ജയചന്ദ്രന്‍ റ്റാറ്റാ യേശുദാസ് ലൈലാന്റ്
നമ്മള്‍ മലയാളിയുടെ നവരസങ്ങളില്‍ കൈമള്‍ ചേട്ടന്‍ പറഞ്ഞിരുന്നു, അത് എന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കിയുള്ള ഒരു കുറിപ്പാണെന്ന്. ആ നവരസങ്ങള്‍ നവം ഗുണം നവം സമം നവസ്ക്വയര്‍ രീതിയില്‍ എന്നില്‍ പ്രതിഫലിക്കുന്നുണ്ട്, ചെറുപ്പകാലം മുതല്‍ തന്നെ.
ആര് എന്തുപറഞ്ഞാലും, അത് ശരിയാണെങ്കിലും തെറ്റാണെങ്കിലും, എനിക്കറിയാമെങ്കിലും ഇല്ലെങ്കിലും കണ്ണടച്ചെതിര്‍ക്കുക എന്നുള്ളത് എന്റെ വളരെ നല്ല ഒരു സ്വഭാവമായിരുന്നു (എന്നാണ് ഞാന്‍ കരുതിയിരുന്നത്). എന്ത് കാര്യവും, പ്രത്യേകിച്ചും വീട്ടില്‍ ചേട്ടന്‍, അനിയന്‍ മുതലായവര്‍ പറഞ്ഞാല്‍, ആ നിമിഷം എന്റെ ബീപ്പി കൂടും, നെഞ്ചിടിപ്പ് പതിന്മടങ്ങാകും. കണ്ണുകള്‍ പതിയെ അടയും, ഞരമ്പുകള്‍ വലിഞ്ഞുമുറുകും. പേശികള്‍ ബലവത്താകും, ഉള്ള മസിലുകള്‍ (വളരെ കുറച്ചേ ഉള്ളൂ എങ്കിലുമെന്താ, ഉണ്ടല്ലോ) ദൃഢമാകും- ഞാനെതിര്‍ക്കും, ശക്തിയുക്തം തന്നെ എതിര്‍ക്കും. എന്റെ ലോജിക്ക് സിമ്പിള്‍. പറയുന്നതിന് ഓപ്പോസിറ്റ് പറയുക. അതാണ് ശരിയെന്ന് സ്ഥാപിക്കുക. ഇനി ഓപ്പോസിറ്റ് അറിയില്ലെങ്കില്‍ അവര്‍ പറഞ്ഞതല്ല ശരി, വേറേ എന്തോ (അതെന്താണെന്ന് ചോദിക്കരുതേ) ആണ് ശരി എന്ന് ഉറക്കെയുറക്കെ പറയുക, അലറുക, വേണ്ടിവന്നാല്‍ കരയുക. പലപ്പോഴും എന്റെ ഹിസ്റ്റീരിയ കണ്ട് എതിരാളികള്‍ തോല്‍വി എന്റെ മുന്നില്‍ വെച്ച് സമ്മതിച്ചിട്ട് അപ്പുറത്തെ മുറിയില്‍ പോയിരുന്ന് ചിരിക്കും. ചിലപ്പോള്‍ അവര്‍ക്കും വാശിയാകും. അപ്പോള്‍ എന്റെ കാര്യം അവതാളത്തിലാകും. കാരണം, അപ്പോള്‍ നവരസങ്ങളിലെ രണ്ടാം രസമായ പിടിവാശി, മുയല്‍ കൊമ്പ് മൂന്ന് മുതലായവ പ്രയോഗിച്ചേ പറ്റൂ. ഒരിക്കല്‍ അടര്‍ക്കളത്തില്‍ ഇറങ്ങിയാല്‍ തോറ്റു പിന്മാറുന്ന പ്രശ്‌നം ഇല്ലാത്തതുകാരണം ചില മുയലിനെയൊക്കെ കിട്ടിയാല്‍ അതിന്റെ ഇല്ലാത്ത മൂന്നു കൊമ്പിലും പിടിച്ച് വര്‍ഷങ്ങളോളം ഇരിക്കേണ്ടി വന്നിട്ടുണ്ട്. ചില മുയലൊക്കെ ഇപ്പോഴും കയ്യിലിരിപ്പുണ്ട്, അതിന്റെ മൂന്നു കൊമ്പുമായി. പക്ഷേ കാലാന്തരത്തില്‍ അപൂര്‍വ്വം ചില മുയലുകള്‍ക്ക് ഒരു ചെറിയ കൊമ്പൊക്കെ മുളച്ചില്ലേ എന്നൊരു സംശയവുമുണ്ട് കേട്ടോ (ഈ പ്രത്യാശയും നവരസപിടിവാശിയോടനുബന്ധിച്ചുണ്ടാവുന്നതാണോ ആവോ)
അങ്ങിനെ എന്റെ കൈയ്യില്‍ ഇരുന്ന രണ്ട് ഹൈപ്രൊഫൈല്‍ മുയലുകളായിരുന്നു പാട്ടുകാരന്‍ ജയചന്ദ്രനും പാട്ടവണ്ടി ടാറ്റായും.
