Tuesday, November 21, 2006

പോക്രിത്തരം

ഒരു ശുഭാപ്‌തി വിശ്വാസക്കാരനാകാന്‍ വല്ലാതെ പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എല്ലാം കലങ്ങിത്തെളിയുമെന്നും നല്ല കാലം വരുമെന്നുമൊക്കെ പ്രതീക്ഷിച്ചുകൊണ്ടേയിരുന്നു. പക്ഷേ ആശയ്‌ക്ക് വകയില്ല എന്നുതന്നെ തോന്നുന്നു.

പറഞ്ഞ് വരുന്നത് നമ്മുടെ നാട്ടിലെ ഉന്നതവിദ്യാഭ്യാസരംഗം. കഴിഞ്ഞ മൂന്നു തവണയും സെന്‍‌ട്രല്‍ യൂണിവേഴ്‌സിറ്റിയാക്കാന്‍ തുടങ്ങിയ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിക്ക് പാരവെച്ച രാഷ്ട്രീയ-ഉദ്യോഗസ്ഥ വീരന്മാര്‍ ഇതാ നാലാം തവണയും വിജയകരമായി പാര പണിതിരിക്കുന്നു. ഇത്തവണ കേന്ദ്രമന്ത്രിയുടെ പ്രത്യേക താത്‌പര്യപ്രകാരമൊക്കെയാണത്രേ, ഇന്ത്യന്‍ ഇന്‍‌സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‍നോളജിയോ മറ്റോ ആക്കാന്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയെ തിരഞ്ഞെടുത്തു എന്ന മോഹിപ്പിക്കുന്ന പത്രവാര്‍ത്തകളൊക്കെ കണ്ട് കോരിത്തരിച്ചിരിക്കുകയായിരുന്നു. അഞ്ഞൂറുകോടിയോ മറ്റോ കിട്ടുമായിരുന്നത്രേ യൂണിവേഴ്‌സിറ്റി പ്രസ്തുത നിലവാരത്തിലേക്കുയര്‍ത്തുവാന്‍. വേണ്ടത് നമ്മുടെ കേരള സര്‍ക്കാര്‍ ഒന്ന് യെസ് മൂളണം, ഒന്ന് ഒപ്പിടണം. ബാക്കിയൊക്കെ കേന്ദ്രം ചെയ്‌തുകൊള്ളും. ഏറ്റവും വലിയ ഗുണമെന്താണെന്ന് വെച്ചാല്‍ ചുമട്ട് തൊഴിലാളി പ്രതിനിധി, സിന്‍ഡിക്കേറ്റ്, സെനറ്റ് തുടങ്ങിയ കേരള രാഷ്ട്രീയ ചന്തക്കളികളൊന്നും കാണില്ല എന്നതുതന്നെ.

പക്ഷേ കഴിഞ്ഞ മൂന്നു തവണയും ആ കാണലില്ലായ്‌മ തന്നെയായിരുന്നു പാരയായി വന്നത്. കേന്ദ്രസ്ഥാപനമായാല്‍ പിന്നെ സംസ്ഥാനക്കളികളൊന്നും നടക്കില്ലല്ലോ. ഇപ്രാവശ്യം കാറ്റ് മാറി വീശി; ഉന്നതവിദ്യാഭ്യാസ രംഗത്ത് നാടിന്റെ അധോഗതിയെപ്പറ്റിയൊക്കെ പുതിയ ഇടത് സര്‍ക്കാരിനും ബോധ്യമായി; പണ്ടത്തെപ്പോലെ കാശ് നിങ്ങള് താ, ബാക്കി ഞങ്ങള് നോക്കിക്കൊള്ളാം വാദവുമായി നടന്നാല്‍ കാര്യം നടക്കില്ല എന്നൊക്കെ മന്ത്രിമാര്‍ക്കും അണികള്‍ക്കും മനസ്സിലായി; പാരപണിയുന്ന ഐയ്യേയ്യെസ്സ്-ഐപ്പീയെസ്സ്-അടിസെക്രട്ടറിമാര്‍ ആരൊക്കെയാണെന്ന് മനസ്സിലാക്കാനും അവരെയൊക്കെ കണ്ണുരുട്ടിക്കാണിക്കാനും യെമ്മേ ബീയ്യെഡ് ബേബിസാറിനും മറ്റും കഴിയും എന്നൊക്കെ ശുഭാപ്തത്തില്‍ വിശ്വസിച്ചുപോയി.

പക്ഷേ വെറുതെ...

കേന്ദ്രം പറഞ്ഞ അവസാന തീയതിയും കഴിഞ്ഞ് ഒരു മാസംകൂടി സമയം ചോദിച്ച് വാങ്ങി നമ്മുടെ സര്‍ക്കാര്‍ അവസാനം ഗംഭീരന്‍ മറുപടിതന്നെ കൊടുത്തു. സംഗതി വികസിപ്പിച്ചോ, പക്ഷേ സ്ഥാപനത്തില്‍ പ്രവേശിപ്പിക്കുന്നതില്‍ എഴുപത് ശതമാനം വിദ്യാര്‍ത്ഥികളും കേരളത്തില്‍നിന്നുള്ളവരായിരിക്കണം. ഭരണസമതിയില്‍ അമ്പത് ശതമാ‍നം പേര്‍ സംസ്ഥാനസര്‍ക്കാര്‍ നിയമിക്കുന്നവരായിരിക്കണം. ഡയറക്‍ടര്‍ സംസ്ഥാന സര്‍ക്കാര്‍ കൂടി സമ്മതിക്കുന്ന ആളായിരിക്കണം.

എന്തൊരു സംസ്ഥാന സ്നേഹം അല്ലേ. പക്ഷേ ഒന്നാലോചിച്ചേ.

കാലാകാലങ്ങളായി ഐ.ഐ.റ്റി ജെയീയീ പരീക്ഷ പാസ്സായി ഐ.ഐ.റ്റിയില്‍ പ്രവേശനം കിട്ടുന്ന മലയാളികള്‍ എഴുപത് ശതമാനം പോയിട്ട് എഴുപത് പേര്‍ പോലും വരുമോ എന്ന് സംശയം (കണക്ക് ശരിക്കറിയില്ല കേട്ടോ). ചില ഐ.ഐ.റ്റികളില്‍ ചില കൊല്ലങ്ങളില്‍ പ്രവേശനം കിട്ടി വരുന്ന മലയാളികള്‍ ഒന്നോ രണ്ടോ മാത്രം. അങ്ങിനെയുള്ള ഒരു സ്ഥിതിവിശേഷം നിലനില്‍ക്കുമ്പോളാണ് കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ജേയീയീ പോലുള്ള പരീക്ഷവഴി എഴുപത് ശതമാനം മലയാളികളെ പ്രവേശിപ്പിക്കണമെന്ന് പറയുന്നത്. ഐ.ഐ. റ്റി നിലവാരത്തിലുള്ള ഒരു സ്ഥാപനമാക്കുന്നത് ഉന്നത നിലവാരമുള്ള ഉന്നതവിദ്യാഭ്യാസത്തിനും കൂടിയാണെന്ന് ഓര്‍ക്കണം. പ്രവേശനപ്പരീക്ഷ എഴുതുന്ന മലയാളികള്‍ എഴുപത് ശതമാനത്തിനും അതിനും മുകളിലും ഐ.ഐ.റ്റി പോലുള്ള ഉന്നത നിലവാര സ്ഥാപനങ്ങളില്‍ നേരായ രീതിയില്‍ അഭിമാനപൂര്‍വ്വം പ്രവേശനം ലഭിക്കത്തക്ക രീതിയിലുള്ള വിദ്യാഭ്യാസ രീതിയും പഠിക്കാനുള്ള അന്തരീക്ഷവും നവീകരിച്ച സിലബസ്സും ഒന്നും കൊണ്ടുവരാനല്ല നോക്കുന്നത്. നിങ്ങള്‍ അഞ്ഞൂറു കോടി താ, എന്നിട്ട് എഴുപത് ശതമാനം മലയാളികളെ ചുമ്മാ അങ്ങെടുത്തോ എന്നതാണ് രീതി. മറ്റെല്ലാ നാട്ടുകാരെയും തോല്‍പ്പിച്ച് ജേയീയിയൊക്കെ എഴുതുന്ന മലയാളികളൊക്കെ പഠിക്കാന്‍ സ്ഥാപനമില്ലാതെ നില്‍‌ക്കുന്ന സ്ഥിതിവിശേഷമായിരുന്നെങ്കില്‍ ആ വാദത്തില്‍ കഴമ്പുണ്ടായിരുന്നു. പക്ഷേ അതാണോ ഇപ്പോഴത്തെ സ്ഥിതി? ആ സ്ഥിതി വരണമെങ്കില്‍ നാട്ടിലെ പഠന-പഠിപ്പിക്കല്‍ രീതിമുതല്‍ ഒത്തിരി കാര്യങ്ങള്‍ അടിമുടി മാറണം-പിള്ളേരെക്കൊണ്ട് കല്ലെടുപ്പിക്കുന്നതുള്‍പ്പടെ. പക്ഷേ അതൊന്നും മാറ്റൂല്ലല്ലോ.

ഇനി കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ ഇപ്പോഴത്തെ സ്ഥിതിവിശേഷമോ? പല ഡിപ്പാര്‍ട്ട്‌മെന്റുകളിലും ഇപ്പോള്‍ ഉത്തരേന്ത്യക്കാരാണ് കൂടുതല്‍ വരുന്നത്.

അടുത്ത രണ്ട് വ്യവസ്ഥകളെപ്പറ്റി പറയാതിരിക്കുന്നതാണ് ഭേദം. ഭരണസമതിയില്‍ പകുതിപോയിട്ട് മുഴുവനും മലയാളികള്‍ മാത്രമായി ഭരിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാന യൂണിവേഴ്‌സിറ്റികളുടെ നിലവാരത്തെപ്പറ്റി പ്രത്യേകിച്ച് പറയേണ്ടല്ലോ. എത്രയെത്ര കൊല്ലങ്ങളായി എത്രയെത്ര ഭരണാധികാരികള്‍ എത്രയെത്ര രീതികളില്‍ ഭരിച്ചു? എന്നിട്ട് എന്തായി നിലവാരമഹിമ? ഇനി ഈ പകുതി പ്രാതിനിധ്യവാദം നല്ല ഉദ്ദേശത്തോടു കൂടിയാണെന്ന് ഇത് വാദിച്ചവര്‍ക്ക് നെഞ്ചത്ത് കൈവെച്ച് പറയാന്‍ സാധിക്കുമോ? വേണ്ടപ്പെട്ടവരെ തിരുകാനും തോന്ന്യവാസങ്ങള്‍ കാണിക്കാനും വേണ്ടത്ര സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ഇപ്പോള്‍ തന്നെ ഇല്ല എന്ന് പരിതപിച്ചുകൊണ്ടിരിക്കുന്ന ഒരവസ്ഥയില്‍ ഒരു സ്ഥാപനം മൊത്തത്തിലങ്ങ് കൈവിട്ട് പോവുക എന്നത് ഏതെങ്കിലും ആദര്‍ശ ധീര രാഷ്ട്രീയക്കാരന് സഹിക്കാന്‍ പറ്റുമോ? അതുപോലെ ഞാനാരാണെന്ന് കാണിച്ചുതരാനുള്ള ഏതെങ്കിലും മുഹൂര്‍ത്തമുണ്ടെങ്കില്‍ അത് ഒരു രീതിയിലും നഷ്ടപ്പെടുത്താത്ത ഏതെങ്കിലും ഐയ്യേ യെസ്സുകാരനും സെക്രട്ടറിയും ഈ പ്രസ്ഥാനം മുഴുവന്‍ കേന്ദ്രത്തിന് വിട്ടുകൊടുക്കുക എന്ന മണ്ടത്തരം ഏതെങ്കിലും രീതിയില്‍ ചെയ്യുമോ?

ഇനി നമുക്ക് മണ്ടന്മാരായ മറ്റ് സംസ്ഥാനങ്ങളെ നോക്കാം. ഇങ്ങിനെയൊരു പ്രസ്ഥാനം കേന്ദ്രം തുടങ്ങിയേക്കുമെന്ന് ആരോ എങ്ങോ പറഞ്ഞ് കേട്ടപ്പോള്‍ തന്നെ മൊത്തം പ്ലാനും പദ്ധതിയും സ്ഥലവും എല്ലാമായി അന്ധ്രാ പ്രദേശും മറ്റും കേന്ദ്രത്തെ സമീപിച്ചത്രേ. പ്രസ്തുത യോഗത്തില്‍ കേരളത്തിന്റെ അഭിപ്രായം ആരാഞ്ഞപ്പോള്‍ ചോദിച്ചിട്ട് വരാം എന്ന രീതിയിലുള്ള മറുപടിയായിരുന്നത്രേ കേരളത്തെ പ്രതിനിധീകരിച്ചവര്‍ കൊടുത്തത്. കാരണം സംസ്ഥനത്തിന് പലരീതിയിലും ഗുണമുള്ള ഒരു പരിപാടി അഞ്ചുപൈസാ മുടക്കില്ലാതെ പ്രത്യേകിച്ച് സ്ഥലമോ മറ്റോ വേണ്ടാതെ തന്നെ നമുക്ക് കിട്ടുന്നതാണെന്ന് പൂര്‍ണ്ണബോധ്യമുണ്ടെങ്കിലും നമ്മുടെ യജമാനന്മാരെ നല്ലവണ്ണം അറിയാവുന്നവരായിരുന്നു ആ മീറ്റിംഗില്‍ പങ്കെടുത്തിരുന്നതെന്നതിനാല്‍ അവര്‍ക്ക് നാട്ടില്‍ തിരിച്ച് ചെന്ന് ചോദിച്ചിട്ട് മാത്രമേ എന്തെങ്കിലും പറയാന്‍ പറ്റുമായിരുന്നുള്ളൂ. അവരുടെ ആ ദീര്‍ഘവീക്ഷണം എത്രമാത്രം ശരിയായിരുന്നുവെന്ന് നോക്കിക്കേ. അവരെങ്ങാനും യെസ് എന്ന് അപ്പോള്‍ മൂളിയിരുന്നെങ്കില്‍ അവരുടെയൊക്കെ കസേര ഇപ്പോള്‍ തെറിച്ചേനെ. അതാണ് നമ്മള്‍ മലയാളികള്‍.

ഈ ഐ.ഐ.റ്റിയൊക്കെ പണ്ട് ഓരോരോ സംസ്ഥാനങ്ങളില്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ മണ്ടന്മാരായ അവിടുത്തെ മുഖ്യ മണ്‍‌തിരിമാരും വിദ്യാഭ്യാസ മണ്‍‌തിരിമാരും സെക്രട്ടറിമാരുമൊക്കെ ഭരണസമതിയില്‍ പങ്കാളിത്തം, എഴുപത് ശതമാനം നാട്ടുകാര്‍ എന്നൊക്കെ പറയാത്തതുകാരണം ആ നാടിനൊക്കെ സംഭവിച്ച നികത്താന്‍ പറ്റാത്ത നഷ്ടങ്ങളൊക്കെ ഒന്ന് ഓര്‍ത്ത് നോക്കിക്കേ. നമ്മള്‍ മലയാളികളെ അങ്ങിനെയൊന്നും പറ്റിക്കാന്‍ പറ്റൂല്ല. നമ്മുടെ നാട്ടില്‍ എന്തെങ്കിലും വരണമെങ്കില്‍ നമ്മള്‍ പറയുന്നത് പോലെ ചെയ്യണം. അല്ലെങ്കില്‍ പൊന്ന് മോനേ അഞ്ഞൂറു കോടിയല്ല, അയ്യായിരം കോടി തരാമെന്ന് പറഞ്ഞാലും ഭരണസമതിയില്‍ നമ്മുടെ ആള്‍ക്കാരില്ലെങ്കില്‍, നമ്മള്‍ പറയുന്ന ഡയറക്‍ടറില്ലെങ്കില്‍, നമുക്ക് വേണ്ട-അത്ര തന്നെ. ചുമ്മാ ഒരൊപ്പിട്ട് കൊടുത്താല്‍ മതി, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ‌ടെക്‍നോളജി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാക്കിക്കൊള്ളാം, കാശ് വാരിയെറിയാം എന്നൊക്കെ കേന്ദ്രം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞിട്ടും നമ്മള്‍ ഒപ്പിട്ട് കൊടുത്തോ-ഇല്ല. പക്ഷേ എന്താണ് അച്യുതാനന്ദസഖാവ് സാര്‍ പറഞ്ഞത്? അത് നമ്മള്‍ സംസ്ഥാനത്തിന്റെ കണ്ട്രോളില്‍ സെന്റര്‍ ഫോര്‍ എക്‍സലന്‍സ് ആക്കും എന്ന്. സംസ്ഥാനത്തിന്റെ കണ്‍‌ട്രോളില്‍ അങ്ങിനെ എത്രയെത്ര എക്സലന്റ് സ്ഥാപനങ്ങളാണ് ഇപ്പോളുള്ളത്- ആ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി (അച്യുതാനന്ദന്‍ സാറിന്റെ ആരോ അവിടെ ജോലിചെയ്യുന്നുണ്ടെന്ന് തോന്നുന്നു-അങ്ങിനെയാണെങ്കില്‍ കുറെ കോണ്‍‌സ്പിരസി തിയറിക്കുള്ള വകുപ്പുണ്ട്).

നമ്മളെ അത്രയെളുപ്പത്തിലൊന്നും പറ്റിക്കാന്‍ പറ്റൂല്ല എന്നതിന്റെ ഉത്തമോദാഹരണമാണല്ലോ മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും മുല്ലപ്പെരിയാര്‍.

ഐ.ഐ.റ്റി ഖരഗ്‌പൂര്‍ എന്നൊരു പ്രസ്ഥാനം ഉള്ളതുകൊണ്ട് മാത്രം പി.എച്ച്.ഡിയും മറ്റുമെടുത്ത് രക്ഷപെട്ട എത്രയെത്ര ബംഗാളികളും ഒറീസ്സക്കാരുമുണ്ടെന്നോ. ആ ഐ.ഐ.റ്റിയുടെ ഗുണഭോക്താക്കളില്‍ നല്ലൊരു ശതമാനം വരും അവര്‍. ഐ.ഐ.റ്റിയോ, ഐ.ഐ.റ്റി നിലവാരത്തിലുള്ള സ്ഥാപനങ്ങളോ ബി.ടെക്കോ അതുപോലുള്ള കോഴ്‌സുകളോ കൊണ്ട് മാത്രം ഒതുങ്ങുന്നവയല്ല. കേരളത്തില്‍ അതുപോലെയൊരു പ്രസ്ഥാനമുണ്ടായാല്‍ ആ ഒരു കാരണംകൊണ്ടു മാത്രം ഗവേഷിച്ചേക്കാം എന്ന് കരുതുന്ന നല്ലൊരു ശതമാനം ആള്‍ക്കാര്‍ കാണും-അവരില്‍ നല്ലൊരു ശതമാനം ചിലപ്പോള്‍ പെണ്‍‌കുട്ടികളാകാനും മതി. അവരൊന്നും സര്‍ക്കാര്‍ പറഞ്ഞ ആ എഴുപത് ശതമാനത്തില്‍ പെടുന്നവരല്ല. പക്ഷേ അങ്ങിനെയുള്ള പ്രയോജനങ്ങളെപ്പറ്റിയൊന്നും സര്‍ക്കാരിനറിയേണ്ടല്ലോ. ദൂരദേശങ്ങളിലുള്ള ഐ.ഐ.റ്റികളിലും മറ്റും ഗവേഷണത്തിനും മറ്റും പ്രവേശനം കിട്ടിയിട്ടും ദൂരെയാണ് എന്നുള്ള ഒരൊറ്റ കാരണം കൊണ്ട് പോകാതിരുന്ന പല മലയാളികളെയും അറിയാം. അവരില്‍ ഗവേഷണത്തില്‍ അതീവ താത്‌പര്യമുള്ളവര്‍ അവസാനം നമ്മുടെ അച്യുതാനന്ദന്‍ സാറിന്റെ പല പല സെന്റര്‍ ഫോര്‍ എക്‍സലന്‍‌സുകളില്‍ ഏതെങ്കിലും ഒന്നില്‍ ചേര്‍ന്ന് അവസാനം മൈക്രോസ്കോപ്പ് വേണ്ടിടത്ത് കണ്ണ് മിഴിച്ചും ഇം‌പാക്‍റ്റ് സ്ട്രെങ്‌ത് വേണ്ടിടത്ത് കാലുകൊണ്ട് തൊഴിച്ചും മറ്റും ഗവേഷിച്ച്, വേണ്ടസമയത്ത് ഫെല്ലോഷിപ്പും കിട്ടാതെ, കെമിക്കല്‍ വാങ്ങിക്കാന്‍ കാശില്ലാതെ, ഏറ്റവും പുതിയ ജേണലുകള്‍ പലതും കാണുക പോലും ചെയ്യാതെ വളരെ ആസ്വദിച്ച് ദിവസങ്ങള്‍ തള്ളിനീക്കി....അതേ സമയം മണ്ടന്മാരായ ബംഗാള്‍ സര്‍ക്കാര്‍ അവിടെ ഒരു ഐ.ഐ.റ്റി, കേന്ദ്രം പറഞ്ഞ എല്ലാ വ്യവസ്ഥകളും അംഗീകരിച്ച്, സ്ഥാപിക്കാന്‍ സമ്മതിച്ചതുകാരണം ബംഗാളികളും ഒറീസ്സക്കാരുമൊക്കെ ഏറ്റവും പുതിയ മെഷീനുകള്‍ ഉപയോഗിച്ച് ഗവേഷണങ്ങള്‍ ചെയ്‌ത് നല്ല നിലവാരത്തിലുള്ള പ്രബന്ധങ്ങള്‍ ഉണ്ടാക്കി രക്ഷപെടുന്നു. ഗോഹട്ടിയില്‍ ഐ.ഐ.റ്റി വന്നത് കാരണം ആസ്സാംകാരും രക്ഷപെടും ഇനി. പക്ഷേ നമ്മള്‍ അവരെക്കാളൊക്കെ വളരെ മിടുക്കന്മാരാണല്ലോ. നമ്മളെ അത്രവേഗമൊന്നും പറ്റിക്കാന്‍ പറ്റൂല്ലല്ലോ.

ഇതൊക്കെ ഫുള്‍ കേന്ദ്രകണ്ട്രോളായാല്‍ ഹിന്ദിക്കാരുടെ ആധിപത്യമായിരിക്കുമെന്നാണ് സംസ്ഥാന സ്നേഹികള്‍ ഇപ്പോള്‍ നമ്മളെ പറഞ്ഞ് പഠിപ്പിക്കുന്നത്. നമുക്ക് നല്ല സ്വാധീനമുള്ള മറുനാട് മേഖലകളിലെ ആള്‍ക്കാര്‍ നമ്മള്‍ അവിടെ ചെന്ന കാലത്തൊന്നും അങ്ങിനെ ചിന്തിക്കാതിരുന്നത് അവര്‍ നമ്മളെക്കാളൊക്കെ മണ്ടന്മാരായതുകൊണ്ടായിരിക്കുമല്ലോ. ഇവിടെയും ആധിപത്യത്തെപ്പറ്റി വേണമെങ്കില്‍ കേന്ദ്ര കണ്ട്രോള്‍ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന മറ്റ് സംസ്ഥാനങ്ങളോട് നമുക്ക് വല്ലപ്പോഴുമൊക്കെ ചോദിക്കാം. സഹിക്കാന്‍ വയ്യാത്തതായ ഏതൊക്കെ ആധിപത്യങ്ങളാണെന്ന് ഒന്നറിഞ്ഞിരിക്കാമല്ലോ. അറിഞ്ഞിട്ടും കാര്യമൊന്നുമില്ല. കാരണം ആധിപത്യം ഉറപ്പിക്കാന്‍ ഒരു കേന്ദ്രകണ്ട്രോള്‍ സ്ഥാപനവും ഇനി നമ്മള്‍ നമ്മുടെ നാട്ടില്‍ അനുവദിക്കില്ലല്ലോ.

ഇനി അടുത്തത് കേരളത്തില്‍ വരാന്‍ പോകുമായിരിക്കുമെന്ന് ആരോ പറയുകയോ മറ്റോ ചെയ്ത ഐ.ഐ.റ്റിപ്പറ്റിയാണ്. ആദ്യം ഐ.ഐ.റ്റി മദ്രാസിന്റെ എക്സ്‌റ്റന്‍ഷനായി തുടങ്ങി പിന്നെ ഫുള്‍ ഐ.ഐ.റ്റി ആകാന്‍ പോകുന്ന സ്ഥാപനമാണത്രേ പ്രസ്‌തുത സ്ഥാപനം. കേട്ടത് ആദ്യം കുറെ നല്ല സ്ഥലങ്ങള്‍ തിരുവനന്തപുരത്ത് ഐ.ഐ.റ്റിക്കാരെ കാണിച്ച് സമ്മതിപ്പിച്ച് അവസാനം കാര്യത്തോടടുത്തപ്പോള്‍ ആദ്യം പറഞ്ഞ സ്ഥലം കൊടുക്കാന്‍ പറ്റില്ലെന്നും വേറെ സ്ഥലം കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ അത് അവര്‍ക്കിഷ്ടപ്പെട്ടില്ലെന്നുമൊക്കെയാണ് (കേട്ടുകേള്‍വി മാത്രമാണേ-ശരിക്കറിയില്ല). ഏറ്റവും പുതിയ വെടി എളമക്കരീം സാറും പൊട്ടിച്ചിട്ടുണ്ട്. പുതിയ ഐ.ഐ.റ്റി പാലക്കാടായിരിക്കുമത്രേ സ്ഥാപിക്കുന്നത്. ഇനി അത് മലബാറിന് വേണമെന്നും പോരാ വയനാടിന് വേണമെന്നും ഒക്കെ വാദിച്ച് ചായയും കുടിച്ച് നമ്മളിരിക്കും. സംഗതി അതിന്റെ പാട്ടിന് പോവുകയും ചെയ്യും. നമ്മളിതൊക്കെ എത്ര കണ്ടതാ. എയിം‌സ് നിലവാരത്തിലുള്ള സ്ഥാപനമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ ഉയര്‍ത്താന്‍ നോക്കിയപ്പോള്‍ കോഴിക്കോട്ട് മതിയെന്ന് ശ്രീമതി ടീച്ചര്‍ ആഗ്രഹിച്ചതിന് ശേഷം ഇപ്പോള്‍ അതിന്റെ അവസ്ഥ എന്തായെന്ന് ടീച്ചര്‍ക്ക് പോലും അറിയാമോ ആവോ. ഒന്നുകില്‍ എന്റെ പഞ്ചായത്തില്‍-അല്ലെങ്കില്‍ നാട്ടിലൊരിടത്തും നമ്മള്‍ സംഗതി അനുവദിപ്പിക്കൂല്ല. ആദ്യം സംസ്ഥാന സ്നേഹം. പിന്നെ മണ്ഡല സ്നേഹം. അതിനു ശേഷം പഞ്ചായത്ത് സ്നേഹം. അവസാനം വാര്‍ഡ് സ്നേഹം. ഇതൊക്കെ ആഗ്രഹിപ്പിച്ച് തരാന്‍ കേന്ദ്രവും മറ്റും കാശും ആളുമായി കാത്തിരിക്കുന്നതു കാരണം നാട്ടില്‍ ഓരോ പഞ്ചായത്തിലും സെന്റര്‍ ഫോര്‍ എക്‍സലന്‍സുകളുടെ ബഹളമല്ലേ.

എന്നെങ്കിലും ഒരിക്കല്‍ ഇതൊക്കെ കലങ്ങിത്തെളിയുമായിരിക്കും.

