്നൊക്കെ പറയാത്തതുകാരണം ആ നാടിനൊക്കെ സംഭവിച്ച നികത്താന്‍ പറ്റാത്ത നഷ്ടങ്ങളൊക്കെ ഒന്ന് ഓര്‍ത്ത് നോക്കിക്കേ. നമ്മള്‍ മലയാളികളെ അങ്ങിനെയൊന്നും പറ്റിക്കാന്‍ പറ്റൂല്ല. നമ്മുടെ നാട്ടില്‍ എന്തെങ്കിലും വരണമെങ്കില്‍ നമ്മള്‍ പറയുന്നത് പോലെ ചെയ്യണം. അല്ലെങ്കില്‍ പൊന്ന് മോനേ അഞ്ഞൂറു കോടിയല്ല, അയ്യായിരം കോടി തരാമെന്ന് പറഞ്ഞാലും ഭരണസമതിയില്‍ നമ്മുടെ ആള്‍ക്കാരില്ലെങ്കില്‍, നമ്മള്‍ പറയുന്ന ഡയറക്‍ടറില്ലെങ്കില്‍, നമുക്ക് വേണ്ട-അത്ര തന്നെ. ചുമ്മാ ഒരൊപ്പിട്ട് കൊടുത്താല്‍ മതി, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ‌ടെക്‍നോളജി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാക്കിക്കൊള്ളാം, കാശ് വാരിയെറിയാം എന്നൊക്കെ കേന്ദ്രം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞിട്ടും നമ്മള്‍ ഒപ്പിട്ട് കൊടുത്തോ-ഇല്ല. പക്ഷേ എന്താണ് അച്യുതാനന്ദസഖാവ് സാര്‍ പറഞ്ഞത്? അത് നമ്മള്‍ സംസ്ഥാനത്തിന്റെ കണ്ട്രോളില്‍ സെന്റര്‍ ഫോര്‍ എക്‍സലന്‍സ് ആക്കും എന്ന്. സംസ്ഥാനത്തിന്റെ കണ്‍‌ട്രോളില്‍ അങ്ങിനെ എത്രയെത്ര എക്സലന്റ് സ്ഥാപനങ്ങളാണ് ഇപ്പോളുള്ളത്- ആ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി (അച്യുതാനന്ദന്‍ സാറിന്റെ ആരോ അവിടെ ജോലിചെയ്യുന്നുണ്ടെന്ന് തോന്നുന്നു-അങ്ങിനെയാണെങ്കില്‍ കുറെ കോണ്‍‌സ്പിരസി തിയറിക്കുള്ള വകുപ്പുണ്ട്).

നമ്മളെ അത്രയെളുപ്പത്തിലൊന്നും പറ്റിക്കാന്‍ പറ്റൂല്ല എന്നതിന്റെ ഉത്തമോദാഹരണമാണല്ലോ മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും മുല്ലപ്പെരിയാര്‍.