ഈ ജയചന്ദ്രനും ടാറ്റായും ഒക്കെ ഏതാണ്ട് ഒരേ കാലയളവില്‍ ഉണ്ടായ പ്രതിഭാസങ്ങളാണെന്ന് തോന്നുന്നു-രണ്ടിലോ, മൂന്നിലോ, നാലിലോ അഞ്ചിലോ ആറിലോ ഒക്കെ പഠിക്കുമ്പോള്‍. അക്കാലങ്ങളില്‍ എന്റെ റോള്‍ മോഡല്‍ എന്റെ ചേട്ടനായിരുന്നു (ആരാധനയായിരുന്നോ എന്നറിയില്ല, ചിലപ്പോള്‍ ചിലര്‍ ആരാധന മൂത്ത് വയലന്റാവില്ലേ, അതായിരുന്നിരിക്കും). ചേട്ടന്‍ എന്ത് പറഞ്ഞാലും അതിനെ ശക്തിയുക്തം എതിര്‍ക്കുക എന്നതായിരുന്നു എന്റെ ജീവിത വ്രതം. എന്റെ ബുദ്ധി തന്നെ എനിക്ക് പിടിച്ചാല്‍ കിട്ടുന്നില്ല, അപ്പോള്‍ ചേട്ടച്ചാരുടെ മൂന്നുകൊല്ലം മൂത്ത ബുദ്ധിയുടെ കാര്യം പറയാനുണ്ടോ! പുള്ളിക്ക് കൊള്ളാവുന്ന സാധനങ്ങള്‍ കൊള്ളാവുന്നതാണെന്ന് മനസ്സിലാക്കാന്‍ വലിയ സമയം ഒന്നും വേണ്ടായിരുന്നു. മാത്രവുമല്ല, അതാണ് കൊള്ളാവുന്നതെന്ന് ഉറക്കെ പറയുകയും, അത് കേട്ടാലുടന്‍ മുകളില്‍ പറഞ്ഞ പേശീനാഡീഞരമ്പ്‌മസില്‍ വലിവ് എനിക്കുണ്ടാവുകയും ചെയ്യും. പിന്നെ എനിക്ക് കിട്ടുന്നത് ഏറ്റവും ബെസ്റ്റ് മൈനസ് വണ്‍ സാധനം മാത്രം.
