Sunday, March 15, 2009

രാഷ്ട്രീയ പ്രഭുദേവ അഥവാ പൊന്നുനാനി

പൊന്നാനിയ്ക്ക് വേണ്ടിയുള്ള സീപ്പീയെമ്മിന്റെയും സീപ്പീയൈയ്യുടേയും അങ്കം കണ്ട് പൊന്നാനിക്കാരൊക്കെ ചിരിക്കുകയാണെന്ന് ഏതോ ഒരു പൊന്നാനിക്കാരന്‍ എവിടെയോ പറഞ്ഞു.

പക്ഷേ പൊന്നാനിക്കാരെ നോക്കി ബാക്കി നാട്ടുകാര്‍ എന്ന് ചിരിക്കുന്നുവോ, ബാക്കി നാട്ടുകാരുടെ ആ സഹതാപച്ചിരി എന്ന് പൊന്നാനിക്കാര്‍ക്ക് മനസ്സിലാകുമോ അന്ന് നാട് പൊന്നാകും.

പൊന്നാനിയില്‍ പൊതുസമ്മതന്‍ എന്തുകൊണ്ട് മുസ്ലിങ്ങള്‍ മാത്രം?

തീര്‍ച്ചയായും മുസ്ലിങ്ങളുടെ പ്രാതിനിധ്യം ശരിയായ രീതിയിലും ശരിയായ അര്‍ത്ഥത്തിലും ശരിയായ തോതിലും പാര്‍ലമെന്റില്‍ വേണം. മുസ്ലിങ്ങളുടെ മാത്രമല്ല, എല്ലാ മതവിഭാഗങ്ങളുടെയും പ്രാ‍തിനിധ്യം പാര്‍ലമെന്റില്‍ വേണം. ജീവനില്‍ മതമില്ലായിരിക്കും, പക്ഷേ ഇന്ത്യയില്‍ മതം ഒരു റിയാലിറ്റി തന്നെയാണ്. പക്ഷേ മുസ്ലിങ്ങളെ മുസ്ലിങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന മുസ്ലിങ്ങളുടെ പ്രാതിനിധ്യത്തെക്കാള്‍ നല്ലതല്ലേ അങ്ങിനെയല്ലാത്ത ഒരു പ്രാതിനിധ്യം?

എന്തുകൊണ്ട് പൊന്നാനിയില്‍ ഒരു പൊതുസമ്മതന്‍ അമുസ്ലിമായിക്കൂടാ- ക്രിസ്ത്യാനിയോ ഹിന്ദുവോ സവര്‍ണ്ണനോ അവര്‍ണ്ണനോ ആരെങ്കിലും?

എന്തുകൊണ്ട് തിരുവനന്തപുരത്തുകാര്‍ക്ക് ഒരു മുസ്ലിം പ്രാതിനിധ്യം കൊടുത്തുകൂടാ?

ഇത്രയും നാള്‍ ഓര്‍ത്തത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്തൊക്കെ മതേതരത്വം പറഞ്ഞാലും ഇലക്ഷന്‍ വരുമ്പോള്‍ വോട്ട് ബാങ്ക് നോക്കി പൊന്നാനിയില്‍ മുസ്ലിമിനെയും എറണാകുളത്ത് ലത്തീനിയെയും തിരുവനന്തപുരത്ത് ഹിന്ദുവിനെയുമൊക്കെ മത്സരിപ്പിക്കുന്നതാണ് പ്രശ്നമെന്ന്. പക്ഷേ പ്രശ്നം പാര്‍ട്ടിയുടേതല്ല-നാട്ടുകാരുടെ തന്നെയാണെന്ന് ഇപ്പോള്‍ മനസ്സിലാവുന്നു.

പൊന്നാനിയില്‍ കേരളത്തിന് മൊത്തം പൊതുസമ്മതനായ ഒരൊറ്റ അമുസ്ലിമും ഇല്ലാഞ്ഞിട്ടാവില്ല, പക്ഷേ മുസ്ലിമിനെ പൊന്നാനിക്കാര്‍ വോട്ട് ചെയ്യൂ- അപ്പോള്‍ പിന്നെ പാര്‍ട്ടിക്കാര്‍ എന്ത് ചെയ്യും? അവര്‍ മുസ്ലിമിനെ തന്നെ നിര്‍ത്തും. അപ്പോള്‍ പൊന്നാനിക്കാരുടെ രാഷ്ട്രീയ പ്രബുദ്ധതയ്ക്കനുസരിച്ച് പൊന്നാനിയില്‍ പൊതുസമ്മതനുണ്ടാവും.