ഐ.ഐ.റ്റി ഖരഗ്‌പൂര്‍ എന്നൊരു പ്രസ്ഥാനം ഉള്ളതുകൊണ്ട് മാത്രം പി.എച്ച്.ഡിയും മറ്റുമെടുത്ത് രക്ഷപെട്ട എത്രയെത്ര ബംഗാളികളും ഒറീസ്സക്കാരുമുണ്ടെന്നോ. ആ ഐ.ഐ.റ്റിയുടെ ഗുണഭോക്താക്കളില്‍ നല്ലൊരു ശതമാനം വരും അവര്‍. ഐ.ഐ.റ്റിയോ, ഐ.ഐ.റ്റി നിലവാരത്തിലുള്ള സ്ഥാപനങ്ങളോ ബി.ടെക്കോ അതുപോലുള്ള കോഴ്‌സുകളോ കൊണ്ട് മാത്രം ഒതുങ്ങുന്നവയല്ല. കേരളത്തില്‍ അതുപോലെയൊരു പ്രസ്ഥാനമുണ്ടായാല്‍ ആ ഒരു കാരണംകൊണ്ടു മാത്രം ഗവേഷിച്ചേക്കാം എന്ന് കരുതുന്ന നല്ലൊരു ശതമാനം ആള്‍ക്കാര്‍ കാണും-അവരില്‍ നല്ലൊരു ശതമാനം ചിലപ്പോള്‍ പെണ്‍‌കുട്ടികളാകാനും മതി. അവരൊന്നും സര്‍ക്കാര്‍ പറഞ്ഞ ആ എഴുപത് ശതമാനത്തില്‍ പെടുന്നവരല്ല. പക്ഷേ അങ്ങിനെയുള്ള പ്രയോജനങ്ങളെപ്പറ്റിയൊന്നും സര്‍ക്കാരിനറിയേണ്ടല്ലോ. ദൂരദേശങ്ങളിലുള്ള ഐ.ഐ.റ്റികളിലും മറ്റും ഗവേഷണത്തിനും മറ്റും പ്രവേശനം കിട്ടിയിട്ടും ദൂരെയാണ് എന്നുള്ള ഒരൊറ്റ കാരണം കൊണ്ട് പോകാതിരുന്ന പല മലയാളികളെയും അറിയാം. അവരില്‍ ഗവേഷണത്തില്‍ അതീവ താത്‌പര്യമുള്ളവര്‍ അവസാനം നമ്മുടെ അച്യുതാനന്ദന്‍ സാറിന്റെ പല പല സെന്റര്‍ ഫോര്‍ എക്‍സലന്‍‌സുകളില്‍ ഏതെങ്കിലും ഒന്നില്‍ ചേര്‍ന്ന് അവസാനം മൈക്രോസ്കോപ്പ് വേണ്ടിടത്ത് കണ്ണ് മിഴിച്ചും ഇം‌പാക്‍റ്റ് സ്ട്രെങ്‌ത് വേണ്ടിടത്ത് കാലുകൊണ്ട് തൊഴിച്ചും മറ്റും ഗവേഷിച്ച്, വേണ്ടസമയത്ത് ഫെല്ലോഷിപ്പും കിട്ടാതെ, കെമിക്കല്‍ വാങ്ങിക്കാന്‍ കാശില്ലാതെ, ഏറ്റവും പുതിയ ജേണലുകള്‍ പലതും കാണുക പോലും ചെയ്യാതെ വളരെ ആസ്വദിച്ച് ദിവസങ്ങള്‍ തള്ളിനീക്കി....അതേ സമയം മണ്ടന്മാരായ ബംഗാള്‍ സര്‍ക്കാര്‍ അവിടെ ഒരു ഐ.ഐ.റ്റി, കേന്ദ്രം പറഞ്ഞ എല്ലാ വ്യവസ്ഥകളും അംഗീകരിച്ച്, സ്ഥാപിക്കാന്‍ സമ്മതിച്ചതുകാരണം ബംഗാളികളും ഒറീസ്സക്കാരുമൊക്കെ ഏറ്റവും പുതിയ മെഷീനുകള്‍ ഉപയോഗിച്ച് ഗവേഷണങ്ങള്‍ ചെയ്‌ത് നല്ല നിലവാരത്തിലുള്ള പ്രബന്ധങ്ങള്‍ ഉണ്ടാക്കി രക്ഷപെടുന്നു. ഗോഹട്ടിയില്‍ ഐ.ഐ.റ്റി വന്നത് കാരണം ആസ്സാംകാരും രക്ഷപെടും ഇനി. പക്ഷേ നമ്മള്‍ അവരെക്കാളൊക്കെ വളരെ മിടുക്കന്മാരാണല്ലോ. നമ്മളെ അത്രവേഗമൊന്നും പറ്റിക്കാന്‍ പറ്റൂല്ലല്ലോ.