ഒരു ദിവസം റേഡിയോയില്‍ ചിരിയോ ചിരിയിലേയോ മറ്റോ ഒരു പാട്ട് കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ ആ പാട്ട് നന്നായി ആസ്വദിച്ചുകൊണ്ടിരിക്കുന്നു. സംഗീത സംവിധായകന്‍ രവീന്ദ്രന്റെ പാട്ടുകളൊക്കെ തിരിച്ചറിയാന്‍ എളുപ്പമാണെന്നും (മിക്ക പാട്ടുകള്‍ക്കുമിടയ്ക്ക് സ്പീഡില്‍ പാട്ട് പോകുന്ന പരിപാടി രവീന്ദ്രനുണ്ടല്ലോ) ഒക്കെ ചേട്ടച്ചാര്‍ പറഞ്ഞുകൊണ്ടിരുന്നു. അങ്ങിനെ സിനിമ, സംഗീതം, സംഗീത സംവിധായകന്‍ ഇവയെപ്പറ്റിയൊക്കെ പറഞ്ഞ് പറഞ്ഞ് പോകുന്നതിനിടയില്‍ ദേഹം ഒരു പ്രഖ്യാപനം നടത്തി:
“എനിക്കിഷ്ടം യേശുദാസിന്റെ പാട്ടാണ്”
എന്റെ പേശികള്‍, നാഡികള്‍, ഞരമ്പ്, മസില്‍, എല്ലാം വലിഞ്ഞു മുറുകി. എന്റെ ശരീരം ഒരു പ്രത്യേക ആകൃതിപൂണ്ടു. കണ്ണുകളടഞ്ഞു. ഒരു നിമിഷം ചിന്തിച്ചു. ആരാണ് യേശുദാസിന് ബദല്‍. അന്ന് ഒരാളെ മാത്രമെ പരിചയമുള്ളൂ-ജയചന്ദ്രന്‍. ഞാന്‍ അലറി:
“ഒന്ന് പോ, യേശുദാസിന്റെ പാട്ട് എന്തിനു കൊള്ളാം, എനിക്കിഷ്ടം ജയചന്ദ്രന്റെ പാട്ടുകളാണ്, ജയചന്ദ്രന്റെയാണ് ബെസ്റ്റ് പാട്ടുകള്‍”
അന്ന് തുടങ്ങി എന്റെ കഷ്ടകാലം. യേശുദാസ് പത്ത് പാട്ട് പാടുമ്പോഴേ ജയചന്ദ്രന്‍ ഒരു പാട്ട് പാടൂ. അങ്ങിനത്തെ പത്ത് ജയചന്ദ്രന്‍ പാട്ടുകളിലേ എനിക്കുപോലും ഇഷ്ടപ്പെട്ട ഒരു പാട്ട് ഉണ്ടാവൂ (ഇതൊക്കെ അന്നത്തെ അഭിപ്രായം ആണ് കേട്ടോ- ഇപ്പോള്‍ എന്റെ അഭിപ്രായത്തില്‍ എന്റെ ജയചന്ദ്രന്‍ മുയലിനും കൊമ്പൊക്കെ കിളിര്‍ക്കുന്നുണ്ട്). ഒരു രക്ഷയുമില്ല. ഇതിനിടയ്ക്ക് നമ്മളെ ആക്കാന്‍ ചേട്ടച്ചാര്‍ യേശുദാസിന്റെ നല്ല പാട്ടുകളൊക്കെ ഒരു എക്സ്‌ട്രാ എഫര്‍ട്ടെടുത്ത് ആസ്വദിക്കാനും തുടങ്ങി. ഉച്ചയ്ക്കലത്തെ രഞ്ജിനിയില്‍ ഒരു മണിക്കൂര്‍ മൊത്തം റേഡിയോയുടെ കീഴെ (കെല്‍ട്രോണിന്റെ നൂറു രൂപയ്ക്ക് കിട്ടുന്ന ടാക്സ് വേണ്ടാത്ത റേഡിയോ ഞങ്ങള്‍ പണിയാതിരിക്കാന്‍ അച്ഛന്‍ വാതിലിന്റെ മുകളില്‍ ചാക്കുനൂലുകൊണ്ട് കെട്ടിവെച്ചിരിക്കുകയായിരുന്നു) കുത്തിയിരുന്നാലേ ഒന്നോ രണ്ടോ ജയചന്ദ്രന്‍ പാട്ട് കിട്ടൂ. അത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തലയാട്ടി ആസ്വദിക്കാനായിരുന്നു എന്റെ വിധി.