ആദ്യ പൊതുസമ്മതന്‍ രണ്ടത്താണി, പിന്നത്തെ മനസമ്മതം കുഞ്ഞാമു, പൊതുസമ്മതന്മാരില്‍ പൊതുവായ സമ്മതന്‍ അവസാനം കമല്‍. എല്ലാവര്‍ക്കും പൊതുവായുള്ളത് ഒന്ന് മാത്രം-മതം. അപ്പോള്‍ പൊന്നാനിയില്‍ പൊതുവായുള്ള സമ്മതം മതം മാത്രം. രാഷ്ട്രീയക്കാര്‍ പൊന്നാനിക്കാരെ ശരിയായി തന്നെ പഠിച്ചിരിക്കുന്നു- അങ്ങിനെയല്ല എന്ന് പൊന്നാനിക്കാര്‍ തെളിയിക്കാത്തിടത്തോളം കാലം. ഇത്രയും നാള്‍ കമലിനെ ഒരു സംവിധായകനായേ കണ്ടിരുന്നുള്ളൂ. ഇതിനു ശേഷവും കമല്‍ പൊന്നാനിയിലെ മുന്നാം പൊതുസമ്മതനായതിനു ശേഷവും ഇനി മുതല്‍ അദ്ദേഹത്തെ ഒരു സംവിധായകനായും അതിനു പുറമെ ഒരു മുസ്ലിം സംവിധായകനായും അതിനുമതിനും പുറമെ ഒരു മുസ്ലിമായും കാണേണ്ടിയിരിക്കുന്നു. എന്തൊരു പാട്...

അര നൂറ്റാണ്ടായി കേരളത്തില്‍ മതേതരത്വം പ്രസംഗിക്കുന്നവരൊക്കെ അവരുടെ പ്രസംഗങ്ങള്‍ എത്രമാത്രം ഇഫക്ട് നാട്ടുകാരില്‍ ഉണ്ടാക്കിയെന്ന് അറിയണമെങ്കിലെ ബെസ്റ്റ് ഉദാഹരണമാണ് പൊന്നാനിയിലെ പൊതുമതസമ്മതനായുള്ള പാര്‍ട്ടിക്കാരുടെ ഓട്ടം. ബീജേപ്പീയും അങ്ങിനെതന്നെയല്ലേ എന്നൊന്നും ചോദിക്കരുത്. പരാമര്‍ശം മതേതരപാര്‍ട്ടികളും മതേതര ജനവുമാണ്. പ്രശ്നം പാര്‍ട്ടിയുടേതുമല്ല, നാട്ടുകാരുടേതാണ്. ഇപ്പുറത്ത് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരും അപ്പുറത്ത് ഒരു മുസ്ലിമുമാണെങ്കില്‍ പൊന്നാനിക്കാര്‍ ആരെ ജയിപ്പിക്കും എന്നിടത്തിരിക്കും നമ്മുടെ മതേതര തലവിധി. അല്ലെങ്കില്‍ നല്ലപേരുള്ള ഏതെങ്കിലും അമുസ്ലിം.