(ഇനിയെങ്ങാനും ശ്രീ ഉമ്മന്‍ ചാണ്ടിയായിരുന്നു ഭരിച്ചിരുന്നതെങ്കില്‍ രാജീവ് ഗാന്ധി ഇന്‍‌സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‍നോളജി കേന്ദ്രഗവണ്മെന്റ് സ്ഥാപനവും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഐ.ഐ.എസ്.റ്റിയും ആവുകയും ഐ.ഐ.റ്റി മദ്രാസിന്റെ എക്സ്‌റ്റന്‍ഷന്‍ തിരുവനന്തപുരത്ത് വരികയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എയിംസ് നിലവാര സ്ഥാപനമാവുകയും ഒക്കെ ചെയ്യുമായിരുന്നോ എന്ന് ചുമ്മാ ആലോചിച്ച് പോകുന്നു-ശുഭാപ്തിവിശ്വാസം വേണമല്ലോ. പക്ഷേ നാട് ബാക്കിരീതിയില്‍ എങ്ങിനെയൊക്കെയാകുമായിരുന്നു എന്നതിനെപ്പറ്റി ആലോചിച്ചിട്ട് യാതൊരു പിടിയും കിട്ടുന്നുമില്ല).

കഷ്ടം തന്നെ.

80 Comments:

  1. At Tue Nov 21, 11:37:00 PM 2006, Blogger myexperimentsandme said...

    കേരളപ്പിറവി കഴിഞ്ഞിട്ടും സംഗതി ക്ലച്ച് പിടിക്കുന്നില്ലല്ലോ :(

     
  2. At Tue Nov 21, 11:47:00 PM 2006, Blogger Visala Manaskan said...

    തേങ്ങ എന്റെ വക. ആദ്യം തേങ്ങ പിന്നെ വായന!!!

    എവിടെയാര്‍ന്നൂ..പുലീ...
    വി മിസ്സ് യു ഡാ കണ്ണാ..

     
  3. At Tue Nov 21, 11:49:00 PM 2006, Blogger ഇടിവാള്‍ said...

    വക്കാര്യേ....
    എവട്യാര്‍ന്നൂ ഗെഡ്യേ?

    നമസ്കാരം ട്ടാ...

    ഇനി വായിച്ചു തുടങ്ങാം... തന്ന കണ്ട സന്തോഷം കൊണ്ടാ വായനക്കു മുന്‍പേ കമന്റാന്നു വച്ചത്‌.. ;)

     
  4. At Tue Nov 21, 11:49:00 PM 2006, Blogger myexperimentsandme said...

    ഹ...ഹ...വിശാലാ... നെറ്റില്‍ കയറാന്‍ പറ്റിയത് ഇന്ന് നൈറ്റില്‍.

    ഉജാലക്കുടിയിലെ എടത്താടന്‍ ലേസര്‍ പ്രിന്റേഴ്‌സ് കണ്ടപ്പോള്‍ ചുമ്മാ സില്‍ക്കിനെ ഓര്‍ത്തു :)

     
  5. At Tue Nov 21, 11:50:00 PM 2006, Blogger രാജാവു് said...

    വക്കാരീ ഒത്തിരി സമയങ്ങള്‍ക്കു ശേഷം.
    നല്ല പോസ്റ്റു്.

     
  6. At Tue Nov 21, 11:51:00 PM 2006, Blogger myexperimentsandme said...

    ഇഡ്ഡലിവാളേ, നമസ്കാരം. അന്നത്തിനുള്ള വക കിട്ടിയിട്ട് ആ വകയില്‍ ബ്ലോഗാമല്ലോ എന്നുള്ള അസുര ചിന്തകാരണം വെയിറ്റു ചെയ്യുകയായിരുന്നു. ഇനിയെല്ലാം ഒന്നേന്ന് തുടങ്ങണം :)

     
  7. At Tue Nov 21, 11:52:00 PM 2006, Blogger myexperimentsandme said...

    ഹല്ലാ...രാജാവൊക്കെ ഇപ്പോഴുമുണ്ടോ...വളരെ സന്തോഷം. ഓര്‍മ്മകള്‍ പുതുക്കട്ടെ...ദേവയാനി?

     
  8. At Wed Nov 22, 12:00:00 AM 2006, Anonymous Anonymous said...

    വക്കാരിജീ
    സത്യം പറഞ്ഞാല്‍ ഇത് വാര്‍ത്തയില്‍ കേട്ടപ്പൊ അച്ചുമാമനെ ഇടിച്ചു ഷേപ്പ് മാറ്റാന്‍ തോന്നി. എത്ര കാലമായിട്ട് ആഗ്രഹിക്കുന്ന ഒന്നാണിത് അവര്‍ കളഞ്ഞു കുളിച്ചത്. എന്തൊരു ജനദ്രോഹമാണത്! എന്നിട്ട് ഒരു ഒണക്ക സ്മാര്‍ട്ട് സിറ്റി എന്നും പറഞ്ഞു നടക്കുവാണു. സ്മാര്‍ട്ട് സിറ്റിയേക്കാളുമൊക്കെ ഒത്തിരി ആവശ്യമാണ് നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. പണ്ടൊരിക്കല്‍ നാരായണമൂര്‍ത്തിയോട് കേരളത്തില്‍ ഇന്‍ഫോസിസ് തുടങ്ങന്നുന്നതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതും ഇതു തന്നെയാണ്. 40% മലയാളികള്‍ ബാങ്ങളൂര്‍ സോഫ്റ്റ്വേര്‍ ആയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഒരു നല്ല വിദ്യാഭ്യാസസ്ഥാപനം ഇല്ലായെന്ന് . (എന്നും പറഞ്ഞ് അതൊക്കെ കഴിഞ്ഞ് ഇന്‍ഫോസിസ് തിരുവനന്തപുരത്ത് കുറേ കാലത്തിനു ശേഷം ബാംഗ്ഗ്ലൂരു സ്ഥലത്തിനു തീ പിടിക്കണ വിലയായപ്പൊ തുടങ്ങി..)

    ഉമ്മന്‍ ചാണ്ടിയായിരുന്നെങ്കിലും പുള്ളിക്കാരനു സമ്മതം ഉണ്ടായിരുന്നെങ്കിലും സര്‍വകലാശാലകള്‍ മൊത്തം നിറഞ്ഞു കവിഞ്ഞു പുരനിറഞ്ഞിര്‍ക്കണ സഖാക്കന്മാര്‍ സമ്മതിക്കുമോ. എപ്പൊ സമരം വിളിക്കും എന്നു ചോദിച്ചാല്‍ മതി.+2 പോലെ.
    അതിനേക്കാളും ഭേദം സഖാക്കന്മാര്‍ക്ക് ഏതെങ്കിലും കാലത്ത് ബുദ്ധി ഉദിക്കണേയെന്ന് പ്രാര്‍ത്ഥിക്കുന്നതാണ്.

    വെല്‍കം ബാക്ക്! നല്ല ലേഖനം. സമാന ചിന്തകളക്ക് ഒരു സേം പിഞ്ച്!

     
  9. At Wed Nov 22, 12:02:00 AM 2006, Blogger രാജാവു് said...

    എന്‍റെ പൊന്നു വക്കാരീ, മറവിയാണല്ലോ നമ്മളെ ഒക്കെ രക്ഷിച്ചു ജീവിപ്പിക്കുന്നതു്. ഞാന്‍ നമ്മടെ കോട്ടയക്കലിന്‍റെ ചികിത്സയിലാ... എന്നെ ഇഷ്ടപ്പെടുന്ന കാണാതിരുന്ന എന്‍റെ സുഹൃത്തിനെ കണ്ടപ്പോള്‍ ഒന്നു തല പൊക്കി നോക്കിയതാ.
    സജീവമാകൂ, ദേവയാനിയെ വീണ്ടുമോര്‍പ്പിച്ചതിനൊരു പൂത്താലം.

     
  10. At Wed Nov 22, 12:20:00 AM 2006, Blogger sandoz said...

    വക്കാരീ,
    നമസ്കാരം
    താങ്കളുടെ ഒരു പോസ്റ്റിനു വേണ്ടി
    കാത്തിരിക്കുകയായിരുന്നു ഞാന്‍.എന്തിനെന്നോ ഒരു നന്ദി പറയാന്‍.താങ്കളുടെ എങ്ങനെ മലയാളത്തില്‍ ബ്ലോഗാം എന്ന പോസ്റ്റ്‌ ആണു എന്നെ ഒരു ബ്ലോഗ്‌ തുടങ്ങാന്‍ സഹായിച്ചത്‌.
    പക്ഷെ താങ്കള്‍ക്ക്‌ നന്ദി പറയാന്‍ നീണ്ട ഒരു മാസം.എവിടെ ആയിരുന്നു താങ്കള്‍.

     
  11. At Wed Nov 22, 12:25:00 AM 2006, Blogger Kuttyedathi said...

    ആഹാ വന്നല്ലോ വക്കാരി. ഇതെവിടാരുന്നു മാഷേ ? വീടിന്റെ ലേബര്‍ റ്റാക്സൊക്കെ അടച്ച് അവിടെ തന്നെ കൂടിയോന്നോര്‍ത്തു. അല്ലെങ്കിലും ഡോ. വക്കാരിയും, പോസ്റ്റ് ഡോ. വക്കാരിയുമൊക്കെ കഴിഞ്ഞിനിയും മേലേയ്ക്കു പഠിക്കാന്‍ പറ്റിയ എന്തെങ്കിലുമുണ്ടോ വക്കാരിയേ നുമ്മ നാട്ടില് ? എന്നിട്ടിപ്പോ എവിടെയാണു പൊങ്ങിയിരിക്കണത് ?

    “മൈക്രോസ്കോപ്പ് വേണ്ടിടത്ത് കണ്ണ് മിഴിച്ചും ഇം‌പാക്‍റ്റ് സ്ട്രെങ്‌ത് വേണ്ടിടത്ത് കാലുകൊണ്ട് തൊഴിച്ചും മറ്റും ഗവേഷിച്ച്“ ... ആ‍ഹാ... ഇതിഷ്ടപ്പെട്ടു. നമ്മളൊക്കെ വെര്‍തെ ധാര്‍മ്മിക രോഷം കൊള്ളാമെന്നല്ലാതെ, ഇതൊന്നുമൊരു കാലത്തും ശരിയാവാന്‍ പോണില്ല വക്കാരിയേ.

     
  12. At Wed Nov 22, 12:44:00 AM 2006, Blogger myexperimentsandme said...

    ഇഞ്ചിപ്പെണ്ണിനും ഒരു വെലക്കം ബാക്ക്. കുട്ട്യേടത്തി പറഞ്ഞതുപോലെ ധാര്‍മ്മിക രോഷം കൊള്ളാമെന്നല്ലാതെ വേറേ ഇനി എന്തോന്ന് ചെയ്യാന്‍ :)

    സാന്‍‌ഡോസണ്ണാ, എന്നെക്കൊണ്ട് ഉപകാരം കിട്ടിയിട്ടുള്ള വളരെക്കുറച്ച് ആള്‍ക്കാരെ ഈ ഭൂമുഖത്തുള്ളൂ. താങ്കള്‍ അവരില്‍ ഒരാളായല്ലോ എന്നോര്‍ത്ത് വളരെയധികം സന്തോഷം.

    കുട്ട്യേടത്ത്യേ, മിണ്ടൂല്ല. ജപ്പാനില്‍നിന്ന് എന്നെ പുകച്ച് പുറത്ത് ചാടിച്ചില്ലേ. മിണ്ടൂല്ല :)

    കുട്ടാണി(നി)യണ്ണാ (അണ്ണന്‍ തന്നെയാണോ ഇനി), ഹെന്തു പറയാനാ, എനിക്കും വളരെ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അണ്ണന്മാര്‍ സമ്മതിക്കേണ്ടേ. അതുകൊണ്ട് ബായിബായി പറഞ്ഞു :)

     
  13. At Wed Nov 22, 01:13:00 AM 2006, Blogger സ്നേഹിതന്‍ said...

    വക്കാരിയുടെ വരികള്‍ വായിച്ചപ്പോള്‍...

    'നാളെ' എന്നതിനു പകരം 'എന്നെങ്കിലും' നാട് നന്നാവും എന്ന് ചിന്തിയ്ക്കുന്നതു തന്നെയാണ് ഉത്തമം എന്ന് തോന്നിച്ചു.

     
  14. At Wed Nov 22, 01:18:00 AM 2006, Blogger കാളിയമ്പി said...

    വക്കാരിമാഷേ..
    പറഞ്ഞതൊക്കെ വളരേ ശരി...പൂര്‍ണ്ണമായും യോജിയ്ക്കുന്നു..
    കുറച്ച് പീര കൂടി ചേര്‍ത്ത് കമന്റണമെന്നുണ്ട്..ഇന്നു കണി ശരിയല്ലാ..:)
    അതുകൊണ്ട് എന്റെ വാട്ടത്തേങ്ങായുടെ പീരയില്ല.

    കുറെ നാളായി കാണണംന്ന് വിശാരിച്ചിരിപ്പായിട്ട്..ഇന്നേതായാലും കണ്ടല്ലോ..
    ലാല്‍ സലാം

     
  15. At Wed Nov 22, 02:34:00 AM 2006, Blogger മാവേലികേരളം(Maveli Keralam) said...

    വാക്കാ‍രി,
    കേട്ടിരുന്നു പണ്ട് മാതൃഭൂമിയില്‍ നിന്ന്. ഞാനടുത്തയിട ബ്ലോഗില്‍ വന്നു ചേര്‍ന്നതാണ്. ലേഖനം നന്നായി. അച്ചുതാനന്തനും ഒരു ബ്ലോഗുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിയ്ക്കുന്നു. ഈ പുകഴ്ത്തലുകളൊക്കെ സ്വയം ആസ്വദിയ്ക്കാമായിരുന്നല്ലോ.

     
  16. At Wed Nov 22, 02:54:00 AM 2006, Blogger ബിന്ദു said...

    ഒരു നാലര വര്‍ഷം എങ്ങനെയെങ്കിലും കഴിഞ്ഞാല്‍ അടുത്തയാള്‍ എന്ന പ്രതീക്ഷയില്‍ ഇരിക്കാം. അതുകഴിഞ്ഞ് അവരേയും ഇതുപോലെ.. ചുരുക്കി പറഞ്ഞാല്‍ ആരു വന്നാലും കേരളം ഇതുപോലെ ഒക്കെ തന്നെ. നമ്മളെ ആര്‍ക്കെങ്കിലും പറ്റിക്കാന്‍ പറ്റുമോ?
    ഇത്രേം ദിവസം ഇതിന്റെ പുറകെ ആയിരുന്നൊ? വെല്‍ക്കോമി.:)

     
  17. At Wed Nov 22, 04:11:00 AM 2006, Blogger Adithyan said...

    പോക്രിത്തരം എന്നു കണ്ടപ്പോ കരുതി അവസാനം ആത്മകഥ എഴുതാന്‍ തുടങ്ങുവാന്ന്.

    വായിച്ചു നോക്കിയപ്പോഴല്ലേ മനസിലായെ സംഭവം സീരിയസ് ആണെന്ന്. സീരിയസ് ആയ സംഭവത്തില്‍ ഞാന്‍ കേറി വെറുതെ അഭിപ്രായം പറഞ്ഞ് എനിക്കില്ലാത്ത വില കളയണ്ടല്ലോ. “Keep your mouth shut and let others think that you are an idiot, rather than opening your mouth and proving it yourself" എന്ന പോളിസിയിലാണീയിടെ.

    അപ്പോള്‍ പറഞ്ഞു വന്നത് .. കണ്ടിട്ട് കൊറെ കാലായീലോ. വക്കാരീടെ ഹസ്‌ബന്റ് , ഛെയ്, ആബ്‌സന്‍സ് ഇവിടെ ആര്‍ക്കും ഫീല്‍ ചെയ്യാതിരിക്കാന്‍ ഞാന്‍ മാക്സിമം ചളി വിറ്റുകള്‍ ഒക്കെ പറയുന്നുണ്ടാരുന്നു. എന്നാലും ആ തട്ടുപൊളിപ്പന്‍ ലെവലിലേക്ക് ഇറങ്ങി വരാ‍ന്‍ എനിക്കു പറ്റിയില്ല.

    അപ്പോ ഇനി ഇവിടെ ഒക്കെ കാണൂല്ലോ അല്ലെ?

     
  18. At Wed Nov 22, 05:44:00 AM 2006, Blogger വിശ്വപ്രഭ viswaprabha said...

    വക്കാരീ,
    ഇത്തിരി ശുഭാപ്തിവിശ്വാസം ഞങ്ങള്‍ക്കും ആവാമല്ലോ അല്ലേ?

    അതുകൊണ്ട് ഞങ്ങടെ മസ്താന്‍ ആരോടും പറയാതെ മുങ്ങിനടക്കുന്ന ഈ “പോക്രിത്തരം” ഇനി കാണിക്കില്ലെന്നും ഇവിടെത്തന്നെ എന്നും ഉണ്ടാവുമെന്നും ഇതാ ശുഭാപ്തിവിശ്വസിച്ചുകൊള്ളുന്നു...

     
  19. At Wed Nov 22, 08:14:00 AM 2006, Blogger പാച്ചു said...

    പൂര്‍ണ്ണമായും യോജിക്കുന്നു.

    ഇവിടെത്തന്നെ മുംബൈ IIT- യില്‍ മലയാളികള്‍ BTech Course-നു കുറവാണെന്നേയുള്ളൂ.

    ഗവേഷണ കുതുകികളില്‍ ധാരാളം MalluZ ഉണ്ട്‌.

    ഇവിടെ POWAI എന്ന ഈ കുന്നിന്‍ പുറം ഒരു ചെറിയ city തന്നെ ആയി. ഈ IIT കാരണം മാത്രം.

    അതൊരു Cochin University-യ്ക്‌ സാധിക്കില്ല.

    നമുക്ക്‌ കുറെ നശിഞ്ഞ രാഷ്ട്രീയവും പറഞ്ഞൊണ്ടിരിക്കാം.

    ചരിത്രം ശ്രദ്ധിച്ചാലറിയാം ജനങ്ങള്‍ അര്‍ഹിയ്കുന്ന ഭരനാധികാരികളെ മാത്രമെ അവര്‍ക്കു കിട്ടിയിട്ടുള്ളൂ.!

     
  20. At Wed Nov 22, 08:20:00 AM 2006, Blogger അനംഗാരി said...

    വക്കാരീ, നമോവാകം. അച്ചുമ്മാവനില്‍ എനിക്കുള്ള പ്രതീക്ഷകള്‍ ഓരോദിവസവും ചെല്ലുന്തോറും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഒന്നോര്‍ത്താല്‍ അങ്ങേരെ പറഞ്ഞിട്ടും കാര്യമില്ല. എല്ലാം നിയന്ത്രിക്കുന്നത് പിണറായി അല്ലേ?.പാവം ജീവിച്ചുപോട്ടെ.

     
  21. At Wed Nov 22, 10:01:00 AM 2006, Blogger വാളൂരാന്‍ said...

    വക്കാരീ.....
    അവിടുത്തെ കാര്യങ്ങള്‍ക്ക്‌ കാര്യമായ വ്യത്യാസങ്ങള്‍ ആരുവന്നാലും പ്രതീക്ഷിക്കണ്ട എന്ന്‌ വക്കാരിമഷ്ട...
    ഇനിയിവിടെയൊക്കെത്തന്നെയുണ്ടാവൂല്ലോല്ലേ

     
  22. At Wed Nov 22, 10:22:00 AM 2006, Blogger Santhosh said...

    കഷ്ടം തന്നെ. ഈ സംസ്ഥാനസ്നേഹമൊക്കെ വെള്ളം തൊടാതെ വിഴുങ്ങുകയാണോ മലയാള മാധ്യമങ്ങളും? ബേബിസാറില്‍ വലിയ പ്രതീക്ഷയായിരുന്നു. അണ്ടിയോടടുക്കുമ്പോള്‍ എല്ലാ മാങ്ങയ്ക്കും പുളിയാണ്.

     
  23. At Wed Nov 22, 10:22:00 AM 2006, Blogger മുസാഫിര്‍ said...

    വക്കാരി,

    വളരെ നാളുകള്‍ക്കു ശേഷം കണ്ട തുമ്പിക്കൈയുടെ പടം സന്തോഷം ഉണര്‍ത്തി.പക്ഷെ പോസ്റ്റ് വായിച്ചപ്പോള്‍ അത് തനിയെ മാറി എന്നു പറയേണ്ടല്ലോ.അവനവനു സുഖകരമായ മേഘല (comfort zone) വിട്ട് യാതൊരു പരിപാടിക്കും ഒരു രാഷ്ടിയക്കാരനും സിവില്‍ സര്‍വീസസ് വൃന്ദങ്ങളും തയ്യാറല്ല.(രാജു നാരായണ സ്വാമി ഒരു അപവാദം - പഴയ മുറിവുകളില്‍ തലോടി എവിടെയൊ കളക്ടറായി കഴിയുന്നു)പിന്നെ അടുത്ത തലമുറയില്‍ പെട്ടവര്‍ പിതൃശുന്യന്‍ ഫെയിം സ്വരാജിനെപ്പോലെ ഉള്ളവരാണു.ഇവരില്‍ നിന്നൊക്കെ എന്താണു നമ്മള്‍ പ്രതീക്ഷിക്കേണ്ടത് എന്നു അറിയുന്നില്ല.മാറ്റം വരും പുറത്ത് പോയി തിരിച്ച് വരുന്ന മലയാളികള്‍ എന്നെങ്കിലും ഒരു ഒരു പ്രഷര്‍ ഗ്രുപ്പ് ആയി വളര്‍ന്നാല്‍.

     
  24. At Wed Nov 22, 11:07:00 AM 2006, Blogger അതുല്യ said...

    വക്കാരീയേ... ഇന്നലെ ഗോതമ്പ്‌ ദോശയുണ്ടാക്കിയപ്പോ പോലും ഈ ചേച്ചീ നിന്നെ ഓര്‍ത്തതായിരുന്നു. ഇന്നിട്ട്‌ വക്കാരിയിപ്പോ ഞാനില്ലാത്തപ്പോ ഒരു പോസ്റ്റിട്ടുല്ലേ.. എല്ലാരും തേങ്ങ/സുല്ല് ഒക്കെ ഒടച്ചു. അതോണ്ട്‌ എന്നാ ഇപ്പോ ഞാന്‍ ഒരു കുല പഴോം ഒരു നാലു മന്ന് ശര്‍ക്കരേം തരാം...

    വായിച്ചില്ലാട്ടോ. 22ആം നൂറ്റാണ്ടില്‍ നിന്ന് നമുക്കിനി എന്ത്‌ പ്രതീക്ഷിയ്കാന്‍. ലോകം അവസാനിയ്കും മുമ്പ്‌ പ്രളയമുണ്ടാകും, ഭൂമി രണ്ടായി പിളരും എന്നൊക്കെ പറയുന്നത്‌ കൊണ്ട്‌, ഞാനിപ്പോ അതോക്കെ കാത്തിരിയ്ക്യാ.

     
  25. At Wed Nov 22, 11:12:00 AM 2006, Blogger മുസ്തഫ|musthapha said...

    വക്കാരിമിഷ്ടാ... എവിടേണെന്‍റിഷ്ടാ... :)

    ഞാനൊന്ന് ഡാന്‍സ് ചെയ്തോട്ടെ... വക്കാരിയെ കണ്ട സന്തോഷത്തില്‍ - ഒരൊന്നൊന്നര ഗ്യാരണ്ടിയുള്ള കമന്‍റാ മിസ്സായിക്കൊണ്ടിരുന്നത്... ആര്‍ക്കു മനസ്സിലാകും അതിന്‍റെ ദണ്ണം :)))

    അതേയ്, മാറും എന്ന പ്രതീക്ഷ നമുക്കൊട്ടും വേണ്ട... പ്രതീക്ഷിച്ചിട്ട് കാര്യമില്ല... ഒന്നും മാറാന്‍ പോകുന്നില്ല. ആരു ഭരിച്ചാലും - ആരു നയിച്ചാലും.

    ഗോര്‍ബച്ചേവ് പ്രസിഡന്‍റായാല്‍ അമേരിക്കന്‍ നയങ്ങള്‍ നന്നാവും എന്ന് മോഹിക്കുന്നത് പോലെയുള്ളു നമ്മുടെ നാട്ടിലെ ഭരണമാറ്റങ്ങളില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്.

    അപ്പോ കാണാട്ടോ... :)

     
  26. At Wed Nov 22, 11:25:00 AM 2006, Blogger കുറുമാന്‍ said...

    വക്കാര്യേ, കേരളപിറവി കഴിഞ്ഞിട്ട് പൊങ്ങിയത് പിന്നെ ഉമേഷ് പിറവിക്കാണല്ലോ?

    എന്തായാലും സന്തോഷം, വക്കാരിയും, ഇഞ്ചിപെണ്ണും ബ്ലോഗില്‍ തിരിച്ചെത്തിയല്ലോ. ഇനി ഇവിടെ ബൂലോകത്തില്‍ എന്നും ഉത്സവം തന്നെ.എ

    പുട്ടും, ഇഡ്ഡലിയുമൊക്കെ അടിച്ച് കേറ്റി, വയറു നിറഞ്ഞ് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത സമയത്ത്, ഇല്ലാത്ത സമയമുണ്ടാക്കിയെങ്കിലും വെറുതെ ബ്ലോഗില്‍ കയറുകയെങ്കിലും ചെയ്യണേ.

    നമ്മുടെ നാട് നന്നാവും, ഇന്നല്ലെങ്കില്‍ നാളെ. നാളെ നാളേ നീളെ നീളെ.

    ബി പോസറ്റീവ്, അല്ലെങ്കില്‍ ബി നെഗറ്റീവ്, അതുമല്ലെങ്കില്‍ അറ്റ്ലീസ്റ്റ് എബി പോസറ്റീവ്.

    മുല്ലപെരിയാറീന്ന് വെള്ളം വന്നാല്‍ ഒലിച്ചു പോകുന്ന സ്ഥലത്തേക്കൊന്നും പോകല്ലേ.....അടി തെറ്റിയാല്‍ ആനയും വീഴുമെന്നാ പ്രണാമം

     
  27. At Wed Nov 22, 12:01:00 PM 2006, Anonymous Anonymous said...

    വക്കാരിമിഷ്ടനെപ്പോലെ കുറെപേര്‍ ഇരുന്ന്‌ തല പുകച്ചാല്‍ മാത്രമെ നാടുനന്നാകു. പെട്ടെന്നൊരു മാറ്റം ഒരിക്കലും പ്രതീക്ഷിച്ചുകൂട. എങ്കിലും ഈ വിഷയം ആത്മാര്‍ത്ഥതയോടെ വിശകലനം ചെയ്ത വക്കാരിയോട്‌ എല്ലാ നല്ല മലയാളികള്‍ക്കും കടപ്പാടുണ്ട്‌... -ചിത്രകാരന്‍.

     
  28. At Wed Nov 22, 12:07:00 PM 2006, Blogger ഏറനാടന്‍ said...

    ആദ്യമേ വക്കാരിമാഷിന്‌ ഒരു 'ഹായ്‌'. ഒന്നോടിച്ച്‌ വായിച്ചു. ആരു വന്ന് പറഞ്ഞിട്ടും 'കൊടുത്തിട്ടും' ഒരു കാര്യോമില്ല. കേരളത്തിന്റെ സ്ഥിതി ഏതോ ഒന്നിന്റെ എന്തോ ഒന്ന് കുഴലിലിട്ട പോലെയാ..

     
  29. At Wed Nov 22, 12:13:00 PM 2006, Blogger ചന്ത്രക്കാറന്‍ said...

    ഒറ്റച്ചോദ്യം:-

    എന്തിനു കൊച്ചിന്‍ യൂണിവേര്‍സിറ്റി തന്നെ IIT യാക്കി മാറ്റണം? ഒരു IIT പുതുതായങ്ങു തുടങ്ങരുതോ?

     
  30. At Wed Nov 22, 12:43:00 PM 2006, Blogger സു | Su said...

    വക്കാരീ :) തിരിച്ചുവന്നതില്‍ സന്തോഷം. പോസ്റ്റ് വായിച്ചു.