ഇതിനിടയ്ക്ക് ചില ഗള്‍ഫ് പ്രവാസികളും എനിക്ക് ആവുന്നത്ര പാര വെച്ചു. യേശുദാസിന്റെ “ഓ മൃദുലേ, ഹൃദയമുരളിയിലൊഴുകി വാ” എന്ന പാട്ട് അവരെയൊക്കെ വല്ലാതെ വശീകരിച്ചു എന്നൊക്കെ പറഞ്ഞ് പത്രത്തില്‍ പരസ്യം കൊടുത്തു അണ്ണന്മാര്‍. ഇത്തരം വാര്‍ത്തകളൊക്കെ എല്ലാവരുടേയും മുന്നില്‍ വെച്ച് ഉറക്കെ മാത്രമേ ചേട്ടന്‍ വായിക്കൂ. മനോരമ ഓഫീസ് കത്തിച്ചാലോ എന്നുവരെ ആലോചിച്ച സന്ദര്‍ഭങ്ങള്‍. ചില പാട്ടുകളൊക്കെ നന്നായി ആസ്വദിച്ച് തലയാട്ടിയൊക്കെ ഇരിക്കുമ്പോഴായിരിക്കും മനസ്സിലാവുന്നത്, അത് യേശുദാസ് പാടിയതാണെന്ന്. ചുറ്റും നോക്കും. ആരും തലയാട്ടല്‍ കണ്ടില്ലെങ്കില്‍ സമാധാനമായി. ചില പാട്ടൊക്കെ മൂളി പകുതിയാകുമ്പോള്‍ ചേട്ടന്റെ ആക്കിയുള്ള ചിരി കാണുമ്പോഴാണ് അബദ്ധം മനസ്സിലാവുന്നത്. പെട്ടെന്ന് ട്രാക്ക് മാറ്റും. ചില പാട്ട് പാടിയതാരാണെന്നൊന്നും കേള്‍ക്കാതെ ആസ്വദിക്കാന്‍ തുടങ്ങുമ്പോള്‍ ചേട്ടച്ചാര്‍ നിഷ്‌കളങ്കമായി ചോദിക്കും:
“ഈ പാട്ടിഷ്ടപ്പെട്ടോടാ”
പിള്ള മനസ്സില്‍ കളങ്കമില്ലല്ലോ. നിഷ്‌കളങ്കമായി ഞാന്‍ ഉത്തരം പറയും:
“പ്യിണ്ണേ... നല്ല ഒന്നാന്തരം പാട്ട്”
എല്ലാവരുടേയും മുന്നില്‍ വെച്ചേ ഇങ്ങനെയൊക്കെ ചോദിക്കൂ. എല്ലാവരും കൂടി പൊട്ടിച്ചിരിയാണ് പിന്നെ. അപ്പോഴാണ് മനസ്സിലാവുന്നത്, സംഗതി പാടിയിരിക്കുന്നത് എന്റെ ആജന്മ എതിരാളിയായ ദാസേട്ടാനാണെന്ന്.
ഇതിനിടയ്ക്ക് നഖക്ഷതങ്ങള്‍ റിലീസായി. പാട്ടൊക്കെ സൂപ്പര്‍ ഹിറ്റ്. പത്രത്തില്‍ വായിച്ച് അതില്‍ ഏതോ ഒരു പാട്ട് ജയചന്ദ്രന്‍ പാടിയതാണെന്ന് അറിയാം. പക്ഷേ ഏത് പാട്ടാണെന്ന് പിടികിട്ടിയില്ല. ആരേയും ഭാവ ഗായകനാക്കും ആകാന്‍ വഴിയില്ല എന്ന് എന്റെ മനസ്സ് പറഞ്ഞു. പിന്നെയുള്ളത് നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ എന്ന പാട്ടാണ്. കേട്ടിട്ട് ഒരു ജയചന്ദ്രന്‍ ചുവയൊക്കെയുണ്ട്. ഞാനുറപ്പിച്ചു. അത് ജയചന്ദ്രന്‍ പാടിയതു തന്നെ. നല്ല പബ്ലിസിറ്റി കൊടുത്തു. നഖക്ഷതങ്ങളിലെ ബെസ്റ്റ് പാട്ട് നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ തന്നെ. ഭാഗ്യത്തിന് അന്ന് വീട്ടില്‍ കാസറ്റ് പ്ലെയര്‍ തുടങ്ങിയ സംഗതികളൊന്നുമില്ല. പലപ്പോഴും ഈ പാട്ട് റേഡിയോയില്‍ വരുമ്പോള്‍ ആരാണ് പാടിയതെന്ന് ആരും കേള്‍ക്കാറില്ല. ചേട്ടച്ചാര്‍ക്കും കണ്‍ഫ്യൂഷനായെന്ന് തോന്നുന്നു. പുള്ളിയും ഇക്കാര്യത്തില്‍ ഉടക്കാന്‍ വന്നില്ല. പക്ഷേ ഒരു ദിവസം അമ്മവീട്ടില്‍ പോയപ്പോള്‍ അവിടെ നഖക്ഷതങ്ങളുടെ കാസറ്റിന്റെ പുറത്ത് എഴുതി വെച്ചിരിക്കുന്നു, നീരാടുവാന്‍- യേശുദാസ്; കേവലം മര്‍ത്യ...- ജയചന്ദ്രന്‍. ഉള്ളത് പറഞ്ഞാല്‍ ആ സിനിമയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെടാത്ത പാട്ട് ആ ജയചന്ദ്രന്‍ ഗാനമായിരുന്നു.