അതൊക്കെ വെച്ച് നോക്കുമ്പോള്‍ തികച്ചും മതേതരരാണ് കോട്ടയത്തെ (സ്ലം ഡോഗ് ) മില്ല്യന്‍ നായേഴ്സ്. നല്ല ഒന്നാന്തരം നായരായ സുരേഷ് കുറുപ്പ് ഉണ്ടെങ്കിലും ഇപ്രാവശ്യം നായര്‍ക്കാനില്‍നിന്നുള്ള ഇടഞ്ഞ ലേഖനപ്രകാരം കോട്ടയം നായേഴ്സ് ഒന്നടങ്കം പൊന്നുമാണിയുടെ കുഞ്ഞുമാണിക്കേ കുത്തൂ. എന്തൊക്കെയായാലും എങ്ങിനെയൊക്കെയായാലും ലെവന്‍ നമ്മുടെ ജാതിയല്ലേ എന്നുള്ള ചാഞ്ചല്യമോ വാത്സല്യമോ മില്ല്യന്‍ നായേഴ്സ് കാണിക്കില്ല. നമുക്ക് രണ്ട് പ്രയോജനം ആരെക്കൊണ്ടുണ്ടാവുമോ അവര്‍ക്ക് കുത്തും- അത് നായരായാലും കൊള്ളാം, ക്രിസ്ത്യാനിയായാലും കൊള്ളാം. സോ സിമ്പില്‍ പ്രാക്റ്റിക്കലേതരത്വം.

---------------------------------------------------------------------------------

ഒറ്റയ്ക്ക് നിന്നാല്‍ അഞ്ചോട്ട് തികച്ചുകിട്ടാ‍ത്ത പാര്‍ട്ടിയാണ് സീപ്പീഐയ്യേ, അവരില്ലെങ്കിലും ഒരു ചുക്കുമില്ല, തൂത്തുകള അവരെ എന്നൊക്കെയാണ് സീപ്പീയം തീവ്രവാദികളുടെ പ്രചരണം.

എങ്കില്‍ പിന്നെ സീപ്പീയൈ ഉള്‍പ്പടെയുള്ള ഈ ഈര്‍ക്കില്‍ കക്ഷികളെ ഇപ്രാവശ്യമെങ്കിലും തൂത്ത് കളഞ്ഞിട്ട് ഒറ്റയ്ക്ക് മത്സരിച്ചുകൂടേ- സീപ്പീയെമ്മിന്റെ ശക്തി തെളിയിക്കുകയുമാവാം, ഈര്‍ക്കിലുകളൊക്കെ ഒരു പാഠം പഠിക്കുകയും ചെയ്യും. ഇതിപ്പം അവര്‍ ഈര്‍ക്കിലാണ് താനും-എന്നാല്‍ അവരെയൊട്ട് തള്ളുകയുമില്ല. ഇതെന്തിര്?

എന്തായാലും വെളിയം ഭാര്‍ഗ്ഗവന്റെ വികാരപ്രകടനത്തെക്കാള്‍ വളരെയധികം മെച്ചവും പക്വവുമായിരുന്നു പിണറായി വിജയന്റെ പത്രസമ്മേളനം. കാലാകാലങ്ങളായി സീപ്പീയൈ മത്സരിച്ചുകൊണ്ടിരിക്കുന്ന മണ്ഡലമാണ് പൊന്നാനി. സമ്മതിച്ചു. പക്ഷേ ഹലോ മിസ്റ്റര്‍ വെളിയം, ജയമല്ല, മത്സരിക്കുക എന്നതാണ് പ്രധാനം എന്ന തത്വമൊക്കെ ഒളിമ്പിക്സില്‍. കാലാകാലങ്ങളായി മത്സരിച്ചത് ഓക്കേ, പക്ഷേ കാലാകാലങ്ങളായി എത്രകാലം പൊന്നാനിയില്‍ വെന്നിക്കൊടി പാറിച്ചു, സീപ്പീയൈ, എന്നതാണല്ലോ ഇലക്ഷനില്‍ ഏറ്റവും പ്രധാനം. അതാണല്ലോ പിണറായിയും പറഞ്ഞത്.

എല്ലാപ്രാവശ്യവും ഇടതുമന്ത്രിസഭയില്‍ നല്ലഭരണം കാഴ്ചവെക്കുന്നവര്‍ സീപ്പീയൈക്കാരായിരുന്നു എന്നതായിരുന്നു എന്റെ ഒരു അപക്വനിരീക്ഷണം. പക്ഷേ ഇപ്രാവശ്യം അത് മാത്യു.റ്റി. തോമസും പ്രേമചന്ദ്രനും മോന്‍സ് ജോസഫും തോമസ് ഐസക്കുമായിപ്പോയി. ഇതിനു ശേഷം എല്ലാം വര്‍ഗ്ഗീയമായതുകാരണം, ആ നാലുപേരില്‍ മൂന്നുപേരും മന്ത്രിമാരുമാണ് സര്‍വ്വോപരി കൃസ്ത്യാനികളുമാണ്. പുല്ല് :)

പക്ഷേ ഒരു ആശ്വാസമുള്ളത് ജനങ്ങളുടേതല്ലാത്ത ദള്‍ മാത്യു റ്റി. തോമസിനെയും ആരുടെ എസ്.പി? പ്രേമചന്ദ്രനെയും ഏത് നിമിഷവും പിന്‍‌വലിക്കാം എന്നുള്ളത് മാത്രം.