     
  31. At Wed Nov 22, 12:46:00 PM 2006, Blogger Unknown said...

    എന്റെ പൊന്നു വക്കാരി അണ്ണോ,
    കേരളത്തിലെത്തിയാല്‍ പിന്നെ ഇതൊന്നും നമ്മള്‍ ആലോചിക്കരുത്. ജീവിയ്ക്കാന്‍ പറ്റില്ല അതോണ്ടാ. എന്നും രാവിലെ പത്രം നോക്കി “മുല്ലപ്പെരിയാര്‍ പോലും.. ഒക്കെ രാഷ്ട്രീയക്കളിയാ. നാടെവടെ നന്നാവാന്‍?” എന്ന് കമന്റ് പാസ്സാക്കി നേരെ ടി വിയില്‍ സീരിയല്‍ കണ്ടിരിയ്ക്കുക. സ്വന്തം കുട്ടിയ്ക്ക് ഐ ഐ ടി വേണമെന്ന് തോന്നുന്നുണ്ടെങ്കില്‍ മാത്രം ആ വിഷയത്തെ പറ്റി ചിന്തിക്കുക അല്ലെങ്കില്‍ സമയം കളയാന്‍ വേറെ എന്തൊക്കെ മാര്‍ഗങ്ങളുണ്ട്? ലയനം,വിമാനത്തില്‍ തോണ്ടല്‍,ഭരണത്തെ പറ്റി വീരവാദം, ഭരണം നന്നല്ലാത്തതിന്റെ പ്രക്ഷോഭം, ആസ് യൂഷ്വല്‍ വാണിഭംസ്.....

    ഓടോ: ശരിയ്ക്കും ദേഷ്യവും സങ്കടവും വരുന്നുണ്ട് വക്കാരിച്ചാ. അഛന്‍ പറയുന്നത് പ്പൊലെ എന്റെ പ്രായത്തിന്റെ കുഴപ്പമാവും.കുറച്ച് കഴിഞ്ഞാല്‍ ശീലാമാവുമായിരിക്കും അല്ലേ? :-(

    അണ്ണാ,വെല്‍ക്കം ബാക്ക് റ്റു ഊട്ടി. വെരി നൈസ് റ്റു മീറ്റ് യൂ.. :-)

     
  32. At Wed Nov 22, 02:24:00 PM 2006, Blogger Sreejith K. said...

    ബെന്നി::benny said...
    ഒറ്റച്ചോദ്യം വക്കാരി - നാലോ അഞ്ചോ എക്സലന്‍റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണമോ അതോ ആയിരം സാദാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണമോ?


    ഇതു രണ്ടും വേണം എന്നല്ലെ വക്കാരി ഉദ്ദേശിച്ചത്? സാദാവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച് അസാധാരണ നിലയിലെത്തിയവരും എക്സലന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച് ഒന്നിനും കൊള്ളാത്തവരായവരും ഒരുപാടുണ്ട്. അത് കൊണ്ട് രണ്ടും വേണം.

    ഐ.ഐ.ടി. കളില്‍ പഠിക്കാന്‍ പണക്കാര്‍ക്ക് മാത്രമേ കഴിയുകയുള്ളോ? അങ്ങിനെ ഒന്ന് ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്. ഇനി എനിക്ക് അവിടെ പ്രവേശനം കിട്ടതിരുന്നതിന് ഇതാണ് കാരണം എന്ന് പറയാമല്ലോ, ആശ്വാസം.

    മൂന്നോ നാലോ എഞ്ചിനിയറിങ്ങ് കോളേജല്ലാത്തെ കേരളത്തില്‍ നിലവാ‍രമുള്ള നല്ലൊരു വിദ്യാഭ്യാസ സ്ഥാപനമില്ല. എക്സെലന്റായ ഒരെണ്ണമെങ്കിലും വേണ്ടേ മലയാളികള്‍ക്ക് അഭിമാനിക്കാന്‍?

    കൊച്ചിന്‍ യൂനിവേര്‍സിറ്റി ഐ.ഐ.റ്റി ആകാന്‍ പോകുന്നില്ല എന്തായാലും. അതിന് നമ്മള്‍ സമ്മതിക്കില്ല. കാരണമൊക്കെ പുല്ലുപോലെ നമ്മള്‍ ഉണ്ടാക്കിയെടുക്കും. കേരളത്തിനു പുറത്ത് ഇത്രയധികം സ്ഥാപനങ്ങള്‍ ഉള്ളപ്പോള്‍ എന്തിനാ കേരളത്തില്‍ ഒന്ന്? പകരം യൂനിവേര്‍സിറ്റി ഇരിക്കുന്ന സ്ഥലം വെടിപ്പാക്കിയാല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് ഉപയോഗിക്കാമായിരുന്നു. കാര്യങ്ങളുടെ പോക്ക് അങ്ങോട്ടാണെന്ന് സംശയം ഇല്ലാതില്ല.

     
  33. At Wed Nov 22, 02:32:00 PM 2006, Blogger ഡാലി said...

    വക്കാരിജി കൊറേ കാലമായല്ലോ കണ്ടീട്ട്! എവിട്യാര്‍ന്നു?

    കേരളം എന്ന് കേട്ടാല്‍ തിളക്കണം ചോര ഞെരമ്പുകളില്‍. കുസാറ്റ് എന്ന് കേട്ടാലൊ? തിളച്ച ചോരയുമായി കുസാറ്റിനു ചുറ്റും നാലു ചുറ്റ് ഓടണം. അപ്പോ എല്ലാം തണുത്ത് കിട്ടും.

    ഈ ഐ. ഐ. ടി പ്രശനത്തില്‍ ചെറിയ ചെറിയ വിയോജിപ്പുകള്‍. ആരൊക്കെ ഇതിനോട് യോജിച്ചു വിയോജിച്ചു എന്ന് നോക്കിയിട്ടില്ല.(കമന്റെല്ലാം വായിക്കാനിരുന്നാ ഇന്നെന്നെ ലാബീന്ന് പുറത്താക്കും)

    ഐ. ഐ. ടി ആക്കുന്നതിനെ വിയോജിക്കുന്നതില്‍ പ്രധാന പ്രശ്നം വക്കാരി എഴുതിയത് തന്നെ.

    “കാലാകാലങ്ങളായി ഐ.ഐ.റ്റി ജെയീയീ പരീക്ഷ പാസ്സായി ഐ.ഐ.റ്റിയില്‍ പ്രവേശനം കിട്ടുന്ന മലയാളികള്‍ എഴുപത് ശതമാനം പോയിട്ട് എഴുപത് പേര്‍ പോലും വരുമോ എന്ന് സംശയം (കണക്ക് ശരിക്കറിയില്ല കേട്ടോ). ചില ഐ.ഐ.റ്റികളില്‍ ചില കൊല്ലങ്ങളില്‍ പ്രവേശനം കിട്ടി വരുന്ന മലയാളികള്‍ ഒന്നോ രണ്ടോ മാത്രം.“

    അതായത് കുസാറ്റ് ഐ. ഐ. ടി ആക്കിയാല്‍ മലയാളികള്‍ക്ക് പ്രതേകിച്ചു കാര്യമൊന്നുമില്ലാന്ന്. ഇന്ത്യന്‍ റിസേര്‍ച്ച് രംഗം കൈയടക്കി വച്ചിരിക്കുന്ന ബംഗാളികളും പിന്നെ ബാക്കി മിടുമിടുക്കന്‍മാരും ഇവിടെ വന്നു പഠിക്കും. ആ എന്നാലും കൊഴപ്പമില്യാ. നമ്മള്‍ക്ക് മലയാളികള്‍ക്ക് കാപ്പിറ്റേഷന്‍ കൊടുത്ത് ഇഞ്ചിനീരും, ഡാകിട്ടരും ഒക്കെയവാലോ അല്ലെ?

    ഐ.ഐ. ടിയാക്കിയാ എനിക്ക് ഗുണമാണ് കേട്ടോ. ഞാനൊരു ഐ.ഐ.ടി പ്രോഡക്റ്റ് എന്നൊക്കെ പറഞ്ഞു നടക്കലൊ!

     
  34. At Wed Nov 22, 02:42:00 PM 2006, Blogger ചന്ത്രക്കാറന്‍ said...

    ബെന്നി മാത്രമോ? ബാക്കി ഈ ബ്ലോഗെഴുതുന്നവരോ?

    കേരളം പിന്തുടര്‍ന്ന, പിന്നീട്‌ രാഷ്ട്രീയ-സാമൂഹികവ്യവസ്ഥയില്‍ തുടര്‍ച്ചകളുണ്ടായ്‌, നവോത്ഥാനമൂല്യങ്ങളുടെ ഗുണഭോക്താക്കള്‍ ഒരു തലമുറക്കുശേഷം, (അതെ, ഒറ്റത്തലമുറക്കിപ്പുറം) മറുകണ്ടം ചാടുന്നതുകാണാന്‍ രസമുണ്ട്‌. ചിലര്‍ നവോത്ഥാനം തകര്‍ത്തെറിഞ്ഞ സാമൂഹ്യവ്യവസ്ഥയുടെ വക്താക്കളാണ്‌, അവര്‍ക്കിതൊക്കെ പറയുന്നതില്‍ വ്യക്തമായ അജണ്ടയുമുണ്ട്‌ - അറിഞ്ഞോ അറിയാതെയോ. എന്റുപ്പൂപ്പാക്കും ആനയുണ്ടായിരുന്നു എന്ന് ഇടയില്‍ തിരുകിക്കയറുന്നവരാണ്‌ പരിഹാസ്യരാവുന്നത്‌.

    'ക്വാളിറ്റി' എന്നത്‌ അടിസ്ഥാനപരമായി ഒരു ഫ്യൂഡല്‍ പദമാണ്‌ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്‌. ഹരിതവിപ്ലവം കാരണം തവളക്കണ്ണന്‍ നെല്ലിന്റെ അരി കിട്ടാനില്ലെന്നും നേദിച്ച കദളിപ്പഴത്തിന്‌ രാസവളത്തിന്റെ ചുവയാണെന്നും ആഢ്യന്മാര്‍ കേഴുന്നതുകണ്ടിട്ടില്ലേ?

    തീര്‍ന്നില്ല, പണിയൊന്നൊതുങ്ങട്ടെ...

     
  35. At Wed Nov 22, 02:47:00 PM 2006, Blogger myexperimentsandme said...

    അതുതന്നെ ബെന്നീ. പക്ഷേ പിന്നെ ഉന്നതവിദ്യാഭ്യാസം, അടിപൊളി എന്നൊന്നും മിണ്ടരുത്. സാദാ വിദ്യാഭ്യാസവുമായി സാദാ ആയിത്തന്നെ കഴിയണം. കൂടുതലൊന്നും ആഗ്രഹിക്കരുത്.

    പിന്നെ ഐ.ഐ.റ്റിയും മറ്റും ആയാല്‍ തൊണ്ടുതല്ലുന്നവന് അവിടെ കയറാന്‍ പറ്റില്ല എന്നുണ്ടോ. പല ഐ.ഐ.റ്റികളിലും ഗവേഷണവും മറ്റും നടത്തുന്ന തൊണ്ടുതല്ലുന്നവരുടെയും മറ്റും മക്കളെ ഇഷ്ടം പോലെ കാണിച്ചുതരാം. അവര്‍ക്ക് പൈസാ ഇങ്ങോട്ട് കിട്ടും, ഫെല്ലോഷിപ്പായി. കുടുംബവും പോറ്റാം, നല്ല ഗവേഷണവും നടത്താം. അങ്ങിനെ ഫെല്ലോഷിപ്പുകള്‍ കിട്ടുന്ന ഗവേഷണ പ്രൊജക്റ്റുകള്‍ കമ്പനികളും എന്തിന് സി.ഇസ്.ഐ.ആര്‍ പോലും തരണമെങ്കില്‍ അതിനുവേണ്ട ആളും സാമഗ്രികളും അത്തരം സ്ഥാപനങ്ങളില്‍ വേണം. അതിന് പണം വേണം. ആ പണമാണ് ഒരു സ്വാശ്രയുമില്ലാതെ കേന്ദ്ര ഗവണ്മെന്റ് തരാമെന്ന് പറഞ്ഞത്.

    ബെന്നിയുടെ പോലത്തെ ചിന്താഗതിയാണെങ്കില്‍ സര്‍ക്കാര്‍ എന്തിന് ഉന്നതവിദ്യാഭ്യാസത്തിന് കാശ് ചിലവാക്കണം? എല്ലാവര്‍ക്കും അടിസ്ഥാനവിദ്യാഭ്യാസം കൊടുക്കുക. അതുകഴിഞ്ഞ് പിന്നെ? സ്വാശ്രയം അല്ലേ? കാശുള്ളവര്‍ സ്വാശ്രയ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങാളില്‍ പഠിക്കുക. അപ്പോള്‍ പിന്നെ ബെന്നി പറഞ്ഞ ഈ പാവപ്പെട്ടവര്‍ അതിനുശേഷം എവിടെ പോകും? അവര്‍ക്കെന്താ ഉന്നതവിദ്യാഭ്യാസം വേണ്ടേ?

    ഇനി പാവപ്പെട്ടവരൊന്നും ഐ.ഐ.റ്റികളില്‍ പഠിക്കുന്നില്ലേ? ജെ.ഇ.ഇ. എന്നൊരു കടമ്പ കടക്കാന്‍ ആയിരങ്ങള്‍ കോച്ചിംഗ് ഫീ കൊടുക്കുന്ന പണക്കാരുണ്ട്. എന്തുകൊണ്ട് സര്‍ക്കാരിന് പാവപ്പെട്ടവര്‍ക്കും അത്തരം കോച്ചിംഗുകളും മറ്റും കൊടുത്തുകൂടാ. പഠിപ്പിക്കാന്‍ ആളില്ലാഞ്ഞിട്ടോ? കേരളത്തിലെ പാവപ്പെട്ടവരെ ജെ.ഇ.ഇയ്ക്കും മറ്റും സജ്ജമാക്കാന്‍ ഇതുവരെയുള്ള സര്‍ക്കാര്‍ എന്തൊക്കെ ചെയ്തു എന്നൊന്നറിയണമായിരുന്നു.

    ശ്രീജിത്ത് പറഞ്ഞതുപോലെ കേരളത്തിലെ എല്ലാ സാദാ വിദ്യാഭ്യാസസ്ഥാപനങ്ങളും ഐ.ഐ.റ്റി ആക്കണമെന്നല്ലല്ലോ പറഞ്ഞത് (അവയൊക്കെ ഇനി ഐ.ഐ.റ്റി നിലവാരത്തിലായാല്‍ അതുമെന്താ കൊള്ളില്ലേ?)

    ബെന്നി പറഞ്ഞ സാധാരണക്കാര്‍ക്ക് നാലക്ഷരം പഠിക്കാനുള്ള സ്ഥാപനങ്ങളാണ് കേരളത്തിലെ സര്‍വ്വകലാശാലകള്‍ എന്നത് സാധാരണക്കാര്‍ സാധാരണ നാലക്ഷരങ്ങള്‍ പഠിക്കുന്ന സ്ഥാപനങ്ങളാണ് അവ എന്ന് തിരുത്തണമെന്ന് തോന്നുന്നു. ആ സാധാരണ നാലക്ഷരങ്ങളേക്കാളൊക്കെ ഒത്തിരി മുമ്പോട്ട് പോയി ലോകം. അസാധാരണങ്ങളായ ധാരാളം അക്ഷരങ്ങള്‍ വന്നു. പക്ഷേ നമ്മള്‍ ഇപ്പോഴും ആ പഴയ നാലക്ഷരത്തില്‍ തന്നെ. കഷ്ടം.

    അപ്പോള്‍ പാവപ്പെട്ടവര്‍ക്ക് അവസരം കിട്ടില്ല എന്നതുകൊണ്ടായിരുന്നല്ലേ യൂണിവേഴ്‌സിറ്റികളിലും മറ്റും നമ്മള്‍ ഇപ്പോളത്തെ പഠനനിലവാരവും അന്തരീക്ഷവും കാത്തുസൂക്ഷിച്ചുകൊണ്ടിരിക്കുന്നത് :)

    ഡാലീ:

    കുസാറ്റ് ഐ.ഐ.റ്റി അല്ല സയന്‍സിനും ടെക്‍നോളജിയ്ക്കും തുല്ല്യപ്രാധാന്യമുള്ള പുതിയ ഒരു സ്ഥാപനമാക്കാനായിരുന്നു പരിപാടി.

    “അതായത് കുസാറ്റ് ഐ. ഐ. ടി ആക്കിയാല്‍ മലയാളികള്‍ക്ക് പ്രതേകിച്ചു കാര്യമൊന്നുമില്ലാന്ന്. ഇന്ത്യന്‍ റിസേര്‍ച്ച് രംഗം കൈയടക്കി വച്ചിരിക്കുന്ന ബംഗാളികളും പിന്നെ ബാക്കി മിടുമിടുക്കന്‍മാരും ഇവിടെ വന്നു പഠിക്കും.“

    അപ്പോള്‍ നമുക്കെന്താ മിടുക്കില്ലേ? നമ്മള്‍ എന്തുകൊണ്ട് റിസേര്‍ച്ച് രംഗം കൈയ്യടിക്കി വെച്ചില്ല? എന്തുകൊണ്ട് ബംഗാളികള്‍ക്ക് കൈയ്യടക്കാന്‍ സാധിച്ചു? അവിടെ 1950 കള്‍ മുതല്‍ ഐ.ഐ.റ്റി, കള്‍ട്ടിവേഷന്‍, അത്, ഇത് തുടങ്ങി ധാരാളം ഗവേഷണ സ്ഥാപനങ്ങള്‍ അവരുടെ മണ്ണില്‍ തന്നെ ധാരാളം ഉണ്ടായിരുന്നു. അതുതന്നെന്‍ കാരണം. അവരൊക്കെ ചുമ്മാ വീട്ടില്‍ ചൊറിയും കുത്തിയിരുന്ന സമയത്ത് പോയി ഗവേഷിച്ചു, ഉച്ചയ്ക്ക് വേണമെങ്കില്‍ വീട്ടില്‍ വന്നുതന്നെ ഊണും കഴിച്ചു-അല്ലെങ്കില്‍ ലോക്കല്‍ ഫുഡും കഴിച്ച് ഹോസ്റ്റലില്‍ നിന്നു. നമ്മളോള്‍? ബംഗാളിലും ഡല്‍‌ഹിയിലുമൊക്കെ പോകുന്ന കാര്യം ഓര്‍ത്ത് തലകറങ്ങി ബെന്നി പറഞ്ഞതുപോളെ സാധാരണ വിദ്യാഭ്യാസവുമായി നാട്ടില്‍ തന്നെ കൂടി. നമ്മള്‍ മിടുക്കന്മാരായതുകാരണം അവയൊന്നും നമ്മുടെ നാട്ടില്‍ കാലുകുത്താന്‍ സമ്മതിച്ചില്ല. ഇനി ഒരു പത്തുകൊല്ലത്തിനുശേഷമെങ്കിലും നമുക്കും കൈയ്ക്കുള്ളില്‍ കുറച്ച് അടക്കിവെക്കണമെങ്കില്‍ ഒന്നോ രണ്ടോ സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടില്‍ വേണം. അതെന്തുകൊണ്ടാണെന്ന് ഞാന്‍ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ നാട്ടില്‍ വരുന്നതുകൊണ്ടുള്ള പ്രയോജനം അടിസ്ഥാന വിദ്യാഭ്യാസം മലയാളികള്‍ കിട്ടുമോ ഇല്ലയോ എന്നതു മാത്രമല്ല എന്നും പറഞ്ഞിട്ടുണ്ട്.

     
  36. At Wed Nov 22, 02:50:00 PM 2006, Blogger രാജ് said...

    ബെന്നി,

    എല്ലാവരും മലയാളഭാഷ ഉപയോഗിക്കണം, യൂണികോഡ് സ്വീകരിക്കണം, വിക്കിയിലെഴുതണം എന്നെല്ലാം പറയുന്നതിനിടെ,

    വയനാട്ടില്‍ കര്‍ഷകന്‍ ഇന്നലെയും ആത്മഹത്യ ചെയ്തു, കേരളത്തില്‍ പട്ടിണിമരണം.. എന്നു പറയുന്നതു പോലെയല്ലേ, ഐ.ഐ.ടി വാദത്തിനിടെ ‘പൊതുവിദ്യഭ്യാസത്തിന്റെ ശോഷണത്തെ’ കുറിച്ചു പറയുന്നതു്. ജനനന്മയെ കരുതിയുള്ള ഒരു വാദവും വികസനവിരുദ്ധമാകരുതു് (അയ്യോ തല്ലല്ലേ, ബാക്കി കൂടി പറയട്ടെ) വികസനത്തിന്റെ പേരിലുള്ള ജനദ്രോഹം വച്ചുപൊറുപ്പിക്കാനും പാടില്ല. കൊച്ചി യൂണിവാഴ്സിറ്റി ഐ.ഐ.ടി ആക്കപ്പെടുന്നതു് ഏതൊക്കെ അര്‍ഥത്തിലാണു ജനദ്രോഹമാകുന്നതു് എന്നു ചിന്തിക്കേണ്ടതുണ്ടു്. കേരളത്തിനു ആകെയുള്ള ടെക്നിക്കല്‍ സര്‍വ്വകലാശാല ഇന്ത്യക്കാര്‍ക്കു മുഴുവന്‍ തുറന്നു കൊടുക്കപ്പെടും എന്നതു മാത്രമാണോ?

    പ്രീണനവും സംവരണവും ഒരു പരിധിവരെ നല്ലതാണു്, വക്കാരി പറഞ്ഞതു ശരിയാണെങ്കില്‍ 70 പിള്ളേരെ ഐ.ഐ.ടി-ജെ.ഇ.ഇ എന്‍‌ട്രന്‍സ് വഴി കയറ്റിവിടാന്‍ പറ്റാത്ത (ഇന്ത്യയിലെ തന്നെ മികച്ച പ്രാഥമിക വിദ്യഭ്യാസകേന്ദ്രങ്ങളുള്ള) കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കു 70% സംവരണം വേണമെന്നുള്ളതൊക്കെ വികസനവിരുദ്ധം തന്നെയാണു്.

    കൊച്ചി യൂണിവാഴ്സിറ്റിയെ കേന്ദ്രം ഏറ്റെടുക്കുമ്പോള്‍ സംസ്ഥാനത്തിനോടു ആ സ്ഥാപനത്തിനുണ്ടായിരുന്ന കമിറ്റ്‌മെന്റ്സും കേന്ദ്രം ഏറ്റെടുക്കണം എന്നു പറയുന്നതായിരുന്നു ന്യായം. വിദ്യാര്‍ഥികളുടെ എണ്ണം ആ കമിറ്റ്‌മെന്റ്സില്‍ ഏറെ പ്രധാനമായൊന്നല്ല. അതുകൊണ്ടു തന്നെ ഭരണസമിതിയുടെ കാര്യത്തില്‍ പറഞ്ഞതു ന്യായമാണെന്നു തോന്നുന്നു.

    ദീപക്കേ,
    ക്വാളിറ്റിയെ കുറിച്ചുള്ള വചനം ശരി തന്നെ, പക്ഷെ കേരളത്തില്‍ വിദ്യഭ്യാസ സമത്വം കൊണ്ടുവരാനുള്ള സ്ഥാപനം മാത്രമല്ലല്ലോ കുസാറ്റ്, കേരളത്തിലെ പൊതുവിദ്യഭ്യാസത്തിനു നേടാന്‍ കഴിയാത്തതു കുസാറ്റിനു നേടാന്‍ കഴിയുമോ? കതിരില്‍ വളം വെയ്ക്കുന്നതു പോലെയാണു കേരളത്തില്‍ വേണ്ട വിദ്യഭ്യാസസമത്വം കുസാറ്റില്‍ നിന്നു മോഹിക്കുന്നതു്.

     
  37. At Wed Nov 22, 02:51:00 PM 2006, Blogger myexperimentsandme said...

    ശരിയാ, ഐ.ഐ.റ്റികളും ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും വന്നതുകാരണം മാത്രം കുളമായ സംസ്ഥാനങ്ങളാണല്ലോ തമിഴ്‌നാട്, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര, ആസ്സാം...

    ഇവയൊന്നും ഇല്ലാത്തതുകാരണം നമ്മുടെ നാട് എത്ര നന്നായി.

    അതായത് ഉന്നത വിദ്യാഭ്യാസം അടിസ്ഥാനവര്‍ഗ്ഗത്തിന്റെ പുരോഗതിക്ക് വിലങ്ങുതടി.

     
  38. At Wed Nov 22, 03:01:00 PM 2006, Blogger Shiju said...

    ശ്രീജിത്ത് പറഞ്ഞു
    ഐ.ഐ.ടി. കളില്‍ പഠിക്കാന്‍ പണക്കാര്‍ക്ക് മാത്രമേ കഴിയുകയുള്ളോ? അങ്ങിനെ ഒന്ന് ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്. ഇനി എനിക്ക് അവിടെ പ്രവേശനം കിട്ടതിരുന്നതിന് ഇതാണ് കാരണം എന്ന് പറയാമല്ലോ, ആശ്വാസം.



    ആണല്ലോ ശ്രീജിത്തേ. ഒന്നുകില്‍ സംവരണം, അല്ലെങ്കില്‍ പണക്കാരുടെ മക്കള്‍ (പണക്കാരുടെ മക്കള്‍ എന്നതിനൊപ്പം എന്‍ട്രന്‍സ് കോച്ചിങ്ങ് , ചെറുപ്പം മുതലേ ഐ ഐ ടി ലാക്കാക്കിയുള്ള റെസിഡന്‍ഷ്യല്‍ സ്കൂള്‍ പഠനം എന്നൊക്കെ കൂട്ടി വായിക്കുക) ഇവര്‍ക്കല്ലാതെ എത്ര സാധാരണക്കാരുടെ മക്കള്‍ക്ക് ഐ ഐ ടി പോലുള്ള എന്‍ട്രന്‍സ് പാസാകാന്‍ പറ്റും. (Exceptions are not examples)

    പിന്നെ ഈ ഐ ഐ ടി, ഐ ഐ എം പോലുള്ള സ്ഥാപങ്ങള്‍ സായിപ്പിന് ആവശ്യമുള്ള കുറച്ച് എഞ്ചിനീയറുമാരെ സംഭാവന ചെയ്യുമെന്നല്ലാതെ നമ്മുടെ രാജ്യത്തിന്‍ വലിയ ഗുണം ഒന്നും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. (ഇപ്പോള്‍ തന്നെ നമ്മുടെ നാട്ടില്‍ എഞ്ചിനീയറുമാരെ മുട്ടിയിട്ട് നടക്കാന്‍ വയ്യ എന്ന നിലയില്‍ ആയിട്ടുണ്ട്.)

    ശരിക്കും IISc-യുടെ നിലവാരത്തിലുള്ള ശാസ്ത്രഗവേഷണ സ്ഥാപനങ്ങളാണ് കേരളത്തില്‍ വരേണ്ടത്. അല്ലാതെ ഐ ഐ ടി പോലെ സായിപ്പിന് ജോലിക്കാരെ സപ്ലൈ ചെയ്യുന്ന സ്ഥാപനങ്ങളല്ല. കേരളത്തില്‍ ഒരു അന്താരാഷ്ട്ര നിലവാരം ഉള്ള ഒരു ശാസ്ത്രഗവേഷണ സ്ഥാപനം എന്നെങ്കിലും ഉണ്ടാവുമോ?

     
  39. At Wed Nov 22, 03:05:00 PM 2006, Blogger asdfasdf asfdasdf said...

    വക്കാരിക്ക് വീണ്ടും നമസ്കാരം..ഇങ്ങനെ ഇടയ്ക്കിടെ എന്തിനാണാവോ അപ്രത്യക്ഷമാവുന്നത് ?.. പിന്നെ, കേരളത്തില്‍ ഒരു ഐ.ഐ.ടിയുടെ ആവശ്യമുണ്ടോ ? അതും ഭൂമിക്ക് പൊന്നുവിലയും വേണ്ടതിനും വേണ്ടാത്തതിനും കൊടിയുമുള്ള കേരളത്തിന്റെ സാമൂഹിക രാഷ്ടീയ കാലാവസ്ഥയ്ക്ക്...പഴയ ഒരു ഐ.ഐ.ടിക്കാരന്റെ സന്ദേഹമായി മാത്രം കൂട്ടിയാല്‍ മതി.

