Monday, April 09, 2007

നാടും ഗവേഷണവും

നിഷാദിന്റെ ഈ പോസ്റ്റും അതിലെ കമന്റുകളും വായിച്ച് കഴിഞ്ഞപ്പോഴാണ് മനോരമ ഏപ്രില്‍ ഒന്നാം തീയതയിലെ ഞായറാഴ്‌ചപ്പതിപ്പില്‍ മള്‍ടി ഫ്യൂവല്‍ കമ്മത്ത് എന്ന ലേഖനം കണ്ടത്. നാട്ടിലെ ഗവേഷണങ്ങളെപ്പറ്റിയൊക്കെ ഒന്നോര്‍ത്തുപോയി.

ആ ലേഖനത്തില്‍ ദാസ് അജി കമ്മത്ത് എന്ന എഞ്ചിനീയറുടെ പുതിയ തരം എഞ്ചിന്‍ ഉണ്ടാക്കാനുള്ള ആശയത്തെപ്പറ്റിയും അത് അദ്ദേഹം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന രീതിയെപ്പറ്റിയുമാണ് പ്രതിപാദിച്ചിരിക്കുന്നത്. അദ്ദേഹം ഒരു മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആണെന്ന് തോന്നുന്നു (അക്കാര്യം വ്യക്തമായി ലേഖനത്തില്‍ കണ്ടില്ല). പല മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരേയും പോലെ അദ്ദേഹവും ഐ.സി എഞ്ചിനുകളെപ്പറ്റി പഠിച്ചു. പക്ഷേ പിന്നെ അദ്ദേഹം നമ്മള്‍ പലരെയും പോലെ എഞ്ചിനീയറിംഗ് ബിരുദം-ജോലി-സ്വസ്ഥം-ഗൃഹഭരണം ലൈനായില്ല. അതാണ് വ്യത്യാസവും.

പഠിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ ഒരു ആശയം അദ്ദേഹത്തിന്റെ മനസ്സില്‍ കത്തി. ഐസി എഞ്ചിനെ എങ്ങിനെ ഏത് ഇന്ധനത്തിലും പ്രവര്‍ത്തിക്കുന്ന എഞ്ചിനാക്കി മാറ്റാം എന്ന ആശയം. ആ ആശയത്തിന് പ്രചോദനം മിക്കവാറും പെട്രോള്‍ പമ്പുകളായിരുന്നിരിക്കാം. അവിടെ ഡീസലിന് ഒരു പമ്പും പെട്രോളിന് വേറൊരു പമ്പും ഒക്കെ കണ്ടപ്പോള്‍ തോന്നിയ ചിന്തയായിരുന്നിരിക്കാം അദ്ദേഹത്തിന് പ്രചോദനമായത്-എന്തുകൊണ്ട് ഏത് തരം ഇന്ധനത്തിലും സുഖമായി ഓടുന്ന ഒരു എഞ്ചിന്‍ ഉണ്ടായിക്കൂടാ?

ഇതിന്റെ രസം എന്താണെന്ന് ചോദിച്ചാല്‍ നമ്മളില്‍ പലര്‍ക്കും ചിലപ്പോഴെങ്കിലും ഇതുപോലെയോ ഇതിലും അടിപൊളിയായതോ ഒക്കെയായ ചിന്തകള്‍ കത്തും-മിക്കവാറും ഒരു സെക്കന്റിന്റെ ആയിരത്തിലൊരംശം മാത്രമേ അത്തരം ചിന്തകള്‍ക്ക് ആയുസ്സുണ്ടായിരിക്കുകയുള്ളൂ എന്ന് മാത്രം. പക്ഷേ ദാസ് അജി കമ്മത്തിന് അദ്ദേഹത്തിന് കത്തിയ ചിന്ത അസ്ഥിക്ക് തന്നെ പിടിച്ചു. നമുക്കും ഉണ്ട് ഈ അസ്ഥിക്ക് പിടുത്തം. ബ്ലോഗില്‍ പലപ്പോഴും കാണാമല്ലോ അതിന്റെ പ്രതിഫലനം. ചില ചര്‍ച്ചകളൊക്കെ തുടങ്ങിയാല്‍ നമ്മള്‍ എങ്ങിനെയെങ്കിലും അതിലൊക്കെ നുഴഞ്ഞ് കയറി എതിരഭിപ്രായക്കാരെയൊക്കെ അടിച്ചിരുത്തും. ലെവന്മാര്‍ ഇടുന്ന കമന്റുകള്‍ക്കൊക്കെ ഉടന്‍ തന്നെ മറുപടിയെഴുതി അണ്ടര്‍ഗ്രൌണ്ടില്‍ സമാനചിന്താഗതിക്കാരെയൊക്കെ സംഘടിപ്പിച്ച് തന്ത്രങ്ങള്‍ മിനഞ്ഞ് ഓരോ സെക്കന്റിലും മറുകമന്റുകള്‍ വരുന്നുണ്ടോ എന്നൊക്കെ നോക്കി അപ്പോള്‍ തന്നെ കുത്തിയിരുന്ന് മറുപടിയെഴുതി... അപ്പോള്‍ നമുക്കുമുണ്ട് ഈ അസ്ഥിക്ക് പിടുത്തം. ദാസ് അജി കമ്മത്തിനുമുണ്ട് അസ്ഥിക്ക് പിടുത്തം. ദാസ് അജി കമ്മത്ത് അദ്ദേഹത്തിന്റെ മനസ്സില്‍ തോന്നിയ ആശയം അദ്ദേഹത്തിന്റെ അസ്ഥിക്ക് പിടിപ്പിച്ച് അതിന്റെ പുറകെ തന്നെ നടന്ന്, കൂട്ടത്തില്‍ കിട്ടിയ ജോലിയും ചെയ്ത് ബാക്കി സമയങ്ങളില്‍ അദ്ദേഹത്തിന്റെ ആശയം പ്രാവര്‍ത്തികമാക്കാനുള്ള പരീക്ഷണങ്ങളൊക്കെ നടത്തി പേറ്റന്റുമെടുത്ത് ഇപ്പോള്‍ ടാറ്റായുമായി സഹകരിച്ച് തന്റെ ആശയത്തെ പ്രാവര്‍ത്തികമാക്കാനുള്ള അവസാനവട്ട മിനുക്കുപണികളില്‍ എത്തി നില്‍‌ക്കുമ്പോള്‍ നമ്മളില്‍ പലരും എതിരാളിയെ കമന്റടിച്ചും വിമര്‍ശിച്ചും പരിഹസിച്ചും അടിച്ചിരുത്തി അടുത്ത അവസരത്തിനായി കാത്തിരിക്കുന്നു. വ്യത്യാസം അത്രയേ ഉള്ളൂ.

എല്ലാവര്‍ക്കും ദാസ് അജി കമ്മത്ത് ആകാന്‍ സാധിക്കില്ല. പക്ഷേ ആര്‍ക്കുവേണമെങ്കിലും ആ രീതിയിലുമൊക്കെ ഒന്ന് ചിന്തിക്കുകയും ശ്രമിക്കുകയും ആകാമല്ലോ-ചര്‍ച്ചകളും വിമര്‍ശനങ്ങളുമൊക്കെ കഴിഞ്ഞുള്ള കുറച്ച് സമയമെങ്കിലും. പക്ഷേ അതുപോലും നമ്മളില്‍ എത്ര പേര്‍ ചെയ്യുന്നുണ്ട്? എന്തുകൊണ്ട് അങ്ങിനെയൊന്നും ചെയ്യുന്നില്ല എന്ന് ചോദിച്ചാല്‍ നമ്മള്‍ എത്ര മനോഹരമായി കാരണങ്ങള്‍ നിരത്തും-സര്‍ക്കാര്‍, സൌകര്യങ്ങള്‍, അസൌകര്യങ്ങള്‍, ഇല്ലായ്മ, പീഡനം, സംവരണം, വര്‍ഗ്ഗീയം, രാഷ്ട്രീയം... എന്ത് പ്രശ്‌നത്തിനും നമുക്ക് ഇഷ്ടം പോലെ കാരണങ്ങളുണ്ട്-പരിഹാരം മാത്രമില്ല.