അമ്മൂമ്മയുടെ പിറന്നാളിനോ മറ്റോ ഒത്തുകൂടിയ ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി ഞാന്‍ എന്റെ മുയലിനെ അന്ന് കൂട് തുറന്ന് പുറത്തുവിട്ടു.
(പക്ഷേ അതൊക്കെ കഴിഞ്ഞ് വളരെ നാളുകള്‍ക്ക് ശേഷമാണ് ജയചന്ദ്രന്റെ പല പഴയ നല്ല പാട്ടുകളും ഞാന്‍ കേള്‍ക്കാനും ആസ്വദിക്കാനും തുടങ്ങിയത്. എന്റെ വാദങ്ങളിലും അല്പസ്വല്പം ശരിയൊക്കെയുണ്ടെന്ന് തെളിയാന്‍ ചിലപ്പോള്‍ നൂറ്റാണ്ടുകളെടുത്തേക്കാം എന്ന വിശ്വാസത്തില്‍ ഇപ്പോഴും ഞാന്‍ ചില മുയലുകളുടെയൊക്കെ കൊമ്പില്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്നു).
അതേ കാലയളവിലുണ്ടായ മറ്റൊരു ദുരന്തമായിരുന്നു, എന്റെ ടാറ്റാവണ്ടി പ്രേമം. ചെറുപ്പത്തിലേ പേരെടുത്ത ഒരു എക്‍സ്‌പീര്യന്‍സ്‌ഡ് ഡ്രൈവര്‍ ആയിരുന്നു ഞാന്‍-അരവിന്ദനെപ്പോലെ. ചേട്ടച്ചാരുടെ ആയതുകാരണം എപ്പോഴും ഊരിപ്പോകുന്ന നിക്കര്‍ വാഴവള്ളികൊണ്ട് കെട്ടിവെച്ച് നാക്ക് പുറത്തേക്ക് നീട്ടി കൈകൊണ്ട് സ്റ്റിയറിംഗ് ഒക്കെ വളച്ച് ഗിയറുകള്‍ അപ്/ഡൌണ്‍ ചെയ്ത് വീടിനു ചുറ്റും വണ്ടിയോടിക്കുമ്പോള്‍ എന്റെ മനസ്സില്‍ എപ്പോഴും ലൈലാന്റ് വണ്ടിയായിരുന്നു. നാക്ക് നേരേ പുറത്തേക്ക് തള്ളി നാക്കിനു മുകളില്‍ കൂടി ശ്വാസം പുറത്തേക്ക് വിട്ട് ശബ്ദമുണ്ടാക്കിയാലേ തിയറിപ്രകാരം ലൈലാന്റിന്റെ ഒച്ച വരൂ. ടാറ്റായുടെ ഒച്ച വരണമെങ്കില്‍ നാക്ക് അകത്തുതന്നെയിട്ട്, ചുണ്ട് രണ്ടും ചേര്‍ത്ത് വെച്ച് വായു പുറത്തേക്ക് വിടണം. ലൈലാന്റിന്റെ ഒച്ചയുടെ ഗാംഭീര്യമൊന്നും ടാറ്റായ്ക്കില്ലായിരുന്നു (വളരെ ചെറുപ്പത്തിലേ ഇതൊക്കെ കണ്ടുപിടിച്ച എന്റെ ബുദ്ധിയില്‍ ഇതെഴുതുമ്പോഴാണ് ആദ്യമായി എനിക്കഭിമാനം തോന്നുന്നത്-പക്ഷേ എന്റെ പല്ലുന്തി ഫോട്ടോ ഫ്രെയിം ചെയ്യാന്‍ പോലും പറ്റാത്ത ഗതിയായത് ആ വണ്ടിയോടിക്കലായിരുന്നു എന്നാണ് വിദഗ്ദമതം). അതുപോലെ ലൈലാന്റിന്റെ പൊങ്ങിനില്‍ക്കുന്ന