     
  40. At Wed Nov 22, 03:09:00 PM 2006, Blogger ഡാലി said...

    വക്കാരിജി, വൈകീട്ട് വരെ അവിടെ കാണൊ? കൊറെ പറയാനുണ്ട്.

    ബംഗാളികളെ മനപൂവ്വം പറഞ്ഞതാ ഞാന്‍. ഇന്ത്യന്‍ റിസേര്‍ച്ച് ഫീല്‍ഡിലെ ബംഗാളി കോക്കസ് പറയാന്‍ തന്നെ.
    മലയാളികള്‍ അത്ര മിടുക്കരല്ല വക്കാരി, പഠനത്തില്‍ മാത്രമല്ല, മറ്റ് “പല’ കാര്യങ്ങളിലും മിടുക്കരല്ല. പഠന്ത്തില്‍ മിടുക്കരല്ലാത്തത് കൊണ്ടല്ലേ നമുക്ക് ആ ഐ.ഐ. ടി, സി.എസ്.ഐ.ആര്‍, ഗേറ്റ് ഒന്നും കിട്ടാത്തത്? (ഐ. എ. എസ്സും.
    കുസാറ്റ് ഐ.ഐ.ടി ആക്കാന്‍ തന്നെയായിരുന്നു നീക്കം. അത് നടക്കഞ്ഞത് കൊണ്ട് (വക്കാരി പറഞ്ഞ കാരണങ്ങളല്ല ഞാന്‍ അതിനു കേട്ടിരിക്കണെ) അതു നാഷ്ണല്‍ നിരവാരത്തിലേക്കുയര്‍ത്താന്‍ 50 കോടി (?) രൂപ അനുവദിച്ചു കഴിഞ്ഞു. ഡിപാര്‍ട്ട്മെന്റുകള്‍ ഒക്കെ പ്രൊജെക്റ്റുകള്‍ കൊടുത്തു കൊണ്ടിരിക്കുന്നു. അതൊക്കെ എത്ര നടക്കും എത്ര മുക്കും എന്ന് കണ്ടറിയണം.
    കുസാറ്റിനെ നിലവാരമുള്ള ഒന്നോ രണ്ടോ സ്ഥാപനങ്ങളില്‍ ഒന്നാക്കുന്നതിനു എനിക്കു സന്തോഷമാണ്. പക്ഷെ ഐ.ഐ. ടി എന്ന് പറയുമ്പോള്‍ പ്രശ്നം പൊല്ലാപ്പായി. കേരളത്തിനു ഐ.ഐ.ടി വേണം. ശരി തന്നെ. പക്ഷെ അത് കുസാറ്റ് ഐ.ഐ.ടി ആക്കുക അല്ല വേണ്ടത്. ഒരു പുതിയ ഐ.ഐ.ടി അതാവണം നമ്മുടെ ആവശ്യം

     
  41. At Wed Nov 22, 03:24:00 PM 2006, Blogger Promod P P said...

    വക്കാരി വണക്കം..

    ഡാലി പറഞ്ഞ അഭിപ്രായത്തോട്‌ എനിയ്ക്കും യോജിപ്പാണ്‌

    പിന്നെ,ഇപ്പോള്‍ കൊച്ചിന്‍ യൂണിവേര്‍സിറ്റിയില്‍ എത്ര മലയാളികല്‍ പഠിയ്ക്കുന്നുണ്ട്‌? എന്തായലും രണ്ടോ മൂന്നൊ ഏഴൊ അല്ലെങ്കില്‍ പത്തൊ ഒന്നും അല്ലല്ലോ? അതില്‍ കൂടുതല്‍ ഇല്ലേ? ഇതിപ്പൊ ഐ.ഐ.ടി ആക്കിയാല്‍ വക്കാരി പറഞ്ഞപോലെ വര്‍ഷത്തില്‍ മൂന്നൊ നാലൊ അല്ലെങ്കില്‍ ഏഴൊ മലയാളികള്‍ക്കല്ലെ അവിടെ പ്രവേശനം കിട്ടു?

    ബംഗാളിലും മറ്റും ഇത്തരം സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നതു കൊണ്ട്‌ മാത്രമാണ്‌ അവിടെ ഉള്ളവര്‍ക്ക്‌ കൂടുതല്‍ സാദ്ധ്യതകള്‍ ലഭിച്ചു എന്നു പറയുന്നത്‌ ശരിയാണോ? ഇവടങ്ങളിലേക്കൊക്കെ ഉള്ള പ്രവേശനം ഒരു പൊതു പരീക്ഷയുടെ അടിസ്ഥാനത്തില്‍ അല്ലെ?. അപ്പോള്‍ ആ പൊതു പരീക്ഷയില്‍ മല്‍സരിച്ച്‌ ജയിക്കാനുള്ള മരുന്ന് അവിടെ ഉള്ളവര്‍ക്ക്‌ കേരളത്തില്‍ ഉള്ളവരേക്കാള്‍ കൂടുതല്‍ ഉണ്ടായെങ്കില്‍ അതിനു കാരണം,ഈ IIT ഒക്കെ എത്തുന്നതിനു മുന്‍പ്‌ നമ്മള്‍ക്ക്‌ ലഭിച്ച വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരായ്മ കൊണ്ടല്ലെ?.

    എനിയ്ക്ക്‌ തോന്നുന്നത്‌ CUSAT നെ IIT ആക്കുന്നതിനു പകരം,അവിടെ കുറച്ചു കൂടെ മെച്ചപ്പെട്ട സൌകര്യങ്ങള്‍ ഉണ്ടാക്കി CUSAT ആയി ത്തന്നെ നിലനിര്‍ത്തണമെന്നും, ഉന്നത വിദ്യാഭ്യാസത്തിനായി ഒരു പുതിയ IIT തുടങ്ങണമെന്നുമാണ്‌(കോഴിക്കോട്‌ പുതിയ IIM തുടങ്ങിയ പോലെ).

     
  42. At Wed Nov 22, 03:26:00 PM 2006, Blogger Sreejith K. said...

    ഇക്കഴിഞ്ഞ അദ്യയനവര്‍ഷത്തില്‍ കുസാറ്റില്‍ എഞ്ചിനിയറിങ്ങിന് പ്രവേശനം ലഭിച്ചവരില്‍ 96 ശതമാനവും ബീഹാറികളാണ്. പിന്നെ എന്തിന് ഐ.ഐ.റ്റി-യില്‍ മലയാളി സംവരണം എന്ന് പറഞ്ഞ് നമ്മള്‍ മുറവിളി കൂട്ടുന്നു. കുസാറ്റ് മലയാളികള്‍ക്ക് കിട്ടാക്കനി ആയിട്ട് നാളുകളേറെയായി. ഞാന്‍ അവിടെ പഠിച്ചിരുന്നപ്പോഴും എന്റെ ക്ലാസ്സില്‍ പകുതിയില്‍ കൂടുതല്‍ ഉണ്ടായിരുന്നത് കേരളത്തിന് പുറത്തുള്ളവരായിരുന്നു. സ്വന്തം നാട്ടില്‍ ഒരു ഐ.ഐ.റ്റി ഉണ്ട് എന്ന് മേനി പറയാനെങ്കിലും അത് ഒരു ഐ.ഐ.റ്റി ആക്കേണ്ടതുണ്ട് എന്നതാണ് എന്റെ അഭിപ്രായം.

    പുതിയ ഒരു ഐ.ഐ.റ്റി ഉണ്ടാക്കിയെടുക്കണമെങ്കില്‍ 500 ഇല്‍ പരം ഏക്കര്‍ ഭൂമിയും പിന്നെ കെട്ടിടങ്ങളും കാര്യങ്ങളും ഒക്കെ പുതുതായി ഉണ്ടാക്കിയെടുക്കണം. കേരളം പോലെ കേന്ദ്രത്തില്‍ യാതൊരു പിടിപാടുമില്ലാത്ത, അതിനു താത്പര്യമില്ലാത്ത ഒരു നാട്ടില്‍ ഇത്രയധികം പണം മുടക്കാന്‍ അവര്‍ തയ്യാറാകുമോ?

     
  43. At Wed Nov 22, 03:32:00 PM 2006, Blogger ദേവന്‍ said...

    ട്രെയിനിങ്ങും ഹ്യൂറിസ്റ്റിക്സും

    ക്വാളിറ്റി മൂര്‍ത്തീകരണം ആവശ്യം തന്നെ ചന്ത്രക്കാരാ, എന്നാല്‍ സ്പെഷലിസ്റ്റിനു കൊടുക്കുന്ന അമിത പ്രാധാന്യത്തിനു മാത്രം അതില്‍ നിന്നും സമൂഹമോ മാനവരാശി മൊത്തത്തിലോ നേട്ടങ്ങള്‍ കൊയ്യുന്നില്ലെന്ന് എനിക്കും തോന്നുന്നു. വക്കാരിയെക്കാള്‍ ബെന്നി-ഡാലിമാരുടെ ചിന്തയോട്‌ യോജിപ്പു തോന്നുന്നതും അതുകൊണ്ട്‌ തന്നെ.

    സഹജമായ ട്രെയിറ്റ്‌സ്‌ മനുഷ്യ സമൂഹത്തിനു നല്‍കുന്ന സംഭാവനകള്‍ പരിശീലനത്താല്‍ വാര്‍ത്തെടുക്കപ്പെട്ട "ക്വാളിറ്റിക്ക്‌" നല്‍കാനാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു . ഈ ട്രെയിറ്റുകളെ ഉണര്‍ത്തുന്ന കുടുംബ-സാമൂഹിക, വിദ്ധ്യാഭ്യാസ, സാംസ്കാരിക, ധിഷണാപരമായ ചുറ്റുപാടുകള്‍ ഇല്ലാത്തിടത്തോളം കാലം വ്യക്തിപരമായ സ്കില്ലുകള്‍, പാടാന്‍, പ്രോഗ്രാം എഴുതാന്‍, പുസ്തകത്തില്‍ പറഞ്ഞ രീതിയില്‍ തന്നെ കൃത്യമായി ധമനി ഗ്രാഫ്റ്റ്‌ ചെയ്യാനും ക്വാളിറ്റി പരിശീലനത്താല്‍ നമ്മള്‍ പഠിക്കും. മാറ്റവഴിപ്പാത വെട്ടുന്നതിനു പകരം മൃതകോശത്തിനിടയില്‍ ജൈവകോശങ്ങള്‍ പാകി കിളിര്‍പ്പിക്കാനാവില്ലേ എന്നു ചിന്തിക്കാന്‍ ഹ്യൂറിസ്റ്റിക്സ്‌ വശമുള്ള വെള്ളക്കാരന്‍ തന്നെ വേണം (വെളുമ്പനും ഈ സ്കില്ലുകള്‍ പതുക്കെ കുറയുന്നെന്നു തോന്നുന്നു)

    കുറച്ചു നല്ലവര്‍ പിന്നെ കുറച്ചു കൊള്ളരുതാത്തവര്‍ ഇത്രേയുള്ളു നമ്മള്‍. മഹാരഥന്മാര്‍ ഉണ്ടാവുന്നില്ല നമ്മുടെ തലമുറയില്‍. ഹോം വര്‍ക്കും പണ്ടാരൊക്കെയോ
    നിരീക്ഷിച്ച കാര്യങ്ങള്‍ ചൊല്ലിപ്പഠിപ്പിക്കലും കൊണ്ട്‌ നമ്മളിലെ മഹാന്മാരെ കഴുത്തു ഞെരിച്ചുകളഞ്ഞു. പരിഹാരമായി IITയേയും ITI യെക്കാളും അത്യാവശ്യം കൊള്ളാവുന്ന ഒരു പൊതു വിദ്യാഭ്യാസ നയവും പഠന രീതിയുമാണ്‌. പോസ്റ്റ്‌ ഗ്രാജ്യുവേഷന്‍ തലത്തിലല്ല, പ്രാഥമിക വിദ്യാഭാസത്തില്‍ തന്നെ വേണം അത്‌.

     
  44. At Wed Nov 22, 03:51:00 PM 2006, Blogger അതുല്യ said...

    അട്ടപാടിയിലേ ഒരു പന്നിവളര്‍ത്തല്‍ കേന്ദ്രത്തിലാണു അംഗനവാടി നടക്കുന്നത്‌. പന്നികളുടെ കൂടെ കുഞ്ഞുങ്ങളേ അക്ഷരങ്ങള്‍ പഠിപ്പിയ്കുന്നത്‌ ഈയ്യിടെ ഒരു റ്റി.വി പ്രോഗ്രാമില്‍ കാണിച്ചിരുന്നു. എ.എ.റ്റി വേണ്ടാ എന്നല്ലാ, തലപത്തിരിയ്കുന്ന തലയിലു മസാലയില്ലത്തവര്‍ക്ക്‌ അറ്റ്‌ ലീസ്സ്‌ ഈ പന്നികളുടെ ഒരു "മൂച്ചുവല്‍ അക്കമഡേറ്റിംഗ്‌" ആറ്റിറ്റൂഡ്‌ എങ്കിലും ഒന്ന് കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ച്‌ പോയിട്ടുണ്ട്‌.ഇവിടെ വന്ന് കാശിറക്കണമെന്ന് ആര്‍ക്കെങ്കിലും തോന്നണമെങ്കില്‍ ആദ്യം ഈ സംസ്ഥാന രാഷ്ട്രീയക്കാരുടെ നൂലാമാലയില്‍ നിന്ന് വേര്‍പെട്ട്‌, രാഷ്ട്രപതിയുടെ ഒരു നേരിട്ട സാങ്കഷന്‍ ചില കേസുകളില്‍ ഒക്കെ വരുന്നത്‌ പോലെ ഒരു വ്യവസ്ഥ ഈ വക വിദ്യഭ്യാസ കാര്യങ്ങളില്‍ എങ്കിലും കിട്ടണം. പിന്നെ ഒരു സംസ്ഥാന നേതാവും ഒരു നയവും പറയില്ല. അല്ലെങ്കില്‍ ഏതെങ്കിലും മിലിട്ടറി ഫോഴ്സുകള്‍ ഇത്‌ പോലെ ഒന്ന് നടപ്പക്കാനിറങ്ങിയാലും ഈ വക ചിന്തകള്‍ക്ക്‌ ഒരു പോംവഴിയുണ്ടാവും.

    വാക്കാരിയേ പോലെ ചിന്തിയ്കുന്നവരും കമന്റിലൂടെ ആശയങ്ങള്‍ വ്യക്തമാക്കിയവരുമൊക്കെ ഒരുപാടുണ്ടാവുന്നത്‌ ഏതിനും നല്ലത്‌. നാളെ നിങ്ങളെയോക്ക്‌ ചൂണ്ടി കാണിച്ച്‌ എന്റെ മകനോട്‌ എനിക്ക്‌ പറയാം, ഇവരൊക്കെ പറഞ്ഞത്‌ ആരെങ്കിലും കേട്ടിരുന്നെങ്കില്‍, നിനക്കിന്ന് ഈ പെട്ടികടയോ വര്‍ക്ക്ഷോപ്പ്പ്പോ ഒന്നും ഇട്ടിരിയ്കേണ്ടി വരില്യായിരുന്നു. കേരളത്തില്‍ മാത്രമാണു കേരളത്തിലെ കുട്ടികള്‍ക്ക്‌ പഠിയ്കാന്‍ ആവുക എന്ന ഒരു തീരുമാനമുണ്ടായാല്‍, വിഷം കൊടുത്ത്‌ കൊല്ലുകയാവും പിന്നെ നല്ലത്‌.

     
  45. At Wed Nov 22, 03:56:00 PM 2006, Blogger ഡാലി said...

    ശ്രീ, ദേര്‍ യു ആര്‍! (എന്നെ കൊണ്ട് ഇന്ന് പണിയെടുപ്പിക്കില്ലാല്ലേ, ഒരു പ്രാവശ്യം പ്രൊഫ. വന്നു നോക്കീട്ട് പോയി)
    ഈ ബിടെക് വേണ്ടാ എന്ന് പറഞ്ഞു എസ്.എഫ്.വൈ ചേട്ടന്മാര്‍ എത്ര അടി കൊണ്ട് അടി‌യോടി ചേട്ടായി വൈസ് ആയിരുന്ന കാലത്ത്. എന്നീട്ടും ബിടെക്ക് അനുവദിച്ചു. അതോടെ അതൊരു യൂണിവേഴ്സിറ്റി അല്ലാതായി എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
    ഒരു യൂണിവേഴ്സിറ്റി എന്ന് പറഞ്ഞാല്‍ അവിടെ ബിരുന്താന്തര പഠനങ്ങള്‍ക്കാണ് പ്രാധാന്യം (റിസേര്‍ച്ചിനു പോലും അല്ല) എന്നാല്‍ ഐ. ഐ.ടി എന്നു പറയുമ്പോള്‍ അവിടെ ടെക്നോളജിക്ക് (ബി.ടെക്. എം.ടെക്) നു തന്നെ. (പാച്ചുവേ ഐ.ഐ.ടി റിസേര്‍ച്ച്ക്കാര്‍ക്ക് താരതമേന്യ വില കുറവാ. അതാ അവിടെ ബോങ്സിനൊപ്പം തന്നെ മല്ലൂസ്. ഐ.ഐ എസ്.സി യില്‍ വാ. ബോഗ്സ്നെ തടഞ്ഞട്ട് നടക്കോ? ജെ.എന്‍.സി യില്‍ പോലും അവരന്നെ. മിടുക്കോണ്ട് തന്നെ)
    ഇപ്പോള്‍ കുസാറ്റില്‍ ബിരുദന്തന്തരത്തിനു മലയാളികള്‍ തന്നെയാണ് 90% വും. ശ്രീടെ ക്ലാസ്സില്‍ അന്യദേശക്കാര്‍ വരാന്‍ കാരണം കാപ്പിറ്റേഷന്‍ അഡിമിഷന്‍ ആണ് അല്ലെ? ഐ.ഐ.ടി ആയാല്‍ 10% മല്ലൂര്‍ പോലും കാണില്ല. (ഹിന്ദി കേട്ട് പ്രാന്താവാം!)
    എല്ലം കൂടി കൂട്ടി വായിച്ച് നോക്ക്. കുസാറ്റ് ഐ.ഐ.ടി ആക്കിയാല്‍ മലയാളിക്ക് കിട്ടുന്ന
    നഷ്ടത്തിനാവും മുന്തൂക്കം . ഒരു ഐ.ഐ.ടി പുതിയത് തുടങ്ങനുള്ള ബുദ്ധിമുട്ട് ഉണ്ടെന്നേ. പക്ഷേ അതല്ലേ നല്ലത്. കുസാറ്റ് ഐ.ഐ.ടി ആക്കിയാല്‍ കൈയിലുള്ളത് പോയി കാര്യമായൊന്നും കിട്ടിയില്ല എന്ന ഗതിയാവും.

     
  46. At Wed Nov 22, 04:01:00 PM 2006, Blogger Shiju said...

    ചുരുക്കി പറഞ്ഞാല്‍ ഈ പോസ്റ്റിന്റെ ഹെഡിങ്ങ് മാറ്റേണ്ടി വരുമോ?

     
  47. At Wed Nov 22, 04:20:00 PM 2006, Blogger രാജ് said...

    ഒരു യൂണിവേഴ്സിറ്റി എന്ന് പറഞ്ഞാല്‍ അവിടെ ബിരുന്താന്തര പഠനങ്ങള്‍ക്കാണ് പ്രാധാന്യം (റിസേര്‍ച്ചിനു പോലും അല്ല)

    അപ്പോ കാര്‍ഷിക സര്‍വ്വകലാശാലയും സംസ്കൃത സര്‍വ്വകലാശാലയും ബിരുദാനന്തരബിരുദം എടുക്കാനാണോ ഉണ്ടാക്കിയിരിക്കുന്നതു്. സര്‍വ്വകലാശാലകളെ പഠിക്കാന്‍ മാത്രമുള്ള കുടുസ്സുമുറികളാക്കണോ ഡാലീ?

    ഐഐടി ആക്കിയാലും ആരുപഠിച്ചാലും കുസാറ്റ് അതിനെ ഉള്‍ക്കൊള്ളുന്ന സമൂഹത്തിനു വിദ്യയെന്ന വെളിച്ചമായില്ലെങ്കില്‍ ഒരു പ്രസക്തിയുമില്ല.

    (100% ബീഹാറിയാണു കുസാറ്റിലെങ്കിലും അവന്‍ പഠിക്കുന്നതു കേരളത്തിലെ റോഡുനിര്‍മാണത്തിലെ എഞ്ചിനീയറിങ് പാകപ്പിഴകളെ കുറിച്ചാണെങ്കില്‍ എതിര്‍ക്കേണ്ടതില്ല.)

     
  48. At Wed Nov 22, 04:22:00 PM 2006, Blogger ചന്ത്രക്കാറന്‍ said...

    ഹെഡ്ഡിംഗ്‌ മാറ്റണ്ട കാര്യമില്ല ഷിജൂ, കിറുകൃത്യം തന്നെ ആ തലവാചകം.

     
  49. At Wed Nov 22, 04:29:00 PM 2006, Anonymous Anonymous said...

    വക്കാരി വെല്‍കം ബാക് :)

    ഓഫ് : ഒക്കെ കാടുപിടിച്ച് കിടക്കാ, വഴി ചോദിച്ച് ചോദിച്ച് മടുക്കണം ഒന്നു ഫിസിക്സ് ഡിപാര്‍ട്മെന്റില്‍ എത്തിപ്പെടണമെങ്കില്‍, ഈ പറഞ്ഞ സംഭവം ഒക്കെ ആവുകയാണെങ്കില്‍ വഴി ഒന്നും ചോദിക്കാതെ നേര അവിടെ എത്തിപ്പേടാന്‍ പറ്റുമായിരിക്കും, അല്ലേ? :)

     
  50. At Wed Nov 22, 05:17:00 PM 2006, Blogger ഡാലി said...

    പെരിങ്ങോടരേ, എവിടെയൊക്കെയോ തെറ്റി പിണഞ്ഞു കിടക്കുന്നുണ്ടെന്ന് തോന്നുന്നു നമ്മുടെ സങ്കല്‍പ്പങ്ങളും ചിന്തകളും

    ഒരു യൂണിവേഴ്സിറ്റി എന്ന് പറഞ്ഞാല്‍ അവിടെ ബിരുന്താന്തര പഠനങ്ങള്‍ക്കാണ് പ്രാധാന്യം (റിസേര്‍ച്ചിനു പോലും അല്ല)
    ഇതു പറഞ്ഞത് തമാശയ്ക്കല്ല. സി.എസ്.ഐ.ആര്‍ (Council of Scientific and Industrial Research) ഒക്കെ ഒരു നിര്‍വചനം ഇങ്ങനെയാണ്. ബിരുദാനന്തര പഠനത്തിന്റെ തൊട്ട് പുറകേയേ റിസേര്‍ച്ചിനു യൂണിവേഴ്സിറ്റികളില്‍ സ്ഥാനം ഉള്ളൂ. റിസേര്‍ച്ചിനു മാത്രം വേറെ സ്ഥാപനങ്ങള്‍ ഇന്ത്യയിലും കേരളത്തിലും ഉണ്ടെന്നേ. കേരളത്തില്‍ ആര്‍. ആര്‍ എല്‍. ശ്രീചിത്തിര എന്നിവ ഉദാഹരണം. ഇന്ത്യയില്‍ ഐ,ഐ.എസ്.സി, എന്‍.സി. എല്‍, ഐ.ഐ.സി.ടി... നീണ്ട ലിസ്റ്റ്.

    ഇനി ബിരുദാനന്തര പഠനം എന്നു പറയുമ്പോള്‍ കുടുസ്സുക്ലാസ്സ് മുറികളിലെ പഠനം എന്ന് പറയുന്നതെങ്ങനെ പെരിങ്ങോടരേ? ഇന്ന് അതിലും ഗവേഷണം, സെമിനാറുകള്‍, പോസ്റ്റര്‍ പ്രസ്ന്റേഷന്‍ ഒക്കെ അല്ലേ ഉള്ളത്. പ്രായോഗിക രീതിയിലുള്ള ഒരു പി.എച്.ഡി (അല്ലെങ്കില്‍ സീരിയസ്സ് ഗവേഷണത്തിന്) പ്രാപ്തരാക്കുക കൂടിയാണ് ഈ ബിരുദാനന്തരങ്ങള്‍. കുസാറ്റില്‍ ഒരു സെമസ്റ്റര്‍ മൊത്തം ബിരുദാന്തര പഠനം പ്രൊജെക്റ്റ് ആണ്. അതില് ‍തന്നെ വളരെ നല്ല റിസേര്‍ച്ച് പേപ്പറുകള്‍ ഉണ്ടാവാറുണ്ട്.

    കാര്‍ഷിക സര്‍വകലാശാല, സംസ്കൃത സര്‍വകാലശാല എന്നിവയെ വെറും ഒരു സാദാ യൂണിവേഴ്സിറ്റിയായി കാണുന്നതിന്‍ ഞാന്‍ എതിരാണ്. അവ്യ്ക്കെല്ലാം ഡിംഡ് യൂണിവേഴ്ഹ്സിറ്റികളെ പോലെ ചില സ്ഥാപിത ലക്ഷ്യങ്ങള്‍ ഉണ്ട്. കലമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി ആകുമ്പോള്‍ അവിടെ ഉണ്ടാവുക ക്ലാസ് മുറിയിലെ പഠനം അല്ലല്ലോ.

    "100% ബീഹാറിയാണു കുസാറ്റിലെങ്കിലും അവന്‍ പഠിക്കുന്നതു കേരളത്തിലെ റോഡുനിര്‍മാണത്തിലെ എഞ്ചിനീയറിങ് പാകപ്പിഴകളെ കുറിച്ചാണെങ്കില്‍ എതിര്‍ക്കേണ്ടതില്ല"
    ഇതെനിക്ക് ദഹിക്കില്ല പെരിങ്ങോടരെ.
    കുസാറ്റിലെ എ.ഡി.എം (അഡ്മിനി വിഭാഗം) എന്തെങ്കിലും ആവശ്യത്തിനു കയറി ഇറങ്ങി ചെരിപ്പ് തേയുമ്പോള്‍ പ്രതികരിക്കുന്ന വിദ്യാര്‍ത്ഥിയെ നോക്കി പറയും നീയൊക്ക്കെ രണ്ട് കൊല്ലം കഴിയുമ്പോല്‍ ഇറങ്ങി പോകും കാലകാലം ഇവിടെ ഉണ്ടാവുന്നത് ഞങ്ങളാ. എല്ലാം നോക്കി അതിന്റെ സാവകാശത്തിലെ ചെയ്യാന്‍ പറ്റൂ. (അതായത് യൂണിവേഴ്സിറ്റി ഉണ്ടാക്കിയിരിക്കുന്നത് നിങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കല്ലടാ പുല്ലേ ഞങ്ങള്‍ പെര്‍മനന്റ് സ്റ്റാഫിനാന്ന്)

    “ഐഐടി ആക്കിയാലും ആരുപഠിച്ചാലും കുസാറ്റ് അതിനെ ഉള്‍ക്കൊള്ളുന്ന സമൂഹത്തിനു വിദ്യയെന്ന വെളിച്ചമായില്ലെങ്കില്‍ ഒരു പ്രസക്തിയുമില്ല“

    ഇതു സത്യം. കുസാറ്റിന്റെ ലോഗോ ഇതാണ് “തേജസ്വീ നാവധീ തമസ്തു”


    വക്കാരേയ്, മൊത്തം ഓഫ് ആയെങ്കില്‍ ആകെ മൊത്തം ടോട്ടല്‍ മാപ്പ്

     
  51. At Wed Nov 22, 05:29:00 PM 2006, Blogger തണുപ്പന്‍ said...

    ഹായ്...വക്കാരി വന്നു.