ഇതൊക്കെ ഫുള്‍ കേന്ദ്രകണ്ട്രോളായാല്‍ ഹിന്ദിക്കാരുടെ ആധിപത്യമായിരിക്കുമെന്നാണ് സംസ്ഥാന സ്നേഹികള്‍ ഇപ്പോള്‍ നമ്മളെ പറഞ്ഞ് പഠിപ്പിക്കുന്നത്. നമുക്ക് നല്ല സ്വാധീനമുള്ള മറുനാട് മേഖലകളിലെ ആള്‍ക്കാര്‍ നമ്മള്‍ അവിടെ ചെന്ന കാലത്തൊന്നും അങ്ങിനെ ചിന്തിക്കാതിരുന്നത് അവര്‍ നമ്മളെക്കാളൊക്കെ മണ്ടന്മാരായതുകൊണ്ടായിരിക്കുമല്ലോ. ഇവിടെയും ആധിപത്യത്തെപ്പറ്റി വേണമെങ്കില്‍ കേന്ദ്ര കണ്ട്രോള്‍ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന മറ്റ് സംസ്ഥാനങ്ങളോട് നമുക്ക് വല്ലപ്പോഴുമൊക്കെ ചോദിക്കാം. സഹിക്കാന്‍ വയ്യാത്തതായ ഏതൊക്കെ ആധിപത്യങ്ങളാണെന്ന് ഒന്നറിഞ്ഞിരിക്കാമല്ലോ. അറിഞ്ഞിട്ടും കാര്യമൊന്നുമില്ല. കാരണം ആധിപത്യം ഉറപ്പിക്കാന്‍ ഒരു കേന്ദ്രകണ്ട്രോള്‍ സ്ഥാപനവും ഇനി നമ്മള്‍ നമ്മുടെ നാട്ടില്‍ അനുവദിക്കില്ലല്ലോ.

ഇനി അടുത്തത് കേരളത്തില്‍ വരാന്‍ പോകുമായിരിക്കുമെന്ന് ആരോ പറയുകയോ മറ്റോ ചെയ്ത ഐ.ഐ.റ്റിപ്പറ്റിയാണ്. ആദ്യം ഐ.ഐ.റ്റി മദ്രാസിന്റെ എക്സ്‌റ്റന്‍ഷനായി തുടങ്ങി പിന്നെ ഫുള്‍ ഐ.ഐ.റ്റി ആകാന്‍ പോകുന്ന സ്ഥാപനമാണത്രേ പ്രസ്‌തുത സ്ഥാപനം. കേട്ടത് ആദ്യം കുറെ നല്ല സ്ഥലങ്ങള്‍ തിരുവനന്തപുരത്ത് ഐ.ഐ.റ്റിക്കാരെ കാണിച്ച് സമ്മതിപ്പിച്ച് അവസാനം കാര്യത്തോടടുത്തപ്പോള്‍ ആദ്യം പറഞ്ഞ സ്ഥലം കൊടുക്കാന്‍ പറ്റില്ലെന്നും വേറെ സ്ഥലം കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ അത് അവര്‍ക്കിഷ്ടപ്പെട്ടില്ലെന്നുമൊക്കെയാണ് (കേട്ടുകേള്‍വി മാത്രമാണേ-ശരിക്കറിയില്ല). ഏറ്റവും പുതിയ വെടി എളമക്കരീം സാറും പൊട്ടിച്ചിട്ടുണ്ട്. പുതിയ ഐ.ഐ.റ്റി പാലക്കാടായിരിക്കുമത്രേ സ്ഥാപിക്കുന്നത്. ഇനി അത് മലബാറിന് വേണമെന്നും പോരാ വയനാടിന് വേണമെന്നും ഒക്കെ വാദിച്ച് ചായയും കുടിച്ച് നമ്മളിരിക്കും. സംഗതി അതിന്റെ പാട്ടിന് പോവുകയും ചെയ്യും. നമ്മളിതൊക്കെ എത്ര കണ്ടതാ. എയിം‌സ് നിലവാരത്തിലുള്ള സ്ഥാപനമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ ഉയര്‍ത്താന്‍ നോക്കിയപ്പോള്‍ കോഴിക്കോട്ട് മതിയെന്ന് ശ്രീമതി ടീച്ചര്‍ ആഗ്രഹിച്ചതിന് ശേഷം ഇപ്പോള്‍ അതിന്റെ അവസ്ഥ എന്തായെന്ന് ടീച്ചര്‍ക്ക് പോലും അറിയാമോ ആവോ. ഒന്നുകില്‍ എന്റെ പഞ്ചായത്തില്‍-അല്ലെങ്കില്‍ നാട്ടിലൊരിടത്തും നമ്മള്‍ സംഗതി അനുവദിപ്പിക്കൂല്ല. ആദ്യം സംസ്ഥാന സ്നേഹം. പിന്നെ മണ്ഡല സ്നേഹം. അതിനു ശേഷം പഞ്ചായത്ത് സ്നേഹം. അവസാനം വാര്‍ഡ് സ്നേഹം. ഇതൊക്കെ ആഗ്രഹിപ്പിച്ച് തരാന്‍ കേന്ദ്രവും മറ്റും കാശും ആളുമായി കാത്തിരിക്കുന്നതു കാരണം നാട്ടില്‍ ഓരോ പഞ്ചായത്തിലും സെന്റര്‍ ഫോര്‍ എക്‍സലന്‍സുകളുടെ ബഹളമല്ലേ.