എങ്ങിനെയെങ്കിലും ഒരു ബിരുദം സമ്പാദിച്ച് ഒരു ജോലി കിട്ടി കുടുംബം പോറ്റേണ്ട ധാരാളം ആള്‍ക്കാര്‍ ഉള്ള നാട്ടില്‍ എല്ലാവരും റോട്ടറി വേരിയബിള്‍ കമ്പ്രഷന്‍ റേഷ്യോയെപ്പറ്റിയും മറ്റും ചിന്തിച്ച് നടക്കണം എന്ന് പറയുന്നതില്‍ കാര്യമില്ല. അതുകൊണ്ട് തന്നെ എല്ലാവരും വേണ്ട-പക്ഷേ സ്വന്തമായി അദ്ധ്വാനിച്ച് കുടുംബം പോറ്റേണ്ടതായ സാഹചര്യം തല്‍ക്കാലമെങ്കിലും നിലവിലില്ലാത്തവരാ‍യ കുറച്ചെങ്കിലും ആള്‍ക്കാരും ഉണ്ടല്ലോ നമ്മുടെയിടയില്‍. സാമാന്യം തരക്കേടില്ലാത്ത നിലയില്‍ കഴിയുന്നവരുമുണ്ടല്ലോ നമ്മുടെയിടയില്‍. പക്ഷേ അവര്‍ പോലും സാധാരണ തിരഞ്ഞെടുക്കുന്ന പാത എന്താണ്?

ഇന്ത്യയിലെ കാര്‍ഷിക രംഗത്ത് ആധുനിക സാങ്കേതിക വിദ്യയും മറ്റും കൊണ്ടുവരാനായിട്ടാണ് ഐ.ഐ.റ്റിയില്‍ അഗ്രികള്‍ച്ചറിനു മാത്രമായിത്തന്നെ ബി.ടെക് തുടങ്ങിയത്. പക്ഷേ അവിടുന്ന് കാര്‍ഷികസാങ്കേതികവിദ്യയൊക്കെ അഭ്യസിച്ചിറങ്ങുന്നവരും ചെന്ന് ചേരുന്നത് ഏതെങ്കിലും ബഹുരാഷ്ട്ര ഐ.റ്റി കമ്പനിയില്‍. പഠിച്ചതെന്ത്? പ്രവര്‍ത്തിക്കുന്നതെന്ത്? അവിടെയും എല്ലാവരെയും നമ്മള്‍ കാര്‍ഷികസാങ്കേതികവിദ്യാരംഗത്തൊന്നും പ്രതീക്ഷിക്കേണ്ട-പക്ഷേ എത്രപേരുണ്ട് ആ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലക്ഷ്യം നിറവേറ്റുന്നവര്‍ (ശരിക്കും ഇതിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയില്ല-ആ ഡിപ്പാര്‍ട്ട്‌മെന്റും അതില്‍ പഠിച്ചിറങ്ങുന്നവരും അതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ നിറവേറ്റുന്നുണ്ടെങ്കില്‍ മുകളില്‍ പറഞ്ഞതിന് മാപ്പ്).

ഒരു ഗവേഷകനൊന്നുമാകാന്‍ താത്‌പര്യമില്ലങ്കിലും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് മേഖലയില്‍ തന്നെ ഒരു ജോലി വേണമെന്ന് ആഗ്രഹമുണ്ടായിരുന്ന എന്റെ ഒരു ബന്ധുവിന് കോഴ്സ് തീരുന്നതിന് ആറുമാസം മുന്‍പ് തന്നെ ഒരു പ്രമുഖ ഐ.റ്റി കമ്പനി ജോലി കൊടുത്തു. ഇനി മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഒക്കെ പോകാന്‍ പറ.

സ്കോളര്‍ഷിപ്പോടുകൂടിയുള്ള ബി.ടെക് പഠനത്തിന്‍ ഷാനവാസിന് ആ സ്കോളര്‍ഷിപ്പ് കിട്ടാനുള്ള ഉപാധി ബി.ടെക് കഴിഞ്ഞ് എം.ടെകും ചെയ്യണമെന്നതായിരുന്നു. പക്ഷേ ഡിഗ്രി കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഗള്‍ഫില്‍ പോകാന്‍ വേണ്ടിയുള്ള മോഹത്തില്‍ ആ സ്കോളര്‍ഷിപ്പ് ഷാനവാസ് വേണ്ട എന്ന് വെച്ചു. “എടാ, ആ സ്കോളര്‍ഷിപ്പ് വേണ്ടെന്ന് വെച്ചത് മണ്ടത്തരമല്ലേ, നീ ഗള്‍ഫില്‍ പോയി പണിയൊന്നും കിട്ടിയില്ലെങ്കില്‍ എന്ത് ചെയ്യും?” എന്ന് ഗവേഷണവിദ്യാര്‍ത്ഥിയായിരുന്ന വിദ്യാലാല്‍ ഷാനവാസിനോട് ചോദിച്ചപ്പോള്‍ ഒന്നാലോചിച്ചിട്ട് ഷാനവാസ് പറഞ്ഞു-“ഒരു പണിയും കിട്ടിയില്ലെങ്കില്‍ ഞാന്‍ ലാലേട്ടനെപ്പോലെ ഇവിടെ വന്ന് റിസേര്‍ച്ച് ചെയ്യും”

നമ്മുടെ നാട്ടില്‍ ഇപ്പോഴും ഗവേഷണം പലപ്പോഴും ബിരുദത്തിനും ജോലിക്കുമിടയ്ക്കുള്ള ഒരു ഗ്യാപ് ഫില്ലിംഗ് പരിപാടിയാണ് (എല്ലാവര്‍ക്കുമല്ല, ചിലര്‍ക്കെങ്കിലും). അതിന് ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല-കാരണം പലര്‍ക്കും ഒരു ജോലി ആര്‍ഭാടത്തേക്കാളുപരി ആവശ്യവും അത്യാവശ്യവുമാണ്. പക്ഷേ ഒരു ന്യൂനപക്ഷമെങ്കിലുമുണ്ട്, ബിരുദം കഴിഞ്ഞാല്‍ ഉടന്‍ ഒരു ജോലി അത്യാവശ്യമില്ലാത്തവര്‍. അതിലും ഒരു ന്യൂനപക്ഷമുണ്ട്, നല്ല അറിവും ആശയങ്ങളും പഠിക്കുന്ന വിഷയത്തില്‍ പഠിക്കുമ്പോള്‍ തന്നെ ഉള്ളവര്‍. പക്ഷേ പലപ്പോഴും അവരും ഒഴുക്കിനനുസരിച്ച് തന്നെ നീന്തുന്നു-ഇപ്പോഴത്തെ സാഹചര്യത്തില്‍ നോക്കുകയാണെങ്കില്‍ കഴിയുമെങ്കില്‍ ഏതെങ്കിലും ബഹുരാഷ്ട്ര ഐ.റ്റി കമ്പനിയില്‍ ജോലിക്ക് ചേരുന്നു, അങ്ങിനെയങ്ങ് പോകുന്നു. പലപ്പോഴും അങ്ങിനെയുള്ള ആ ന്യൂനപക്ഷത്തെയും അങ്ങിനെയൊരു തീരുമാനമെടുപ്പിക്കാനുള്ള കാരണം ഗവേഷണ സൌകര്യങ്ങളും അതിന് കിട്ടുന്ന പ്രതിഫലവും ബഹുരാഷ്ട്രക്കമ്പനികളും അവര്‍ കൊടുക്കുന്ന ശമ്പളവും തമ്മിലുള്ള താരതമ്യം തന്നെ.