     
  52. At Wed Nov 22, 08:01:00 PM 2006, Anonymous Anonymous said...

    എനിക്കു തോന്നുന്നു നമ്മള്‍ മലയാളികളുടെ വിദ്യാഭ്യാസത്തിനെക്കുറിച്ചുള്ള ആറ്റിറ്റ്യൂഡിലാണ് പ്രശ്നം.അതോണ്ടാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണ്ടത് എന്തിനെന്ന് നമ്മള്‍ ഇപ്പോള്‍ പോലും ചിന്തിക്കുന്നത്. ഒരു ഡിഗ്രി എടുക്കുക,ഏതെങ്കിലും സര്‍ക്കാര്‍ ജോലിയില്‍ കയറിപറ്റുക, പിന്നെ കുറേ അധികം ടെസ്റ്റ് എഴുതി പറ്റുമെങ്കില്‍ ഒരു ബാങ്കില്‍ കയറി പറ്റുക (ഈ സോഫ്റ്റ് വേര്‍ ബൂമിന് തൊട്ടു മുന്‍പു വരെ, ബാങ്കില്‍ ജോലിയുള്ള പെണ്ണും ആണും ആയിരുന്നു വിവാഹ മാര്‍കെറ്റില്‍ ഡിമാന്റ്). അത്ര്രെയുള്ളൂ നമ്മുടെ ഒക്കെ സ്വപ്നങ്ങള്‍. അതുകൊണ്ട് തന്നെ,ഒരു ഡിഗ്രി കഴിഞ്ഞാല്‍ റിസേര്‍ച്ചിനും മറ്റും പോകുന്നവര്‍ വിരളം. അല്ലാണ്ട് മലയാളിക്ക് ബംഗാളിയേക്കാളും ബുദ്ധി കുറഞ്ഞിട്ടോ ഒന്നുമല്ല. നമ്മള്‍ക്കതില്‍ താല്‍പ്പര്യമില്ല. നമ്മള്‍ ചിന്തിക്കുന്നത് വളാരെ ഷോര്‍ട്ട് ട്ടേം ആയിട്ടാണ്.
    ഇന്നീ ഉന്നത വിദ്യാഭ്യാസ സ്ഥാപനം നമ്മുടെ നാട്ടില്‍ വന്നാള്‍ അടുത്ത അഞ്ചു കൊല്ലത്തില്ല,
    അടുത്ത അന്‍പതു അല്ലെങ്കില്‍ നൂറ് കൊല്ലത്തില്‍ എന്തുണ്ടാവും എന്നാണ് ചിന്തിക്കേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് ദോഷമല്ല ഗുണമേയുണ്ടാവൂ. ആദ്യത്തെ ഗുണം തന്നെ നമ്മുടെ ഈ ഉന്നതവിദ്യാഭ്യാസത്തിനോടുള്ള ആറ്റിറ്റ്യൂഡ് മാറും. വിദ്യാഭ്യാസം എന്നാല്‍ സര്‍കാര് ജോലി കിട്ടാനുള്ളതല്ലായെന്നുള്ള ആറ്റിറ്റ്യൂഡ് തന്നെ ആദ്യം മാറിക്കിട്ടിയാല്‍ കേരളത്തില്‍ (ഏറ്റവും കൂടുതല്‍ ബിരുദധാരികള്‍ ഉള്ള നാട്),ആളുകള്‍ റിസേര്‍ച്ചിനും മറ്റും പോവും. റിസേര്‍ച്ച് എന്നു വെച്ചാല്‍ അവനവനു ഗുണമുണ്ടാവുന്നതിനേക്കാളും നാടിന് ഗുണമുണ്ടാവുന്നതായാണ് എന്റെ അഭിപ്രായം.
    ജോബ് ക്രിയേഷന്‍ ഒരു വളരെ പ്രധാന കാര്യം ആണെന്നാണ് ഒരു നാടിന്റെ പുരോഗതിക്ക് എന്ന് എന്റെ അഭിപ്രായം.

    പിന്നെ വക്കാരിജി പറഞ്ഞ ഒരു പ്രധാന കാര്യം,ഒരു പാട് മലയാളി പെണ്‍കുട്ടികള്‍, ദൂരെ പോകണ്ടേയെന്ന് കരുതി മാത്രം, ഇതുപോലെ കിട്ടുന്ന അവസരങ്ങള്‍ പാഴാകാറുണ്ട്.അതു മാത്രമല്ല, ഒരു സാധാരണ സര്‍വകലാശാല സര്‍കാരിന് തുടങ്ങാന്‍ പറ്റും എപ്പോള്‍ വേണമെങ്കിലും. പക്ഷെ ഇതുപോലെ ഒരെണ്ണം തുടങ്ങാന്‍ നമ്മുടെ കേരളസര്‍ക്കാരിന് പറ്റില്ല. അതുകൊണ്ട് ഇതുപോലെ കിട്ടുന്ന അവസരങ്ങള്‍ മുട്ടാപ്പോക്കുകള്‍ പറഞ്ഞ് ഇതുപോലെ നമ്മള്‍ കളഞ്ഞു കുളിക്കുകയാണ്.

     
  53. At Wed Nov 22, 08:55:00 PM 2006, Blogger myexperimentsandme said...

    കുസാറ്റിനെ ഐ.ഐ.റ്റി ആക്കാമെന്ന് കഴിഞ്ഞ ഗവണ്മെന്റ് നിയമിച്ച കമ്മറ്റിയാണ് പറഞ്ഞത്. പുതിയ ഗവണ്മെന്റ് വന്നപ്പോള്‍ തന്നെ പറഞ്ഞിരുന്നു, കുസാറ്റിനെ ഐ.ഐ. റ്റി ആക്കാന്‍ പറ്റില്ല, വേണമെങ്കില്‍ ഐ.ഐ.റ്റി നിലവാര സ്ഥാപനമാക്കാമെന്ന്. അതിനായി അമ്പതുകോടിയോ മറ്റോ അനുവദിച്ചു.

    അതിനുശേഷമാണ് കഴിഞ്ഞ ഗവണ്മെന്റ് ഇന്ത്യയില്‍ നാലിടത്ത് ടെക്‍നോളജിയ്ക്കും ഗവേഷണത്തിനും തുല്ല്യപ്രധാന്യമുള്ള (IIT + IISc) നാല് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒറീസയുള്‍പ്പടെ നാലിടത്ത് തുടങ്ങാന്‍ തീരുമാനിക്കുകയും പുതിയ ഗവണ്മെന്റ് അത് രണ്ടായി ചുരുക്കി (ഒറീസ്സയെടുത്ത് കളഞ്ഞ് ബംഗാളാക്കി) പിന്നെ വീണ്ടും നാലാക്കി (ഒന്ന് മധ്യപ്രദേശും ഒന്ന് കുസാറ്റും) മാറ്റാന്‍ പ്ലാനിട്ടത്. അതാണ് ഇപ്പോള്‍ നമ്മുടെ സര്‍ക്കാര്‍ കുളം തോണ്ടിയത്.

    കുസാറ്റ് ഐ.ഐ.റ്റി ആക്കാനല്ല പുതിയ പരിപാടി-ഒന്നുകൂടി.

    തഥാഗതാഗതാജീ, മുകളില്‍ പറഞ്ഞതുപോലെ ഐ.ഐ.റ്റി ആക്കുകയല്ലായിരുന്നു കുസാറ്റ്. ഗവേഷണത്തിനും കൂടി പ്രാധാന്യമുള്ള സ്ഥാപനമാക്കുകയായിരുന്നു. ഐ.ഐ.റ്റി ആക്കിയാല്‍ മലയാളികള്‍ക്ക് പ്രയോജനം ലഭിക്കാത്തത് ബി.ടെകില്‍ മാത്രമാണ് (അത് എന്തുകൊണ്ടാണെന്ന് ഇനിയെങ്കിലും നമ്മള്‍ ആലോചിക്കണം. നമുക്കെന്തുകൊണ്ട് ജെ.ഈ.ഈ കള്‍ എഴുതിയെടുക്കാന്‍ കഴിയുന്നില്ല. നമുക്ക് പറ്റില്ല, അതുകൊണ്ട് ഐ.ഐ.റ്റിയൊന്നും ഇവിടെ വേണ്ട എന്നുള്ളത് എത്രമാത്രം നാണക്കേടുണ്ടാക്കുന്ന ഒരു ചിന്താഗതിയാണ്?). ഐ.ഐ.റ്റി ഖരഗ്‌പൂര്‍ കൊണ്ട് ബംഗാളികള്‍ പ്രയോജനമുണ്ടാക്കുന്നത് ബി.ടെക് ഇതര പരിപാടികള്‍ കൊണ്ടാണ്-ഗവേഷണമുള്‍പ്പടെ.

    അമ്മ ദിവസവും മറ്റുള്ളവരുടെ വീട്ടില്‍ പോയി ജോലി ചെയ്ത് ഉണ്ടാക്കുന്ന കാശുകൊണ്ട് മകനെ പഠിപ്പിച്ച്, അവിടെയൊരു ഐ.ഐ.റ്റി ഉണ്ടായിരുന്നതുകൊണ്ട് മാത്രം ഗവേഷണത്തിനു പോയി ഇപ്പോള്‍ ജപ്പാനില്‍ ഇരുന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ബംഗാളിയെ എനിക്കറിയാം. അതുപോലത്തെ വേറേ നാട്ടുകാരെയും അറിയാം.

    കുസാറ്റ് ഇന്നത്തെ നിലയില്‍ നിലനില്‍‌ക്കുന്നതുകൊണ്ട് അവിടെ കുറെ മലയാളികള്‍ക്ക് പ്രവേശനം കിട്ടുന്നു എന്ന സംതൃപ്തപരമായ സ്ഥിതിവിശേഷത്തിനപ്പുറം ആ പ്രവേശനം കിട്ടുന്ന ഉന്നതവിദ്യാഭ്യാസക്കാര്‍ക്ക് ലഭിക്കുന്ന സൌകര്യങ്ങളും ഐ.ഐ.എസ്.സിയിലും മറ്റും ഉന്നതവിദ്യാഭ്യാസം നടത്തുന്നവര്‍ക്ക് ലഭിക്കുന്ന സൌകര്യങ്ങളും നമുക്കൊന്ന് താരതമ്യം ചെയ്യാം. നമുക്കിനിയും ഇതൊക്കെ മതിയോ?

    നമ്മളെന്താണ് ഇങ്ങിനെയായിപ്പോയത്? കാലാകാലങ്ങളായി കേരളത്തിലല്ലാതെ ബാക്കി എല്ലാ സ്ഥലങ്ങളിലും പോയി ജോലി ചെയ്യുന്നു നമ്മള്‍. ദേ മലയാളി വരുന്നേ എന്നൊന്നും പറഞ്ഞ് അവിടുത്തുകാര്‍ നമ്മളെ മൊത്തമായി തടഞ്ഞിരുന്നെങ്കില്‍ നമ്മളില്‍ പലരും ഇതുപോലെ ഇപ്പോള്‍ ബ്ലോഗെഴുതുമായിരുന്നോ? പക്ഷേ ഇപ്പോള്‍ അവരെല്ലാം നമ്മുടെ നാട്ടില്‍ വരുമെന്ന് പറഞ്ഞ് നാടിന് കിട്ടേണ്ട ഉന്നത സ്ഥാപനങ്ങള്‍ വരെ നമ്മള്‍ തടയുന്നു.

    ഷിജൂ- ഐ.ഐ.റ്റി പ്രവേശനത്തിന് ഇപ്പോള്‍ പണത്തിന്റേതായി കണ്ടുവരുന്ന ഒരു സ്വാധീനം കോംച്ചിംഗ് ക്ലാസ്സുകളാണ്. ഞാന്‍ നേരത്തെ ചോദിച്ചതുപോലെ ജെ.ഈ.ഈ, ക്യാറ്റ് മുതലായ പരീക്ഷകള്‍ പാസ്സാകാന്‍ സാധാരണ മലയാളികളെ പ്രാപ്തരാക്കാന്‍ കാലാകാലങ്ങളായ സര്‍ക്കാര്‍ എന്തൊക്കെ ചെയ്‌തു? സായിപ്പിന് സപ്ലേ ചെയ്യുന്ന ആള്‍ക്കാരെ വിടുന്ന സ്ഥാപനങ്ങളില്‍ മലയാളികള്‍ പോകേണ്ട എന്നുള്ള തത്വം മൂലമായിരുന്നോ സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്യാതിരുന്നത്? പാവപ്പെട്ടവര്‍ക്ക് ഐ.ഐ.റ്റികളില്‍ പഠിക്കാനുള്ള ധാരാളം വകുപ്പുകളുണ്ടല്ലോ. പക്ഷേ ആദ്യം പ്രവേശന പരീക്ഷ പാസ്സാവണം. എന്തുകൊണ്ട് നമുക്ക് അതിനു കഴിയുന്നില്ല?

    ഡാലീ-യൂണിവേഴ്‌സിറ്റിയുടെ ഫ്രീഡിക്‍ഷണറി അര്‍ത്ഥം:

    An institution for higher learning with teaching and research facilities constituting a graduate school and professional schools that award master's degrees and doctorates and an undergraduate division that awards bachelor's degrees.

    ഉന്നതപഠനത്തോടൊപ്പം ഗവേഷണത്തിനും തുല്യപ്രാധാന്യമുള്ള സ്ഥലമാണ് യൂണിവേഴ്‌സിറ്റി എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അമേരിക്കയിലും മറ്റും ഗവേഷണ സ്ഥാപനങ്ങളില്‍ നടക്കുന്നതിനൊപ്പമോ അതിലും കൂടുതലോ പ്രയോജനപ്രദ ഗവേഷണങ്ങള്‍ യൂണിവേഴ്‌സിറ്റികളില്‍ തന്നെയാണ് നടക്കുന്നത്. യൂണിവേഴ്‌സിറ്റികളില്‍ ഗവേഷണത്തിന് രണ്ടാം പ്രാധാന്യം മാത്രമേ ഉള്ളൂ എന്നതിനോട് ഒരു തരത്തിലും യോജിപ്പില്ല. ഗവേഷകരുടെ വല്ല കോപ്ലക്സും പിന്നെ ബി.ടെക്കുകാരുടെ വല്ല കോപ്ലക്സും മാറ്റിനിര്‍ത്തിയാല്‍ ഗവേഷകര്‍ക്ക് അവരുടേതായ വില ഐ.ഐ.റ്റികളിലും ഉണ്ട് എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്.

    ഇഞ്ചിപ്പെണ്ണ് പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. വിദ്യാഭ്യാസം, കരിയര്‍ മുതലായവയോടുള്ള മനോഭാവം നമ്മള്‍ മാറ്റാത്തതുകൊണ്ടാണ് ഇതൊക്കെ ഇവിടെ വന്നാല്‍ മലയാളികള്‍ക്ക് പ്രയോജനമൊന്നുമില്ല എന്ന് നമ്മള്‍ ചിന്തിക്കുന്നത്. ബംഗാളിയുടെയും മറ്റും മനോഭാവം മാറാനുള്ള ഒരു കാരണം 1950 കളിലും അതിനും മുന്നെ തന്നെയും അവിടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും കൂടിയായിരുന്നു. ഐ.ഐ.റ്റി ആണെങ്കിലും നാഷണല്‍ ലെവല്‍ പ്രവേശനപരീക്ഷയാണെങ്കിലും അതില്‍ ബംഗാളികളെക്കാള്‍ കൂടുതല്‍ മറുനാട്ടുകാര്‍ വരുമെങ്കിലും അതിന്റെയൊക്കെ പ്രയോജനം ഏത് രീതിയില്‍ ഉപയോഗപ്പെടുത്തണമെന്ന് അവര്‍ക്കൊക്കെ നന്നായി അറിയാം. പ്രയോജനം പ്രയോജനപ്പെടുത്തേണ്ടതെങ്ങിനെയെന്ന് നമുക്കും അറിയാം. പക്ഷേ സ്വന്തം നാട്ടില്‍ മാത്രം അത് ചെയ്യില്ല എന്ന് മാത്രം.

    ഇങ്ങിനെയുള്ള പ്രസ്ഥാനങ്ങള്‍ നാട്ടില്‍ വന്നാല്‍ അതിന്റെ പ്രയോജനം വളരെയധികം കിട്ടുന്നത് എം.എസ്.സിയും മറ്റും പാസ്സായി നാട്ടില്‍ നില്‍ക്കുന്ന നല്ലൊരു ശതമാനം പെണ്‍‌കുട്ടികള്‍ക്കും കൂടിയാണ്. ദൂരെയാണ് എന്ന ഒറ്റ കാരണം കൊണ്ട് ഇന്റര്‍വ്യൂ വഴി പ്രവേശനം കിട്ടിയിട്ടും മകളെ ഗവേഷണത്തിനും മറ്റും വിടാതെ കെട്ടിച്ച് വിട്ട അച്ഛനമ്മമാരെയും അറിയാം. അതുപോലെ തന്നെ വീട്ടുകാര്യം നോക്കണം, ദൂരെയെങ്ങും പോകാന്‍ വയ്യ എന്നതുകൊണ്ട് മാത്രം നാട്ടിലെ സര്‍ക്കാര്‍ ജോലികൊണ്ടും മറ്റും തൃപ്തിപ്പെട്ട വളരെയധികം പാവപ്പെട്ട കുടുംബങ്ങളിലെ ആള്‍ക്കാരെയും അറിയാം. പക്ഷേ നമുക്ക് ഇപ്പോഴും നമ്മുടെ വാദങ്ങളായ ബംഗാളി നാട്ടില്‍ വരും, സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടും എന്നിവയില്‍ മുറുകെ പിടിക്കാം. ഇപ്പോള്‍ ഉള്ളതൊക്കെ നേരായ രീതിയില്‍ തന്നെ നമ്മള്‍ കൊണ്ടുപോകുന്നതുകൊണ്ട് നമുക്ക് നമ്മുടെ വാദങ്ങളില്‍ ന്യായീകരണങ്ങളുമുണ്ട്.

     
  54. At Wed Nov 22, 09:15:00 PM 2006, Blogger myexperimentsandme said...

    ഇത്രയും പഠനത്തെയും ഗവേഷണത്തെയും പറ്റി. ഇനി ജോലിയെപ്പറ്റി നോക്കാം.

    ഏത് ഐ.ഐ.റ്റിയുമെടുത്തോ അവിടെയുള്ള അദ്ധ്യാപകരില്‍ അമ്പത് ശതമാനത്തിലും കൂടുതല്‍ ആ നാട്ടുകാര്‍ ആയിരിക്കും (ശരിക്ക് കണക്കറിയില്ല-എങ്കിലും മനസ്സിലാക്കിയിടത്തോളം-ഐ.ഐ.റ്റി ഗോഹട്ടി മാത്രം അപവാദമായിരിക്കും). പക്ഷേ അവിടെയൊക്കെ നിയമനം നാഷണല്‍ ലെവലില്‍ തന്നെ. പ്രാദേശികവാദങ്ങള്‍ ഉണ്ടായേക്കാം, എങ്കിലും ഒരു തമിഴ്‌നാട്ടുകാരന്‍ ഐ.ഐ.റ്റി മദ്രാസിലെ ജോലി തന്നെയായിരിക്കും തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് അതുപോലുള്ള പ്രസ്ഥാനങ്ങള്‍ നമ്മുടെ നാട്ടിലുണ്ടെങ്കില്‍ ഇന്ത്യയിലും പുറത്തും കിടക്കുന്ന പല മലയാളികള്‍ക്കും നാട്ടിലേക്ക് വരാനുള്ള ഒരു ഉപാധിയുമായി. ഒന്നുകില്‍ കേരളം, അല്ലെങ്കില്‍ അമേരിക്ക എന്ന് പറഞ്ഞ് കഴിയുന്ന കുറെയേറെ അദ്ധ്യാപകരും ഗവേഷകരും ഇപ്പോഴും ഉണ്ട്.

    ഇനി അദ്ധ്യാപകേതര ജോലികളോ? ഐ.ഐ.റ്റി ഗോഹട്ടിയിലെ സെക്‍ഷന്‍ ഓഫീസറായി എത്ര മലയാളികള്‍ പോകും? പക്ഷേ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ആ നിലവാരത്തിലാക്കിയാല്‍ ആ മലയാളി അവിടെ കയറും. ഏതൊരു ഐ.ഐ.റ്റിയിലെയും ബഹുഭൂരിപക്ഷം ഓഫീസ് ജീവനക്കാരും ആ നാട്ടുകാരാണ്. ഇതിലൊന്നും പ്രാദേശിക സംവരണം ചോദിച്ച് വാങ്ങേണ്ട ആവശ്യമില്ല.

    വി.എസ്.എസ്.സി നോക്കിക്കേ, എത്ര മലയാളികളാണ് അവിടെയുള്ളത്? ഒരു മഹാരാഷ്ട്രക്കാരന് ബാര്‍ക്കിലും വി.എസ്.എസ്.സിയിലും ഒരേ സമയം ജോലി കിട്ടിയാല്‍ അയാള്‍ എന്തെങ്കിലും പ്രത്യേക താത്‌പര്യമില്ലെങ്കില്‍ ബാര്‍ക്കിലേ ജോലിക്ക് കയറുകയുള്ളൂ-നാട് അവിടെയാണെന്നതുകൊണ്ട് മാത്രം (അപവാദങ്ങള്‍ ധാരാളമുണ്ടാവാം-എങ്കിലും).

    അങ്ങിനെ ഒത്തിരിയൊത്തിരി സൈഡ് പ്രയോജനങ്ങള്‍. പക്ഷേ നമുക്ക് ആദ്യം വേണ്ടത് ബംഗാളിയും ബീഹാറിയുമൊക്കെ നമ്മുടെ നാട്ടില്‍ വരുന്നത് തടയുക എന്നതാണല്ലോ.

     
  55. At Wed Nov 22, 09:29:00 PM 2006, Blogger Siju | സിജു said...

    കുസാറ്റില്‍ മൊത്തം അന്യസംസ്ഥാനക്കാരൊന്നുമല്ല പഠിക്കുന്നത്. 50% സീറ്റാണ് കേരളത്തിനു പുറത്തു പഠിച്ചവര്‍ക്ക് സംവരണമുള്ളത്. ഇതില്‍ തന്നെ കേരളത്തിനു പുറത്തു പഠിച്ച മലയാളികള്‍ ധാരാളം വരാറുണ്ട്. (ശ്രീജിത്തേ, 96% ബീഹാറി നിനക്കെവിടന്നു കിട്ടി). ഇങ്ങനെ അന്യസംസ്ഥാനക്കാര്‍ വന്നതു കൊണ്ട് അവിടത്തെ പഠനനിലവാരം വര്‍ദ്ധിച്ചിട്ടേയൊള്ളൂ. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരിക്കല്‍ മലയാളികള്‍ക്കു മാത്രമായി പ്രവേശനം നല്‍കിയിരുന്നു. അടുത്തിടെയുണ്ടായതില്‍ മോശം ബാച്ചായാണ് അവിടത്തെ അദ്ധ്യാപകര്‍ തന്നെ അതിനെ പറഞ്ഞത്.
    ഞാന്‍ വക്കാരി പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. 70% അതേ സംസ്ഥാനക്കാര്‍ക്കു തന്നെ സംവരണം കൊടുത്തിരുന്നെങ്കില്‍ മലയാളികള്‍ IITയില്‍ പഠിച്ചത് വിരലിലെണ്ണാവുന്നതേ കാണൂ.
    അതു പോലെ പുതിയൊരു IIT വരട്ടെയെന്നെല്ലാം പറയുന്നതു നടന്നതു തന്നെ. അതിലും എത്രയും നല്ലതാണ് ഒരു വിധം ഭേധപ്പെട്ടതൊരെണ്ണം നോക്കി IITയുടെ നിലവാരത്തിലേക്കുയര്‍ത്തുന്നത്
    എന്റെ ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ ഒരു സന്ദര്‍ഭം ആയിരുന്നു കുസാറ്റില്‍ പ്രവേശനം ലഭിച്ചത്. അധികം താമസിയാതെ ഇതു വല്യ സംഭവമൊന്നുമല്ലെന്നു മനസ്സിലായി. പിന്നീട് അവിടെ കുറച്ചു നാള്‍ പഠിപ്പിക്കാനുള്ള അവസരം “എനിക്കു” കിട്ടുകയും ചെയ്തതോടെ പൂര്‍ണ്ണമായി.
    എങ്കിലും കേരളത്തിലിന്നുള്ളതില്‍ ഒരു വിധം ഭേദപ്പെട്ടത് കുസാറ്റ് തന്നെയാണ്; പഠന സൌകര്യങ്ങള്‍ കൊണ്ടും, അവിടെ വരുന്ന വിദ്ധ്യാര്‍ത്ഥികളുടെ നിലവാരം കൊണ്ടും പിന്നെ ചുരുക്കം ചില നല്ല അദ്ധ്യാപകരുള്ളതു കൊണ്ടും.

     
  56. At Wed Nov 22, 09:44:00 PM 2006, Blogger Siju | സിജു said...

    ഞാന്‍ കുസാറ്റില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്ത് അവിടെ നടന്ന ഒരു അഴിമതി നേരിട്ട് കണ്ടറിഞ്ഞതാണ്. കഴിവുള്ള ഒരാളെ ഒഴിവാക്കി പകരം കൈക്കൂലിയുടേയും സ്വാധീനത്തിന്റേയും ബലത്തില്‍ മാത്രം അവിടെ വേറോരാള്‍ക്ക് സിന്‍ഡിക്കേറ്റ് അദ്ധ്യാപകനായി ജോലി നല്‍കി.
    ഈ ജോലി കിട്ടിയ വ്യക്തി അവിടത്തെ ഏറ്റവും മോശം അദ്ധ്യാപകരിലൊന്നായാണ് ഇന്നും അറിയപ്പെടുന്നത്
    അപ്പോളിത് കേന്ദ്ര ഭരണത്തിലോട്ട് പോയാല്‍ ഇവര്‍ക്കൊന്നുമിങ്ങനെ ഓരോ നിയമനത്തിനും ലക്ഷങ്ങള്‍ വാങ്ങാന്‍ പറ്റില്ലല്ലോ.. പിന്നെങ്ങിനെ സമ്മതിക്കും

     
  57. At Wed Nov 22, 09:53:00 PM 2006, Anonymous Anonymous said...

    ഹഹഹഹ..ഈ സിജുവും ഷിജുവും വേറെ ആളുകളാ അല്ലേ?ഹഹഹാ.. :-). ഞാനൊരു ഭയങ്കര കണ്‍ഫ്യൂഷനടിച്ചു..

    ഭാഗ്യം! കന്നഡക്കാര്‍ക്കും,മഹാരാഷ്ട്രക്കാര്‍ക്കും അറബിക്കുമൊന്നും വല്ല്യ ബോധമില്ലാണ്ട് പോയത്..അല്ലെങ്കില്‍ മലയാളികള്‍ എന്നാ ചെയ്തേനെ ആവൊ? കേരം തിങ്ങും കേരളനാട്ടില്‍ മാനം വിറ്റും ജീവിക്കേണ്ടി വന്നെനെ എല്ലാര്‍ക്കും കൂടി.

     
  58. At Wed Nov 22, 10:39:00 PM 2006, Blogger Unknown said...

    വക്കാരി മാഷെ അഭിനന്ദനങ്ങള്‍....
    പറയാനുള്ളത്‌ നേരെ ചൊവ്വെ പറയുന്ന ഇത്തരം വിശകലനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

    ഓ.ടോ. ഇപ്പോള്‍ ഭരിക്കുന്ന മന്തിരിമാരില്‍
    മുന്തിയ അല്‍ക്കുല്‍ത്താരെന്നാരെങ്കിലും എന്നോട്‌ ചോദിച്ചാല്‍ ഞാന്‍ പറയും സുധാകരനാണെന്ന്‌.കാരണം നിങ്ങള്‍ക്കും അറിയാമല്ലോ? നിത്യവും കാണുന്നതല്ലെ കസര്‍ത്ത്‌.