എന്നെങ്കിലും ഒരിക്കല്‍ ഇതൊക്കെ കലങ്ങിത്തെളിയുമായിരിക്കും.

(ഇനിയെങ്ങാനും ശ്രീ ഉമ്മന്‍ ചാണ്ടിയായിരുന്നു ഭരിച്ചിരുന്നതെങ്കില്‍ രാജീവ് ഗാന്ധി ഇന്‍‌സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‍നോളജി കേന്ദ്രഗവണ്മെന്റ് സ്ഥാപനവും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഐ.ഐ.എസ്.റ്റിയും ആവുകയും ഐ.ഐ.റ്റി മദ്രാസിന്റെ എക്സ്‌റ്റന്‍ഷന്‍ തിരുവനന്തപുരത്ത് വരികയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എയിംസ് നിലവാര സ്ഥാപനമാവുകയും ഒക്കെ ചെയ്യുമായിരുന്നോ എന്ന് ചുമ്മാ ആലോചിച്ച് പോകുന്നു-ശുഭാപ്തിവിശ്വാസം വേണമല്ലോ. പക്ഷേ നാട് ബാക്കിരീതിയില്‍ എങ്ങിനെയൊക്കെയാകുമായിരുന്നു എന്നതിനെപ്പറ്റി ആലോചിച്ചിട്ട് യാതൊരു പിടിയും കിട്ടുന്നുമില്ല).

കഷ്ടം തന്നെ.

Wednesday, November 01, 2006

കേരളപ്പിറവിയാശംസകള്‍

ജപ്പാനില്‍ നിന്ന് കുറ്റീം പറിച്ച് നാട്ടിലേക്ക് പോന്നു. വിപുലമായ ഒരു യാത്രയയപ്പ് എനിക്ക് ഞാന്‍ തന്നെ പ്ലാന്‍ ചെയ്‌തിരുന്നെങ്കിലും അവിടെയുള്ള സോപ്പ്, ചീപ്പ്, കണ്ണട, ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ - അല്ല ഉപ്പ് തൊട്ട് കമ്പ്യൂട്ടര്‍ വരെ (എന്തൊരു പരസ്യം ഹെന്റമ്മോ-ഇനി ആ ഹൈക്യൂ മാര്‍ക്കറ്റിന്റെ നലയല്‌പക്കത്തേക്ക് പോലും പോകാന്‍ തോന്നുന്നില്ല) എല്ലാം പെറുക്കിക്കെട്ടുന്ന തിരക്കിലായിപ്പോയതുകാരണം യാത്രയയപ്പ് കുളമാവായി. സീ മെയിലിലയച്ചാല്‍ സീ ചെയ്യണമെങ്കില്‍ നാലഞ്ചുമാസം എടുക്കുമെന്നതിനാലും തലവര നന്നായാല്‍ സീ മെയില്‍ ചിലപ്പോള്‍ നോ-സീ മെയില്‍ തന്നെ ആയിപ്പോയാലോ എന്ന് ഉല്‍‌പ്രേക്ഷിച്ചതിനാലും അതിവേഗ-ബഹുദൂര ഉമ്മന്‍‌ചാണ്ടിപോസ്റ്റ് പോക്കറ്റിലൊതുങ്ങാത്തതിനാലും ഓസിനുള്ള ഒരു ആകാശത്തപാല്‍ മാര്‍ഗ്ഗം (എസ്.എ.എല്‍ എന്ന് ജപ്പാനില്‍ പറയും-സാദാ എയര്‍ മെയിലിന്റെ അത്രയും കാശില്ല, സാദാ എയര്‍ മെയില്‍ വരുന്നതിനെക്കാളും ഒന്നുരണ്ടാഴ്‌ച കൂടുതലെടുക്കും-വിമാനത്തില്‍ സ്ഥലം ഉണ്ടാകുന്നതനുസരിച്ച് മാത്രം അയയ്ക്കും) കണ്ടുപിടിച്ച് ഉപ്പ്, കപ്പ്, സോപ്പ് ഇവയൊക്കെ കൂട്ടിനകത്താക്കി ടേപ്പിട്ട് കെട്ടുന്ന തിരക്കില്‍ എനിക്ക് എന്റെ തന്നെ യാത്രയയപ്പ് നഷ്ടമായി. നീലാവന്‍‌വറേ ക്ഷമി.