Labels: , , , , , ,

Monday, March 02, 2009

ചേരിപ്പട്ടിക്കോടിപതി

“സ്ലം ഡോഗ് മില്ല്യന്‍ നായേഴ്സ് എന്ന സിനിമകൊണ്ട് സം ഡോഗ്‌സ് ഹാവ് ബിക്കം മില്ല്യനേഴ്സ് എന്നതിനപ്പുറം എന്തിര്?”

“എന്തിര്? ഇന്നലെ പുത്തരിക്കണ്ടത്ത് കണ്ട മില്ല്യന്‍ നായേഴ്സോ? ലെവരൊക്കെ ചേരിക്കാരാണോ?”

“ലെതല്ലെന്ന്... ആ പടം-ചേരിപ്പട്ടിക്കോട്ടിപ്പത്തി”

“ലോ...ലെത്...എന്തിരെന്നോ, ആ സിനിമയില്ലുള്ളതെല്ലാം ഇന്ത്യയിലില്ലേ? ആ സിനിമയില്ലില്ലാത്തതെന്തെങ്കിലും ഇന്ത്യയില്‍ ഉണ്ടോ? ഇന്ത്യയില്‍ ചേരിയില്ലേ, ചേരിയില്‍ ലഹളയില്ലേ? ലഹളയില്‍ കലപിലയില്ലേ? കലപിലയില്‍ പിള്ളേരില്ലേ? പിച്ചക്കാരില്ലേ, കണ്ണില്ലേ, കുത്തില്ലേ, കോമയില്ലേ?”

“തന്നെ തന്നെ...ഇതെല്ലാം ഇന്ത്യയിലുണ്ട്, എന്നാലും ഇത് മാത്രമാണോ ഇന്ത്യ?“

“എന്തിരിന്? ചുമ്മാ സ്യൂഡോ ആവാതെ? ഇതൊക്കെ തന്നെ ഇന്ത്യ... ഇന്ത്യാവിലുള്ളതിന്റെ പത്തിലൊന്ന് പോലും ഇതിലില്ലല്ലോ? പിന്നെന്തിര്?”

“ലെന്നാലും...“

“എന്തോന്ന്? ചേരിചേരാനയമൊക്കെ പോയില്ലേ? പിന്നെന്തിനീ ചേരിതിരിവ്? ഒരു തിരിവും വേണ്ട, ഇന്ത്യയില്‍ ചേരിയുണ്ട്, ആ ചേരിയില്‍ ലഹളയുണ്ട്, അപ്പിയുണ്ട്, അമേധ്യമുണ്ട്, കലപിലയുണ്ട്, മാഫിയാ ശശിയുണ്ട്. അതൊക്കെ അംഗീകരിക്കാന്‍ വയ്യാത്തവര്‍ക്ക് സായിപ്പ് ഇതൊക്കെ ഇങ്ങിനെ പച്ചയ്ക്കും മഞ്ഞയ്ക്കും കാവിക്കും ചുവപ്പിച്ചുമൊക്കെ കാണിച്ചപ്പോള്‍ ചൊറിഞ്ഞായിരിക്കും. ലെവനൊക്കെ കറങ്ങുന്ന കസേരയിലിരുന്ന് ചേരിചേരാനയത്തെപ്പറ്റിയും ചേരിയെപ്പറ്റിയുമൊക്കെ ഘോരഘോരിക്കും. പക്ഷേ ആ ചേരിയുടെ നാലയലോക്കത്തേക്ക് ലെവനൊന്നും പോകൂല്ല. മമ്മൂട്ടിപ്പടത്തില്‍ മുരളി കൊച്ചിന്റെ മൂക്കള പിഴിഞ്ഞിട്ട് ലൈഫ് ബോയിയില്‍ കൈമുക്കിയിരുന്നതോര്‍ക്കുന്നില്ലേ. ലാ ടൈപ്പ്.”