    പോസ്റ്റ് നാട്ടി ഒറ്റ ദിവസം കഴിഞ്ഞപ്പോള്‍ 61 കമന്റ്‌ !ഹെന്റമ്മോ ബൂലോകരെല്ലാം ഈ ഗജകേസരിയെ കാത്തിരിക്യാരുന്നല്ലേ?

     
  59. At Thu Nov 23, 11:07:00 PM 2006, Blogger P Das said...

    അല്ല, ഇതൊക്കെ ആരോടു പറയാനാ..

     
  60. At Fri Nov 24, 02:39:00 AM 2006, Blogger അമല്‍ | Amal (വാവക്കാടന്‍) said...

    കമ്പ്ലീറ്റ് ഓഫ്:

    "അച്യുതാനന്ദസഖാവ് സാര്‍ "
    "ശ്രീ ഉമ്മന്‍ ചാണ്ടിയായിരുന്നു "

    നമുക്കെല്ലാവര്‍ക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്..
    പ്രയോഗങ്ങളിലെ മാറ്റങ്ങള്‍ നോക്കൂ..
    ഒരെണ്ണത്തില്‍ പുച്ഛ രസം തുളുംബി നില്‍ക്കുന്നു..
    മറ്റേതില്‍ ബഹുമാനവും!

    മനപൂര്‍വ്വമാണോ? അല്ലാതിരിക്കട്ടെ

     
  61. At Fri Nov 24, 03:17:00 AM 2006, Blogger myexperimentsandme said...

    ഹ...ഹ...വാവക്കാടാ, സംസാരത്തിലുള്ള പുച്ഛഭാവം കുറച്ചിരുന്നെങ്കില്‍ വളരെ നന്നായിരുന്നു എന്ന് പണ്ട് എനിക്ക് കിട്ടിയ ഒരു ഓട്ടോഗ്രാഫ് ഓര്‍മ്മ വന്നു :)

    എന്റെ വ്യക്തിപരമായ രണ്ട് ആഗ്രഹങ്ങളാണ് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഐ.ഐ.എസ്.റ്റി ആവുക, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്ര ഗവണ്മെന്റ് സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സ് ആവുക എന്നിവ.

    ആ രണ്ട് ആഗ്രഹങ്ങളും മനസ്സില്‍ വച്ച് അതില്‍ മാത്രം ഫോക്കസ് ചെയ്ത് ചിന്തയും ശ്രദ്ധയും അങ്ങോട്ടും ഇങ്ങോട്ടും പോവാതെ നോക്കുകയാണെങ്കില്‍:

    ശ്രീ ഉമ്മന്‍ ചാണ്ടിയായിരുന്നെങ്കില്‍ ഇത് രണ്ടും നടന്നേനെ എന്ന് എന്റെ മനസ്സ് പറയുന്നു (തെറ്റാവാം-തെറ്റാനുള്ള എല്ലാ സാധ്യതയുമുണ്ട്).

    അച്ചുതാനന്ദന്‍ സാറും (സഖാവ് സാര്‍ എന്ന് പോസ്റ്റില്‍ പറഞ്ഞിട്ടില്ല എന്ന് തോന്നുന്നു) കൂട്ടരും ഇതിന് രണ്ടിനും പാര വെച്ചു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് (അദ്ദേഹത്തിന് വ്യക്തിപരമായുള്ള പങ്ക് അറിയില്ല-പക്ഷേ അദ്ദേഹമാണല്ലോ മുഖ്യമന്ത്രി). എനിക്ക് ആ കാ‍ര്യത്തില്‍ അദ്ദേഹത്തോട് എല്ലാ രീതിയിലുമുള്ള വെറുപ്പും വിദ്വേഷവും ദേഷ്യവുമുണ്ട്. ഞാനിപ്പോഴും വിശ്വസിക്കുന്നത് നാടിന് വളരെയധികം ഗുണം ചെയ്യുന്ന രണ്ട് കാര്യങ്ങളാ‍ണ് അവര്‍ പുറം കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചതെന്നാണ്. ഇത് മൂന്നാം പ്രാവശ്യമാണ് കൊച്ചിന്‍ യൂണിവേഴ്‌സിറ്റിക്ക് കേന്ദ്രാനുകൂല്യം നഷ്ടപ്പെടുത്തുന്നത്. ഇപ്പോള്‍ തലവനുമില്ല, കാശുമില്ല ഒന്നുമില്ലാത്ത അവസ്ഥയിലാണെന്ന് തോന്നുന്നു രാജീവ് ഗാന്ധി സ്ഥാപനം.

    പ്രായമായവരെയും വളരെയധികം അനുഭവജ്ഞാനമുള്ളവരെയും ജീവിതപരിചയമുള്ളവരെയുമെങ്കിലും പുച്ഛിക്കുന്ന രീതിയില്‍ സംസാരിക്കുകയോ പെരുമാറുകയോ ചെയ്യരുതെന്ന് ആഗ്രഹിക്കാറുണ്ട്. പക്ഷേ എന്റേതുമാത്രമായ കുഴപ്പങ്ങളും പ്രശ്‌നങ്ങളും അഹങ്കാരങ്ങളും കാരണം പലപ്പോഴും അത് നടക്കാറില്ല. ആഗ്രഹിക്കുന്നപോലെയൊക്കെ ചെയ്യുന്ന ഒരാളായിരുന്നെങ്കില്‍ ഞാനിന്നാരാവുമായിരുന്നു :)

    പിന്നെ സാര്‍ പട്ടം ഞാന്‍ ശ്രീ ഉമ്മന്‍ ചാണ്ടിക്കും ശ്രീ ആന്റണിക്കുമൊക്കെ കല്‍പ്പിച്ച് കൊടുത്തിട്ടുണ്ടായിരുന്നു, പണ്ട്-ഒരുദാഹരണം ഇവിടുണ്ട് :)

    സ്നേഹിതണുപ്പതുല്ല്യേച്ചിയമ്പിമാവേലിവിശ്വേട്ടബിന്ദു
    ആദിത്യപാച്ചുവനംഗാരിയുണ്ണിമുരളിപ്പെരിങ്ങോട
    ചന്ത്രക്കാരചിത്രക്കാരമുസാഫിറഗ്രജശ്രീജിത്ത്
    ബെന്നിക്കുറുമഡാലിയിഞ്ചിസിജുഷിജു
    സൂവേറാനാടസന്തോഷതാരാക്കുട്ടമ്മേന്നവ്വ
    തഥാഗതാഗതത്തുളസിപ്പൊതുവാളച്ചക്കരവാവക്കാട
    ദേവേട്ടച്ചക്കരയെല്ലാവര്‍ക്കും നമോനമോനമോനമോ
    മോമോമോമോ മേ മേ നന്ദി.

     
  62. At Fri Nov 24, 03:34:00 AM 2006, Blogger evuraan said...

    നാം ആനയെ പേടിച്ചാല്‍ പോരേ? അതോ ആനക്കാരനേയും പേടിക്കണോ?

     
  63. At Fri Nov 24, 08:48:00 AM 2006, Blogger പാച്ചു said...

    ഈ കൊച്ചിന്‍ University-യൊക്കെ IIT ആക്കിയാല്‍, IIT-കള്‍ക്കുണ്ടായിരുന്ന പേരു കൂടിപ്പോവും.

    ഒരു IIT-സ്റ്റാറ്റസ്‌ കിട്ടിയാല്‍ ഒടനെ എല്ലാം മാറുമൊ?

    അതിനും മാത്രം അഴിമതിയാണവിടെ.

    വൈസ്‌ ചാന്‍സലറാവാന്‍ 25 ലക്ഷം പാര്‍ട്ടിക്കാര്‍ക്ക്‌ കൊടുത്തിട്ടാണ്‌ ഇപ്പൊളാപ്പേ്പ്പാസ്റ്റില്‍ ഒരുത്തന്‍ കേറിയിരിക്കുന്നത്‌.

    അതൊ സ്വന്തം ശിഷ്യന്മാരുടെ പ്രബന്ധങ്ങല്‍ കോപ്പിയടിച്ചുണ്ടാക്കിയ Phd-യും.!!

    CUSAT-ഓഫിസ്സര്‍ തസ്തികയിലേയ്ക്കുള്ള പരീക്ഷയില്‍ 7-മത്‌ റാങ്ക്‌ വാങ്ങിയിട്ടും ആ പണി കിട്ടാതെ പോയ എന്റെ ഒരു സുഹ്രുത്തുണ്ട്‌.
    IIT-വന്നാല്‍ കൊറെ ചില്ലറ തരപ്പെടും എന്നാരൊ എവന്മാരെ വിശ്വസിപ്പിച്ചിട്ടിണ്ട്‌.
    അതൊണ്ടാ Acadamic-തലത്തില്‍ വലിയ എതിര്‍പ്പ്‌ ഉണ്ടാവാഞ്ഞത്‌.
    IIT അധ്യാപകരുടെ നിലവാരത്തിലുള്ള ഒരുത്തനെങ്കിലും CUSAT-ഇല്‍ 'ഇന്നുണ്ടൊ'..?

     
  64. At Fri Nov 24, 09:24:00 AM 2006, Blogger കുറുമാന്‍ said...

    പാച്ചുവേ, വൈസ് ചാന്‍സലറാവാന്‍ 25 ലക്ഷമേ ആ ഹന്ത ഭാഗ്യം ജനാനനം കൊടുത്തുവുള്ളു എങ്കില്‍ ആളൊരു ഭാഗ്യവാന്‍ തന്നെ.

    ബാംഗ്ലൂരും, മാംഗ്ലൂരും മറ്റും ഇഞ്ചിനീരിനും, മരുന്നിനും പഠിക്കണമെങ്കില്‍ ഇതിലും കൂടുതല്‍ കൊടുക്കണം.

    വൈസ് ചാന്‍സലറാകാന്‍ കൊടുത്ത തുക ഒന്നു കൂടെ പരിശോധിച്ച് പറയണേ, അല്ലെങ്കില്‍ എനിക്ക് ശോധന വരില്ല.

     
  65. At Fri Nov 24, 02:38:00 PM 2006, Blogger Siju | സിജു said...

    പാച്ചൂ..
    IIT നിലവാരത്തിലുള്ള കുറച്ചു അദ്ധ്യാപകരൊക്കെ അവിടെയുണ്ട്. പിന്നെ ഞാന്‍ പോന്നപ്പോള്‍ അതിന്റെ എണ്ണം ഒന്നു കുറഞ്ഞുവെന്നു മാത്രം
    (ആദ്യം പറഞ്ഞത് കാര്യം; രണ്ടാമത് പറഞ്ഞത് തമാശ അല്ലെങ്കില്‍ നുണ)
    IIT ആക്കിയാല്‍ ഒരു ദിവസം കൊണ്ട് അതങ്ങ് നന്നാവുകയൊന്നുമില്ല. പക്ഷേ, ഇത്തരത്തിലുള്ള അഴിമതികളും ഉത്തരവാദിത്തമില്ലായ്മയുമെല്ലാം ഇല്ലാതാകും (എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു)

     
  66. At Fri Nov 24, 02:57:00 PM 2006, Blogger Sreejith K. said...

    ഇക്കഴിഞ്ഞ അദ്ധ്യയനവര്‍ഷത്തില്‍ ബി.ടെക്കിന്റെ വിജയശതമാനം നാല്‍പ്പതിനോടടുപ്പിച്ചായിരുന്നു. അതായത് മത്സരപരീക്ഷ വഴി പ്രവേശനം നേടിയ മിടുക്കരായ വിദ്യാര്‍ത്ഥികളില്‍ പകുതി പോലും അവസാന വര്‍ഷ എഞ്ചിനിയറിങ്ങ് പരീക്ഷ പാസ്സായില്ലെന്നര്‍ത്ഥം. ബിരുദാനന്തരപഠനത്തിനും അവിടുത്തെ വിജയനിലവാരം താഴോട്ട് തന്നെയാണ് പോകുന്നതെന്നതിന് ഞാനും സിജുവും ഒക്കെ സാക്ഷികളാണ്. ഈ ഒരു കാര്യത്തിലെങ്കിലും ഈ ഐ.ഐ.റ്റി ആക്കിയാല്‍ മെച്ചപ്പെടും എന്നതില്‍ തര്‍ക്കമുണ്ടോ ആര്‍ക്കെങ്കിലും? കുറഞ്ഞ പക്ഷം പ്രീ-ഡിഗ്രീ പാസ്സാവാത്തവര്‍ എങ്കിലും അവിടെ പഠിക്കില്ലല്ലോ. (ഈ വര്‍ഷം പ്രീ-ഡിഗ്രീ പോലും പാസ്സാവാതെ അവിടെ കള്ള സര്‍ട്ടിഫിക്കറ്റ് വഴി പ്രവേശനം നേടിയ മൂന്നിലധികം പിള്ളേരെ പുറത്താക്കേണ്ടി വന്നു സര്‍വ്വകലാശാലയ്ക്ക് ഇതു വരെ. അതും പോലീസ് കേസ് എടുത്തതുകൊണ്ട് മാത്രം.)

    ഐ.ഐ.റ്റി ആക്കരുതെന്ന് രാഷ്ട്രീയക്കാര്‍ എതിര്‍ക്കുന്നത്, പിന്നെ അവിടെ രാഷ്ട്രീയം കളിക്കാന്‍ പിന്നെ പറ്റില്ല എന്നതുകൊണ്ടാണ്. വിദ്യാഭ്യാസനിലവാരത്തെക്കുറിച്ച് ഒന്നും അവര്‍ പറയുന്നില്ല. അപ്പോള്‍ നമ്മള്‍ എന്തിന് അതേക്കുറിച്ച് വേവലാതിപ്പെടണം?

     
  67. At Fri Nov 24, 03:29:00 PM 2006, Blogger Shiju said...

    സ്നേഹിതണുപ്പതുല്ല്യേച്ചിയമ്പിമാവേലിവിശ്വേട്ടബിന്ദു
    ആദിത്യപാച്ചുവനംഗാരിയുണ്ണിമുരളിപ്പെരിങ്ങോട
    ചന്ത്രക്കാരചിത്രക്കാരമുസാഫിറഗ്രജശ്രീജിത്ത്
    ബെന്നിക്കുറുമഡാലിയിഞ്ചിസിജുഷിജു
    സൂവേറാനാടസന്തോഷതാരാക്കുട്ടമ്മേന്നവ്വ
    തഥാഗതാഗതത്തുളസിപ്പൊതുവാളച്ചക്കരവാവക്കാട
    ദേവേട്ടച്ചക്കരയെല്ലാവര്‍ക്കും നമോനമോനമോനമോ
    മോമോമോമോ മേ മേ നന്ദി.

    വക്കാരി ഈ മഹാകാവ്യം കലക്കി കേട്ടോ

     
  68. At Fri Nov 24, 04:02:00 PM 2006, Blogger ഡാലി said...

    വക്കാരി,
    “എന്റെ വ്യക്തിപരമായ രണ്ട് ആഗ്രഹങ്ങളാണ് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഐ.ഐ.എസ്.റ്റി ആവുക, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്ര ഗവണ്മെന്റ് സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സ് ആവുക എന്നിവ.“

    ഐ.ഐ.എസ്.റ്റി? ഐ.ഐ. ടി അല്ലെ?
    വക്കാരിയുടെ ആത്മാര്‍ത്ഥമായ ആഗ്രഹം മനസ്സിലാകും. പക്ഷേ ഒരു സെന്റര്‍ ഓഫ് (ഫോര്‍) എക്സലന്‍സ് പോലെയല്ല വക്കാരി ഐ.ഐ.ടി.
    മുഴുവന്‍ സീറ്റുകളും കേന്ദ്ര പൂളിലേയ്ക്ക് പോകുന്ന ഒരു ഐ.ഐ.ടി കുസാറ്റ് കൊടുത്ത് കിട്ടുന്നത് വെറും നഷ്ട കച്ചവടമാണ്.
    കുസാറ്റിന്റെ മുഷിപ്പിക്കുന്ന കഥകള്‍ എത്ര വേണമെങ്കിലും ഞാന്‍ എഴുതാം. അടിയോടി സാറിന്റെ കാലം മുതല്‍ ഇപ്പോഴത്തെ വി.സി. യുടെ കാലത്തെ വരെ. സ്വന്തം പല്ലിനിട കുത്തി നാറ്റിച്ചട്ട് എന്തു കിട്ടാന്‍. എനിക്കതില്‍ താല്പര്യമില്ല. ഒരു രാഷ്ടീയ കൊടി നിറവും ഇല്ലാതെ കുസാറ്റ് ഐ.ഐ.റ്റി യ്ക്ക് വിട്ട് കൊടുക്കുന്നത് എതിര്‍ക്കുന്ന എന്റെ മനസ്സിലെ രാഷ്ട്രീയം വസ്തുനിഷ്ടമായി പറയാന്‍ ശ്രമിക്കട്ടെ.
    കുസാറ്റ് ഗുണങ്ങള്‍.
    1. കേരളത്തിലെ ഒരേയൊരു സയന്‍സ് & ടെക്നോളജി സര്‍വകലാശാല.
    2. കേരളത്തിനു പുറത്ത്, ഇന്ത്യയ്ക്ക് പുറത്ത് ഇന്ന് അറിയപ്പെടുന്ന ഒരേയൊരു കേരള സര്‍വകലാശാല എന്ന് പറഞ്ഞാല്‍ മറ്റ് സര്‍വകലാശാലക്കാര്‍ കോപിക്കും. എന്നാലും അതൊരു 80% വരെ സത്യമാണ്.
    3. 100% എന്റ്രന്‍സിലൂടെ മാത്രം അഡ്മിഷന്‍ നടത്തുന്ന ഒരേ ഒരു സര്‍വകലാശാല. (ഗാന്ധിയില്‍ 50% എന്റ്രന്‍സും 50% ഡിഗ്രി മാര്‍ക്കും. മറ്റുള്ളിടത്ത് ഡിഗ്രി മാര്‍ക്ക്. ബി.ടെക് എന്റ്രസിലെ ക്രമക്കേട് തലക്കാലം ഈ വിഷയത്തില്‍ വരേണ്ടതല്ല)
    4. ഫൊട്ടോണിക്സ് & ഫിസിക്സ് സെന്റര്‍ ഫോര്‍ എക്സലന്‍സ്. അതിന്റെ ഗുണം. അവിടെ പ്രിഡിഗ്രി കഴിഞ്ഞ ഒരു കുട്ടിയ്ക്ക് നേരിട്ട് എം.എസ് നു ചേരാം. 4 (5?) വര്‍ഷത്തെ കോഴ്സ് കഴിയുമ്പോള്‍ പ്രീഡിഗ്രിക്കരന്‍ എം. എസ്സിയ്ക്ക് തത്തുല്യമായ യോഗ്യത നേടൂന്നു. വേണമെങ്കില്‍ അവിടെ തന്നെ റിസേര്‍ച്ച്. (വേണ്ടി വരില്ല. വേറെ കൂടിയ സ്ഥലത്തേയ്ക്ക് പറക്കാം). ഇത്തരത്തിലുള്ള കേരളത്തിലെ ഒരേയൊരു സ്ഥലം
    5. ഡിപാര്‍ട്ട്മെന്റ് ഓഫ് ഷിപ്ടെക്നോളജി. ഇത്തരത്തില്‍ ഇന്ത്യയില്‍ തന്നെ ഇതൊന്നേ ഉള്ളൂ എന്ന് തോന്നുന്നു. ഇപ്പോള്‍ 5 വര്‍ഷത്തെ ടെക്സ്നോലഗി കോഴ്സാണെന്നാണ് ഓര്‍മ്മ. റിസേര്‍ച്ചും ഉണ്ട്.
    6. ഡിപര്‍ട്ട്മെന്റ് ഓഫ് ഇന്‍സ്റ്റ്രുനെടേഷന്‍
    പണ്ട് ഡിഗ്രി കഴിഞവരായിരുന്നു (ഫിസികസുകാര്‍) ഈ കോഴ്സിനു. ഇപ്പോള്‍ പ്രീഡിഗ്രിക്കാരായി. നല്ല റിസേര്‍ച്ച് നടക്കുന്നു.
    7. ഡിപാര്‍റ്റ്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്
    പല കൊലാബരേറ്റിവ് റിസേര്‍ച്ചും വിദേശരാജ്യങ്ങളുമായി ഉണ്ടാക്കിയ ഒരു നല്ല ഡിപാര്‍ട്ട്മെന്റ്. എം.ബി.എ. എം.ബി.ഇ കോഴ്സുകള്‍.

    ഇനിയും ഡിപാര്‍ട്ട്മെന്റുകളെ കുറിച്ച് പറയുന്നുല്ല. ഒട്ടു മിക്ക ഡിപാര്‍ട്ട്മെന്റ്കളും നല്ല സ്റ്റുഡസിനെ പുറത്തു വിടുന്നു. ഇവിടെ നിന്നും ബീരുദാനതരം കഴിഞ്ഞിറഞ്ഞുന്നവര്‍ക്ക് ജോലി താരതമേന്യ എളുപ്പം (മറ്റ് സര്‍വകലാശാലകളേ അപേക്ഷിച്ച്) കിട്ടുന്നു. കൂടുതല്‍ പേരും ഉപരി പഠനത്തിനു പോ‍കും. (അവിടെ തന്നെ ഉപരി പഠനത്തിനു ചേരുന്നവര്‍ വേറേ ഗതിയില്ലാത്തവരാകും)

    ഇത്രയും സാധ്യതകള്‍ ഇന്ന് അനുഭവിക്കുന്നതില്‍ 80% കേരളീയരാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം മുകളില്‍ പറഞ്ഞിരിക്കുന്ന മിക്ക കാര്യങ്ങള്‍ക്കും പകരം വയ്ക്കാന്‍ ഇന്ന് കേരളത്തില്‍ വേറൊരു ഇന്‍സ്റ്റിട്ടൂട്ട് ഇല്ല എന്നതാണ്.
    ഇതിനെ നാഷണല്‍ ലെവലിലേയ്ക്ക് ഉയര്‍ത്താനാണ് ഇന്ന് 50 കോടി(?) രൂപ അനുവദിച്ചിരിക്കുന്നത്. നേരത്തെ പറഞ്ഞപോലെ ഡിപാര്‍ട്ട്മെന്റ്കള്‍ പ്രൊജക്റ്റുകള്‍ കൊടുക്കുന്നു (പുതിയ കോഴ്സുകള്‍ ഉള്‍പ്പെടെ)

    എനിക്ക് സന്തോഷമുള്ള കാര്യം. ഇവിടെ പറയാത്ത കുറേയെങ്കിലും ഡിപാര്‍മെന്റ്കള്‍ കഷ്ടപാടിലാണ് അവരും സെനര്‍ ഫോര്‍ എക്സലന്റിലേക്ക് ഉയരും. അഡ്മിഷന്‍ എന്‍ഡ്രന്‍സ് ആയത് കൊണ്ട് ഏത് നാട്ടുകാര്‍ക്കും വരാം. ഇപ്പോഴും സാദ ഡിപാര്‍ട്ട്മെന്റില്‍ 3-4 കേരളീയരല്ലത്തവര്‍ ഉണ്ടാകാറുണ്ട്. എന്നാലും കേരളീയരുടെ ശതമാനം ഉയര്‍ന്ന് നില്‍ക്കും

    ഇനി ഇത്രയും സൌകര്യം ഉള്ള കുസാറ്റ് ഐ.ഐ. ടി ആക്കി എന്നു വയ്ക്കുക.
    മേല്‍ പറഞ്ഞവയില്‍ പല കോഴ്സുകളും ഇല്ലാതാവും ( ഉദാഹരണം മാനേജ്മെന്റ് സ്റ്റഡീസ് . എം. സി. എ എന്താകും എന്നെനിക്കറിയില്ല. അതു വെറും ബി.ടെക് എം. ടെക് ആകുമായിരിക്കാം)
    അഡ്മിഷന്‍ കിട്ടുന്നവരില്‍ 70% പോയിട്ട് 70 പേര്‍ പോലും മലയാളികള്‍ വരില്ല. (വക്കാരി കണക്ക്).

    ബാക്കി മലയാളികള്‍ എവിടെ പോകും. ഇഞ്ചി പറയുന്നത് ഒരു സാദാ യൂണിവേഴ്സിറ്റി ഉണ്ടാക്കാന്‍ ഗവണ്മെന്റിനു എപ്പോള്‍ വേണമെങ്കിലും ആകാം എന്നാണ്. (നമ്മുടെ കേരള ഗവണ്മെന്റിന്? ഒരു 20 വര്‍ഷ്ത്തേയ്ക്ക് നോക്കണ്ട).

    അടുത്ത പ്രസക്തമായ വാദം സ്ത്രീ വിദ്യാഭ്യാസമാണ്.

    “ഇങ്ങിനെയുള്ള പ്രസ്ഥാനങ്ങള്‍ നാട്ടില്‍ വന്നാല്‍ അതിന്റെ പ്രയോജനം വളരെയധികം കിട്ടുന്നത് എം.എസ്.സിയും മറ്റും പാസ്സായി നാട്ടില്‍ നില്‍ക്കുന്ന നല്ലൊരു ശതമാനം പെണ്‍‌കുട്ടികള്‍ക്കും കൂടിയാണ്. ദൂരെയാണ് എന്ന ഒറ്റ കാരണം കൊണ്ട് ഇന്റര്‍വ്യൂ വഴി പ്രവേശനം കിട്ടിയിട്ടും മകളെ ഗവേഷണത്തിനും മറ്റും വിടാതെ കെട്ടിച്ച് വിട്ട അച്ഛനമ്മമാരെയും അറിയാം“

    അതില്‍ ഒരു കഴമ്പിലാന്നേ ഞാന്‍ പറയൂ. ഈ 70 പേരില്‍ ഒരാളായാലേ ഈ പറയുന്ന സ്ത്രീ പാര്‍ട്ടിയ്ക്ക് ഈ ഐ.ഐ.ടി യില്‍ പഠിക്കാന്‍ പറ്റൂ. ഇപ്പോഴണെങ്കില്‍ ഒരു സി.എസ്.ഐ.ആര്‍. അല്ലെങ്കില്‍ ഗേറ്റ് പഠനം ഷുവര്‍. അല്ലെങ്കില്‍ കുസാറ്റ് എന്റ്രന്‍സ്. ഏകദേശം 80% സാധ്യത കൂടുതല്‍ അല്ലേ.( നമ്മള്‍ പ്രൊബബിലിറ്റിയുടെ ആളാ.)

    ബാക്കി, അദ്ധ്യാപക നിയമനങ്ങള്‍:
    അത് പറയാന്‍ ഈ ഒരു പോസ്റ്റ് പോരാ വക്കാരിജി. പറയാന്ന് കുറച്ച് സാങ്കേതിക തടസ്സങ്ങളും ഉണ്ട്.

    സെന്റ്കുപ്പി”

    “അമ്മ ദിവസവും മറ്റുള്ളവരുടെ വീട്ടില്‍ പോയി ജോലി ചെയ്ത് ഉണ്ടാക്കുന്ന കാശുകൊണ്ട് മകനെ പഠിപ്പിച്ച്, അവിടെയൊരു ഐ.ഐ.റ്റി ഉണ്ടായിരുന്നതുകൊണ്ട് മാത്രം ഗവേഷണത്തിനു പോയി ഇപ്പോള്‍ ജപ്പാനില്‍ ഇരുന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ബംഗാളിയെ എനിക്കറിയാം“

    കുസാറ്റില്‍ അഡിമിഷന്‍ കിട്ടിയത് കൊണ്ട് മാത്രം ഗവേഷണം എന്താന്നറിയുകയും, തുടര്‍ന്ന് ഗവേഷിക്കുകയും, ഇപ്പോള്‍ വിദേശത്ത് ഗവേഷണം തുടരുകയും ചെയ്യുന്ന ഒരാളെ എനിക്കു നന്നായി അറിയാം. അതാണീ ഞാന്‍.
    അടുത്ത മലയാളി തലമുറയ്ക്ക് കൂടി അത് കിട്ടണേ എന്നാണെന്റെ വാദം (പ്രാര്‍ത്ത്ഥന)
    അല്ലെങ്കില്‍ ദേവേട്ടന്റെ പ്രലംഭം കഥയിലെ കഥപാത്രം ഭത്ര പറയുന്ന പോലെ പറയേണ്ടി വരും “നമുക്കിരുട്ടേയുള്ളൂ.“

    “ഞാന്‍ കണ്ടിട്ടുള്ള എല്ലാ നാടിനും വൈദ്യുതി നല്‍കുന്നത്‌ നമ്മുടെ മുന്നിലെ ഡാം ആണ്‌. പക്ഷേ നമുക്കിരുട്ടേയുള്ളു. പ്രതിഷേധിക്കണം, സമരം ചെയ്യണം"

    കുസാറ്റ് നാഷ്ണല്‍ ലേവലിലേയ്ക്ക് ഉയരട്ടെ.പുതിയ ഐ.ഐ.ടി എന്റെ സ്വപ്നം.കേരള ഗവണ്മെന്റ്റും സഹായിക്കട്ടെ. എന്റെ 100% വോട്ടും അതിനു.