സിം‌ഹപുരി ട്രാവല്‍‌സിന് പണ്ടുണ്ടായിരുന്ന ആ ഇത് പോയോ എന്നൊരു ശങ്കയും തോന്നി, മടക്കയാത്രയില്‍. ഞങ്ങളുടെ തൊട്ട് മുന്നിലെ നിരയെത്തിയപ്പോള്‍ തീര്‍ന്ന ഭക്ഷണം പുനരാരംഭിച്ചത് ഞങ്ങളുടെ തൊട്ട് പിന്നിലെ നിരയില്‍-ഒന്നല്ല, രണ്ട് തവണ. വെള്ളമൊട്ട് കിട്ടിയുമില്ല. എല്ലാം ചോദിച്ച് ചോദിച്ച് വാങ്ങേണ്ടി വന്നു. കൊച്ചിയിലേക്കുള്ള സില്‍‌ക്കെരുമ വാഹനം ഒന്നുകൂടി ഹൃദ്യമായി തോന്നി.

ടോക്കിയോ-സിംഹപുരി വാഹനത്തില്‍ തൊട്ടു മുന്നിലിരുന്ന സായിപ്പ് ദേഹം പുറകിലിരിക്കുന്നവന്‍ എന്ത് ചെയ്യുകയാണ്, പുട്ടടിക്കുകയാണോ എന്നൊന്നും നോക്കുകപോലും ചെയ്യാതെ സീറ്റ് ചെരിക്കുകയും മറിക്കുകയും ചാരിയിരുന്നിട്ട് കുലുങ്ങിക്കളിക്കുകയും ഒക്കെ ചെയ്‌തപ്പോള്‍ സിംഹപുരി-കൊച്ചി വാഹനത്തിലെ സാദാ മലയാളികള്‍ പുറകോട്ട് സീറ്റ് ചെരിക്കുന്നതിനു മുന്‍‌പ് പുറകിലിരുന്നവരോട് അനുവാദം ചോദിക്കുന്നത് കണ്ടു-ഒന്നില്‍ കൂടുതല്‍ ആള്‍ക്കാര്‍.

നാട്ടിലെത്തി അടുത്ത ദിവസം തന്നെ പുട്ടും കടലയും അടിക്കാന്‍ തുടങ്ങി. നല്ല എരിവുള്ള കടലക്കറി-തേങ്ങാക്കൊത്തും ചുമന്ന മുളകുമൊക്കെയിട്ട് കൊഴുത്തിരിക്കുന്നത്. അത് പുട്ടിലേക്കിട്ട് കുഴച്ചടിച്ചിട്ട് കടുപ്പത്തിലുള്ള, സ്വല്പം മധുരം കൂട്ടിയിട്ട ചൂട് ചായ കുടിച്ച് ശൂ..ശൂ എന്ന് വെച്ചു-പലപ്രാവശ്യം. പക്ഷേ നിനക്ക് പുട്ടിഷ്ടമാണല്ലേ, കാണിച്ച് തരാമെടാ എന്ന് പറഞ്ഞ വീട്ടുകാര്‍, വിജയകരമായ പന്ത്രണ്ടാം ദിവസവും പുട്ടും കടലയും തന്നപ്പോള്‍ ഞാന്‍ തോല്‍‌വി സമ്മതിച്ചു. ഇപ്പോള്‍ അപ്പവും ഉള്ളിക്കറിയും. അത് മടുത്തു എന്ന് പ്രഖ്യാപിച്ചാല്‍ മാത്രമേ ഇഡ്ഡലിയിലേക്ക് മാറുകയുള്ളൂ അത്രേ :)

എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാട്ടിലും റോട്ടിലുമൊക്കെയുള്ള ആ ഒരു richness മറുനാടുകളിലില്ല എന്ന് തോന്നുന്നു (എന്റെ മാത്രം അഭിപ്രായം). റോട്ടിലേക്കങ്ങിറങ്ങിയാല്‍ മൊത്തം ബഹളമയം. ബൈക്ക്, ലോറി, കാറ്, ബസ്സ്, ഒച്ച, ആള് കുറുകെ ഓടുന്നു, കാള കൂളായി നടക്കുന്നു, പട്ടി ചാടുന്നു, ബൈക്ക് കാരന്‍ കുഴി വെട്ടിക്കുന്നു, വണ്ടിക്ക് പുറകില്‍ വണ്ടി ഉമ്മ വെക്കുന്നു, റോഡ് മുഴുവന്‍ ബ്ലോക്കാകുന്നു, ബഹളം, ഒച്ച...മൊത്തത്തില്‍ അടിപൊളി.

പോസ്റ്റോഫീസില്‍ സ്റ്റാമ്പ് വാങ്ങിക്കാന്‍ പോയി ജപ്പാന്‍ സ്റ്റൈലില്‍ ക്യൂ നിന്നു. മുന്നിലെ ദേഹത്തിന്റെ കാര്യം കഴിഞ്ഞപ്പോള്‍ ജപ്പാന്‍ സ്റ്റൈലില്‍ മുന്നോട്ടായാന്‍ തുടങ്ങിയപ്പോള്‍ വേറൊരു ദേഹം പാഞ്ഞുവന്ന് നാല് സ്റ്റാമ്പ് വാങ്ങിപ്പോയി. എന്നാലിനി വാങ്ങിയേക്കാം എന്ന് വിചാരിച്ച് ഒന്നുകൂടി മുന്നോട്ടാഞ്ഞപ്പോള്‍ വേറൊരു ദേഹം ഇടതുവശത്തുനിന്ന് ശൂ..ന്ന് വന്ന് ശൂ..ന്ന് രണ്ട് ഇന്‍‌ലന്‍ഡും വാങ്ങിപ്പോയി. അപ്പോള്‍ പിന്നെ ഞാന്‍ ശരി മലയാളിയായി. പാഞ്ഞുവന്ന മൂന്നാം ദേഹത്തെ കവച്ച് വെച്ച് ഞാന്‍ കാര്യം സാധിച്ച് പോയി. ചേര-നാട്-നടുക്കഷ്ണം. പക്ഷേ രസമായിരുന്നു.

കളക്ട്രേറ്റിലെ ലേബര്‍ ആപ്പീസില്‍ വീട് പണ്ടെങ്ങോ പണിതതിന്റെ തൊഴിലാളി ക്ഷേമനിധിപ്പൈസാ എത്ര അടയ്ക്കണമെന്ന് തീരുമാനിക്കാന്‍ പോയി. ഒരു സാദാ സര്‍ക്കാരാപ്പീസിലെ സാദാ പെരുമാറ്റം പ്രതീക്ഷിച്ച ഞങ്ങളെ അത്‌ഭുതപ്പെടുത്തിക്കൊണ്ട് തികച്ചും മാന്യമായ പെരുമാറ്റം, ആ ഉദ്യോഗസ്ഥന്റെ. ഞങ്ങള്‍ പറഞ്ഞ തറുതലകളും തമാശകളുമൊക്കെ അതിന്റേതായ സ്പിരിറ്റില്‍ അദ്ദേഹം എടുത്തു. വളരെ മാന്യമായ പെരുമാറ്റം. സന്തോഷം തോന്നി. ആ സന്തോഷത്തോടെ ചുമ്മാ ഒരു ക്ഷീണത്തിന് മെഡിക്കല്‍ കോളേജിലെ ഒരു ഡാക്കിട്ടറുടെ വീട്ടില്‍ അദ്ദേഹത്തെ കാണാന്‍ പോയി. നിശ്ശബ്‌ദത പാലിക്കുക എന്നുള്ള ബോര്‍ഡിന് കീഴിലിരുന്ന് ഞങ്ങളുള്‍പ്പടെ എല്ലാവരും കുശുകുശുക്കുന്നുണ്ടായിരുന്നു. ഡോക്‍ടര്‍ സാറിന്റെ മകള്‍ പരിശോധനാ മുറിയുടെ അടുത്തുതന്നെയുള്ള മുറിയിലിരുന്ന് ഉറക്കെ ഹിന്ദി പഠിക്കുന്നുമുണ്ട്. ഒരു അമ്മൂമ്മ ദേഹത്തെ കാണാന്‍ മുറിയില്‍ കയറി. കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മൂമ്മയുടെ മകള്‍ അവിടെ വന്ന് അമ്മൂമ്മ അകത്ത് കയറിയോ എന്ന് അവിടെ ഇരുന്നവരോട് അന്വേഷിച്ച് അതിനുശേഷം അമ്മൂമ്മയെപ്പറ്റിയും മറ്റും സാധാരണ ശബ്‌ദത്തില്‍ സംസാരിക്കാന്‍ തുടങ്ങി. വാതില്‍ വലിച്ച് തുറന്ന് ഡോക്‍ടര്‍ ദേഹം ആക്രോശിച്ചു;