ആ ഗിയര്‍ ഡൌണ്‍ ചെയ്യുമ്പോളുള്ള സുഖം വല്ലതും ടാറ്റായുടെ ഒന്ന് പൊങ്ങി പിന്നെ വളഞ്ഞ് പിന്നെ ഒന്നുകൂടി പൊങ്ങിയുള്ള ഗിയറിനുണ്ടോ. മാത്രവുമല്ല, ചില കെയെസ്സാര്‍ട്ടീസീ ബസ്സിലെ ഡ്രൈവര്‍മാര്‍ ടാറ്റാ ഗിയര്‍ രണ്ടു കൈകൊണ്ടും പൊത്തോ എന്ന് പറഞ്ഞ് മാറ്റുന്നതിന്റെ ഞങ്ങള്‍ ഗിയര്‍ മാറ്റുക എന്നല്ല ഗിയര്‍ ഇടുക എന്നാണ് പറഞ്ഞിരുന്നത്. ഏതോ വലിയ കുഴിയില്‍ ഈ സാധനം കൊണ്ടുപോയി ഇടുന്ന രീതിയിലായിരുന്നു അവര്‍ അത് ചെയ്തുകൊണ്ടിരുന്നത്. അങ്ങിനെ എന്റെ സങ്കല്പത്തിലൊന്നും ഒരു ടാറ്റാവണ്ടി കടന്നുവന്നിരുന്നില്ല. ഞാനെപ്പോഴും ലൈലാന്റിന്റെ ആരാധകന്‍.
പക്ഷേ ഇവിടേയും ചേട്ടന്‍ എന്നെ തോല്‍പിച്ചു. ഇഷ്ടമാണെങ്കില്‍ പിന്നെ അത് ഉടന്‍ തന്നെ പ്രഖ്യാപിക്കണമെന്ന മാനേജ്‌മെന്റ് തത്വം ഞാനോര്‍ത്തില്ല. ഒരു ദിവസം അച്ഛന്റെ വീട്ടില്‍ പോയിട്ട് ആ വഴിയുള്ള ഏക ലൈലാന്റ് ബസ്സിന്റെ മുന്നിലത്തെ സീറ്റില്‍ ഇരുന്ന ഡ്രൈവര്‍ ഗാംഭിര്യത്തോടെ ഗിയര്‍ മാറ്റുന്നതും വളവൊടിക്കുന്നതുമൊക്കെ ആസ്വദിച്ച് പോരുന്ന വഴിയില്‍ ചേട്ടന്‍ പ്രഖ്യാപിച്ചു:
“ലൈലാന്റ് വണ്ടിയുടെ സുഖമൊന്നും ടാറ്റാവണ്ടിക്കില്ല”
പിടിവിട്ടു പോയല്ലോടാ മഹനേ എന്ന് എന്റെ മനസ്സ് പറഞ്ഞു. ചേട്ടച്ചാര്‍ പറഞ്ഞ സ്ഥിതിക്ക് ഇനി ഒരിക്കലും എനിക്ക് മനസ്സ് തുറന്ന് ലൈലാന്റ് വണ്ടിയെ ആരാധിക്കാന്‍ പറ്റില്ല. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സെന്റ് സ്റ്റീഫന്‍, എക്സ്‌പോ, റോബിന്‍, കാര്‍ത്തിക, ജോളി, മേരിമാതാ, പിന്നെ കേയെസ്സാര്‍ട്ടീസിയുടെ അടിപൊളി എക്സ്‌പ്രസ്സ് ബസ്സുകള്‍ ഇവയെല്ലാം ലൈലാന്റ് വണ്ടികള്‍ മാത്രം. ടൂറിസ്റ്റ് ബസ്സുകളില്‍ ഒന്നുപോലും ടാറ്റാവണ്ടിയില്ല. എനിക്ക് ആകപ്പാടെ വെപ്രാളമായി. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം. എല്ലാം കൈവിട്ട് പോയില്ലേ. ഞാന്‍ പതിവുപോലെ പ്രഖ്യാപിച്ചു, എന്റെ എല്ലാവിധ ശരീരപ്രകൃതങ്ങളോടും കൂടി;