“എന്നാപ്പിന്നെ പോകാമല്ലേ?“

“ലെങ്ങോട്ട്?“

“അടുത്ത ഹോളിഡേ ധാരാവിയിലാക്കാമല്ലേ. ഒരാഴ്ച അവിടെ ഏതെങ്കിലും കുടിലില്‍ ഹോം സ്റ്റേ...”

--------------------------------------------------------------------------------

“ഹല്ലാ ഈ ധാരാവിയിലൊക്കെ ഇങ്ങിനെതന്നെയാണോ?“

“എന്തോന്നിന് സമശയം? ധാരാവി മാത്രമല്ല ഏത് ചേരിയിലും ഇതൊക്കെത്തന്നെ. അപ്പിക്കുഴിയില്‍ പിള്ളേര്‍ വീണുകളിക്കും, ലഹള കഴിഞ്ഞൊട്ട് വിശ്രമിക്കാന്‍ പോലും സമയമില്ല, പിള്ളേരുണ്ടോ, കണ്ണ് കുത്തിപ്പൊട്ടിച്ചത് തന്നെ. മൊത്തം മാഫിയ...”

“അപ്പോള്‍ ധാരാവിയില്‍ നേരാംവണ്ണം ജീവിക്കുന്ന ആരുമില്ലേ?”

“ഈ നേരാംവണ്ണം ജീവിതമ്മെന്ന കണ്‍‌സെപ്റ്റ് തന്നെ പണമുള്ളവനും സവര്‍ണ്ണനും കൂടി ചേര്‍ന്ന് തീരുമാനിച്ച ഒരു സംഗതിയല്ലേ... ലെവന്മാരുടെ ജീവിതം മാത്രം നേരാംവണ്ണം, അല്ലാത്തതൊക്കെ പോക്ക് എന്നങ്ങിനെയാക്കിമാറ്റി. ചേരിയെന്ന് പറഞ്ഞാല്‍ ഇതൊക്കെ തന്നെ. മൊത്തം മാഫിയ. ഇടി, വെടി, കത്തി, തോക്ക്, കുത്ത്, ആകപ്പാടെ ചളം”

“എങ്ങിനെ മനസ്സിലായി?”

“മില്ല്യന്‍ നായേഴ്സ് കണ്ടില്ലായിരുന്നോ?”

“ഓ...“

“അമേരിക്കയില്‍ മൊത്തം ലഹളയാണെന്നും തോക്കാണെന്നും വെടിയാണെന്നും, ഒരുത്തനും ഒരു ബോധവുമില്ലാതെ നടപ്പാണെന്നും നാഴികയ്ക്കും കയ്‌പില്ലാതെയും ഡൈവോഴ്സും ഡിവോഴ്സും ഡ്രൈവിംഗുമാണെന്നുമൊക്കെ ഇങ്ങ് കോത്താഴത്തിരുന്ന് നമുക്കെങ്ങിനെ പിന്നെ പിടികിട്ടി?”

“എങ്ങിനെ കിട്ടി, പിടി?”

---------------------------------------------------------------------------------
“ചേരിപ്പട്ടിക്കോടിപതിയെപ്പറ്റിയുള്ള അഭിപ്രായം?”