“എന്റെ മകള്‍ അപ്പുറത്തിരുന്ന് പഠിക്കുന്നുണ്ട്, ഇവിടെയാരും ശബ്‌ദമുണ്ടാക്കാന്‍ പാടില്ല”.

ഇത് കേള്‍ക്കാതെ പാവം അമ്മൂമ്മയുടെ മകള്‍ പിന്നെയും എന്തോ ഒന്ന് രണ്ട് വാക്കുകള്‍ സംസാരിച്ചു. കോപാന്ധനായ ഡോക്ടര്‍ ദേഹം ആ മകളെ അത്രയും ആള്‍ക്കാരുടെ മുന്നില്‍ വെച്ച് അവിടെനിന്നും ഇറക്കി വിട്ടു-ശരിക്കും അപമാനിച്ച് തന്നെ. അതും ആ സ്ത്രീ ഉണ്ടാക്കിയതിന്റെ മൂന്നിരട്ടി ഡെസിബല്‍ ശബ്‌ദം ഉപയോഗിച്ച് ആക്രോശിച്ച്. അവര്‍ ഒന്നും പറയാതെ അവിടെനിന്നും ഇറങ്ങിപ്പോയി. ഒന്ന് കണ്ടാല്‍ തന്നെ പകുതി അസുഖം പോകുന്ന തരക്കാരനായിരിക്കണം ഡോക്ടര്‍; ഒന്ന് സംസാരിച്ചാല്‍ പകുതിയുടെ പകുതി അസുഖം കൂടി പോകണം എന്നുള്ള സിദ്ധാന്തമൊന്നും അവിടെ ചിലവായില്ല. ക്ഷീണവും ബീപ്പീയും കൂടി.

നല്ല പെരുമാറ്റം പ്രതീക്ഷിച്ചിടത്ത് മഹാ മോശം പെരുമാറ്റവും ഒന്നും പ്രതീക്ഷിക്കാത്തിടത്ത് ഹൃദ്യമായ പെരുമാറ്റവും. മനുഷ്യന്റെ കാര്യം ഇത്രയൊക്കെയേ ഉള്ളൂ എന്ന് മനസ്സിലായി.

സ്വന്തം കഥാപ്രാത്രത്തെ നേരിട്ട് കാണുമ്പോള്‍ കഥാകാരനുള്ള (?) വികാരം ചമ്മലും ജാള്യതയുമാണെന്നും നാട്ടില്‍ വെച്ച് പിടികിട്ടി. തങ്കമ്മ സാര്‍ എന്ന കഥാപാത്രത്തെ നേരില്‍ കാണാനുള്ള ഭാഗ്യം ഉണ്ടായി. ശരിക്കും ചമ്മിപ്പോയി. ടീച്ചറിന്റെ കൂടുതല്‍ വിശേഷങ്ങളും കിട്ടി. എല്ലാവരും കൂടിയിരുന്ന് കത്തിവെച്ചുകൊണ്ടിരുന്ന സദസ്സില്‍ ടീച്ചര്‍ വന്നിട്ട് നടുക്കിരുന്ന ആളോട് ചോദിച്ചു;

“ഒറ്റയ്ക്കിരുന്ന് മുഷിഞ്ഞായിരിക്കുമല്ലേ”