“ഒന്ന്, പോ, പിന്നേ... ടാറ്റാ വണ്ടി തന്നെ ബെസ്റ്റ്”
കുന്തം. ഈ ടാറ്റാവണ്ടിയാണെങ്കില്‍ അറുപത് കിലോമിറ്ററില്‍ കൂടുതല്‍ സ്പീഡെടുത്താല്‍ വണ്ടി മൊത്തം വിറയ്ക്കാന്‍ തുടങ്ങും. ഡ്രൈവര്‍മാര്‍ എന്തോ പിറുപിറുത്തുകൊണ്ടു മാത്രമേ അതിന്റെ ഗിയര്‍ മാറുന്നത് ഞാന്‍ കണ്ടിട്ടുള്ളൂ. എന്തായാലും എന്റെ പ്രഖ്യാപനം കഴിഞ്ഞതില്‍ പിന്നെ ടാറ്റാവണ്ടിയില്‍ ഞങ്ങള്‍ ഒരുമിച്ച് പോയാല്‍ ചേട്ടച്ചാര്‍ ഒരു അഡീഷണല്‍ വിറയല്‍ കൂടി വിറയ്ക്കുന്നുണ്ടായിരുന്നോ എന്നൊരു സംശയം. വഴിയില്‍ വല്ല ലൈലാന്റ് വണ്ടിയും കേടായി കിടന്നാല്‍ എനിക്കുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യായിരുന്നു. എന്റെ വാദത്തിനുവേണ്ടി എത്രമാത്രം കഷ്ടപ്പാട് സഹിക്കാനും ഞാനൊരുക്കമായിരുന്നു. വല്ല ലൈലാന്റ് വണ്ടിയിലുമാണ് കയറുന്നതെങ്കില്‍ ഈ കുന്തം വഴിയിലെവിടെയെങ്കിലും കേടാകണേ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചിരുന്നു. പക്ഷേ മിക്കവാറും ടാറ്റാ വണ്ടികള്‍ ആക്‍സിലൊടിഞ്ഞും, ഗിയര്‍ ബോക്സ് പോയും എഞ്ചിന്‍ ഓഫായുമൊക്കെ വഴിയില്‍ കിടക്കുമ്പോള്‍, ലൈലാന്റ് വണ്ടി മിക്കവാറും ടയര്‍ പഞ്ചറായോ അല്ലെങ്കില്‍ ഡീസല്‍ തീര്‍ന്നോ മാത്രമേ വഴിയില്‍ കിടക്കാറുണ്ടായിരുന്നുള്ളൂ. ഏതു വര്‍ക്‍ഷാപ്പിന്റെ മുന്നില്‍ കൂടി പോയാലും അവിടെ കിടക്കുന്ന വണ്ടികളുടെ കണക്കെടുക്കും. അവിടെയും പലപ്പോഴും ടാറ്റാ വണ്ടികളായിരുന്നു കൂടുതല്‍. എന്റെ ഒരു കഷ്ടകാലം, അല്ലാതെന്തു പറയാന്‍. ലൈലാന്റ് വണ്ടി കീതിരിച്ച് സ്റ്റാര്‍ട്ടാക്കുമ്പോള്‍ ടാറ്റാ വണ്ടി ഒരു സ്വച്ച് ഞെക്കിയാല്‍ സ്റ്റാര്‍ട്ടാകും എന്നുള്ള വാദത്തിനൊന്നും പുല്ലിന്റെ വില പോലുമില്ലായിരുന്നു. ആകപ്പാടെയുള്ള ആശ്വാസം നാട്ടിലെ പന്ത്രണ്ടുപത്തെസ്സീ ലോറികള്‍ ടാറ്റായായിരുന്നു എന്നതു മാത്രമായിരുന്നു. അത് മൂന്നും നാലും ആഞ്ഞിലിമരങ്ങളും ഒക്കെ വെച്ചുകെട്ടി മന്ദം മന്ദം നീങ്ങുന്നത് കാണുമ്പോള്‍ ജാംഷെഡ്‌ജി ടാറ്റായേക്കാളും അഭിമാനമായിരുന്നു എനിക്ക്. തലയുയര്‍ത്തിപ്പിടിച്ച്, നെഞ്ച് വിരിക്കാവുന്നിടത്തോളം വിരിച്ച് (മെഡിക്കല്‍ ചെക്കപ്പിനു പോയപ്പോള്‍ എന്റെ വിരിഞ്ഞ നെഞ്ചിന്റെ അളവ് വിരിയാത്ത നെഞ്ചിന്റെ അളവിനെക്കാളും കുറവാണെന്ന് ഒരു ഡോക്‍ടര്‍ കണ്ടുപിടിക്കുകയുണ്ടായി) ഞാന്‍ ആ ലോറിയെ നോക്കും, പിന്നെ ചേട്ടനെ നോക്കും. എന്തായാലു ടാറ്റാ-ബിര്‍ളാ കമ്പനിക്കാരേക്കാളും വാശിയായിരുന്നു എനിക്കും ചേട്ടനും പ്രസ്തുത കമ്പനികളെ പ്രൊമോട്ട് ചെയ്യാന്‍.
അങ്ങിനെ കാലചക്രം കുറെ ഉരുണ്ടു. പ്രായമായി. പഴയ വാശിയൊക്കെ പോയി ഇങ്ങിനെ ഇരിക്കുമ്പോള്‍ രണ്ടാഴ്‌ച മുന്‍പ് ചേട്ടന്‍ ഒരു ചോദ്യം:
“നിനക്ക് ഏത് കമ്പനിയുടെ കാറാണെടാ ഇഷ്ടം?”
ഒരു നിമിഷം ഞാന്‍ ഗതകാലത്തിലേക്ക് ഊളിയിട്ടു. പണ്ടത്തെ അഭിമാനക്ഷതങ്ങള്‍ക്കൊക്കെ പകരം വീട്ടാന്‍ കൈവന്നിരിക്കുന്ന സുവര്‍ണ്ണാവസരം. ആദ്യമായി ചേട്ടന്‍ പന്ത് എനിക്ക് ഇട്ടുതന്നിരിക്കുന്നു. എനിക്ക് ആദ്യം പറയാന്‍ ഒരവസരം വന്നിരിക്കുന്നു. ഇത് ഒരിക്കലും മിസ്സാക്കരുത്. ഇവിടെയെങ്കിലും എനിക്ക് ജയിക്കണം.
ജപ്പാനിലെ ബെസ്റ്റ് സെല്ലിംഗ് കാര്‍ ടൊയോട്ട കൊറോള, ജെഡി പവര്‍ പ്രകാരം അമേരിക്കയിലെ ബെസ്റ്റ് കാര്‍ ലെക്സസ്, യൂസ്‌ഡ് കാറിലും ഏറ്റവും ബെസ്റ്റ് ടൊയോട്ട കാറുകള്‍, ഉടന്‍ തന്നെ ജിയെമ്മിനെ കവച്ച് വെച്ച് ലോകത്തിലെ ഒന്നാം നമ്പര്‍ കാറുകമ്പനിയാകാന്‍ പോകുന്നവന്‍ ടൊയോട്ട. ഇതൊക്കെ നാഴികയ്ക്ക് നാല്‍പതുവട്ടം അവിടെയും ഇവിടെയുമൊക്കെ വായിച്ച് മനഃപാഠമാക്കിയിരുന്ന ഞാന്‍, എന്റെ ഞരമ്പുകള്‍ വലിച്ചുമുറുക്കി, പേശികള്‍ ദൃഢമാക്കി, മസിലുകള്‍ ബലവത്താക്കി, കണ്ണുകള്‍ ഇറുക്കിയടച്ച് ആവേശത്തോടെ പറഞ്ഞു:
“എനിക്കിഷ്ടം മസ്‌ദ”