“ഒട്ടും ബോറഡിച്ചില്ല, ചില സീനുകളിലൊക്കെ അസ്വാഭാവികത മുഴച്ച് നിന്നതുപോലെ തോന്നി. വേറേ ചില സീനുകളില്‍ അവ വീര്‍ത്തു നില്‍‌ക്കുകയായിരുന്നു. ഇന്ത്യയില്‍ സംഭവിക്കുന്ന കാര്യങ്ങളൊക്കെത്തന്നെയല്ലേ എന്ന് ചോദിച്ചാല്‍, ആണെന്ന് തന്നെ പറയാം-കൊച്ചപ്പിക്കുഴിയില്‍ വീഴുന്നതും മറ്റും ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും. ഭിക്ഷാടനമാഫിയ ഉണ്ടെന്ന് തന്നെയാണ് വായിച്ചറിഞ്ഞതില്‍ നിന്നും മനസ്സിലാക്കിയത്. കണ്ണ് കുത്തിപ്പൊട്ടിച്ച വാര്‍ത്തകളൊക്കെ പത്രങ്ങളിലൂടെ വായിച്ചിട്ടുണ്ട്. വര്‍ഗ്ഗീയ ലഹളകള്‍ എന്തായാലും ഉണ്ട്. എങ്കിലും അതുപോലൊരു ജമാല്‍ മാലിക്ക് യഥാര്‍ത്ഥത്തില്‍ ഏവിടെയെങ്കിലും ഉണ്ടാവുമോ എന്ന് ചോദിച്ചാല്‍... ജയ് ഹോ സീനിലെ ഡാന്‍സ് റൊമ്പ്ര പിടിച്ചു”

“റസൂല്‍ പൂക്കുട്ടിക്കും റഹ്‌മാനും ഓസിന് കാറ് കിട്ടിയതിനെക്കുറിച്ച്?”

“റസൂല്‍ എന്നൊരു പൂക്കുട്ടി ഈ ലോകത്തുണ്ടെന്ന് അറിഞ്ഞത് ഈ പടത്തിന് ശേഷം. റഹ്‌മാന്‍ നമ്മുടെ ഡിയര്‍ മാനല്ലേ, മയിലല്ലേ (എല്ലാ പാട്ടുകളും ഇഷ്ടമല്ലെങ്കിലും ചിലതൊക്കെ പെരുത്തിഷ്ടം-കറുത്തമ്മ ഉദഹരണ്‍)“

“അതേ അറിഞ്ഞില്ലേ, അങ്ങിനെ ഓസിനൊന്നും പരിപാടി പറ്റില്ല”

“ലെന്നാലിന്നാ, എഴുതി തയ്യാറാക്കിയ അനുന്മാദന പ്രസംഗം:

ഓസ്‌കാര്‍ അവാര്‍ഡ് കിട്ടിയ ഇന്ത്യക്കാരും സര്‍വ്വോപരി മുസ്ലിങ്ങളുമായ, ഭീകരവാദികളല്ലാത്ത, മുസ്ലിമായ റസൂല്‍ പൂക്കുട്ടിക്കും മുസ്ലിമായ ഏയാര്‍ റഹ്‌മാനും എന്റെ അഭിനന്ദനങ്ങള്‍. എല്ലാ ഇന്ത്യക്കാരും സര്‍വ്വോപരി മുസ്ലിങ്ങളും ഈ നേട്ടത്തില്‍ സന്തോഷിക്കേണ്ടതാകുന്നു, സന്തോഷിപ്പുമാറാകാന്നു, സന്തോഷിച്ചുകൊണ്ടേയിരിക്കേണ്ടതാകുന്നു...”

പൂക്കുട്ടിയുടെ ആത്മവിശ്വാസത്തോടെയുള്ള, ഞഞ്ഞാപിഞ്ഞാ സ്റ്റൈലിലല്ലാത്ത, ജാഡയില്ലാത്ത, ആ മറുപടി പ്രസംഗവും, പിന്നെ സ്ലം ഡോഗ് ടീസ് എല്ലാവരും കൂടി വന്ന് ബെസ്റ്റ് സിനിമയ്ക്കുള്ള ഓസ്‌കാര്‍ വാങ്ങിച്ചതും ആ അവാര്‍ഡ് ദാനച്ചടങ്ങിലെ ബെസ്റ്റ് മൊമന്റ്സ് ആയി തോന്നി.