     
  69. At Sat Nov 25, 12:03:00 AM 2006, Blogger myexperimentsandme said...

    ഡാലീ, ഡാലീ, ഡാലീ :)

    കുസാറ്റ് ഐ.ഐ.റ്റി ആക്കൂല്ലാ എന്ന് കേന്ദ്രഗവണ്മെന്റ് ഏതാണ്ട് ഉറപ്പിച്ച് തന്നെ പറഞ്ഞാണ് ഐ.ഐ.റ്റി നിലവാരത്തിലാക്കാന്‍ 50 കോടി രൂപാ കൊടുത്തത്. അത് കഴിഞ്ഞാണ് ഐ.ഐ.എസ്.റ്റി പരിപാടി വന്നതും അവസാനം കുസാറ്റിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതും (ഞാന്‍ അറിഞ്ഞിടത്തോളം). കുസാറ്റ് ഐ.ഐ.റ്റി ആവൂല്ല-സാധാരണഗതിയില്‍. പകരം ഐ.ഐ.റ്റി+ഐ.ഐ.എസ്.സി+ എഞ്ചിനീയറിംഗ്+സയന്‍സ്+ടെക്നോളജി+ബിരുദം+ ബിരുദാനന്തരബിരുദം+ഗവേഷണം എല്ലാമുള്ള നാല് സ്ഥാപനങ്ങള്‍ ഭാരതത്തില്‍ തുടങ്ങുന്നതില്‍ ഒന്നാകുമായിരുന്നേനെ. അതുകൊണ്ട് കുസാറ്റ് ഐ.ഐ.റ്റി ആയാലുള്ള ദോഷങ്ങളെപ്പറ്റി പറയുന്നതിലും മുകളില്‍ പറഞ്ഞ പ്രസ്ഥാനം ആകുന്നതിലെ ദോഷങ്ങള്‍ പറയുന്നതായിരിക്കും ഒന്നുകൂടി ശരി.

    (ഇനി ഐ.ഐ.റ്റി ആയാലും മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്മെന്റിനൊന്നും ഒന്നും സംഭവിക്കുകയില്ല. ഐ.ഐ.റ്റികളിലും ഐ.ഐ.എസ്.സിയിലും കൊല്ലങ്ങളായി മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളും കോഴ്‌സുകളും ഉണ്ട്. ഐ.ഐ.റ്റികളില്‍ ഏതൊക്കെ കോഴ്‌സ് വേണമെന്ന് ഗവേണിംഗ് ബോഡിയും ഐ.ഐ.റ്റി കൌണ്‍സിലുമാണ് തീരുമാനിക്കുന്നത്. ഇന്ന കോഴ്‌സൊന്നും അവിടെ പാടില്ല എന്നൊരു ഉഗ്രനിയമം ഇല്ല എന്നാണ് എന്റെ അറിവ്).

    ഡാലിയുടെ കമന്റില്‍ പറഞ്ഞിരിക്കുന്നതില്‍ കുസാറ്റിന് ഇന്നുള്ള ഗുണനിലവാരം ഐ.ഐ.എസ്.റ്റി ആക്കിയാലും നഷ്ടപ്പെടാന്‍ പോകുന്നില്ലല്ലോ-കൂടിയെങ്കിലല്ലേ ഉള്ളൂ. അതുകൊണ്ട് അത് ഓക്കെ എന്ന് കരുതട്ടെ.

    പിന്നെ പറയുന്നത് ഡാലി പറഞ്ഞ ഗുണനിലവാരങ്ങളൊക്കെ ഇപ്പോള്‍ അനുഭവിക്കുന്നത് മലയാളികളാണെന്നത്. ഇതിനെ രണ്ടായി തിരിക്കാം.

    ഒന്ന് നാഷണല്‍ ലെവല്‍ ടെസ്റ്റ് എഴുതി വരുന്ന ബിരുദവിദ്യാര്‍ത്ഥികള്‍.

    രണ്ട് ഗേറ്റ് പാസ്സായി വരുന്ന ബിരുദാനന്തരവിദ്യാര്‍ത്ഥികളും പിന്നെ ഗവേഷകരും.

    രണ്ടാമത്തെ വിഭാഗത്തില്‍ മലയാളികള്‍ക്കായി സംവരണം ഇപ്പോള്‍ ഞാനറിഞ്ഞിടത്തോളം കുസാറ്റിലില്ല. ഇന്ത്യയിലുള്ള ആര്‍ക്കും വരാമെന്നതേ ഉള്ളൂ. ആരും അറിയാതെ ഒളിച്ചും പാത്തും നടത്തുന്ന പരിപാടികളുമല്ലല്ലോ അത്. അതുകൊണ്ട് ഇപ്പോള്‍ അവിടെ മലയാളികള്‍ കൂടുതല്‍ ഉണ്ടെങ്കില്‍ അതിന്റെ ഒരു വ്യാഖ്യാനം മറ്റുള്ളവര്‍ക്ക് വലിയ താത്‌പര്യമില്ല എന്നതുമാകാമല്ലോ. അതുകൊണ്ട് അവിടെ മറുനാട്ടുകാര്‍ ഐ.ഐ.എസ്.റ്റി ആക്കിയാല്‍ വരുമെങ്കില്‍ അവര്‍ ഇപ്പോഴും വരും. തടയാന്‍ പറ്റില്ലല്ലോ. അവര്‍ വരുന്നില്ലെങ്കില്‍ കാരണങ്ങള്‍ വേറേയാകാം (മലായാളികളല്ലാത്ത വളരെയധികം ആള്‍ക്കാര്‍ കുസാറ്റില്‍ പണ്ടും വരുന്നുണ്ടായിരുന്നു, ഗവേഷണത്തിനും എം.എസ്.സിക്കും എം.ടെക്കിനുമെല്ലാം).

    പിന്നെ ആദ്യത്തെ വിഭാഗം-അതായത് നാഷണല്‍ ലെവല്‍ ടെസ്റ്റ് പാസ്സായി വരുന്ന മലയാളികള്‍. ഇവിടെയാണ് മലയാളി എന്ന നിലയില്‍ ഞാന്‍ തല കുനിക്കുന്നത്.

    ഡാലിയുടെ കമന്റ് വായിച്ചപ്പോഴൊക്കെ ഞാന്‍ മനസ്സിലാക്കുന്ന ഒരു കാര്യം നമ്മള്‍ മലയാളികള്‍ക്ക് നാഷണല്‍ ലെവല്‍ ടെസ്റ്റ് പാസ്സായി നാട്ടിലുള്ള ഒരു നാഷണല്‍ ലെവല്‍ സ്ഥാപനത്തില്‍ പഠിക്കാന്‍ സാധിക്കുകയില്ല എന്നതാണ്. എന്തുപറ്റി നമ്മള്‍ക്ക്? എന്തുകൊണ്ടാണ് നമുക്ക് ഇതൊന്നും സാധിക്കാത്തത്. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത വെച്ചും കുണ്ടറ എന്ന സ്ഥലമുള്ളതുകൊണ്ടും നമ്മുടെ തലയില്‍ പകുതി കുണ്ടറയാണോ?

    അല്ല എന്ന് നമുക്കൊക്കെ അറിയാം. പക്ഷേ പല നാഷണല്‍ ലെവല്‍ ടെസ്റ്റുകളിലും നമ്മള്‍ പരാജയപ്പെടുന്നു എന്നും അറിയാം. അതിനുള്ള കാക്കത്തൊള്ളായിരം കാര്യങ്ങളില്‍ ഒരു കാര്യമായി എനിക്ക് തോന്നുന്നത് ഐ.ഐ.റ്റി മുതലായ സ്ഥാപനങ്ങളുടെ അഭാവവുമാണെന്നാണ്. പണ്ട് മുതല്‍ക്കേ ഇത്തരം സ്ഥാപനങ്ങള്‍ നാട്ടില്‍ ഉണ്ടെങ്കില്‍ അയല്‍‌പക്കത്തുകാരന്‍ പഠിച്ച് അവിടെ പോകുന്നത് കണ്ടെങ്കിലും നമ്മള്‍ പോയേനേ അവിടെയൊക്കെ. പക്ഷേ ഇഞ്ചിപ്പെണ്ണ് പറഞ്ഞതുപോലെ നമ്മുടെ താത്‌പര്യങ്ങളും ആഗ്രഹങ്ങളും വെറും ഷോര്‍ട്ട് ടേം മാത്രം. ഇപ്പോള്‍ ഇങ്ങിനെയൊരു പ്രസ്ഥാനം വന്നാല്‍ അതിന്റെ ഗുണം കിട്ടുന്നത് അഞ്ചോ പത്തോ ഇരുപതോ കൊല്ലം കഴിഞ്ഞായിരിക്കും. പക്ഷേ അതിന് ഇപ്പോഴെങ്കിലും ഇങ്ങിനെയുള്ള പ്രസ്ഥാനങ്ങള്‍ വരണം.

    ജി.ആര്‍.ഈയോ, ടോഫലോ, അയ്യോ ഇതൊക്കെ നമ്മളെക്കൊണ്ട് പറ്റുമോ എന്ന് അത്‌ഭുതപ്പെട്ട മലയാളി നാടിന് വെളിയില്‍ ഒരു സെന്റര്‍ ഓഫ് എക്സലന്‍സില്‍ ചെന്ന് പെട്ടാല്‍ പുല്ലുപോലെ ഇതൊക്കെ എഴുതിയെടുത്ത് പറക്കും. സംസര്‍ഗ്ഗാ ഗുണാ ഗുണാ. നമ്മളാണെങ്കില്‍ മറ്റാരാലും കളങ്കപ്പെടാതെ, ആ‍രും നമ്മളെയൊന്ന് നോക്കുക പോലും ചെയ്യാന്‍ അനുവദിക്കാതെ നാട്ടില്‍ തന്നെ കിടന്ന് ഉള്ളതുകൊണ്ട് ഓണം കളിക്കും. രക്ഷപെടുന്നവര്‍ അങ്ങ് രക്ഷപെടും.

    പെണ്‍‌കുട്ടികളുടെ ഗവേഷണത്തിന് പോക്കില്‍ വളരെ കഴമ്പുണ്ട്. ഞാന്‍ ബി.ടെക്കിന് പെണ്‍‌കുട്ടികള്‍ പോകുന്ന കാര്യമല്ല പറഞ്ഞത്. ഗവേഷണത്തിന് നാട്ടിലെ പെണ്‍‌കുട്ടികളില്‍ നല്ലൊരു ശതമാനം ദൂരെ ദേശങ്ങളില്‍ പോകാത്തതാണ്. അതില്‍ വ്യക്തിപരമായി തന്നെ എനിക്കറിയാം, കഴമ്പുണ്ടെന്ന്. ഗവേഷണം ആര്‍ക്കും എവിടെയും ചെയ്യാമെന്നുള്ളതുകൊണ്ട് കുസാറ്റ് അന്താരാഷ്ട്ര സ്ഥാപനമായാലും മലയാളികള്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടൊന്നുമില്ലല്ലോ. ഇപ്പോള്‍ അലഹബാദില്‍ ചെയ്യുന്ന മലയാളി നാട്ടില്‍ ചെയ്യും-അത്രയല്ലേ ഉള്ളൂ?

    പിന്നെ ഡാലി കുസാറ്റില്‍ ചെയ്‌ത ഗവേഷണം: തീര്‍ച്ചയായും ഡാലി ചെയ്‌തത് നല്ല ഗവേഷണം തന്നെ. പക്ഷേ നിലവാരം എന്നത് ആപേക്ഷികമായ ഒരു കാര്യമായതുകൊണ്ട് ഡാലിയെപ്പോലുള്ളവര്‍ നല്ല ഗവേഷണങ്ങള്‍ കുസാറ്റില്‍ ചെയ്തെങ്കിലും അതൊരു ഐ.ഐ.എസ്.റ്റി ആക്കുകയാണെങ്കില്‍ (അല്ലെങ്കില്‍ ഇപ്പോഴത്തെ പല ഐ.ഐ.റ്റി ഗവേഷണങ്ങളുമെടുത്തോ), അവിടെ ചെയ്യുന്ന ഗവേഷണത്തിന്റെ നിലവാരം ഇപ്പോഴുള്ളതിനെക്കാളും ഉയരും. എന്നെപ്പോലെ മിടുക്കില്ലെങ്കില്‍ തന്നെയും ഉപയോഗിക്കുന്ന മെഷീനും, വായിക്കുന്ന ജേണലുകളും അവിടെ സന്ദര്‍ശിക്കുന്ന ആള്‍ക്കാരുടെ സാമീപ്യവുമെല്ലാം നിലവാരത്തെ സ്വാധീനിക്കുന്ന കാര്യങ്ങള്‍ തന്നെ. ഇതെല്ലാമാണ് കുസാറ്റ് ഗവേഷണത്തിന് ഇപ്പോള്‍ ലഭിക്കാതിരിക്കുന്നത്. ഐ.ഐ.റ്റികളില്‍ 1980 നും മുന്നേ ഉണ്ടായിരുന്ന SEM കുസാറ്റില്‍ വരാന്‍ പോകുന്നതേ ഉള്ളൂ. ആര്‍. ആര്‍. എല്ലില്‍ ഒരു ഇമേജിന് ആയിരമോ മറ്റോ കൊടുത്തോ (ശരിക്കറിയില്ല), അല്ലെങ്കില്‍ ബാംഗ്ലൂരോ കല്‍ക്കട്ടാ‍യിലോ ഒക്കെ പോയാണ് കുസാറ്റുകാര്‍ യെസ്സീയെം എടുക്കുന്നത്. ഐ.ഐ.റ്റിക്കാരന്‍ ഒരു സൈക്കിളില്‍ അപ്പുറത്തെ സെന്റര്‍ റിസേര്‍ച്ച് ലാബില്‍ പോയി കാക്കത്തൊള്ളായിരം എസ്സീയെം എടുക്കുമ്പോള്‍ കുസാറ്റുകാര്‍ മൊത്തം തീസിസില്‍ വെക്കാനുള്ള ഒന്നോ രണ്ടോ യെസ്സീയെമ്മിനായി കിടന്ന് കഷ്ടപ്പെടുന്നു.

    കുസാറ്റ് മാത്രം നോക്കുകയാണെങ്കില്‍ ശരിയാണ്, ഗവേഷണം ചെയ്യുന്നു, ആള്‍ക്കാര്‍ പി.ഡി.എഫിനു പോകുന്നു. പക്ഷേ കുസാറ്റും ഏതെങ്കിലും ഐ.ഐ.റ്റിയും താരതമ്യം ചെയ്‌തിട്ട് നോക്കിക്കേ, പോകുന്ന ആള്‍ക്കാരുടെ എണ്ണവും അവര്‍ ചെന്ന് പറ്റുന്ന യൂണിവേഴ്‌സിറ്റികളും പ്രസ്ഥാനങ്ങളും. അപ്പോള്‍ അറിയാം സെന്റര്‍ ഓഫ് എക്സലന്‍സ് ആയാലുള്ള ഗുണം.

    അതുകൊണ്ട് കുസാറ്റ് ഐ.ഐ.എസ്.റ്റി ആക്കുകയാണെങ്കില്‍ ഈ പറഞ്ഞ മലയാളികള്‍ക്ക് കിട്ടാതാവാന്‍ പോകുന്ന ഗുണം ബിരുദപ്രവേശനത്തിന് മാത്രമാണ്. പക്ഷേ ഇവിടെ ഓര്‍ക്കേണ്ടത് കുസാറ്റ് തുടങ്ങിയത് ഒരു ബിരുദം കൊടുക്കുന്ന യൂണിവേഴ്‌സിറ്റി ആയിട്ടു പോലുമല്ല. കുസാറ്റില്‍ ആദ്യകാലത്ത് ഷിപ്പ് ടെക്‍നോളജിയും പോളിമര്‍ ടെക്‍നോളജിയും മാത്രമേ ബി.ടെക് കോഴ്‌സുകളായി ഉണ്ടായിരുന്നുള്ളൂ. അതില്‍ തന്നെ പോളിമര്‍ ടെക്‍നോളജിയുടെ മിനിമം യോഗ്യത ബി.എസ്.സി ആയിരുന്നു. പ്രീഡിഗ്രി മിനിമം യോഗ്യതയാക്കിയിട്ടുള്ള ആദ്യ ബാച്ച് ഇറങ്ങാന്‍ തുടങ്ങുന്നേ ഉള്ളൂ.

    പിന്നെ ഡാലി മുന്‍പ് പറഞ്ഞതുപോലെ ഇപ്പോള്‍ അവിടെ മലയാളികളുണ്ട്, സെന്റര്‍ ഓഫ് എക്സലന്‍സ് ആക്കിയാല്‍ ബംഗാളികള്‍ തള്ളിക്കയറും എന്ന് പറയുന്നതിനെ എന്തുകൊണ്ട് ഇപ്പോള്‍ ബംഗാളികള്‍ അവിടെ തള്ളിക്കയറുന്നില്ല എന്ന് ആലോചിച്ച് നോക്കിയാല്‍ നമ്മള്‍ ഇപ്പോള്‍ ഉണ്ടെന്ന് നമ്മള്‍ കരുതുന്ന ആപേക്ഷികമായ നിലവാരത്തില്‍ ചെന്ന് നില്‍ക്കും, അതിന്റെ ഉത്തരം ചിലപ്പോള്‍. പക്ഷേ കുസാറ്റിന്റെ ഇപ്പോഴത്തെ അക്കാഡമിക് നിലവാരത്തില്‍ ഞാനും അഭിമാനിക്കുന്നു. ഇല്ലാത്തത് ഫസിലിറ്റീസ് ആണ്. അത് വേണമെങ്കില്‍ പൈസാ വേണം. അത് വെറുതെ കേന്ദ്രം തരുന്ന അമ്പത് കോടികൊണ്ടോ മറ്റോ ഉണ്ടാക്കാവുന്നതല്ല. ഒരു സെന്റര്‍ ഓഫ് എക്സലന്‍സ് ആയി പ്രൊജക്‍റ്റുകളും മറ്റും കിട്ടി ഉണ്ടാക്കേണ്ടതാണ്. അതാണ് കുസാറ്റ് അത്തരമൊരു സ്ഥാപനമായാലുള്ള ഗുണം.

    ഡാലി മുന്നിലത്തെ കമന്റില്‍ പറഞ്ഞിരുന്നു, ഐ.ഐ.റ്റികളില്‍ ഗവേഷകര്‍ക്ക് വലിയ വിലയൊന്നുമില്ല എന്ന്. അപകര്‍ഷതാ ബോധമുള്ള ചില ഗവേഷകര്‍ക്കും സുപ്പീരിയോരറ്റി കോംപ്ലക്സ് ഉള്ള ചില ബി.ടെക്കുകാര്‍ക്കുമേ ഗവേഷകര്‍ക്ക് വിലയില്ല എന്ന് തോന്നുന്നു. പല ഐ.ഐ.റ്റികളുടേയും വരുമാനത്തില്‍ അമ്പത് ശതമാനത്തില്‍ കൂടുതലും സ്പോണ്‍‌സേഡ് റിസേര്‍ച്ചും ഇന്‍ഡസ്ട്രിയല്‍ കണ്‍‌സള്‍ട്ടന്‍സിയും കൊണ്ട് കിട്ടുന്നതാണ്. അത് അവിടുത്തെ ഭരണാധികാരികള്‍ക്കും പ്രൊഫസര്‍മാര്‍ക്കുമെല്ലാം വളരെ നന്നായി തന്നെ അറിയാം. അങ്ങിനത്തെ വരുമാനം കിട്ടണമെങ്കില്‍ സ്ഥാപനത്തിന് ആള്‍ക്കാര്‍ പ്രൊജക്‍റ്റുകള്‍ കൊടുക്കണം. ഏതെങ്കിലും ഐ.ഐ.റ്റിയ്ക്ക് ഒരു കൊല്ലം കിട്ടുന്ന പ്രൊജക്റ്റുകളും അവയില്‍ നിന്ന് കിട്ടുന്ന പൈസയും കുസാറ്റിന് ഒരു കൊല്ലം കിട്ടുന്ന പ്രൊജക്റ്റുകളും പൈസയും കൂടി ഒന്ന് താരതമ്യം ചെയ്‌ത് നോക്കിക്കോ. അപ്പോള്‍ അറിയാം സെന്റര്‍ ഓഫ് എക്സലന്‍സ് ആക്കിയാലുള്ള വ്യത്യാസം.

    പക്ഷേ:

    കുസാറ്റ് തന്നെ ആക്കണമെന്നില്ല. കേന്ദ്രം അനുവദിച്ച ഒരു ഐ.ഐ.എസ്.റ്റി പുതുതായി തുടങ്ങിയാല്‍ മതി. പക്ഷേ അതിന് വേണ്ട തുകയുടെ നല്ലൊരു ശതമാനം കേരളം കണ്ടുപിടിക്കണം-പുറമെ സ്ഥലവും മറ്റ് സ്ഥാവര ജംഗമ വസ്തുക്കളും. ഡാലി പറഞ്ഞതുപ്രകാരം ചുമ്മാ ഒരു യൂണിവേഴ്‌സിറ്റി പോലും തുടങ്ങില്ലാത്ത സര്‍ക്കാര്‍ പിന്നെ അത് തുടങ്ങുമോ? അതാണ് കേന്ദ്രം നടക്കുന്ന കാര്യം പറഞ്ഞത്.

    പക്ഷേ നമുക്ക് ഇപ്പോഴും നമ്മള്‍ മലയാളികള്‍ക്ക് ഇപ്പോള്‍ കിട്ടുന്ന പ്രയോജനങ്ങളില്‍ മുറുകെ പിടിക്കാം. ഇതേ മലയാളി മറുനാട്ടില്‍ പോയി അനുഭവിക്കുന്ന പ്രയോജനങ്ങളും മറുനാട്ടുകാര്‍ അവരുടെ നാട്ടില്‍ അനുഭവിക്കുന്ന പ്രയോജനങ്ങളും നമുക്ക് തല്‍ക്കാലം മറക്കാം. പിന്നെ നമ്മള്‍ ജേയീയീയും ഐയ്യേയ്യെസ്സും ഒന്നും എഴുതിയെടുക്കാന്‍ പ്രാപ്തരല്ല എന്ന സത്യം നമുക്ക് അംഗീകരിക്കാം.

     
  70. At Sat Nov 25, 12:24:00 AM 2006, Anonymous Anonymous said...

    Vakkari, you are a CUSAT product..isn't it? Well ! that I understood from your previous posts. I assume you did M.Sc and PhD from CUSAT and then went to Japan to do postdoc.. am I right? you might not answer these questions..but I'm 100% sure that you had studied in CUSAT...

    I'm also a CUSAT product; now doing research outside India. Personally I'm of the opinion that CUSAT should be elevated to an institution like IISC and not IIT. IIT is mainly meant for undegraduate studies. That was not the principal objective of CUSAT when it was formed. It was built as an institution for higher education i.e., for master and research level.

    I didn't understand Dally's opinion about the fate of courses like CUSAT M.B.A, if CUSAT would have been promoted as an I.I.T. Dally, don't you know about prestigious Business school in I.I.T Mumbai? Don't you know about M.C.A courses in I.I.T's like I.I.T Roorke?

    IIT or IISC or whatever be.. I also want to see CUSAT as a center of excellence in the field of education...

    Vakari! I'm a great fan of you:))

     
  71. At Sat Nov 25, 11:42:00 AM 2006, Blogger എന്‍റെ കഥ said...

    ദിനേശ് ബീഡിയും പരിപ്പ് വടയും .. നിങ്ങളെത്ര കുരച്ചാലും ഞങ്ങള്‍ (സഖാക്കള്‍) ഈ നിലവാരം വിട്ട് മുകളിലോട്ട് ഉയരില്ല (വരില്ല) ... ലാല്‍ സലാം

     
  72. At Sun Nov 26, 09:59:00 PM 2006, Blogger ഡാലി said...

    എന്റെ പൊന്നു വക്കാരി,
    ഞാന്‍ വ്യക്തമായി എഴുതിയല്ലോ, ഐ.ഐ.ടി ആക്കുന്നതിനോടാണ് എനിക്ക് എതിര്‍പ്പ്.(അതൊന്നു കണ്ണു തുറന്ന് വായിച്ചേ) നാഷ്ണല്‍ അല്ലെങ്കില്‍ ഇനി ഇന്റര്‍നാഷണല്‍ ആക്കിയാലും അതിന്റെ അഡ്മിഷന്‍ പരിപാടി കുസാറ്റിനു മാത്രമുള്ളതണെങ്കില്‍ ഞാന്‍ സന്തോഷം സ്വീകരിക്കും. അതല്ല ഇന്ത്യ മുഴുവന്‍ നടക്കുന്ന ഒരു പൊതുപരീക്ഷ വച്ച് അവിടെ അഡ്മിഷന്‍ എങ്കില്‍ എന്റെ വോട്ടില്ല. കാരണമൊക്കെ മുന്നേ പറഞ്ഞത് തന്നെ. (ഐ.ഐ.ടി പ്രധാനമായും അണ്ടര്‍ ഗ്രാജുവേറ്റ് സ്റ്റഡിസിനാണെന്ന് ദേ അനോണിയും പറയുന്നു).
    വക്കാരി, നമ്മള്‍ പലപ്പോഴും (ഇന്ത്യ്യില്‍ )അത്ര മിടുക്കരല്ല എന്ന് ഞാന്‍ എത്രയോ പ്രാവശ്യം പറഞ്ഞു.പുറത്തൊക്കെ ഇറങ്ങുമ്പോഴേ നമ്മുടെ മിടുക്ക് വരൂ. ( അത് പറഞ്ഞ് നേരം കളയൂന്നില്ല. ഇപ്പോള്‍ തന്നെ ബീഹാറികള്‍ കുസാറ്റ് ബി.ടെക്ന്‍ ഇത്രയധികം വരാന്‍ തലമണ്ടയിലെ കുണ്ടറയല്ലല്ലോ കളിച്ചത്.കളി അറിയുന്നവന്‍ കളിയ്ക്കും. അറിയത്തവന്‍ ഉള്ളത് കൂടി കളഞ്ഞ് കുളിയ്ക്കും.)
    പെട്ടെന്നൊന്നും ആ മിടുക്ക് ഉണ്ടാക്കിയെടുക്കാനും പറ്റില്ല.
    പിന്നെ വക്കാരി കരുതന്നത് പോലെ നാഷ്ണല്‍ ലെവലിലേയ്ക്ക് പെട്ടെന്ന് ഉയര്‍ത്താഞ്ഞത് ഒരു 100% രാഷ്ട്രീയ കളിയല്ല. അതിനുള്ള നിലവാരമില്ലാത്തതാണ്. ആ നിലവാരമുണ്ടാക്കനാണ് ഇപ്പോഴത്തെ കാശ് അനുവദിച്ചിരിക്കുനത്. 4 (?) വര്‍ഷം മുന്നേ നാക് അക്രഡിറ്റേഷനു ശ്രമിച്ചീട്ട് കുസാറ്റിന് അത് കിട്ടിയില്ല എന്ന് ഓര്‍ക്കുക.
    ഒരു ഓട്ടോണമസ് നാഷണല്‍ ലെവല്‍ ഇന്‍സ്റ്റിറ്റൂട്ടാക്കാന്‍ എന്റേയും വോട്ടെന്ന് ഞാന്‍ കഴിഞ്ഞ തവണ പറഞ്ഞത് ഇവിടേയും ഉറക്കെ ആവര്‍ത്തിക്കുന്നു.
    ഇനി അടി കൂടാന്‍ ഞാനില്ല പൊന്നു വക്കാരി. നിര്‍ത്തി സുല്ലിട്ടു.