രാഷ്ട്ര/അന്താരാഷ്ട്ര മികവുള്ള മൂന്ന് നാല് ഗവേഷണ സ്ഥാപനങ്ങള്‍ നാട്ടിലുണ്ടെങ്കില്‍ തന്നെ അവിടെയൊക്കെ കയറിപ്പറ്റിയാല്‍ എങ്ങിനെയിരിക്കും എന്നുള്ള ജിജ്ഞാസ നമ്മള്‍ നാട്ടുകാര്‍ക്കുണ്ടാവും. തമിഴ്‌നാട്ടുകാരനും ബംഗാളിക്കുമൊക്കെ നമ്മളെക്കാള്‍ കൂടുതല്‍ അത്തരം ആഗ്രഹങ്ങളും ജിജ്ഞാസകളും ഉണ്ടാകാനുള്ള ഒരു കാരണം അത്തരം ധാരാളം സ്ഥാപനങ്ങള്‍ അവരുടെ നാട്ടില്‍ ഉള്ളതും കൂടിയാണ്. ഇവിടെയും ഇവിടെയും അതിനെപ്പറ്റി പറഞ്ഞിരുന്നു. നമ്മുടെ നാട്ടില്‍ ഇപ്പോഴും എങ്ങിനെയെങ്കിലും പഠിക്കുക, എങ്ങിനെയെങ്കിലും ഒരു ജോലി സമ്പാദിക്കുക എന്നത് തന്നെയാണ് മുഖ്യമായ രീതി. എന്നാല്‍ നാട്ടില്‍ തന്നെ നടപ്പാക്കാവുന്ന എത്രയെത്ര ഗവേഷണ സാധ്യതകളുണ്ട്? വൈദ്യുതിയുടെ പ്രസരണ നഷ്ടം മുപ്പത് ശതമാനമോ മറ്റോ ആണെന്ന് പണ്ടെന്നോ വായിച്ചിരുന്നു (ശരിക്കുള്ള കണക്ക് അറിയില്ല)- ഇത് കുറയ്ക്കാനുള്ള എന്തെങ്കിലും സാങ്കേതികവിദ്യയെപ്പറ്റി പഠിച്ചിറങ്ങുന്ന കാക്കത്തൊള്ളായിരം വൈദ്യുതവിദഗ്ദരില്‍ രണ്ടോ മൂന്നോ പേര്‍ക്കെങ്കിലും ചിന്തിക്കാനും ആ ചിന്ത അസ്ഥിക്ക് പിടിപ്പിക്കാനും പറ്റില്ലേ? ചെമ്പുകമ്പിക്ക് പകരം ചെമ്പും ഏതെങ്കിലും പ്ലാസ്റ്റിക്കോ റബ്ബറോ ചേര്‍ത്ത് പുതിയൊരു സങ്കരം ഉണ്ടാക്കിയാല്‍ ഇതിനെങ്ങാനും കുറവുണ്ടാക്കാന്‍ പറ്റുമോ (ചുമ്മാ തോന്നിയ പൊട്ടത്തരം), അല്ലെങ്കില്‍ ഏതെങ്കിലും പുതിയ ഒരു സിദ്ധാന്തപ്രകാരം ഇത് കുറയ്ക്കാന്‍ പറ്റുമോ? വേണമെങ്കില്‍ ഒരു ഇലക്‍ട്രിക്കല്‍ എഞ്ചിനീയര്‍ക്കും ഒരു കെമിക്കല്‍ എഞ്ചിനീയര്‍ക്കും കൂടിയിരുന്ന് ചിന്തിച്ച് അസ്ഥിച്ച് പിടിച്ച് പ്രാന്താകാന്‍ പറ്റില്ലേ? വേണമെങ്കില്‍ ചക്ക പ്ലാവേലും കായ്ക്കുമെന്നാണല്ലോ.

പക്ഷേ ഇങ്ങിനത്തെ കാര്യങ്ങളെപ്പറ്റിയൊക്കെ പറയുമ്പോള്‍ ആദ്യം നമ്മുടെ മനസ്സില്‍ വരുന്ന വില്ലന്മാര്‍ നമ്മുടെ സര്‍ക്കാരും, നമ്മുടെ ഇന്‍ഫ്രാസ്ട്രക്ചറും അതും ഇതുമൊക്കെയാണ്. അതൊക്കെ യാഥാര്‍ത്ഥ്യങ്ങളായി അംഗീകരിച്ച് അതിനെയും കീഴടക്കാനുള്ള ഒരു തീരുമാനവും ഇച്ഛാശക്തിയും വേണം നല്ലൊരു ഗവേഷണത്തിനും ഗവേഷണഫലത്തിനും. ഒഴിവുകഴിവുകളും കാരണങ്ങളും ധാരാളമുണ്ടല്ലോ. പക്ഷേ വേണമെങ്കില്‍ ഇവിടെയും നമുക്ക് ചക്ക പ്ലാവില്‍ തന്നെ കായ്പിക്കാം. അല്ലെങ്കില്‍ പിന്നെ അങ്ങിനെയൊരു ചൊല്ലുണ്ടാവില്ലായിരുന്നല്ലോ :)

വിവരസാങ്കേതികവിദ്യയിലെ ഗവേഷണങ്ങളെപ്പറ്റി പറയുമ്പോള്‍ തന്നെ നമ്മള്‍ ചിന്തിക്കുന്നത് ഈ കുഞ്ഞുകേരളത്തിലും ഇമ്മിണി വലിയ ഇന്ത്യയിലുമിരുന്ന് ഗൂഗിളിനെയും മൈക്രോസോഫ്റ്റിനെയും വിന്‍‌ഡോസിനെയുമൊക്കെ പൊട്ടിക്കാമെന്ന് വിചാരിക്കുന്നത് തന്നെ മണ്ടത്തരം എന്നാണ്. വേണ്ട, പൊട്ടിക്കേണ്ട. പക്ഷേ ഏത് സാധാരണക്കാരനും, വൈകുന്നേരത്തെ പണിയൊക്കെ കഴിഞ്ഞ് കവലയില്‍ ബീഡി വാങ്ങിക്കാന്‍ പോകുന്ന കൂട്ടത്തില്‍ തൊട്ടടുത്ത കമ്പ്യൂട്ടര്‍ ശാലയില്‍ കയറിയിരുന്ന് രണ്ട് ക്ലിക്കില്‍ അന്നത്തെ വാര്‍ത്തകളും വായിച്ച് അടയ്ക്കേണ്ട കറന്റ് ബില്ലും ഫോണ്‍ ബില്ലും ഓണ്‍ലൈനായി അടച്ച് കൊങ്ങാണ്ടൂരുള്ള ആള്‍ക്ക് കോത്താഴത്തുള്ള ആളുടെ അക്കൌണ്ടിലേക്ക് ഒരു നൂറു രൂപാ ട്രാന്‍സ്‌ഫര്‍ ചെയ്ത് ബീഡിയും വാങ്ങിച്ച് വീട്ടില്‍ പോകത്തക്ക തരത്തിലുള്ള ഒരു വിപ്ലവത്തെപ്പറ്റിയുള്ള ചിന്ത അസ്ഥിക്ക് പിടിപ്പിക്കാന്‍ പറ്റില്ലേ. ഏറ്റവും വില കുറഞ്ഞ കമ്പ്യൂട്ടര്‍ തൊട്ട് ഓണ്‍‌ലൈന്‍ ഫ്രോഡുകള്‍ കുറയ്ക്കുന്നത് വരെയുള്ള കാര്യങ്ങളെപ്പറ്റി ഗവേഷിക്കാം-നമ്മുടെ നാട്ടിന്‍ പുറത്തെ സാധാരണക്കാരനെ മനസ്സില്‍ കണ്ടുകൊണ്ട് (ഇപ്പോഴേ ഉണ്ട്-പറയാന്‍ വേണ്ടി മാത്രം പറയുന്നു). കമ്പ്യൂട്ടര്‍ കേയ്‌സിന്റെ പ്ലാസ്റ്റിക്കിന്റെ കനം കുറച്ചും കട്ടി കുറച്ചും വരെ വേണമെങ്കില്‍ നമുക്ക് നമ്മുടേതായ സംഭാവനകള്‍ നല്‍‌കാം (വിവരസാങ്കേതികവിദ്യയെപ്പറ്റിയുള്ള വിവരങ്ങള്‍ കമ്മിയെന്ന് മാത്രമല്ല ഒട്ടുമേ ഇല്ലാത്തതിനാല്‍ അതിലുള്ള ഗവേഷണ മേഖലകളെപ്പറ്റിയും സാധ്യതകളെപ്പറ്റിയുമൊക്കെയുള്ള പൊട്ടത്തരങ്ങള്‍ക്ക് ദയവായി ക്ഷമിക്കണേ).

ശുദ്ധമായ ഹൈഡ്രജന്‍ ഏതെങ്കിലും രീതിയില്‍ ഉണ്ടാക്കി അതിനെ വിഘടിപ്പിച്ച് അതുവഴി മോട്ടോര്‍ കറക്കി വണ്ടിയോടിക്കാനുള്ള ഗവേഷണം നാട്ടില്‍ വിജയിപ്പിക്കാന്‍ പറ്റിയാല്‍ ഗള്‍ഫുകാരൊക്കെ എപ്പോള്‍ നാട്ടിലെത്തിയെന്ന് ചോദിച്ചാല്‍ മതി. പിന്നെ പെട്രോളിന്റെ ആവശ്യമേ ഇല്ല. അതുവഴിയുണ്ടാകുന്ന ഉപോല്‍‌പന്നമോ, നല്ല ശുദ്ധമായ വെള്ളവും.

മുകളില്‍ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങളില്‍ ചിലതൊക്കെ തികച്ചും പൊട്ടത്തരങ്ങളാണെങ്കിലും സാധാരണക്കാര്‍ക്ക് ആവശ്യവും പ്രയോജനപ്രദവുമായ ഗവേഷണങ്ങള്‍ക്ക് ധാരാളം സാദ്ധ്യതകള്‍ നമ്മുടെ നാട്ടില്‍ തന്നെയുണ്ട്. അതേ സമയം തെങ്ങിന്റെ മണ്ഡരിബാധ തുടങ്ങി കര്‍ഷകന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് നാട്ടിലുള്ള ഗവേഷണസ്ഥാപനങ്ങള്‍ എന്തൊക്കെ ചെയ്തു/ചെയ്യുന്നു എന്നതും ഒരു ചോദ്യം-നേരാംവണ്ണം ഒന്നും ചെയ്യുന്നില്ലെങ്കില്‍/നടക്കുന്നില്ലെങ്കില്‍ അതിന് കാരണമായി ഗവേഷകരുടെ ഉത്സാഹം, അര്‍പ്പണബോധം തുടങ്ങി ധാരാളം കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്. പക്ഷേ പുതു തലമുറയ്ക്ക് ഈ മേഖലയിലേക്ക് വരാനും കാര്യങ്ങള്‍ ചെയ്യാനും അതൊന്നുമൊരു കാരണമാവേണ്ട കാര്യമില്ല-കാരണം അര്‍പ്പണബോധം, താത്പര്യം തുടങ്ങി ഒരു ഗവേഷണത്തിന് വേണ്ട പലകാര്യങ്ങളും ഉണ്ടാക്കേണ്ടത് ഗവേഷകന്‍ തന്നെ. നമുക്ക് വേണമെന്ന് തോന്നുകയും ഒരു കാര്യം നമ്മുടെ അസ്ഥിക്ക് പിടിക്കുകയും ചെയ്താല്‍ അത് തന്നെയാണ് ഏറ്റവും വലിയ കാര്യം. ഇതിനൊക്കെ സിനിമയില്‍ കാണുന്നതുപോലെ താടിയും മുടിയും നീട്ടുകയും ഇരുപത്തിനാല് മണിക്കൂറും ലാബില്‍ തന്നെ കഴിച്ചുകൂട്ടുകയുമൊന്നും വേണ്ട. പല അന്താരാഷ്ട്ര ഗവേഷകരും സ്വകാര്യ ജീവിതവും ഗവേഷണവും സമന്വയിപ്പിച്ച് തന്നെയാണ് പോകുന്നത്. പക്ഷേ അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയങ്ങളിലൊക്കെ ചെയ്യേണ്ട രീതിയില്‍ തന്നെ ചെയ്യും-അര്‍പ്പണ ബോധവും അതിലുള്ള ഇന്‍‌വോള്‍‌വ്‌മെന്റും തന്നെ ഏറ്റവും പ്രധാനം.

മുകളില്‍ പറഞ്ഞതുപോലെ, ആശയങ്ങള്‍ അസ്ഥിക്ക് പിടിക്കാത്തതാണ് നമ്മളില്‍ പലരുടെയും പ്രശ്‌നം. ഒരുകാലത്ത് വെളിച്ചെണ്ണ എഞ്ചിന്‍ ഓയിലാക്കിയതിനെപ്പറ്റിയൊക്കെ ധാരാളം വാര്‍ത്തകള്‍ കണ്ടു. ഇപ്പോള്‍ എന്തായോ. ഇത്തരം പലതും ഒരു ചൂടിന് തുടങ്ങും-പിന്നെ തീരും. എന്ത് സംഗതിക്കും ആദ്യം ഒരു കയറ്റമുണ്ട്-പിന്നെ ഒരു ഇറക്കമുണ്ട്. പലരും ആ ഇറക്കം ഇറങ്ങി അങ്ങ് പോകും. പക്ഷേ ആ ഇറക്കത്തില്‍ നല്ലപോലെ ബ്രേക്ക് പിടിച്ച് ഇറങ്ങിയാല്‍ പിന്നെ കാണാം, സംഗതി പതുക്കെപ്പതുക്കെ പിന്നെയും വെച്ചടി വെച്ചടി കയറാന്‍ തുടങ്ങുന്നത്. ടൈപ്പ് റൈറ്റിംഗ് ക്ലാസ്സുകളില്‍ എ.എസ്.ഡി.എഫ് ; എല്‍.കെ.ജെ ‍അടിച്ച് തുടങ്ങുമ്പോള്‍ എല്ലാവരും വളരെ ഹാപ്പിയാണ്. പക്ഷേ രണ്ടുമാസം അതുതന്നെ അടിച്ചടിച്ച് ബോറടിച്ച് പലരും സംഗതി ഇട്ടിട്ട് പോകും. ആദ്യത്തെ രണ്ടുമാസം ടൈപ്പ് റൈറ്റിംഗ് ക്ലാസ്സില്‍ സ്ഥിരമായി വരാന്‍ പറ്റിയാല്‍ പിന്നെ ലോവറും പാസ്സായേ പലരും നിര്‍ത്തൂ. പലരും അത് കഴിഞ്ഞ് ഹയറും പാസ്സാകും. പക്ഷേ ആ ആദ്യരണ്ടുമാസങ്ങള്‍ കഴിഞ്ഞുകിട്ടാനാണ് പാട്. ഗവേഷണത്തിലും അങ്ങിനെതന്നെ. സംഗതി അസ്ഥിക്ക് പിടിപ്പിക്കാതെ രക്ഷയില്ല.

ഇക്കാര്യത്തില്‍ നമ്മുടെ സര്‍ക്കാരിനെയും വിദ്യാഭ്യാസ രിതിയെയും കുറ്റം പറയാതിരിക്കാനും പറ്റുന്നില്ല. ഒരു ഗവേഷണ മനസ്സ് കുട്ടികളില്‍ കുഞ്ഞുന്നാളിലേ ഉണ്ടാക്കുന്ന ഒരു വിദ്യാഭ്യാ‍സ രീതിയല്ലായിരുന്നു നാട്ടിലേത്. ഡി.പി.ഈ.പി യൊക്കെ ആ ദിശയില്‍ നല്ലൊരു മുന്നേറ്റമായിരുന്നു. പക്ഷേ പുസ്തകം കാണാതെ പഠിപ്പിച്ച് ഒന്നാം റാങ്കും നൂറുശതമാനവും കൊടുപ്പിക്കുന്ന പ്രൈവറ്റ് മാനേജ്‌മെന്റ് സ്കൂളുകളില്‍ അത് നിര്‍ബന്ധമാക്കാതെ രണ്ട് തരം കുട്ടികളെ ഉണ്ടാക്കുമെന്നും മറ്റും പറഞ്ഞ് നമ്മള്‍ രക്ഷകര്‍ത്താക്കള്‍ തന്നെ അതിന് പാരവെച്ചു. പ്രൊജക്റ്റ് തുടങ്ങിയ പല പരിപാടികളും വളരെ വൈകി ഇപ്പോഴാണ് സ്കൂള്‍ സിലബസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിന്റേതായ മാറ്റം ഭാവിയില്‍ ഉണ്ടാകുമായിരിക്കും. സ്വന്തന്ത്രമായി ചിന്തിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതില്‍ നിന്നാണ് നല്ല നല്ല ഗവേഷണങ്ങള്‍ക്ക് അടിത്തറയുണ്ടാവുന്നത്.

പിന്നെ പഠിച്ച് പഠിച്ച് വന്നിട്ട് ബിരുദാനന്തരം ബഹുരാഷ്ട്രക്കമ്പനിയിലെ പ്രതിമാസം അമ്പതിനായിരം രൂപാ ശമ്പളം വേണോ പ്രതിമാസം എണ്ണായിരമോ പതിനായിരമോ ഗവേഷണ ഫെലോഷിപ്പ് വേണോ എന്നുള്ള ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരവും നമുക്ക് വേണം. ആ എണ്ണായിരം ഫെലോഷിപ്പില്‍ നാലഞ്ചുകൊല്ലം ഗവേഷിച്ച് കഴിഞ്ഞിട്ട് എന്ത് എന്നുള്ള ചോദ്യത്തിനുള്ള ഉത്തരം കൂടിയുണ്ടെങ്കില്‍ മനസ്സമാധാനത്തോടെ ഗവേഷിക്കാം. ഇനി ആ ഗവേഷണങ്ങളില്‍ തന്നെ നാടിനും നാട്ടുകാര്‍ക്കും നേരിട്ടോ അല്ലാതെയോ പ്രയോജനം കിട്ടുന്ന ഗവേഷണമാണെങ്കില്‍ ആ ഒരു സം‌തൃപ്തിയെങ്കിലുമുണ്ടാവും ഭാവിയില്‍. പക്ഷേ ഒരു ജോലിക്കുവേണ്ടിയുള്ള ഗവേഷണവും ജോലി കിട്ടുന്നതിനിടയ്ക്കുള്ള ഗവേഷണവുമൊക്കെയാകുമ്പോള്‍ എല്ലായ്പ്പോഴും അതൊന്നും പറ്റിയെന്ന് വരില്ല. ഇനി അതിനൊക്കെ തയ്യാറാ‍ണെങ്കില്‍ തന്നെ ചക്കയ്ക്കുള്ള ഗവേഷണ ആശയമാണ് നമ്മുടെ അസ്ഥിക്ക് പിടിച്ചിരിക്കുന്നതെങ്കില്‍ തന്നെ പലപ്പോഴും നമ്മള്‍ക്ക് ഫെലോഷിപ്പ് കിട്ടുന്നത് മാങ്ങയെപ്പറ്റി ഗവേഷിക്കാനായിരിക്കും. അല്ലെങ്കില്‍ പിന്നെ ദാസ് അജി കമ്മത്തിനെപ്പോലെ സ്വന്തമായി ഗവേഷിക്കണം. എന്നാലും ഡോക്ടര്‍ സഹോദരന്മാരെപ്പോലെ ആകാതിരുന്നാല്‍ മതി.

Labels: , , ,

14 Comments:

  1. At Mon Apr 09, 09:52:00 AM 2007, Anonymous Anonymous said...

    ഇവിടെ തേങ ഉടച്ച്തായി ഇറ്തിനാല്‍ പ്രഖ്യാപിച്ചു കൊള്ളുന്നു

     
  2. At Mon Apr 09, 10:08:00 AM 2007, Blogger പ്രിയംവദ-priyamvada said...

    വക്കാരിജി ഗവേഷണത്തിന്റെ ഭാവിയെ പറ്റി വികാരഭരിതനായി പറയുന്ന ഈ കാര്യങ്ങള്‍ എല്ലാം..അസത്യം.. അസത്യം..അസത്യം(നസീര്‍ സര്‍ സത്യം എന്നു പറയുന്നതുപോലെ ..) ;-)

     
  3. At Mon Apr 09, 10:18:00 AM 2007, Blogger സു | Su said...

    താല്പര്യമുള്ളവര്‍, ഗവേഷണം നടത്തുകയും, സഹായം ചെയ്യാന്‍ പറ്റുന്നവര്‍ സഹായിക്കുകയും, മറ്റുള്ളവര്‍ പ്രോത്സാഹനം നല്‍കുകയും ചെയ്താല്‍, പല നല്ല കാര്യങ്ങളും നാടിന്റെ നന്മയ്ക്ക് തന്നെ ഗുണമാവുന്ന രീതിയില്‍ നിര്‍മ്മിക്കപ്പെടുകയും, കണ്ടുപിടിക്കപ്പെടുകയും ചെയ്യും. പക്ഷെ, പഠിപ്പ് കഴിഞ്ഞിട്ട് വേണം ഒരു ജോലി എന്നുള്ളവര്‍, പഠിപ്പ് കഴിഞ്ഞ് ഗവേഷണത്തിനിറങ്ങാനും, ബാക്കിയുള്ളവര്‍, പ്രോത്സാഹിപ്പിക്കാനും സാദ്ധ്യത കുറവാണ്.

     
  4. At Mon Apr 09, 11:25:00 AM 2007, Blogger മിടുക്കന്‍ said...

    ഒന്നും പറയാനില്ല...
    :)

     
  5. At Mon Apr 09, 11:45:00 AM 2007, Anonymous Anonymous said...

    അപ്പോള്‍ നമുക്കുമുണ്ട് ഈ അസ്ഥിക്ക് പിടുത്തം. :)

     
  6. At Mon Apr 09, 11:59:00 AM 2007, Blogger Rasheed Chalil said...

    വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും.എന്നാല്‍ നമുക്കിടയില്‍ ചക്കയ്ക്ക് പ്ലാവില്‍ പോലും കായ്ക്കാന്‍ താല്പര്യമില്ലന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

    ആവശ്യമില്ലാത്തത് മാത്രമല്ലേ അസ്ഥിക്ക് പിടിക്കൂ മാഷേ... സമരം ഹര്‍ത്താല് ബന്ദ് ഉന്ത്...

    വക്കാരിമാഷേ അസ്സല്‍ ലേഖനം.

     
  7. At Mon Apr 09, 12:09:00 PM 2007, Blogger കേരളീയന്‍ said...

    This comment has been removed by the author.

     
  8. At Mon Apr 09, 12:15:00 PM 2007, Blogger Unknown said...

    വക്കാരിമച്ചാനേ,
    ഇത് കായിക സംസ്കാരം പോലെ തന്നെ ഒരു ജനതയുടെ സംസ്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന കാര്യമാവണം. ചൈനീസ് സംസ്കാരം പോലെ തങ്ങള്‍ക്കുള്ളിലേക്ക് ഒതുങ്ങാനും യൂറോപ്യന്മാരെ പോലെ പുറമേയ്ക്ക് നോക്കാനും ഉള്ള വാസന. ഇക്കണോമിക്ക്-പൊളിറ്റിക്കല്‍ കാരണങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നില്ല. എങ്കിലും ഉള്ളില്‍ സ്വയം തോന്നേണ്ട ചില കാര്യങ്ങളെങ്കിലുമുണ്ട്. ഇല്ലേ?

     
  9. At Mon Apr 09, 12:25:00 PM 2007, Blogger santhosh balakrishnan said...

    വക്കാരി ജി..
    ലേഖനം വായിച്ഛപ്പോള്‍ തോന്നിയത്..

    കേരളത്തില്‍ ജീവിക്കുന്ന മലയാളികള്ക്ക് പരസ്പരം മത്സരിക്കാനാണ് താല്‍പ്പര്യം..അവന്‍ നോക്കുന്നത്‌ അയല്‍ക്കാരന്റെ വീട്ടിലേക്കാണ്..അയല്ല്ക്കാരന്‍ കാറ് വാങിയോ..?..നമുക്കും വേണം..അയല്‍ക്കാരന്റെ കുട്ടിക്ക് റാങ്ക് കിട്ടിയോ..?നമ്മുടെ കുട്ടിക്കും വേണം..അങനെ പരിമിതമാണ് അവന്റെ ആഗ്രഹങള്‍..അല്ലാതെ മൌലികതയുള്ള ചിന്തയൊ ആഗ്രഹങളോ കേരളത്തില്‍ ജീവിക്കുന്ന ശരാശരി മലയാളീക്ക് ഇല്ലാ..അയല്‍ക്കാരന്‍ പട്ടിണിയാണോ..? നമുക്ക് സന്തോഷമായ്യീ..നമ്മള്‍ സമാധാനമായി കഞി കുടിച്ച് ജീവിക്കും...

    കേരളത്തിന്റെ സമസ്തമേഖലകളിലും ഈ അടിസ്ഥാനസ്വഭാവം പ്രകടമാണ്.

    ഒരു വിഷയത്തിലും വേണ്ടത്ര ഗ്രാഹ്യമില്ലാത്ത ഡിഗ്രിക്കാരെ സൃഷ്ടിക്കുന്ന ആര്‍ട്സ് സയന്‍സ് കോളേജുകള്‍ തുടങുന്ന കാര്യത്തീല്‍..
    ഒരു കോളേജ് തുടങി..
    അവിടെ കുട്ടികള്‍ പഠിക്കുന്നു..
    എന്നാ നമുക്കും വേണം അതേ കോളേജ്...
    അങനെ നാട് മുഴുവന്‍ ആര്‍ട്സ് സയന്‍സ് കൊളേജുകള്‍..

    ഇപ്പോ..സ്വാശ്രയ എഞിനിയറിങ്..ബീ.എഡ്..ദന്തല്‍..മെഡിക്കല്‍..എത്ര കോളേജുകള്‍..


    എന്നാല്‍ മൌലികതയുള്ള ഒരു ഗവേഷണസ്ഥാപനം ഇവിടെയുണ്ടോ..?ഇതിനായി ആരെങ്കിലും ശ്രമിക്കുന്നുണ്ടോ..?ഇല്ലാ..

    വക്കരിജീ..നമ്മുടെ ഈ മനോഭാവം ആണ് ആദ്യം മാറേണ്ടത്..
    യതാര്‍ഥത്തീല്‍ നമുക്ക്‌ വേണ്ടത് എന്താണണ്ണ്‌ നമുക്ക്‌ തന്നെ അറീയില്ല...

     
  10. At Mon Apr 09, 12:26:00 PM 2007, Anonymous Anonymous said...

    Wonderful article. Hope this may open the eyes of the youngesters who are now in colleges.

    It is sad to hear that those who posses real engineering ( I mean production engineering like Structural, mechanical, elect & inst, Offshore engng) graduates are going to the IT field. They have to utislise their own field of study rather than working in BPO industries.

     
  11. At Mon Apr 09, 01:12:00 PM 2007, Blogger Sona said...

    :)

     
  12. At Mon Apr 09, 01:29:00 PM 2007, Blogger തറവാടി said...

    വക്കാരീ,

    എട്ടാം ക്ളാസ്സുമുതല്‍ ഒരെഞ്ചിനീയറാവണമെന്ന ആഗ്രഹക്കാരനയിരുന്നു ഞാന്‍ , അതും ഇലക്റ്റ്രിക്കല്‍ എഞ്ചിനീയര്‍ , അതെങ്ങിനെ ആവും എന്നോ അതിനെന്തൊക്കെചെയ്യണമെന്നോ അറിയാത്ത ആനാളുകളെ ഞാനിപ്പോള്‍ തമാശയായെങ്കിലും ഓര്‍ക്കാറുണ്ട്‌.

    എന്‍റ്റെ അഭിപ്രായത്തില്‍ ശരിയായ രീതിയില്‍ എന്‍റ്റ്രന്‍സൊക്കെ എഴുതി എഞ്ചിനീയറിങ്ങിനു വരുന്ന കുട്ടികളില്‍ എണ്‍പതു ശതമാനവം , ഗവേഷണം എന്ന തലത്തിലേക്കു നീങ്ങാനുള്ള തലച്ചോറുള്ളവരാണെന്നുതന്നെയാണ്‌,
    ( മറ്റുള്ളവര്‍ മണ്ടന്‍മാര്‍ എന്നൊന്നും ഞാന്‍ പറഞ്ഞില്ല!).

    എന്നാല്‍ , താന്‍ എന്തിനു ഈ വിഷയം എടുത്തു എന്ന്‌ ഒരു വിദ്യാര്‍ത്ഥിയോടെ ചോദിക്കുകയാണെങ്കില്‍ , തൊണ്ണൂറ്റഞ്ച്‌ ശതമാനം ഉത്തരവും , ജോലികിട്ടാനെളുപ്പം, / ഇഷ്ടമുള്ളതു കിട്ടിയില്ല ( ഇഷ്ടമുള്ളതും ഈ മേല്‍പറഞ്ഞ ജോലിസാധ്യതക്കൂടുതലുള്ളവനായിരിക്കുമെന്നതു വേറെകാര്യം !) ഇതുമല്ലെങ്കില്‍ , അച്ഛനിതായിരുന്നു താത്‌പര്യം അതുകൊണ്ടെടുത്തു എന്നൊക്കെയുള്ളതാവും.

    ഗവേഷകരുണ്ടാകാന്‍ വേണ്ട ആവശ്യങ്ങളെന്നും ഉണ്ടായിരുന്നെങ്കിലും , അതിനുള്ള സാഹചര്യമായിരുന്നു ഇല്ലാതിരുന്നത്‌.

    അതിനുള്ള ഒരു പ്രധാന കാരണം വികലമായ നമ്മുടെ വിദ്യാഭ്യാസ രീതിയാണെന്നാണു ഞാന്‍ പറയുക.

    " ഒന്നുമില്ലെങ്കില്‍ ഞാന്‍ ഒരു ഗവേഷകനാവും" എന്നു പറയുന്ന ഒരാള്‍ സത്യത്തില്‍ അയാളുടെ നിസ്സാഹയതായാണു കാണിക്കുന്നതെന്തെ നാം മറക്കുന്നു?

    ഒരാള്‍ക്കിഷ്ടമുള്ള ഒരു കാര്യം ചെയ്യുമ്പോള്‍ കിട്ടുന്ന ഫലത്തില്‍ പണം എന്ന ഒന്നുകൂടിയുണ്ടകുമ്പോള്‍ ,അയാള്‍ ആ പണി വീണ്ടും ചെയ്യും ,

    കൂടുതല്‍ നന്നായി , താത്പര്യത്തോടെ , അതാകട്ടെ , അതിന്‍റ്റെ പ്രതിഫലം വര്‍ധിപ്പിക്കുന്നു( പണമല്ല) (ഉദാഹരണം ,

    ബ്ളോഗെഴുതാന്‍ എനിക്കു പണം കിട്ടുമ്പൊള്‍ , ഞാന്‍ കൂടുതല്‍ എഴുതുന്നു :) )

    ഇതൊക്കെയാണെങ്കിലും ആദ്യത്തേ രണ്ടെണ്ണമുള്ള , ത്രാണിയുള്ളചിലരെങ്കിലും സാഹചര്യമുള്ളയിടത്തേക്കു പോകുന്നു എന്നതാണ്‌ സത്യം!.

    അഞ്ചുകൊല്ലം കൂടുമ്പോഴാണു , എഞ്ചിനീയറിങ്ങിന്‍റ്റെ സിലബസ്‌ പുതുക്കുക എന്നതാണെണ്റ്റെ അറിവ്‌. സത്യത്തില്‍ ഒരോ പുതുക്കലിലും അഞ്ചുകൊല്ലം പോയിട്ട്‌ , അഞ്ചുമാസത്തില്‍ ലോകത്തുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചോ , റ്റെക്നോളജി വ്യത്യാസങ്ങളെക്കുറിച്ചോ ഒന്നും പ്രതിപാതിക്കുന്നില്ല എന്നതാണ്‌ സത്യം .ഒന്നാമത്തെ തെറ്റവിടെ ആരംഭിക്കുന്നു.

    കമ്പൂട്ടര്‍ വിഭാഗത്തില്‍ വരുന്ന മാറ്റങ്ങളെ ( സിലബസ്സില്‍) കാണാതിരിക്കുന്നില്ല എന്നാല്‍ അതിനുള്ള കരണം പോലും ആദ്യത്തെ "പ്രതിഫലം" അല്ലെങ്കില്‍ ജോലി സാധ്യതയണെന്നുള്ളതല്ലെസത്യം!

    വിഷയം തീരുമാനിക്കാനുള്ള നമ്മുടെ കുട്ടികളുടെ സ്വാതന്ത്ര്യം, അല്ലെങ്കില്‍ അവന്‍റ്റെ / അവളുടെ കഴിവ്‌ എന്ത്‌ എന്നു നമ്മള്‍ മനസ്സിലാക്കികൊടുക്ക്ക്കേണ്ടതിനുപകരം , അന്നത്തെ "ഹിറ്റ്‌" എടുപ്പിക്കുന്ന മാതാപിതാകള്‍ രണ്ടാമത്തെ തെറ്റു ചെയ്യുന്നു.

    ഒരു സാധാരണ ജോലിയുടെ വേതനം പോലും കൊടുക്കാതെ , ഒരു തരത്തിലുമുള്ള സാഹചര്യവുമുണ്ടാക്കാതെ , അാഗീകരിക്കാതെ സര്‍ക്കാറുകള്‍ മൂന്നാമത്തെ വലിയ തെറ്റുചെയ്യുന്നു.

    ഈ എല്ലാതെറ്റുകളുടെയും ഒരാകെത്തുകയാണു വക്കാരീ താങ്കളുടെ ലേഖനത്തിന്‌ എനിക്കുള്ള ഉത്തരം.

    നമുക്ക്‌ നല്ല ഗവേഷകര്‍ ഉണ്ടാകും ,

    അതിനു പക്ഷെ ,നാം പലതും ചെയ്യണം, അവരെ കണ്ടെത്താനും , അവര്‍ക്ക്‌ വേണ്ട സഹായം ചെയ്യാനും , അവര്‍ക്കുള്ള പ്രാധാന്യം ,അറിയാനും, അറിയിപ്പിക്കാനും , അാഗീകരിക്കാനും , നല്ല "കാശ്‌" കൊടുക്കാനും തയ്യാറാകണം.

    അല്ലാതെ ,

    റൈറ്റ്‌ സഹോദരന്‍മാര്‍ പണ്ട്‌ വിമാനം കണ്ടുപിടിച്ചു , നാമെല്ലാം അതില്‍ സവാരിയും ചെയ്യുന്നു , അങ്ങനെയിരിക്കെ , വര്‍ക്ക്‌ ഷോപ്പ്‌ നടത്തുന്ന ഒരാള്‍ , നാലു സ്റ്റീല്‍ പൈപ്പ്‌ വെല്‍ഡ്‌ ചെയ്തു ,വീട്ടില്‍ വെള്ളം പമ്പ്‌' ചെയ്യുന്ന എഞ്ചിന്‍ അഴിച്ചു വിമാനം ഉണ്ടാക്കി പറപ്പിക്കാന്‍ നോക്കുന്നവനെ സഹായിക്കാന്‍ കാണിക്കുന്ന താത്‌പര്യം പോലും ,

    ഒരു ഗവേഷകനു കൊടുക്കാതിരിക്കുമ്പോള്‍ ,

    വിശ്വസിക്കുക , അടുത്തകാലത്തൊന്നും നമുക്ക്‌ ഗവേഷകരുണ്ടാകാന്‍ പോകുന്നില്ല.

    ഇത്രയും കാലം പഠിച്ച വിഷയവുമായി ബന്ധമുള്ള ജോലി മാത്രം ചെയ്യാനിഷ്ടപ്പെട്ട , അതിനു കഴിഞ്ഞ ഒരുത്തന്‍

     
  13. At Mon Apr 09, 06:07:00 PM 2007, Blogger keralafarmer said...

    വക്കാരി ജീ: ഈ വയസാം കാലത്ത്‌ ഞാനും നടത്തുന്നു പല കാരഷിക ഗവേഷണങ്ങളും. കൈയില്‍ കിട്ടുന്നത്‌ ബ്ലോഗില്‍ ഇടുന്നും ഉണ്ട്‌. എന്നാല്‍ എന്നെ നിരാസപ്പെടുത്തുന്നത്‌ ആ വിഷയത്തെപ്പറ്റി അറിവുള്ളവര്‍ അത്‌ വായിച്ചിട്ട്‌ നിശ്ശബ്ദരാകുമ്പോഴാണ്. എന്നിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുവാനോ ശരിയെ ശരിയെന്നംഗീകരിക്കുവാനോ പലര്‍ക്കും കഴിയുന്നില്ല. കാരണങ്ങള്‍ പലത്‌.............ഇന്ന്‌ എല്ലാപേര്‍ക്കും ഐ.റ്റി യോട്‌ പ്രീയ് കോ‍ാടുവാന്‍ കാരണം കൈയില്‍ കിട്ടുന്ന കാശ്‌ തന്നെ കാരണം.
    എനിക്കൊരു പ്രതീക്ഷയുള്ളത്‌ ഇന്ന്‌ എന്റെ ആശയങ്ങള്‍ പ്രസിദ്ധീകരിക്കുവാന്‍ ഒരിടം ലഭ്യമാണ് എന്നതു തന്നെയാണ്. കാലം തെളിയിക്കട്ടെ ഞാന്‍ പറയുന്നതിലെ തെറ്റും ശരിയും. പ്രത്യേകിച്ച്‌ റബ്ബര്‍ കൃഷിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ ഒരു കര്‍ഷകനെന്ന പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട്‌.

     
  14. At Wed Apr 11, 09:52:00 PM 2007, Blogger myexperimentsandme said...

    ജിഷാദേ, നന്ദി.

    പ്രിയംവടേ, സര്‍ നസീര്‍ ചക്രവര്‍ത്തിസത്യം കലക്കി :)

    സൂ, പല പല കാര്യങ്ങളുണ്ടെന്ന് തോന്നുന്നു. താത്‌പര്യം ഒരു കാര്യം. താത്‌പര്യമുണ്ടെങ്കില്‍ തന്നെ അത് നടപ്പാക്കാനുള്ള പ്രശ്‌നങ്ങള്‍ വേറൊരു കാര്യം. പ്രായോഗികമായതും പ്രധാനപ്പെട്ടതുമായ ഒരു കാര്യം പണം തന്നെ. നാട്ടിലെ ഇപ്പോഴത്തെ സ്ഥിതി വെച്ച് എം.ടെക് കഴിഞ്ഞ് ഗവേഷണത്തിനു പോകണമെങ്കില്‍ പിന്നെ ഒരു നാലഞ്ച് കൊല്ലം കൂടിപ്പോയാല്‍ കിട്ടുന്ന പതിനായീരം-പന്ത്രണ്ടായിരം ഫെലോഷിപ്പോടുകൂടി കഴിയണം. അത് കഴിഞ്ഞാലും കിട്ടുന്ന ജോലികളെപ്പറ്റി ഉറപ്പുമില്ല. അതേ സമയം ബി.ടെക് കഴിയുമ്പോള്‍ തന്നെ കിട്ടുന്ന പ്രതിമാസ അമ്പതിനായിരമോ അറുപതിനായിരമോ ഉള്ള ഐ.റ്റി ജോലികളുള്ളപ്പോള്‍ ആ പ്രലോഭനങ്ങളെയുമൊക്കെ അതിജീവിക്കാന്‍ പറ്റിയ താത്‌പര്യമുണ്ടെങ്കിലേ ആള്‍ക്കാര്‍ ഗവേഷണത്തിനു പോകൂ. അഭിരുചി വേറൊരു കാര്യവും. ബാക്കിയുള്ളവരുടെ പ്രോത്സാഹനത്തിനും പണവും ജോലി സാധ്യതയും കാരണങ്ങളാണെന്നാണ് തോന്നുന്നത്. നാടിന്റെ സ്ഥിതിയും വികസനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയുമൊക്കെ വെച്ച് നോക്കുമ്പോള്‍ ഉടനൊന്നും ഇതിനൊരു മാറ്റം പ്രതീക്ഷിക്കുകയും വേണ്ട. പിന്നെ എല്ലാവരും ഗവേഷകരാവുകയുമരുതല്ലോ :)

    മിടുക്കാ, നന്ദി (ഒന്നും പറയാത്തതിനല്ല കേട്ടോ) :)

    കാളിയാ, നന്ദി. പിന്നേ... അസ്ഥിക്ക് പിടിപ്പിക്കേണ്ടത് മാത്രമാണോ നമ്മള്‍ അസ്ഥിക്ക് പിടിപ്പിക്കുന്നതെന്നും അസ്ഥിക്ക് പിടിപ്പിക്കേണ്ടതല്ലാത്തതും നമ്മള്‍ അസ്ഥിക്ക് പിടിപ്പിക്കുന്നില്ലേ എന്നുമുള്ള വര്‍ണ്ണ്യത്തിലാശങ്കകള്‍ മാത്രമേ ഉള്ളൂ.

    ഇത്തിരീ, പതിവുപോലെ ഒത്തിരി നന്ദി. അത് തന്നെ :)

    ദില്‍‌ബാസുരാ, സ്വയം തോന്നി ചെയുമ്പോഴേ സംഗതികള്‍ക്ക് പൂര്‍ണ്ണത വരികയുള്ളൂ. പക്ഷേ സ്വയം തോന്നല്‍ പ്രക്രിയയെ സാഹചര്യങ്ങളും സ്വാധീനിക്കുമെന്ന് തോന്നുന്നു.

    സന്തോഷേ, നമുക്ക് വേണ്ടത് എന്തെന്ന് നമുക്കറിയില്ല എന്നത് ഒരു കാര്യമാണെന്ന് തോന്നുന്നു. പക്ഷേ എല്ലാം നമ്മള്‍ തന്നെ നമ്മുടെ ഉത്തരവാദിത്തത്തില്‍ അറിയണമെന്നുമില്ല. അവിടെയാണ് സര്‍ക്കാരിന്റെയും മറ്റും ആവശ്യം. പക്ഷേ അതിന് നല്ലൊരു വിഷന്‍ വേണം സര്‍ക്കാരിന്. നിര്‍ഭാഗ്യവശാല്‍ സംസ്ഥാനം ഇതുവരെ ഭരിച്ച പലര്‍ക്കും ആ ഒരു വിഷന്‍ വേണ്ടത്ര ഉണ്ടായിരുന്നോ/ഉണ്ടോ എന്നൊരു സംശയം. അതുപോലെ സര്‍വ്വകലാശാലകള്‍ മുതലായവയ്ക്കും ഇക്കാര്യത്തില്‍ നല്ലൊരു പങ്ക് വഹിക്കാന്‍ പറ്റും. പക്ഷേ നാട്ടിലെ സര്‍വ്വകലാശാലകള്‍ ഡിഗ്രി കൊടുക്കല്‍ സ്ഥാപനങ്ങള്‍ മാത്രമായി നില്‍ക്കുമ്പോഴും, അങ്ങിനെയൊക്കെ നിന്നാല്‍ മതി എന്ന് നമ്മളില്‍ പലരും തീരുമാനിക്കുമ്പോഴും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാന്‍ വയ്യ. രാജീവ് ഗാന്ധി സെന്റര്‍ ഇട്ട് തട്ടുന്നത് കാണുന്നുണ്ടല്ലോ. ആറ്റിലെ വെള്ളം വറ്റുകയും അക്കരെ നിക്കുന്ന പട്ടിയുടെ തുടല് പൊട്ടുകയും അത് ഇക്കരെ വരികയും ചെയ്താല്‍ എന്നൊക്കെയുള്ള രീതിയില്‍ എല്ലാ കാര്യങ്ങളും ഉറപ്പിച്ച് പഴുതുകളൊന്നുമില്ലാത്ത ഗവേഷണ വികസനത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അങ്ങിനെ തന്നെ നടക്കട്ടെ. പക്ഷേ സംഗതി പൂട്ടിക്കെട്ടിപ്പോയാല്‍... എന്നുള്ള രീതിയിലുള്ള ദീര്‍ഘവീഷണമൊക്കെയാണ് ഒരു സംഗതി തുടങ്ങുന്നതിനു മുന്‍പ് തന്നെ സര്‍ക്കാരിനെ നയിക്കുന്നതെങ്കില്‍ പിന്നെ പറഞ്ഞിട്ടെന്ത് കാര്യം.

    അനോണിമസേ, ഓരോരോ എഞ്ചിനീയറിംഗ് ശാഖകളിലും പഠിച്ചിറങ്ങുന്നവര്‍ക്ക് കൊടുക്കാന്‍ മാത്രമുള്ള തൊഴില്‍ സാധ്യതകള്‍ നാട്ടിലില്ലാത്തതും ഒരു കാര്യമാണെന്ന് തോന്നുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കഴിഞ്ഞ് ആ മേഖലയില്‍ തന്നെ ജോലി വേണമെന്ന് ആഗ്രഹിക്കുന്നവരും അതിനായി കുറച്ചൊക്കെ നോക്കിനിന്ന് അവസാനം, ഏതെങ്കിലും ഐ.റ്റി കമ്പനിയില്‍ കയറിപ്പറ്റും. ഇത് മൊത്തമൊരു ലൂപ്പാണ്-നാടിന്റെ സാമ്പത്തിക സ്ഥിതി/വികനസനം/തൊഴിലവസരങ്ങള്‍ എല്ലാം ഉള്‍പ്പെട്ട ലൂപ്പ്. കാലത്തിനനുസരിച്ചുള്ള സ്വാഭാവികമായ പരിണാമങ്ങള്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി എന്ന് തോന്നുന്നു.

    സോനാ, സോണാ, നന്ദി :)

    തറവാടീ, സാഹചര്യം, കിട്ടുന്ന പ്രതിഫലം, ജോലിസാധ്യത ഇവയെല്ലാം കാരണമാണെന്നാണ് തോന്നുന്നത്. നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ സ്ഥിതിവിശേഷം വെച്ച് ഒറ്റയ്ക്കും പെട്ടയ്ക്കുമുള്ള കമ്മത്തുമാരൊഴിച്ചാല്‍ വേറിട്ടൊരു വഴി ചിന്തിക്കുന്നവരെ കാണാന്‍ ബുദ്ധിമുട്ടുമായിരിക്കും-കമ്മത്തൊക്കെ ഗവേഷണം കൊണ്ടെത്തിച്ച തലം വരെയൊക്കെ എത്തിക്കാന്‍ പറ്റിയ രീതിയിലുള്ളവരെ. ആരുടെയും കുറ്റമല്ല. അമേരിക്കയിലും മറ്റും ഒരു ഗവേഷകനും ഒരു ഐ.റ്റിക്കാരനും കിട്ടുന്ന ശമ്പളത്തിലും മറ്റും വലിയ വ്യത്യാസമില്ല എന്ന് തോന്നുന്നു (ശരിക്കറിയില്ല). പക്ഷേ നമ്മുടെ നാട്ടില്‍ ഗവേഷണം ഒരു തൊഴിലായി സ്വീകരിച്ചിരിക്കുന്ന ആള്‍ക്കും (അയാള്‍ക്ക് ബിരുദാനന്തരബിരുദവും ഗവേഷണബിരുദവുമുണ്ടെന്നതും ഓര്‍ക്കണം) ബിരുദം മാത്രമെടുത്ത് ഐ.റ്റിയില്‍ പോകുന്ന ഒരാള്‍ക്കും കിട്ടുന്ന ശമ്പളത്തില്‍ തന്നെ വലിയ വ്യത്യാസമുണ്ട്. അത് തന്നെ ഗവേഷണ മേഖലയിലേക്ക് ആള്‍ക്കാരെ ആകര്‍ഷിക്കാതിരിക്കുന്നതിന് ഒരു കാരണമാണ്. പിന്നെ എല്ലാവര്‍ക്കും ഗവേഷകരാവാന്‍ പറ്റില്ല, ആവുകയും വേണ്ട. വേണ്ടത് ബിരുദം കഴിയുമ്പോള്‍ തന്നെ നാടോടുമ്പോളുള്ള നടുവെ ഓട്ടത്തിനപ്പുറം എന്തൊക്കെയാവണം, എന്തിനാവണം എന്നൊക്കെയുള്ള തീരുമാനങ്ങള്‍ സ്വന്തന്ത്രമായി എടുക്കാനുള്ള കഴിവ് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാവുക എന്നതുമാണ്. ഇപ്പോഴും ഗവേഷണത്തിലേക്ക് ആള്‍ക്കാരെ ആകര്‍ഷിക്കാനുള്ള ഒരു കാരണം അത് കഴിഞ്ഞ് വിദേശങ്ങളില്‍ ചെയ്യാന്‍ പറ്റുമായേക്കാവുന്ന പോസ്റ്റ് ഡോക്ടറല്‍ ഗവേഷണ സാധ്യതകളാണ്. അത് ഒരു തരത്തില്‍ നല്ലതാണെന്ന് തോന്നുന്നു-ആ പരിചയം നാട്ടില്‍ തന്നെ ഭാവിയില്‍ ഉപകാരപ്പെടുത്താന്‍ പറ്റുമെങ്കില്‍. എന്തായാലും മുന്‍‌പ് പറഞ്ഞതുപോലെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തികമായി ധാരാളം കാരണങ്ങള്‍ കെട്ടുപിണഞ്ഞ് കിടക്കുന്നു.

    ചന്ദ്രേട്ടാ‍, വളരെ നന്ദി. മറ്റേത് മേഖലയിലുമുള്ളതുപോലെ ഈഗോ, മറ്റുള്ളവരെ അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് ഇവയൊക്കെ ആഗോളവ്യാപകമായി ഗവേഷണ മേഖലയിലുമുണ്ട് എങ്കിലും നമ്മുടെ നാട്ടില്‍ നാടിന്റെ പുരോഗതിക്കും ഗവേഷണത്തിന്റെ പുരോഗതിക്കും തടസ്സം നില്‍‌ക്കുന്ന രീതിയില്‍ തന്നെ ഇത്തരം കാര്യങ്ങളുണ്ട്. പക്ഷേ നല്ല കാര്യങ്ങള്‍ ആര് കണ്ടുപിടിച്ചാലും അത് അംഗീകരിക്കുന്നവരും അതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നവരും ഉണ്ട്. അവരെ കണ്ടെത്തലാണ് ബുദ്ധിമുട്ട്. ഒരു ഗവേഷകനാവാനോ പ്രയോജനപ്രദങ്ങളായ കണ്ടുപിടുത്തങ്ങള്‍ നടത്താനോ വിദ്യാഭ്യാസയോഗ്യതയോ ബിരുദമോ ഒന്നും ഒരു കാര്യമേ അല്ലെന്നത് തികച്ചും വ്യക്തമായ കാര്യമാണ്. പക്ഷേ പ്രശ്‌നം അത്തരക്കാര്‍ക്ക് വേണ്ടസമയത്തുള്ള അംഗീകാരമാണ്.

    ജപ്പാനിലൊക്കെ പ്രമുഖ ഗവേഷണസ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍ സ്കൂള്‍ കുട്ടികളുമായി ഇടയ്ക്കിടയ്ക്ക് സ്കൂളുകളില്‍ പോയി സംവദിക്കുകയും അവരുടെ സ്ഥാപനങ്ങളില്‍ നടക്കുന്ന ഗവേഷണപരിപാടികളെപ്പറ്റി കുട്ടികള്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ പറയുകയുമൊക്കെ ചെയ്യും. സ്കൂളുകളില്‍ നിന്ന് പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലേക്ക് സന്ദര്‍ശനവുമുണ്ട്, കുട്ടികളെയും കൊണ്ട്. നമ്മുടെ നാട്ടിലും അത്തരം പരിപാടികള്‍ ഏര്‍പ്പെടുത്തുകയും കുട്ടികളെ നിര്‍ബന്ധമായും ഇത്തരം സ്ഥാപനങ്ങളില്‍ കൊണ്ടുപോവുകയുമൊക്കെ ചെയ്താല്‍ ചിലര്‍ക്കെങ്കിലും ഇതിലൊക്കെ താത്പര്യം കിട്ടുമായിരിക്കും. എന്റെ സ്കൂള്‍ വിദ്യാഭ്യാസകാലത്തെ വിനോദ”പഠന”യാ‍ത്ര കന്യാകുമാരി, തിരുവനന്തപുരം, നെയ്യാര്‍, ബാംഗ്ലൂര്‍, മൈസൂര്‍-തീര്‍ന്നു. അത് വേണ്ട എന്നല്ല, അതിന്റെ കൂടെ ഇതും കൂടി വേണം എന്ന് മാത്രം.

    ഒരു ലക്ഷ്യബോധം ബിരുദപഠനം കഴിയുമ്പോഴെങ്കിലും വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കാന്‍ തക്കവണ്ണമുള്ള വിദ്യാഭ്യാസ സമ്പ്രദായവും അനുബന്ധ കാര്യങ്ങളും നാട്ടില്‍ വേണം.

     

Post a Comment

<< Home