പണ്ട് മകന്റെ കല്യാണക്ഷണക്കത്ത് ടീച്ചര്‍ എല്ലാവര്‍ക്കും കൊടുത്തു-കവറില്‍ എല്ലാവരുടെയും പേരും വിലാസവുമൊകെ വെച്ച് തന്നെ. പക്ഷേ ഒരൊറ്റ കവറിനകത്തും ക്ഷണക്കത്തില്ലായിരുന്നത്രേ. തവിയാണെന്നോര്‍ത്ത് വിറക് വെച്ച് മാത്രമേ ടീച്ചര്‍ സാമ്പാറിളക്കാറുമുള്ളൂ എന്നും പറഞ്ഞു, പാണന്മാര്‍. പട്ടാളത്തിലായിരുന്ന ഭര്‍ത്താവിന്റെ എഴുത്തുകള്‍ ക്ലാസ്സിലിരുന്നാണ് ടീച്ചര്‍ വായിക്കുന്നത്. കുട്ടികള്‍ക്ക് ഉത്‌സവമാണ് ആ എഴുത്തുവരവ് ദിനങ്ങള്‍. ടീച്ചറിന്റെ വിവിധ വികാരപ്രകടങ്ങളായ മന്ദസ്മിതം, ഗൂഢസ്മിതം, ചിരി, പുഞ്ചിരി, പൊട്ടിച്ചിരി, പരിഭവം, സങ്കടം എല്ലാം എഴുത്തുവായനയ്ക്കിടയില്‍ ടീച്ചര്‍ ക്ലാസ്സിലിരുന്ന് തന്നെ പ്രദര്‍ശിപ്പിക്കുമായിരുന്നത്രേ.

ഇതൊക്കെ തന്നെ നാട്ടുവിശേഷങ്ങള്‍. പറിച്ച നടലിനിടയ്ക്ക് ബ്ലോഗ് വായന അങ്ങ് നടന്നില്ല, നേരാംവണ്ണം. മടി വലിയൊരു കാരണമായിപ്പോയി. ബ്ലോഗെഴുത്ത് ഒട്ടും തന്നെ നടന്നില്ല. എങ്കിലും എന്നെ ഓര്‍ത്ത എല്ലാവര്‍ക്കും നന്ദിയുടെ നന്ത്യാര്‍വട്ടങ്ങള്‍.

ചോദ്യം നമ്പ്ര് ഒന്ന്: കേദാരം, പുഴ, സൂര്യന്‍ ഇവ മൂന്നിനെയും പ്രതിനിധീകരിക്കുന്ന കേരള-ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖനായ ഒരു വ്യക്തി?

ഉത്തരം: വയലാര്‍ രവി.

ചോദ്യം നമ്പ്ര് രണ്ട്:

സുഗന്ധപുഷ്പക്രിസ്തുമുസ്ലീമാരാധനാലയസീതാപതിഭൂമിയുപഗ്രഹ എന്ന പേരിട്ടാല്‍ എങ്ങാനും കോടതിയില്‍ പോകേണ്ടി വന്നാല്‍ പേര് വിളിച്ച് ഗുമസ്തന് പണിയാകുമല്ലോ എന്ന് വെച്ച് മാത്രം ആ അര്‍ത്ഥങ്ങള്‍ വരുന്ന വാക്കുകളാല്‍ പേരുള്ള മറ്റൊരു രാഷ്ട്രീയക്കാരന്‍?

ഉത്തരം: മുല്ലപ്പള്ളി രാമചന്ദ്രന്‍.

(കടപ്പാക്കട-സുഹൃത്തിന്. എങ്ങുനിന്നോ അദ്ദേഹത്തിന് കിട്ടി, ഫോണില്‍ ഫോര്‍വേഡ് ചെയ്‌തു).

എല്ലാവര്‍ക്കും കേരളപ്പിറവിയാശംസകള്‍. മലയാളം അദ്ധ്യാപകന്റെ മകനും പഠിക്കുന്ന ആംഗലേയമാധ്യമവിദ്യാലയത്തില്‍ മലയാളം പറഞ്ഞാല്‍ അഞ്ച് രൂപാ പിഴ കൊടുക്കണമെന്ന് ഈ കേരളപ്പിറവി ദിനത്തില്‍ മനസ്സിലായി.