    അനോണി: കുസാറ്റ് ഐ.ഐ. ടി ആക്കുമ്പോള്‍ ആ ഡിപാര്‍ട്ട്മെന്റ്കളുടെ ഭാവി ഒരു തര്‍ക്ക വിഷയമായിരുന്നു. തെളിവുകളോ വ്യക്തമായ വിവരങ്ങളോ ഇല്ലാത്തതിനാലാണ് ഒഴുക്കനായി പറഞ്ഞ് .
    qw_er_ty

     
  73. At Mon Nov 27, 02:11:00 AM 2006, Blogger myexperimentsandme said...

    ഡാലീ, ദേ അവസാനമായി ഇതും. ഞാനും നിര്‍ത്തി:

    1. കുസാറ്റ് ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനുമായി തുടങ്ങിയ ഒരു സ്ഥാപനമാണ്. അവിടുത്തെ പ്രവേശനങ്ങള്‍ പലതും പണ്ടുമുതല്‍‌ക്കേ നാഷണല്‍ ലെവലില്‍ തന്നെയായിരുന്നു (എന്ന് പറഞ്ഞാല്‍ ഏതൊരു ഇന്ത്യക്കാരനും പ്രവേശനത്തിന് അര്‍ഹതയുണ്ടായിരുന്നു എന്നും പല മറുനാട്ടുകാരും അവിടെ പണ്ട് മുതല്‍‌ക്കേ പഠിക്കുന്നുണ്ടായിരുന്നൂ എന്നും). അത്കൊണ്ട് ഇപ്പോള്‍ ഐ.ഐ.എസ്.റ്റി ആക്കിയാലും ആ സ്ഥിതിവിശേഷത്തിന് തിയറിറ്റിക്കലി മാറ്റമുണ്ടാവാന്‍ പോവുന്നില്ല. പക്ഷേ അത് ഒരു ഐ.ഐ.എസ്.റ്റി ആയാല്‍ സ്വാഭാവികമായും മറുനാട്ടുകാരുടെ ശ്രദ്ധ കൂടുതല്‍ അവിടെ പതിയും. അപ്പോള്‍ മലയാളികള്‍ ശരിക്കും മത്സരിച്ചാല്‍ മാത്രമേ അഡ്‌മിഷന്‍ കിട്ടുകയുള്ളൂ.

    2. അത് ഒരു നാഷണല്‍ ലെവല്‍ സ്ഥാപനമായാല്‍ സ്വാഭാവികമായും അഡ്‌മിഷന്‍ നാഷണല്‍ ലെവലിലായിരിക്കും. നാല് ഐ.ഐ.എസ്‌.റ്റി കളിലേക്കുമായി ജെ.ഇ.ഇ പോലുള്ള ടെസ്റ്റുകള്‍ കാണുമായിരിക്കും (ഒന്നും അറിയില്ല-കാരണം അത്തരം നാല് സ്ഥാപനങ്ങള്‍ ഇതുവരെ രൂപീകരിച്ചിട്ടില്ല). പക്ഷേ ഇപ്പോള്‍ തന്നെ ഗേറ്റിന്റെയും മറ്റും അടിസ്ഥാനത്തില്‍ പ്രവേശനമുള്ള കുസാറ്റില്‍ നാഷണല്‍ ലെവലില്‍ പ്രവേശനം പാടില്ല എന്ന് പറയുന്നത് എത്രമാത്രം ശരിയാണ്

    3. ഇപ്പോഴും നാഷണല്‍ ലെവല്‍ പരീക്ഷകളായ ഗേറ്റ്, സി.എസ്.ഐ.ആര്‍ എന്നിവ എഴുതിത്തന്നെയാണ് പലരും ബിരുദാനന്തര ബിരുദ പഠനത്തിനും ഗവേഷണത്തിനും അവിടെ ചേരുന്നത്. ഐ.ഐ.എസ്.റ്റി ആക്കിയാല്‍ എങ്ങിനെയാണ് പ്രവേശന മാനദണ്ഡങ്ങള്‍ എന്നറിയില്ല. പക്ഷേ അവിടെയും ഇപ്പഴത്തെപ്പോലെ മലയാളികള്‍ക്ക് ഈസിയാവില്ല പ്രവേശനം.

    (പല ഡിപ്പാര്‍ട്ട്‌മെന്റുകളിലും ഗേറ്റ് ആള്‍ക്കാര്‍ ഇല്ലെങ്കില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റ് എഴുതി ആള്‍ക്കാരെ എടുക്കുമായിരുന്നു. ഇപ്പോള്‍ ആ സ്ഥിതി വിശേഷവും മാറി എന്ന് തോന്നുന്നു. പിന്നെ ഗവേഷണം. ഒരു മിടുക്കനായ ബംഗാളി ഇപ്പോള്‍ അവിടെ വന്നാലും അവനെ എടുത്തേ പറ്റൂ-എല്ലാം നേരാംവണ്ണമാണ് കുസാറ്റില്‍ നടക്കുന്നതെങ്കില്‍).

    4. ഐ.ഐ.എസ്.റ്റിയില്‍ ഐ.ഐ.റ്റികള്‍ക്ക് സമാനമായ ബിരുദകോഴ്‌സുകളും കാണും. അത് ഇപ്പോള്‍ അവിടെയുള്ള സെല്‍‌ഫ് ഫിനാന്‍സ് കോഴ്‌സുകളെ റീപ്ലേസ് ചെയ്യും (എന്റെ ധാരണ). ഇപ്പോള്‍ കാശുള്ള മലയാളികളും മറുനാട്ടുകാരും ബി.ടെക് പഠിക്കുന്നതിന് പകരം മിടുക്കുള്ള മലയാളികളും മറുനാട്ടുകാരും പഠിക്കും (എന്റെ ധാരണ-ശരിയാണോ എന്നറിയില്ല).

    കുസാറ്റില്‍ അണ്ടര്‍ ഗ്രാജ്വേറ്റ് പഠനം ഷിപ്പും പോളിമറുമല്ലാതെ തുടങ്ങിയത് 1995 മുതല്‍ക്കേ ഉള്ളല്ലോ. ജേയീയീ ഉള്‍പ്പടെയുള്ള നാഷണല്‍ ലെവല്‍ ടെസ്റ്റുകളിലെ മലയാളികളുടെ പ്രാതിനിധ്യമില്ലായ്മ അണ്ടര്‍ ഗ്രാജ്വേറ്റ് പ്രവേശനത്തിനാണല്ലോ പ്രധാനമായും. കുസാറ്റില്‍ അതാണെങ്കില്‍ സെല്‍ഫ് ഫിനാന്‍സിംഗിന് പ്രാധാന്യം കൊടുത്തുകൊണ്ടാണു താനും.

    5. ഇപ്രാവശ്യം കുസാറ്റ് ഐ.ഐ.എസ്.റ്റി ആക്കാത്തത് സംസ്ഥാന ഗവണ്മെന്റിന്റെ രാഷ്ട്രീയക്കളി തന്നെ. കാരണം പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. അമ്പതുകോടി രൂപാ ഐ.ഐ.എസ്.റ്റി പരിപാടി വരുന്നതിന് മുന്‍‌പ് കൊടുത്തതാണ്. ഞാന്‍ അറിഞ്ഞിടത്തോളം അത് ഹോസ്റ്റലുകളുടെ നവീകരണം തുടങ്ങിയതിനാണ് വിനിയോഗിച്ചത് (ഉറപ്പില്ല).

    അതുകൊണ്ട് കുസാറ്റ് ഐ.ഐ.എസ്.റ്റി ആക്കിയാല്‍ കുസാറ്റിന്റെ ഗവേഷണത്തിനും ബിരുദാനന്തരപഠനത്തിനും എന്നുള്ള ഇപ്പോഴത്തെ നിലയ്ക്ക് മാറ്റം വരാന്‍ പോകുന്നില്ല (നിലവാരം പൈസയുടെയും മറ്റും ലഭ്യത കാരണം കൂടുമെന്ന പ്രതീക്ഷക്കപ്പുറം). പക്ഷേ ദേശീയ ലെവലില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു സ്ഥാപനമായതു കാരണം ഒരു ഗവേഷണവേക്കന്‍സി ഉണ്ടെങ്കില്‍ ഇപ്പോള്‍ കളമശ്ശേരിയിലെയും കാക്കനാട്ടെയും ആള്‍ക്കാര്‍ അപേക്ഷിക്കുന്നുണ്ടെങ്കില്‍ ഇനി മുതല്‍ അവര്‍ക്ക് പുറമെ ബീഹാറിലെയും ബംഗാളിലെയും ആള്‍ക്കാര്‍ കൂടി അപേക്ഷിക്കും. പക്ഷേ പ്രവേശനത്തില്‍ കളികള്‍ നടക്കുമോ എന്നത് പറയാന്‍ പറ്റില്ല. കുസാറ്റില്‍ ഇപ്പോള്‍ കളികള്‍ നടക്കുന്നുണ്ടോ എന്നറിയില്ല. അതുകൊണ്ട് നടന്നേക്കാവുന്ന കളികളെ ഓര്‍ത്ത് ഇത്തരം കാര്യങ്ങള്‍ വേണ്ട എന്ന് വെക്കുന്നത് മണ്ടത്തരം. കാരണം കളികളെപ്പറ്റി മാത്രം വേവലാതിപ്പെടുകയായിരുന്നെങ്കില്‍ ഒരു മലയാളിക്കും കേരളത്തിന് വെളിയില്‍ പോയി പഠിക്കാന്‍ സാധിക്കുകയില്ലായിരുന്നല്ലോ. അത് മൊത്തമായും വേറൊരു അവസ്ഥ.

    അതുപോലെതന്നെ എം.എസ്.സി, എം.ടെക് എന്നിവയ്ക്കും മത്സരം കടുത്തതായിരിക്കും. ഗേറ്റിന് ഇപ്പോള്‍ കിട്ടുന്ന സ്കോര്‍ ഒന്നും പോരായിരിക്കും. കാരണം ഇപ്പോള്‍ മിക്കവാറും 80 ശതമാനം പേരും കേരളത്തില്‍ നിന്നാണെങ്കില്‍ ഇനി മുതല്‍ മറുനാട്ടില്‍ നിന്നും അപേക്ഷകര്‍ വരും. അതിന് ഗേറ്റിന് നല്ല സ്കോര്‍ വാങ്ങാന്‍ നമ്മള്‍ നോക്കണമോ അതോ മറുനാട്ടുകാരെ ഇവിടെ വരാതിരുത്തണമോ എന്ന് നമ്മള്‍ തീരുമാനിക്കണം.

    കട പൂട്ടി - കൊരവട്ടി

    അനോണീ, നന്ദി. എല്ലാം മായയാണല്ലോ :)

    qw_er_ty

     
  74. At Wed Nov 29, 02:55:00 AM 2006, Blogger വിശ്വപ്രഭ viswaprabha said...

    വക്കാരീ,

    ഇവിടത്തെ തിരക്കിനിടയ്ക്ക് ഇതു കണ്ടിരുന്നോ?

     
  75. At Thu Nov 30, 04:58:00 PM 2006, Blogger അരവിന്ദ് :: aravind said...

    എല്ലാം വായിച്ചു...
    തൃപ്തിയായി.

    അപ്പോ കുസാറ്റ് ഐ.ഐ.ടി ആക്കണോ അതോ ഇന്ത്യയിലുള്ള ഐ-ഐടികളെല്ലാം ചുട്ടുകരിച്ചു ചാമ്പലാക്കണോ?

    ഉന്നതവിദ്യാഭ്യാസത്തിന് അവസരവും സൌകര്യവും ഉണ്ടാകുന്നത് ശരി തന്നെ. പക്ഷേ അടിസ്ഥാനവിദ്യാഭ്യാസം മര്യാദക്ക് നടക്കാത്ത ഒരു സ്ഥലത്ത് കോടിക്കണക്കിനുരൂപാ മുടക്കി ഐ-ഐ-ടി പണിഞ്ഞിട്ടെന്തുകാര്യം?
    ഐ ഐടിയും ഐ ഐ എമ്മും ഭൂരിഭാഗവും പണക്കാരുടെ മക്കള്‍ക്ക് വീണ്ടും പണക്കാരാവാനുള്ള അവസരമുണ്ടാക്കി നല്‍കുന്ന സ്ഥാപനങ്ങള്‍ തന്നെ. സംശയമില്ല. (ചെറിയ അപവാദങ്ങള്‍ ഉണ്ട്)

    മലയാളിക്ക് ഐഐടിയില്‍ അഡ്മിഷന്‍ ലഭിക്കാത്തത് ബുദ്ധിക്കുറവ് കൊണ്ടൊന്നുമല്ല. അതിലും എളുപ്പത്തില്‍ ജീവിതം കെട്ടിപ്പൊക്കാം, ഭാഗ്യമുണ്ടെങ്കില്‍ അത്രേം കഷ്ടപ്പെടാതെ അതിലും കൂടുതല്‍ കാശുണ്ടാക്കാം എന്ന ചിന്തയാണ്.
    ബംഗാളികളായ ഐഐടി ഐഐഎം വേന്ദ്രന്മാരുടെകൂടെ ചീളുകോളേജില്‍ പഠിച്ച ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അത്ര ഭയങ്കരന്മാരായൊന്നും തോന്നിയില്ല. മിടുക്കരാണ്. അത് പിന്നെ ഞാനും മിടുക്കനാണ്. ഐഐറ്റിയില്‍ പഠിച്ചിട്ടൊന്നുമില്ലെങ്കിലും.;-)) (സത്യം!) പഠിപ്പിക്കലിന്റെ ആ വ്യത്യാസത്തില്‍ തിയറിയൊക്കെ ഇത്തിരികൂടി മനസ്സിലാക്കിയിട്ടുണ്ട് കുറച്കുകൂടി വ്യക്തമായി കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട് എന്ന് മനസ്സിലായി.

    അപ്പോ പറഞ്ഞത് ഐ-ഐ ടി പോയി എന്ന് കരുതി അത്ര സങ്കടപ്പെടാന്‍ ഉണ്ടോ? കാശുപോയി എന്നത് കഷ്ടം തന്നെ. ആ കാശെടുത്ത് ഉള്ള യൂണിവേഴ്സിറ്റികളും, കോളേജുകളും സര്‍ക്കാര്‍ സ്കൂളുകളും മെച്ചപ്പെടുത്താമായിരുന്നു.
    അടിത്തറ സ്റ്റ്രോംഗ് അല്ലെങ്കില്‍ മുകളില്‍ കൊടി നാട്ടിയിട്ടെന്തു കാര്യം?
    ഒറ്റ എഞ്ചിനീയറീംഗ് കോളേജില്ലാത്ത സംസ്ഥാനം ഐ-ടി ഹബ്ബ് തുടങ്ങുന്നത് പോലെയിരിക്കും. സ്വീപ്പര്‍, കക്കൂസ് കഴുകല്‍, സപ്ലെയര്‍, കുശിനിക്കാരന്‍ മുതലായ തസ്കികകള്‍ മാത്രം നമുക്ക് കിട്ടും.

    അതു വേണ്ട. മെച്ചപ്പെടുത്തല്‍ താഴെനിന്ന് തുടങ്ങട്ടെ. ആദ്യം സര്‍ക്കാര്‍ സ്കൂളുകളില്‍ നന്നായി കണക്ക് പഠിപ്പിക്കട്ടെ.

     
  76. At Fri Dec 01, 03:53:00 AM 2006, Blogger myexperimentsandme said...

    അരവിന്ദാ, അടി, അടി. ഐ.ഐ.റ്റി അല്ലാ, ഐ.ഐ.എസ്.റ്റി. രണ്ടിന്റെയും ഉദ്ദേശം രണ്ട്.

    നാട്ടിലല്ലാതെ ബാക്കിയെല്ലാ നാട്ടിലും മറുനാട്ടിലും പോയി അവരുടെ ജോലികള്‍ കൂടി നമ്മള്‍ തട്ടിയെടുത്തെന്ന് ചിലരാരെങ്കിലും ആരോപിക്കപ്പെടുന്ന നമ്മള്‍ പിന്നെയും പിന്നെയും നമുക്ക് കിട്ടുന്നതിനെപ്പറ്റിയും കിട്ടാതെ പോവുന്നതിനെപ്പറ്റിയും മാത്രം വ്യാകുലപ്പെടുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടുന്നില്ല. നമ്മളൊക്കെ മറുനാടുകളില്‍ ചെന്നപ്പോള്‍ ആ നാട്ടുകാരൊക്കെ നമ്മുടെ ഈ മനോഭാവം വെച്ചുപുലര്‍ത്തിയിരുന്നെങ്കില്‍ നമ്മളില്‍ എത്രപേര്‍ ഇങ്ങിനെയൊക്കെയിരുന്ന് ബ്ലോഗെഴുതുമായിരുന്നു :)

    ആദ്യം ഒന്നാം ക്ലാസ്സ് നന്നാകട്ടെ, പിന്നെ രണ്ടാം ക്ലാസ്സ്, പിന്നെ മൂന്ന്, പിന്നെ നാല് എന്നിങ്ങനെയുള്ള അടിവെച്ചടിവെച്ചുള്ള പുരോഗതിയാണ് നമ്മള്‍ പ്ലാന്‍ ചെയ്യുന്നതെങ്കില്‍ അവസാനം വര്‍ഷങ്ങള്‍ പോയതറിയാതെ എന്ന സിനിമ പിടിക്കേണ്ടിവരും. നമ്മുടെ രാജ്യം ഇതിനെക്കാളും അധോഗതിയിലായിരുന്ന 1960 കളില്‍ നമ്മള്‍ റോക്കറ്റ് വിക്ഷേപണത്തെപ്പറ്റി ചിന്തിക്കുകയും വിക്ഷേപിക്കുകയും ചെ^യ്‌തു. അന്നൊക്കെ നെഹ്രുവും മറ്റ് നേതാക്കളും സ്വല്പം വെയിറ്റ് ചെയ്യ്, നാട്ടിലെ പട്ടിണിയും അടിസ്ഥാനവിദ്യാഭ്യാസമില്ലായ്‌മയും എല്ലാം മാറ്റിയിട്ട് നമുക്ക് വിക്ഷേപിക്കാം എന്ന് തീരുമാനിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ സ്പേസ് റിസേര്‍ച്ചിലും ന്യൂക്ലിയാര്‍ റിസേര്‍ച്ചിലും ഭാരതം കൈവരിച്ച പുരോഗതി ഒന്നില്‍ നിന്ന് പോലും തുടങ്ങാന്‍ പറ്റില്ലായിരുന്നു (എന്ന് വെച്ച് അടിസ്ഥാനവിദ്യാഭ്യാസത്തെപ്പറ്റി ശ്രദ്ധിക്കേണ്ട എന്നല്ല. അതുതന്നെ പ്രധാനം. അടിസ്ഥാനമില്ലാതെ അതിന്റെ മുകളില്‍ പൊക്കിക്കെട്ടിയിട്ട് കാര്യമില്ല-പക്ഷേ ഒരു രാഷ്ട്രം മൊത്തമായി എടുക്കുമ്പോള്‍ ഒരറ്റത്തുനിന്ന് അടിസ്ഥാനവിദ്യാഭ്യാസവും ഒരറ്റത്തുനിന്ന് ഉന്നതവിദ്യാഭ്യാസവും ഒരേ രീതിയിലെന്നപോലെ കോണ്ടുപോകുന്നതാണ് നല്ലതെന്ന് തോന്നുന്നു. എവിടെയെങ്കിലും വെച്ച് അവ കൂട്ടിമുട്ടിക്കൊള്ളും).

    നാട്ടിലെ എല്ലാ യൂണിവേഴ്‌സിറ്റികളും ഒറ്റയടിക്ക് ഐ.ഐ.റ്റി ആക്കുന്ന പരിപാടിയുമല്ല (ഇനിയെങ്ങാ‍നും കുസാറ്റ് ഐ.ഐ.റ്റി ആക്കുന്ന വാദമാണെങ്കില്‍ പോലും). നമുക്ക് നന്നാക്കാന്‍ സ്കോപ്പുള്ള ബാക്കി ധാ‍രാളം യൂണിവേഴ്‌സിറ്റികള്‍ നാട്ടില്‍ ഉണ്ടല്ലോ. ദേ, കാര്‍ഷിക സര്‍വ്വകലാശാലയില്‍ നമ്മുടെ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച വി.സി സ്ഥാനാര്‍ത്ഥിക്ക് നിശ്ചിത യോഗ്യതയില്ല, നിശ്ചിത യോഗ്യതയുള്ളയാളെ മുഖ്യമന്ത്രിക്കിഷ്ടമില്ല, കൃഷിമന്ത്രിക്കിഷ്ടം ഐ.എ.എസ്സുകാരെ-ഇതാണ് നമ്മുടെ യൂണിവേഴ്‌സിറ്റികളിലെ സര്‍ക്കാരിന്റെ സംഭാവന (പേപ്പറില്‍ മാത്രമുള്ള യോഗ്യതകൊണ്ട് കാര്യമില്ല എന്നറിയാം. എന്നാലും).

    കൊച്ചിന്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയതിന്റെ ലക്ഷ്യം തന്നെ (ഞാന്‍ മനസ്സിലാക്കിയിടത്തോളം) സാധാരണക്കാര്‍ക്ക് സാധാരണവിദ്യാഭ്യാസം കൊടുക്കുക എന്ന ഉദ്ദേശത്തിലല്ലായിരുന്നു. ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമൊക്കെയുള്ള ഒരു സ്ഥാപനമായിട്ടായിരുന്നു (ഞാന്‍ മനസ്സിലാക്കിയത് തെറ്റാവാം). അവിടെ പണ്ട് മുതല്‍ തന്നെ ധാരാളം മറുനാട്ടുകാരും വിദേശികളും പഠിക്കുന്നുണ്ടായിരുന്നു. നാളെയാണെങ്കില്‍ പോലും മലയാളികളെക്കാള്‍ മിടുക്കരായ ബീഹാറികളും ബംഗാളികളും അവിടെ എം.എസ്.സിക്കോ എം.ടെക്കിനോ ഗവേഷണത്തിനോ അപേക്ഷിച്ചാല്‍ ഞാന്‍ അറിഞ്ഞിടത്തോളം അവര്‍ക്ക് അവിടെ അഡ്മിഷന്‍ കൊടുത്തേ മതിയാവൂ. അതുകൊണ്ട് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഐ.ഐ.റ്റി തന്നെ ആക്കിയാല്‍ പോലും മലയാളികളുടെ പ്രാതിനിധ്യം കുറയും എന്ന് പറയുന്നത് ഇപ്പോള്‍ കാശുകാരുടെ മക്കള്‍ പ്രധാനമായും പഠിക്കുന്ന, പത്ത് കൊല്ലം മുന്‍പ് മാത്രം തുടങ്ങിയ സ്വാശ്രയ ഡിഗ്രി കോഴ്‌സുകള്‍ക്ക് മാത്രമാണ് (ഈ ഖണ്ഡിക എന്റെ മനസ്സിലാക്കലില്‍ നിന്നും എഴുതിയതാണ്-പൂര്‍ണ്ണമായും ശരിയാണോ എന്നറിയില്ല. ഇനി ഇപ്പോള്‍ മലയാ‍ളി സംവരണം അവിടെ ഉണ്ടെങ്കില്‍ തന്നെയും എന്റെ അഭിപ്രായത്തിന് മാറ്റമില്ല).

    പക്ഷേ ഇപ്പോള്‍ കൂടുതലായും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ മലയാളികളാണ്. അത് ഒരു നാഷണല്‍ ലെവല്‍ സ്ഥാപനമായാല്‍ മലയാളികള്‍ ഇപ്പോഴത്തേതിനെക്കാളും കൂടുതല്‍ അദ്ധ്വാനിക്കേണ്ടി വരും പ്രവേശനം കിട്ടാന്‍. അത് വാസ്തവം. നമ്മള്‍ അദ്ധ്വാനിക്കാന്‍ തയ്യാറാണോ, അതോ എളുപ്പത്തില്‍ കിട്ടുന്നത് മതിയോ എന്നത് ചോദ്യം.

     
  77. At Tue Dec 05, 02:27:00 PM 2006, Blogger ഡാലി said...

    വക്കാരി, ഇന്നത്തെ മനോരമ വായിച്ചാ?
    പുതിയ ഐ.ഐ.ടി പാലക്കാട്ട് വരുന്നൂന്ന്. ഹാപ്പി ന്യൂസ് അല്ലേ? കണ്ടോ ശ്രീജിത്തേ പുതിയ ഐ.ഐ.ടി സ്ഥലം ഒക്കെ കണ്ട് പിടിക്കണത്.

    http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753765&articleType=Malayalam%20News&contentId=1763663

    ഇത്തവണത്തെ ഫണ്ടിങ്ങോടെ കുസാറ്റും നന്നാവും വക്കരിജി. വിശദവിവരങ്ങള്‍ പോയി വന്നീട്ട്.

     
  78. At Tue Dec 05, 02:49:00 PM 2006, Blogger myexperimentsandme said...

    Daly, athu nalla vartha thanne. Pakshe Tamil Nadu Coimbatorilekku kondupokaathirunnal mathi. Ippol thanne avar avakaasha vaadam unnayichu. Athu thudangunnathu Madras IIT yude extension aayittaanu. Pandu P.J. Joseph Vidhyabhyaasa Mantri aayirunnappoL Kharagpur IIT yude extension Trivandrathu thudangumennu paranjirunnu. Athu poyi. Ethu pokaathirunnal mathiyaayirunnu. Aadyam TVM ennu paranju sthalam kaanichu sammatham vaangichittu ippol Palakkad ennu parayunnathu Madras IIT engine edukkumennum nokkanam. Avasaanam avar parayukayaanu, Palakkaad aanenkil pinne Coimbatore alle onnukUde nallathu ennengaanumaanenkil Gopi. Angineyonnumaavaathirikkatte.

    ഇത്തവണത്തെ ഫണ്ടിങ്ങോടെ കുസാറ്റും നന്നാവും വക്കരിജി. വിശദവിവരങ്ങള്‍ പോയി വന്നീട്ട്.

    CUSAT IIST polulla sthaapanam aakkiyillenkil Central Funding onnum inimuthal kittunna kaaryam samshayathilaayirikkum. Athu paranjaanu Kendram paisa tharaan thudangiyathu.

    (Sorry for the Manglish. Ippol Gandharvante Gathiyaayi :) )

     
  79. At Tue Dec 05, 03:06:00 PM 2006, Blogger അതുല്യ said...

    ഈ വക്കാരി ഓടി നടന്ന് ബില്‍ഡിങ്ങിലുള്ള എല്ലാ കമ്പ്യൂട്ടറിലും കേറി കമന്റിടണത്‌ കൊണ്ടാ ഈ ഗതി..

    വക്കാരീയേ.. അതുല്യേച്ചീടെ പോളിയോ.. പാളാതെ...

    മ്മ് മ്മ്...

     
  80. At Tue Dec 05, 03:16:00 PM 2006, Blogger Sreejith K. said...

    ഡാലീ, ലിങ്കിന് നന്ദി. സന്തോഷമുള്ള കാര്യം തന്നെ. നടന്നു കണ്ടാല്‍ മതിയായിരുന്നു.

    വക്കാരി പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളത്. കൂടുതലായി ഒന്നും ചേര്‍ക്കാനില്ല.

    അതുല്യേച്ചീ, ആ ബില്‍ഡിങ്ങ് കണ്ടു പിടിച്ചോ? എന്തോ കണ്ടു പിടിച്ച പോലുണ്ടല്ലോ ആ കമന്റ് എന്റെ സി.ഐ.ഡി ചേച്ചിയേ

     

Post a Comment

<< Home