----------------------------------------------------------------------------

“അല്ലാ ശരിക്കും ഇത്രയ്ക്കും ചര്‍ച്ചിക്കാന്‍ മാത്രം എന്താണ് കാര്യം”

“ആര്‍ക്കറിയാം. ഇന്ത്യയെ ഇന്ത്യക്കാര്‍ ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും സായിപ്പ് ലോകത്ത് മൊത്തവും ഇതിന് മുന്‍പും കാണിച്ചിട്ടുണ്ട്. അത് കാശുണ്ടാക്കാനാണോ, ആവിഷ്കാരത്തിന്റെ അനുഭൂതിയില്‍ ആറാടാനാണോ എന്നൊക്കെ അതിനൊക്കെ ഇറങ്ങിയവര്‍ക്കറിയാം. പടം പിടിച്ച സായിപ്പിനോട് തന്നെ ചോദിക്കണം-“ആക്ക്‍ച്ചുവല്ലീ, എന്തായിരുന്നു സായിപ്പേ താങ്കളുടെ ഉദ്ദേശം?”. അയാള്‍ എന്ത് പറയുന്നോ അത് തന്നെ ഉദ്ദേശം. പിന്നെ നമുക്ക് വേറേ പണി ധാരാളമുള്ളതുകാരണം ഇങ്ങനെയൊക്കെ ചര്‍ച്ചിക്കുന്നു, ബ്ലോഗുന്നു, നേരം നേരാംവണ്ണം ഉപയോഗിക്കുന്നു. സായിപ്പ് ഈ സമയത്ത് അടുത്ത പടത്തെപ്പറ്റി ചിന്തിക്കുന്നു, പടം പിടിക്കുന്നു, വിറ്റ് കാശാക്കുന്നു”

“ഈ പടത്തോടുകൂടി ധാരാവിയൊക്കെ ഷാങ്കായിയായി മാറുമെന്നൊക്കെ കേള്‍ക്കുന്നു”

“നാടോടിക്കാറ്റ് കണ്ടില്ലായിരുന്നോ...? ഇന്ത്യയെന്ന് പറഞ്ഞാല്‍ ധാരാളം ധാരാവിയും അവിടുത്തെ അപ്പിയും അപ്പിക്കുഴിയും മാഫിയാ ശശിയുമൊക്കെ ചേര്‍ന്നത് തന്നെ. ഇതൊക്കെ ഇല്ലാതായാല്‍ ഇന്ത്യ ഷാങ്കായിയും ഷാന്‍ ഹോസേയുമൊക്കെയാവില്ലേ? അതുകൊണ്ടല്ലേ ഞങ്ങള്‍ ചേരികളെപ്പറ്റി ഘോരഘോരം പ്രസംഗിക്കുക മാത്രം ചെയ്യുന്നത്. അതിന്റെ അടുത്തുകൂടെ പോയിപ്പോലും ആ ചേരികളുടെ പവിത്രത ഞങ്ങളായിട്ട് കളയില്ല”

“അപ്പോള്‍ ഒരു കൂട്ടര്‍ കസേരയില്‍ ചാരിക്കിടന്ന് ചേരികളെപ്പറ്റി പ്രസംഗിക്കും. രണ്ടാം കൂട്ടര്‍ ചേരിയില്‍ ക്യാമറയോടിച്ച് ചേരികളെ കാണിക്കും. മൂന്നാം കൂട്ടര്‍ കസേരയില്‍ ചാരിക്കിടന്ന് രണ്ടാം കൂട്ടര്‍ ചേരിയിലോടിനടന്ന് ചേരികാണിച്ചതിനെപ്പറ്റി തര്‍ക്കിക്കും. നാലാം കൂട്ടര്‍ കസേരയില്‍ ചാരിക്കിടന്ന് രണ്ടാം കൂട്ടര്‍ ചേരിയിലോടിനടന്ന് ചേരികാണിച്ചതിനെപ്പറ്റി മൂന്നാം കൂട്ടര്‍ കസേരയില്‍ ചാരിക്കിടന്ന് തര്‍ക്കിച്ചതിനെപ്പറ്റി തര്‍ക്കിക്കും. അഞ്ചാം കൂട്ടര്‍...“

“ലെത് ഞാന്‍ തന്നെ...നിര്‍ത്തീട്ട് പോഡേ”


നാടോടുമ്പോള്‍ ചേരയുടെ നടുക്കഷണം തിന്നോണ്ടിരുന്നാല്‍ പോരാ, വിലങ്ങനെ തന്നെ ക്രോസ് കണ്ട്രി നടത്തണമെന്നാണല്ലൊ.

Labels: