Friday, June 16, 2006

ഗവേഷണം

എന്തെഴുതും, എങ്ങിനെയെഴുതും, എന്തിനെഴുതും എന്നൊക്കെ ആലോചിച്ച് വട്ടം ചുറ്റി വട്ടായി നില്‍‌ക്കുമ്പോഴാണ് കുട്ട്യേടത്തി ഒരു കച്ചീടെ ഇത്തിരി തുരുമ്പ് നീട്ടിത്തന്നത്. ഗവേഷണത്തെപ്പറ്റി എഴുതിക്കൂടേ എന്നു ചോദിച്ചു കുട്ട്യേടത്തി. “വോ“ എന്ന് ഞാനും പറഞ്ഞു. ചെയ്യാനുള്ള ഗവേഷണമൊക്കെ മാറ്റിവെച്ചിട്ട് ദോ എഴുതാനും തുടങ്ങി.

ഇതു കൈമള്‍ (ദിസ് കൈമള്‍ അതായത് disclaimer): ആശയങ്ങളും ആമാശയങ്ങളും എന്റേതായ ഒരു വീക്ഷണ കോണകത്തില്‍ക്കൂടി ഉരുത്തിരിഞ്ഞുവന്ന ഒരു സംഗതി മാത്രം. ആത്‌മാര്‍ത്ഥമായി ഗവേഷണം ചെയ്യുന്ന മറ്റു ബ്ലോഗണ്ണന്മാരും അണ്ണികളും ക്ഷമിക്കുക. ഇത് ഒരു ഗവേഷണത്തെപ്പറ്റിയുള്ള ആധികാരിക ലേഖനമൊന്നുമല്ല. ഇതു ചുമ്മാ ഒരു പോസ്റ്റ് :)

ഈ പോസ്റ്റ് ആരെങ്കിലും ഇടയ്ക്കുവെച്ച് നിര്‍ത്തിപ്പോയാല്‍ നഷ്ടം അവര്‍ക്കുതന്നെ. ഇതിന്റെ ഏറ്റവും അവസാനത്തേതിന്റെ മുമ്പിലത്തെ ഖണ്ഡികയിലും അതിനു മുകളിലത്തേതിന്റെ മുകളിലത്തെ ഖണ്ഡികയിലുമാണ് ഗോഡ്‌ഫാദര്‍ സിനിമയില്‍ ഇന്നസെന്റ് ബോബനും മോളീം വായിച്ചു ചിരിച്ചപോലെ ചിരിക്കാന്‍ പറ്റിയ കാര്യങ്ങളുള്ളത്.

പിന്നെ, ഇതിന്റെ അവസാനത്തെ ഖണ്ഡികയിലെ നാലാമത്തെ വരിയിലെ മൂന്നാമത്തെ വാക്കും അതിനു മുകളിനു മുകളിലത്തെ ഖണ്ഡികയിലെ മൂന്നാമത്തെ വരിയിലെ മൂന്നാമത്തെ വാക്കും നടുക്കത്തെ ഖണ്ഡികയിലെ നടുക്കത്തെ വാക്കും ഒടുക്കത്തെ ഖണ്ഡികയിലെ ഒടുക്കത്തെ വാക്കും കണ്ടുപിടിക്കുന്നവര്‍ക്ക് ഓരോ ഗ്രാം സ്വര്‍ണ്ണം സമ്മാനമായി നല്‍കു...

..മോ എന്ന് അറ്റ്‌ലസ് ജ്വല്ലറിയിലെ ആ കഷണ്ടിയുള്ള ചേട്ടനോട് ചോദിക്കാം. എന്തായാലും എല്ലാം തപ്പി വെച്ചേര്.

അപ്പോള്‍ തുടങ്ങാം.

എന്താണ് ഗവേഷണം?

Research is often described as an active, diligent, and systematic process of inquiry aimed at discovering, interpreting and revising facts.

അതായത് എന്താണ് മഴയെന്ന് ഒരു ഒന്നാം ക്ലാസ്സുകാരന്‍ ചോദിച്ചപ്പോള്‍ അന്തരീക്ഷത്തിന്റെ നിമ്‌നോന്നതങ്ങളില്‍ ഉണ്ടാകുന്ന താപവ്യതിയാനങ്ങളുടേ ഫലമായി ഉദ്ദീഭവിക്കുന്ന സ്നോഷബിന്ദുക്കളെയാണ് മഴ എന്നു സിമ്പിളായി അവനെ പറഞ്ഞു മനസ്സിലാക്കിയതുപോലെ. അതുകൊണ്ട് മുകളില്‍ പറഞ്ഞിരിക്കുന്നത് വിട്ടുകള (എന്താണെന്ന് എനിക്കും കിട്ടിയില്ല-വിക്കിയില്‍ കിടക്കുന്നതാ).

ഗവേഷണമെന്നാല്‍ റിസേര്‍ച്ച്-അതായത് റീ-സേര്‍ച്ച്. കണ്ടതു തന്നെ വീണ്ടും വീണ്ടും തപ്പിക്കണ്ടുപിടിക്കുന്ന മഹാപ്രതിഭാസം. കഷ്ടകാലമെന്നു പറയട്ടെ, അതിനെ അതിന്റെ ലിറ്ററല്‍ മീനിംഗില്‍ എടുത്തുള്ള കലാപരിപാടികളും ഗവേഷണ മേഖലയിലുണ്ട്. അന്റാര്‍ട്ടിക്കയില്‍ കണ്ടുപിടിച്ചതുതന്നെ ആഫ്രിക്കയിലും കണ്ടുപിടിക്കും. നമ്മുടെ നാട്ടിലും വല്ല പാവങ്ങളും കഷ്ടപ്പെട്ട് ചെയ്ത ഗവേഷണ പ്രബന്ധത്തിന്റെ പുറം ചട്ടയും അകത്തെ ഒന്നാം പേജും മാത്രം മാറ്റി വേറേ പ്രബന്ധമാക്കുന്ന കലാപരിപാടികള്‍ ഉണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഈയിടെയും അങ്ങിനെയെന്തോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഏതൊരു മേഖലയിലും വ്യാജനുള്ളതുപോലെ ഗവേഷണത്തിലും ഉണ്ടെന്ന് കരുതുക.

പക്ഷേ ഗവേഷണമെന്നാല്‍ എന്തെങ്കിലും വസ്തുവിന്റെ കണ്ടുപിടിക്കല്‍ മാത്രമല്ല. ഗവേഷണ സാഗരത്തിലോട്ട് മുങ്ങാംകുഴിയിട്ട് പോയി മൂന്നാം കൊല്ലം പൊങ്ങുമ്പോള്‍ വലതുകൈയ്യില്‍ എന്തെങ്കിലും കണ്ടുപിടുത്തം ഉണ്ടാവണമെന്നൊന്നുമില്ല. എന്തെങ്കിലും കണ്ടുപിടുത്തത്തിന്റെ കണ്ടുപിടിക്കാത്ത വശങ്ങളെപ്പറ്റിയുള്ള പഠനങ്ങളും എന്തുകൊണ്ട് അത് കണ്ടുപിടിച്ചു എന്നുള്ള അന്വേഷണവും, ഇനിയെന്തെങ്കിലും പറ്റുമോ എന്നുള്ള നോട്ടവും, എന്തുകൊണ്ടു പറ്റിയില്ലാ എന്നുള്ള ചിന്തയും എല്ലാം ഗവേഷണത്തില്‍ പെടുത്താം. പുതിയ ഒരു അറിവോ, അറിഞ്ഞതിന്റെ ഒന്നുകൂടി നല്ലരീതിയിലുള്ള അറിവോ, പഴയ നിയമത്തിന്റെ പുതിയ രീതിയിലുള്ള നിര്‍വ്വചനമോ, പുതിയ വീക്ഷണകോണകത്തില്‍ക്കൂടിയുള്ള നോട്ടമോ, പുതിയ സിദ്ധാന്തമോ, എന്തിന് ഇതൊന്നും തനിക്കുപറ്റിയ പണിയല്ലാ എന്നുള്ള ഏറ്റവും പ്രധാനമായ തിരിച്ചറിവോ എല്ലാം ഗവേഷണത്തിന്റെ ബാക്കിപത്രങ്ങളാവാം. ഗവേഷണമെന്നാല്‍ കുത്തിയിരുന്നുള്ള പഠനമെന്നുമാവാം (ഉവ്വ ഉവ്വേ).

എത്ര തരം ഗവേഷണങ്ങള്‍?

അടിസ്ഥാനപരമായി രണ്ടുതരം ഗവേഷണങ്ങളുണ്ടെന്നാണ്‌ വെയ്പ്പ്‌. ബേസിക്‌ ഗവേഷണവും അപ്ലൈഡ്‌ ഗവേഷണവും. ബേസിക് ഗവേഷണമെന്നാല്‍:

-ഭൂമി ഉരുണ്ടുതന്നെയാണോ, അതോ മുട്ടപോലെയാണോ?
-ഗുരുത്വാകര്‍ഷണബലം മൂലം തന്നെയാണോ മോങ്ങാനിരുന്ന നായരുടെ തലയില്‍ തേങ്ങാ വീഴുന്നത്?
-മനുഷ്യന്‍ ഉണ്ടായതെങ്ങിനെ?
-കാ‍ക്കയുടെ കാഷ്ടം താഴോട്ട് മാത്രം വീഴുന്നതെന്തുകൊണ്ട്?

ഇത്തരം കുഴയ്ക്കുന്ന ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തലാണ്‌ ബേസിക്ക്‌ റിസേര്‍ച്ചുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഇത്തരം കാര്യങ്ങളൊക്കെ ചിലപ്പോള്‍ ഒരു മനുഷ്യജന്മം കൊണ്ടുപോലും കണ്ടുപിടിക്കാന്‍ പറ്റിയെന്നു വരില്ല. നമുക്കു ചോദിച്ചു ചോദിച്ചു പോകാം സ്റ്റൈലില്‍ അതിങ്ങനെ പോയിക്കൊണ്ടേയിരിക്കും. ഐന്‍‌സ്റ്റൈന്‍, ന്യൂട്ടന്‍ ഇവരൊക്കെ ബേസിക്‌ ഗവേഷണത്തിന്റെ ആള്‍ക്കാരാണ്‌. നമ്മുടെ സി.വി. രാമനേയും ആ ഗണത്തില്‍ പെടുത്താം. അദ്ദേഹത്തിന്റെ ബേസിക്‌ ഗവേഷണം, രാമന്‍ സ്പെക്ട്രോസ്കോപ്പ്‌ എന്ന ഒരു ഉപകരണത്തിന്റെ കണ്ടുപിടുത്തത്തിനും വഴിതെളിച്ചു എന്നുള്ളത്‌ ചരിത്രം.

വേറൊന്നാണ്‌ അപ്ലൈഡ്‌ റിസേര്‍ച്ച്‌. നമുക്കൊക്കെ അത്യാവശ്യമോ ആവശ്യമോ ആയ കാര്യങ്ങളിലൊക്കെയുള്ള ഗവേഷണമെന്നു പറയാം.

-പച്ചവെള്ളത്തില്‍നിന്നും പെട്രോള്‍ ഉണ്ടാക്കാന്‍ പറ്റുമോ?
-കോള കുടിച്ചാല്‍ കിക്കാകുമോ?
-കാക്ക കുളിച്ചാല്‍ കൊക്കാകുമോ (അത്‌ ചിലപ്പ്പ്പോള്‍ ബേസിക്ക്‌ ഗവേഷണവുമാകാം),
-ചതുരച്ചക്രം കൊണ്ട് വണ്ടിയോടിക്കാമോ,
-കീബോര്‍ഡില്ലാതെ ടൈപ്പു ചെയ്യാമോ?
-പക്ഷിപ്പനിയുടെ മരുന്ന് ....

ഇതൊക്കെ അപ്ലൈഡ്‌ ഗവേഷണങ്ങളാണ്‌. അതുപോലെ ഒരൊറ്റ മരത്തില്‍നിന്ന് കൊല്ലത്തില്‍ ഒരു ടണ്‍ ഷീറ്റുകിട്ടുന്ന തരം റബ്ബര്‍ മരമോ, മണ്ടയ്ക്ക്‌ അരിപിടിക്കാത്ത തേങ്ങാമരമോ ഒക്കെ അപ്ലൈഡ്‌ ഗവേഷണം വഴി കണ്ടുപിടിക്കാമായിരിക്കുമെന്ന് തോന്നുന്നുണ്ടോ ആവോ?

മൊത്തത്തിലൊന്നെടുത്താല്‍ അപ്ലൈഡ്‌ ഗവേഷണത്തിനാണ്‌ ഡിമാന്റ്‌ കൂടുതല്‍. അതിന്‍ ഒരു കാരണം ബേസിക്ക്‌ ഗവേഷണത്തിന്‌ അപാരമായ തലയും ക്ഷമയും വേണം എന്നുള്ളതാണ്‌. ഗവേഷണത്തിന്‌ കാശുമുടക്കുന്ന മുതലാളിമാരും അപ്ലൈഡ്‌ ഗവേഷണത്തിന്‌ കാശുമുടക്കാനാണ്‌ കൂടുതല്‍ താത്പര്യം കാണിക്കുന്നത്‌-കാരണം വിറ്റു കാശാക്കാവുന്ന കണ്ടുപിടുത്തങ്ങളെല്ലാം കൂടുതലും അപ്ലൈഡ് വഴി കിട്ടും.

പക്ഷേ ഈ ബേസിക്കും അപ്ലൈഡും കെട്ടുപിണഞ്ഞ്‌ കിടക്കുന്ന സംഗതിയാണ്‌. ഭൂമി ഉരുണ്ടതല്ല, പകരം മുട്ടപോലെയാണെന്ന് കണ്ടുപിടിച്ചാല്‍ ചിലപ്പോള്‍ ഭൂമിയില്‍നിന്നും ഉത്ഭവിക്കുന്ന കാന്തിക തരംഗങ്ങളുടെ മാസ്മരികവികിരണം മൂലം ആവിര്‍ഭവിക്കുന്ന പ്രകാശരശ്മികള്‍ മൂലമുണ്ടാകുന്ന താപവ്യതിയാനങ്ങളുടെ ഫലമാണ്‌ സുനാമിയുണ്ടാകുന്നതെന്നോ മറ്റോ കണ്ടുപിടിച്ചാല്‍ പിന്നെ അതെങ്ങിനെ ഇല്ലാതാക്കാമെന്നും കണ്ടുപിടിക്കാന്‍ പറ്റുമായിരിക്കും. പക്ഷേ സുനാമണിയുണ്ടാകുമെന്നും പറഞ്ഞ്‌ വണ്ടിയെല്ലാം ഷെഡ്ഡില്‍ കയറ്റിയിടാനും പറ്റില്ല. പെട്രോളിനൊരു പകരക്കാരനെ കണ്ടുപിടിക്കണം. അത്തരം ഗവേഷണവും അത്യാവശ്യം. രണ്ടും വേണമെന്ന് സാരം.

എങ്ങിനെ ചെയ്യാം ഗവേഷണം?

എത്ര തരം ഗവേഷണമുണ്ടെന്ന് മനസ്സിലായില്ല്ലേ. പക്ഷേ എങ്ങിനെ ചെയ്യാം ഈ ഗവേഷണങ്ങളൊക്കെ? വേണ്ട സംഗതികളൊക്കെയുണ്ടെങ്കില്‍ സ്വന്തമായിത്തന്നെ ചെയ്യാം. പക്ഷേ പലപ്പോഴും നടക്കില്ല. പണം വേണം, സഹായിക്കാന്‍ വഴികാട്ടി വേണം, പുസ്തകങ്ങള്‍ വേണം.......പക്ഷേ, കുഴപ്പമില്ല. പല ഗവേഷണങ്ങളും നാടിനും നാട്ടാര്‍ക്കും ലോകത്തിനുമെല്ലാം ആവശ്യമായതുകൊണ്ട്‌ ഗവേഷണത്തിന്‌ സര്‍ക്കാര്‍ തന്നെ നല്ലപോലെ സഹായിക്കും. സര്‍ക്കാരിന്‌ ഗവേഷണത്തിനും ഗവേഷണങ്ങള്‍ ഏകോപിപ്പിക്കാനുമെല്ലാമുള്ള സംവിധാനങ്ങളുണ്ട്‌. കൂടാതെ പ്രത്യേകം പ്രത്യേകം ഗവേഷണസ്ഥാപനങ്ങളും ഉണ്ട്‌. യൂണിവേഴ്‌സിറ്റി മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സഹായങ്ങള്‍ ഗവേഷണത്തിനായി കിട്ടും. പിന്നെ പല സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും ഗവേഷണത്തെ സഹായിക്കും. സഹായിക്കും സഹായിക്കും എന്നു പറഞ്ഞാല്‍ പ്രധാനമായും ധനസഹായം തന്നെ. ഗവേഷണങ്ങള്‍, പ്രത്യേകിച്ചും ശാസ്ത്രഗവേഷണങ്ങള്‍ നല്ല കാശുചിലവുള്ള പരിപാടിയാണ്‌. എന്തിന്‌ കുമാരനാശന്റെ വീണപൂവ്‌ ശരിക്കും വീണതുതന്നെയാണോ എന്നുള്ള മേശമേല്‍ കുത്തിയിരുന്നുള്ള ഗവേഷണത്തിനുപോലും അത്യാവശ്യം കാശൊക്കെ വേണം-പുസ്തകം വാങ്ങിക്കണം, പേന വാങ്ങിക്കണം. ഇനിയെങ്ങാനും മാത്തമാറ്റിക്കലിയാണ്‌ ആ വീഴ്ച തെളിയിക്കേണ്ടതെന്നാല്‍ കമ്പ്യൂട്ടര്‍ വേണം. സോഫ്റ്റ്‌വയര്‍ വേണം...... അപ്പോള്‍പിന്നെ ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങളുടെയൊക്കെ കാര്യം പറയാനുണ്ടോ. സള്‍ഫ്യൂരിക്കാസിഡനകത്തേക്ക്‌ നൈട്രിക്ക്‌ ആസിഡൊഴിച്ചിട്ട്‌ അതു രണ്ടുംകൂടെ ഹൈഡ്രോക്ലോറിക്കാസിഡിനകത്തേക്ക്‌ കമഴ്‌ത്തിയാല്‍ എന്തു സംഭവിക്കുമെന്നുള്ള ഗവേഷണത്തിന്‌ ഈ ആസിഡുകള്‍ വാങ്ങാന്‍ തന്നെയാകും നല്ല കാശ്‌. ഇതെങ്ങാനും അമേരിക്കയില്‍ നിന്ന് വരുത്തണമെങ്കില്‍ പിന്നെ പറയുകയും വേണ്ട. പിന്നെ ഇതൊക്കെ കമത്തുന്ന പാവം ഗവേഷകനും കൊടുക്കേണ്ടേ വല്ലതും. മൊത്തം ചിലവു തന്നെ. അപ്പോള്‍ ഗവേഷണം ചെയ്യുന്നവര്‍ക്ക് മാസാമാസം ഫെലോഷിപ്പ് എന്ന പേരില്‍ വട്ടച്ചിലവിനുള്ള പൈസാ കിട്ടും. മാത്രവുമല്ല, സോപ്പ്-ചീപ്പ്-കണ്ണാടി ഇത്യാദി ഗവേഷണത്തിനാവശ്യമായ സാധനങ്ങള്‍ വാങ്ങാനും ധനസഹായം കിട്ടും. തികയുമോ എന്നത് വേറേ കാര്യം. വേണ്ട കെമിക്കല്‍‌സ്, മരുന്നുകള്‍ ഇവ വാങ്ങാനുള്ള കാശും കിട്ടും-അവിടേയും തികയുമോ എന്നുള്ളത് വേറേ കാര്യം.

എന്തൊക്കെയാണ്‌ ഒരു ഗവേഷണത്തില്‍ സംഭവിക്കുന്നത്‌?

എന്തും സംഭവിക്കാം.

സെരതെണ്ടിപ്പട്ടിക്ക് (serendipity) നല്ല സ്‌കോപ്പുള്ള മേഖലയാണ് ഗവേഷണം. ഉദാഹരണത്തിന് സള്‍ഫ്യൂരിക്കാസിഡനകത്തേക്ക് ഹൈഡ്രോക്ലോറിക്ക് ആസിഡ് ഒഴിച്ചിട്ട് ഇതു രണ്ടും കൂടി നൈട്രിക്ക് ആസിഡിലേക്ക് കമത്തിയാല്‍ എന്തു സംഭവിക്കും എന്ന ഗവേഷണത്തിനിടയ്ക്ക് സെരതെണ്ടിപ്പട്ടി കടിക്കാം. സള്‍ഫ്യൂരിക്ക് ആസിഡ് ദേഹത്തു വീണാല്‍ വിവരമറിയും-പൊള്ളും. നൈട്രിക് ആസിഡ് ദേഹത്തു വീണാല്‍ വീണവിവരം പോലുമറിയുന്നതിനു മുന്‍പ് ബോധം പോകും. ഹൈഡ്രോക്ലോറിക്കാസിഡും അങ്ങിനെ തന്നെ. യൂണിവേഴ്സിറ്റി ഓഫ് അലവലാതിയിലെ അക്കിടി പറ്റിയോ കുറോച്ച്യലായോ ഇതിനെപ്പറ്റിയൊക്കെ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കരുതുക. ഈ ആസിഡുകള്‍ പല പല അളവുകളില്‍ മാറിമാറി കമത്തി തുള്ളികള്‍ ദേഹത്ത് വീഴിച്ച് പൊള്ളിച്ചുകളിച്ച അദ്ദേഹം ഒരു പ്രാവശ്യം ഇതു മൂന്നും കൂടി ഒന്നിച്ച് കമത്തിയപ്പോള്‍ പൊള്ളുന്നതിനു പകരം കഞ്ചാവടിച്ചതുപോലെ കിറുങ്ങിപ്പോയാല്‍ അത് ആ ഗവേഷണത്തിലെ സെരണ്ടിപ്പട്ടി. ചിലപ്പോല്‍ അര ലിറ്റര്‍ സള്‍ഫ്യൂരിക്കാസിഡിനു പകരം ദേഹം എടുത്തത് ഒന്നര ലിറ്റര്‍ സള്‍ഫ്യൂരിക്കാസിഡായിരിക്കും. അതുപോലെ സള്‍ഫ്യൂരിക്ക് ആസിഡ് പൊള്ളുമെന്നു കണ്ടുപിടിച്ചതും ഇതുപോലുള്ള ഏതെങ്കിലും തെണ്ടിപ്പട്ടിവഴിയാകാം. ഷെല്‍ഫിന്റെ ഏറ്റവും മുകളിലിരിക്കുന്ന ബിസ്‌മില്ലാരി മിനറല്‍ വാട്ടര്‍ കുപ്പിയെടുക്കാന്‍ ആഞ്ഞാഞ്ഞു നോക്കുന്നതിനിടയില്‍ കൈതട്ടി ആ ആസിഡ് ദേഹത്തു വീണപ്പോളാണല്ലോ യൂറേക്കാ, പൊള്ളുന്നേ, എന്റമ്മോഅറ്റ്ജീമെയില്‍ഡോട്ട്കോമാ, എന്റച്ഛോഅറ്റ്യാഹൂ ഹൂഹൂ എന്നൊക്കെ വിളിച്ചുകൂവി തുണിയില്ലാതെ ആരക്കോമെഡീസ് എന്ന ഗവേഷണവിദ്യാര്‍ത്ഥി ഐ-20 ഇന്റര്‍‌സ്റ്റേറ്റ് വഴി ആയിരത്തിയെണ്ണൂറ്റിമുപ്പത്തിയാറില്‍ പാഞ്ഞത്.

ജോക്ക്‍സ് എപ്പാര്‍ട്ട് (അതെന്താ?) ശരിക്കും ഇത്തരം സംഗതികള്‍ ധാരാളം ഗവേഷണമേഖലയില്‍ നടക്കുന്നു-പല പല അടിപൊളി കണ്ടുപിടുത്തങ്ങളും അങ്ങിനെ ഉണ്ടാകുന്നു. ഉദാഹരണത്തിന് 2000 -ലെ രസതന്ത്രം (സിനിമയല്ല) നോബല്‍ സമ്മാനത്തിന് അലന്‍ മക്‍ഡയാമിഡ് (ഉച്ചാരണം അങ്ങിനെതന്നെ?), അലന്‍ ഹീഗര്‍, ഹിഡേകീ ഷിരകാവാ (ജപ്പാന്‍‌കാരനാ, കണ്ടോ കണ്ടോ വെറുതെയല്ല ഞാനിവിടെ) എന്നിവരെ അര്‍ഹരാക്കിയത് ഇങ്ങിനെയുള്ള ഒരു സെരെന്റിപിറ്റിയായിരുന്നു. അവര്‍ക്ക് നോബല്‍ സമ്മാനം ലഭിച്ചത് കണ്‍‌ഡക്റ്റിംഗ് പോളിമേഴ്‌സില്‍ (conducting polymers ) ഉള്ള അവരുടെ ഗവേഷണത്തിനും സംഭാവനകള്‍ക്കുമാണ്. പോളിമര്‍ സാധാരണഗതിയില്‍ ചാലകങ്ങളല്ല. അതുകൊണ്ടാണല്ലോ ചെമ്പുകമ്പിയൊക്കെ കറന്റടിക്കാതിരിക്കാന്‍ പ്ലാസ്റ്റിക്കുകൊണ്ട് പൊതിയുന്നത് (പ്ലാസ്റ്റിക് റബ്ബറും ഫൈബറും പോലെ ഒരു പോളിമറാണ്). പക്ഷേ ഈ പോളിമറുകളെ ചാലകങ്ങളാക്കിയാല്‍ ഒത്തിരി പ്രയോജനങ്ങളുണ്ട്. ഷിരകാവാ സാറിന്റെ ലാബില്‍ അതിനുവേണ്ടിയുള്ള ഗവേഷണങ്ങള്‍ കുറേനാളുകളായി നടന്നുകൊണ്ടിരിക്കുകയായിരുന്നു, ശരിക്കും പറഞ്ഞാല്‍ 1967 മുതല്‍. അക്കാലത്ത് ഒരു ദിവസം അദ്ദേഹം അദ്ദേഹത്തിന്റെ ഗവേഷണവിദ്യാര്‍ത്ഥിയോട് പറഞ്ഞു,

“മഹനേ, നീ ഈ പോളിമറിലേക്ക് ഈ “സാധനം“ ഇട്. അതിനാദ്യം പോളിമര്‍ ഒരു ഒരു ഗ്രാം എടുക്ക്. എന്നിട്ട് ഈ “സാധനം” ഒരു ഒരു മില്ലീഗ്രാം അതിലേക്ക് ഇട്”

“വ്വോ..ശരി സാര്‍”

ആ പാവം വിദ്യാര്‍ത്ഥി ഒരു കൊറിയക്കാരനായിരുന്നു. ഒരു മില്ലീഗ്രാമിനു പകരം അദ്ദേഹം മനസ്സിലാക്കിയത് ഒരു ഗ്രാമെന്നായിരുന്നു. അതുകൊണ്ട് ഒരു ഗ്രാം പോളിമറിലേക്ക് അദ്ദേഹം ഒരു ഗ്രാം “സാധനം” ഇട്ടു.

ഷിരക്കാവാ സാര്‍ വന്നു നോക്കിയപ്പോള്‍ നല്ല കറത്തു പിടച്ച് കുറുമനേപ്പോലെയിരിക്കേണ്ട സാധനം നല്ല മെറ്റലുപോലെ പളപളാ തിളങ്ങിയിരിക്കുന്നു. അളവു മാറിപ്പോയി എന്ന് ഷിരക്കാവാ സാറിന് മനസ്സിലായി.

നമ്മളാണെങ്കില്‍ എന്തു ചെയ്യും?

എടുത്ത് തോട്ടില്‍ കളയും. എന്നിട്ട് ആ കൊറിയക്കാരനെ പത്തു തെറിയും പറഞ്ഞ്, അവനെ മാത്രമോ, പാവത്തിന്റെ വീട്ടിലിരിക്കുന്നവരേയും പറഞ്ഞ് പിന്നേം ഒന്നേന്നു തുടങ്ങാന്‍ പറയും.

അതുകൊണ്ടാണല്ലോ നമുക്കൊന്നും ഇതൊന്നും കിട്ടാത്തത്-ഏത്? നോബലേ.

ഷിരക്കാവാ സാര്‍ അതെടുത്ത് തോട്ടില്‍ കളഞ്ഞില്ല. കണ്ടാല്‍ മെറ്റലുപോലിരിക്കുകയായിരുന്നു ആ കുളമായ സാധനം. കണ്ടാല്‍ മെറ്റലുപോലെയാണെങ്കില്‍ ഇനി മെറ്റലുപോലെ പെരുമാറുകയും ചെയ്യുമോ- ഉദാഹരണത്തിന് ലെവനില്‍ കൂടി കറന്റെങ്ങാനും കടത്തിവിട്ടാല്‍ ഷോക്കടിക്കുമോ? അങ്ങിനെ പോയി അദ്ദേഹത്തിന്റെ ചിന്ത. എന്തിനങ്ങിനെ പോയി എന്നു ചോദിച്ചാല്‍ ഒരു നോബല്‍ അദ്ദേഹത്തിന്റെ തലയില്‍ അന്നേ എഴുതിവെച്ചിട്ടുണ്ടായിരുന്നു എന്നേ എനിക്കു പറയാന്‍ പറ്റൂ.

അദ്ദേഹം അതെടുത്ത് സൂക്ഷിച്ചു വെച്ചു. പിന്നെ എഴുപതുകളുടെ പകുതിക്ക് ഒരു ദിവസം ഹീഗര്‍ സാറുമായിട്ട് ജപ്പാനില്‍ ചായകുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഷിരക്കാവാ സാര്‍ ഈ കാര്യം ഹീഗര്‍ സാറിനോടും പറഞ്ഞു. സാര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ ഹീഗര്‍ സാറിന്റെ അമേരിക്കയിലെ ലാബിലേക്ക് ക്ഷണിച്ചു. അവിടെ മക്‌ഡയാമിഡ് സാറുമുണ്ട്. മൂന്നു സാറന്മാരും കൂടി കുത്തിയിരുന്ന് കുത്തിയിരുന്ന് ഗവേഷിച്ച് ഗവേഷിച്ച്.......... അവസാനം 2000-ല്‍ നോബല്‍ സമ്മാനം കിട്ടി.

അപ്പോള്‍ നോബല്‍ സമ്മാനം കിട്ടാന്‍:

1. ഒന്നുമെടുത്ത് തോട്ടില്‍ കളയരുത്.
2. ചായ കുടിക്കണം.

(അനുബന്ധം: ഷിരക്കാവാ സാര്‍ ഉള്‍പ്പെട്ടവര്‍ക്ക് 2000-ല്‍ നോബല്‍ സമ്മാനം പ്രഖ്യാപിച്ചപ്പോള്‍ നമ്മുടെ നാട്ടിലൊക്കെ വന്‍ പ്രതിഷേധങ്ങള്‍ നടന്നു. എന്ത്? ചാലകപോളിമറുകള്‍ക്ക് 2000ല്‍ നോബല്‍ സമ്മാനമോ? ഞങ്ങളുടെ ലാബില്‍ 1995-ല്‍ തന്നെ ഇതുണ്ടാക്കിയതാണ്. റബ്ബറില്‍ കൂടി വൈദ്യുതി കടത്തിവിടാമെന്ന് ഞങ്ങള്‍ 1994-ല്‍ കണ്ടുപിടിച്ചതാണ് എന്നൊക്കെ പറഞ്ഞ് വന്‍ ബഹളമായിരുന്നു. പലരും ഓര്‍ത്തത് 1999-ലെ കണ്ടുപിടുത്തത്തിനാണ് 2000-ല്‍ നോബല്‍ സമ്മാനം കൊടുക്കുന്നത് എന്നാണ്. നോബല്‍ സമ്മാനം അങ്ങിനെ കഴിഞ്ഞ കൊല്ലം മാത്രം ചെയ്യുന്ന ഒരു ഗവേഷണത്തിന് അതിനടുത്ത കൊല്ലം കൊടുക്കുന്ന ഓസ്‌കാറല്ല. 1995-ല്‍ കുണ്ടറയിലെ ലാബില്‍ അണ്ണന്മാര്‍ ചാലക പ്ലാസ്റ്റിക്കുകളുണ്ടാക്കിയത് 1985-ല്‍ ഷിരക്കാവാ സാറൊക്കെ പ്രസിദ്ധീകരിച്ച പേപ്പറുകളെ ആസ്പദമാക്കിത്തന്നെയായിരുന്നു. ഇതിപ്പോള്‍ പറഞ്ഞു വന്നത്, നിങ്ങള്‍ കുറച്ചു ക്ഷമിക്കണം. കുറഞ്ഞത് ഒരു 2015-ലെങ്കിലുമേ വക്കാരിയുടെ ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ഫോട്ടോ പത്രങ്ങളുടെയൊക്കെ മുന്‍‌പേജില്‍ വരൂ-വക്കാരിക്കും നോബലുകിട്ടി എന്ന തലക്കെട്ടുമായി-പ്ലീസ് അതുവരെയൊന്നു പിടിച്ചു നില്‍ക്കണം).

നമ്മുടെയൊക്കെ അടുക്കളയിലെ നോണ്‍-സ്റ്റിക് പാത്രങ്ങളിലെ ടെഫ്ലോണ്‍ എന്ന സാധനവും ഇങ്ങിനെ സെരിന്റിപിറ്റിവഴിയായിരുന്നു. അതുപോലെ മറ്റു പല കണ്ടുപിടുത്തങ്ങളും. പക്ഷേ സെരിന്റിപ്പിറ്റി ഇപ്പം വരും ഇപ്പം വരും എന്നും പറഞ്ഞ് ആരും അരക്കിലോ പോളിമറിലേക്ക് പത്തുകിലോ “സാധനം” കമത്തിയേക്കരുതേ. നോബല്‍ തലയില്‍ വരച്ചിട്ടില്ലെങ്കില്‍ മിക്കവാറും പൊട്ടിത്തെറിയും പോരാത്തതിന് പുളിച്ച തെറിയുമായിരിക്കും ഫലം!

എങ്ങിനെയാണ് ഗവേഷണങ്ങള്‍ വിലയിരുത്തുന്നത്?

കാശുമുടക്കുന്നവര്‍ കാലാകാലങ്ങലില്‍ അവലോകനങ്ങള്‍ നടത്തും. പിന്നെ പ്രസിദ്ധീകരണങ്ങള്‍. ആദ്യകാലങ്ങളില്‍ ഏതെങ്കിലും കോണ്‍‌ഫറന്‍സിനൊക്കെ നമ്മുടെ കണ്ടുപിടുത്തങ്ങളും നിരീക്ഷണങ്ങളും അവതരിപ്പിച്ചാല്‍ തന്നെ വലിയ കാര്യമായിരുന്നു. പിന്നെ പിന്നെ നല്ല നല്ല ഗവേഷണങ്ങളാണെങ്കില്‍ ഫലങ്ങള്‍ അന്താരാഷ്‌ട്ര പ്രസിദ്ധീകരണങ്ങളില്‍ വരണമെന്നായി. കാക്കത്തൊള്ളായിരം പ്രസിദ്ധീകരണങ്ങളുണ്ട് ഇപ്പോള്‍. ചിലതിലൊക്കെ നമ്മള്‍ ചെയ്യുന്ന കലാപരിപാടികള്‍ പ്രസിദ്ധപ്പെടുത്താന്‍ വലിയ പാടാണ്. അടിപൊളി കണ്ടുപിടുത്തങ്ങളൊക്കെയാണെങ്കിലേ അവരൊക്കെ നമ്മളെ ചിരിച്ചുകാണിക്കൂ. ശാസ്ത്രമേഖലയില്‍ സെല്‍, നേച്ചര്‍, സയന്‍സ് മുതലായ പ്രസിദ്ധീകരണങ്ങള്‍ ഈ വിഭാഗത്തില്‍ പെടും. ഒരു ഗവേഷണ പ്രസിദ്ധീകരണത്തിന്റെ നിലവാരം അളക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം അതില്‍ പ്രസിദ്ധപ്പെടുത്തുന്ന ഒരു ലേഖനം ലോകത്തുള്ള ബാക്കി ഗവേഷകര്‍ എത്രമാത്രം ഉപയോഗിക്കുന്നുണ്ട് അവരുടെ ഗവേഷണത്തിന് എന്നെതിനെ ആസ്പദമാക്കിയാണ്. വളരെ നല്ല കണ്ടുപിടുത്തങ്ങള്‍ പില്‍‌ക്കാലങ്ങളിലുള്ള വളരെയധികം ഗവേഷണത്തിന് വളം വെക്കും. ഇപ്പോള്‍ പ്രസിദ്ധീകരണത്തേക്കാളും വില പേറ്റന്റിനാണ്. നല്ല നല്ല കണ്ടുപിടുത്തങ്ങളാണെങ്കില്‍ പേറ്റന്റെടുക്കാം. ഒരു പേറ്റന്റ് എങ്കിലും ക്ലിക്കായാല്‍ പൂത്ത കാശും കിട്ടും. പക്ഷേ പാടാണ്.

ഗവേഷിച്ച് ഗവേഷിച്ച് ഒന്നിലും എത്തിയില്ലെങ്കില്‍ പെട്ടിമടക്കേണ്ടി വരുമോ എന്നുള്ള ചോദ്യത്തിന് ഉത്തരം ശരിക്കങ്ങ് തരാന്‍ പറ്റില്ല എന്നാണ് തോന്നുന്നത്. അടിച്ച വഴിയേ പോയില്ലെങ്കില്‍ പോയ വഴിയേ അടിക്കാനുള്ള സ്കോപ്പ് ഉള്ളതുകാരണം പരമാവധി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ നോക്കും. പിന്നെ ഡിഗ്രിക്കു വേണ്ട ഗവേഷണമാണെങ്കില്‍ അവസാനം പ്രബന്ധം തയ്യാറാക്കി രണ്ടോ മൂന്നോ പരിശോധകരെക്കൊണ്ട് പരിശോധിപ്പിക്കും. നാട്ടിലെ ചില സ്ഥാപനങ്ങളില്‍ ആ പരിശോധകരില്‍ ഒരാളെങ്കിലും വിദേശിയായിരിക്കണമെന്നുമുണ്ട്. അവര്‍ വിലയിരുത്തും. കൊള്ളില്ല എന്നവര്‍ പറഞ്ഞാല്‍ കൊള്ളാവുന്ന രീതിയിലാക്കണം. പിന്നെ അവര്‍ നേരിട്ടും നമ്മള്‍ പറയുന്നത് കേള്‍ക്കാന്‍ വരും. അവരുടെ മുന്‍പില്‍ കാര്യങ്ങളെല്ലാം അവതരിപ്പിച്ച് ചോദ്യോത്തരങ്ങളെ നേരിടണം. പിന്നെ ഗവേഷണത്തിനിടയ്ക്കും ഗവേഷണക്കമ്മറ്റിക്കാരുടെ മുന്‍പില്‍ കാലാകാലങ്ങളില്‍ സംഗതികളൊക്കെ അവതരിപ്പിച്ച് “വെല്‍ ഡണ്‍ ബോയ്, കീപ്പിറ്റപ്പ്” വാങ്ങിക്കണം. ഇതെല്ലാം കഴിഞ്ഞാലേ ഗവേഷണബിരുദപ്പട്ടം നമുക്കു ചാര്‍ത്തിത്തരൂ. വലിയ പാടു തന്നെ.

അതായത് ഗവേഷണത്തിനെ കാലാകാലങ്ങളില്‍ വിദഗ്‌ദര്‍ വിലയിരുത്തുന്നുണ്ടെന്ന് ചുരുക്കം.

കളിപ്പീരുണ്ടോ?

ഉണ്ടോന്ന്!

പച്ച വെള്ളത്തില്‍ നിന്ന് പച്ചിലകള്‍ ചേര്‍ത്ത് പച്ചയായി പെട്രോള്‍ ഉണ്ടാക്കാമെന്ന് പച്ചയ്ക്ക് ചിരിച്ച് രാമര്‍ പിള്ളേച്ചന്‍ പച്ചയായി പറഞ്ഞപ്പോള്‍ അഞ്ഞൂറിന്റെ എത്ര പച്ചനോട്ടുകളാ കരുണയോടെ കരുണ്‍‌നിധി എടുത്തുകൊടുത്തത്. ആ പച്ചനോട്ടുകളെല്ലാം വാങ്ങിച്ച പിള്ളേച്ചന്‍ ഇപ്പോള്‍ പച്ചവെള്ളം പച്ചയ്‌ക്കുതന്നെയാണോ കുടിക്കുന്നതെന്നുപോലും അറിയില്ല. അദ്ദേഹം ഏതായാലും യൂണിവേഴ്‌സിറ്റിയില്‍ ഒന്നും പോയി ഗവേഷിക്കാതെതന്നെയായിരുന്നു പച്ചയായ ആ കണ്ടുപിടുത്തങ്ങള്‍.

സ്റ്റെം സെല്‍ റിസേര്‍ച്ച് എന്ന ഒരു ഗംഭീരന്‍ ഗവേഷണം ലോകമെങ്ങും നടക്കുന്നുണ്ട്. അമേരിക്കയില്‍ മതപരമായ ഇടപെടലുകള്‍ മൂലം ആ ഗവേഷണം അത്രയ്ക്കങ്ങ് അടിപൊളിയാക്കാന്‍ പറ്റുന്നില്ല. ദക്ഷിണ കൊറിയയിലൊക്കെ വളരെയധികം ഗവേഷണം ആ മേഖലയില്‍ നടക്കുന്നുണ്ട്. അതിന്റെ ചക്രവര്‍ത്തിപ്പട്ടം ഉണ്ടായിരുന്ന ഒരു ദക്ഷിണകൊറിയന്‍ ഗവേഷകന്റെ പട്ടമൊക്കെ ഈയിടെ ഊരിവാങ്ങി. സയന്‍‌സിന്റെ ഏറ്റവും പ്രധാന പ്രസിദ്ധീകരണമായ സയന്‍സ് എന്ന മാസികയില്‍ അദ്ദേഹം പ്രസിദ്ധീകരിച്ച പ്രബന്ധം തട്ടിപ്പായിരുന്നത്രേ. ലബോറട്ടറിയില്‍ ചെയ്യുകപോലും ചെയ്യാത്ത കാര്യങ്ങള്‍ അദ്ദേഹം ചെയ്‌തൂ എന്നും പറഞ്ഞ് പ്രസിദ്ധീകരിച്ചു!.

തട്ടിപ്പ് കൊറിയയില്‍ മാത്രമല്ല, പലയിടത്തുമുണ്ട്. പറഞ്ഞിട്ട് കാര്യമില്ല, വലിയ പാടാണെന്നേ..

നാട്ടിലെങ്ങിനെ?

തട്ടിപ്പോ?

അല്ല ഗവേഷണം മൊത്തത്തില്‍?

പൈസയുടെ പ്രശ്നമുണ്ട്. പൈസയുടെ പ്രശ്നം ഗവേഷണം ചെയ്യുന്നവര്‍ക്കുമുണ്ട്. അതുകൊണ്ട് ഒരു ജോലികിട്ടുന്നതുവരെയുള്ള ഇടക്കാലാശ്വാസമായാണ് കുറേപ്പേരെങ്കിലും നാട്ടില്‍ ഗവേഷണം ചെയ്യുന്നത്-അല്ലെങ്കില്‍ ഒരു ജോലി കിട്ടാന്‍ വേണ്ടി. എല്ല്ലാവരുമല്ല കേട്ടോ. പേരുകേട്ട ഗവേഷണ സ്ഥാപനങ്ങളും ഗവേഷകരും ഉള്ള നാടുതന്നെ നമ്മുടെ നാട്.

ഒരു ദിവസം ഹോസ്റ്റലില്‍ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏതോ ഒരു സ്കോളര്‍‌ഷിപ്പിനര്‍ഹനായ ഷാനവാസ് അ സ്കോളര്‍‌ഷിപ്പ് വേണ്ടെന്നു വെച്ചു-കാരണം പഠനം കഴിഞ്ഞ് മൂന്നുകൊല്ലം ആ സ്കോളര്‍‌ഷിപ്പ് തരുന്ന അള്‍ക്കാരുടെ അടുത്ത് ജോലി ചെയ്യണം. ഷാനവാസാണെങ്കില്‍ ഗള്‍ഫില്‍ പോകാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്, കോഴ്സ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ. മെസ്സില്‍ വെച്ച് ഗവേഷണം ചെയ്യുന്ന ലാലേട്ടന്‍ ഷാനവാസിനോട് ചോദിച്ചു,

“എടാ, ഷാനവാസേ, നീയെന്തിനാടാ ആ സ്കോളര്‍ഷിപ്പ് വേണ്ടെന്ന് വെച്ചത്? ഇനിയെങ്ങാനും ഗല്‍ഫിനു പോകാനും പറ്റിയില്ല, നാട്ടില്‍ ഒരു ജോലീം കിട്ടിയില്ല എന്നായാല്‍ പ്രശ്നമായില്ലേ?”

ഷാനവാസ് ഒരു നിമിഷം ആലോചിച്ചു-എന്നിട്ട് പറഞ്ഞു-

“ഒരു പണിയും കിട്ടിയില്ലെങ്കില്‍ ഞാനിവിടെ വന്ന് ലാലേട്ടനെപ്പോലെ ഗവേഷണം തുടങ്ങും”

അതാണ് നാട്ടിലെ ഒരു സ്ഥിതി. സമ്പൂര്‍ണ്ണ ഗവേഷണത്തിനായി ജീവിതം ഉഴിഞ്ഞുവെക്കാന്‍ പറ്റിയ ഒരു സ്ഥിതിവിശേഷമല്ലല്ലോ നാട്ടില്‍ പലരുടേയും. അരിയേപ്പറ്റി ഗവേഷിക്കാം. പക്ഷേ അരിവാങ്ങാന്‍ കാശുവേണ്ടേ? പക്ഷേ ഇപ്പോള്‍ സര്‍ക്കാര്‍ ഗവേഷണത്തിന് പണ്ടത്തേതിനേക്കാളും മുന്‍‌ഗണന കൊടുക്കുന്നുണ്ട്.

ഗവേഷണം കഴിഞ്ഞാല്‍?

ഒരു ചോദ്യമാണ്. ജോലി അല്ലെങ്കില്‍ തുടര്‍ ഗവേഷണം.... തുടര്‍ ഗവേഷണത്തിന് നാടിനേക്കാള്‍ നാടിനു വെളിയിലാണ് ആള്‍ക്കാരുടെ നോട്ടം. കുറച്ചുകൂടി സൌകര്യങ്ങള്‍, ലൈബ്രറി, കിട്ടുന്ന ഡോളര്‍-യൂറോ-യെന്ന്. തുടര്‍ ഗവേഷണത്തെ പോസ്റ്റ് ഡോക്ടറല്‍ റിസേര്‍ച്ച് എന്നാണ് വിളിക്കുന്നത്. റിസേര്‍ച്ച് അസോസ്സിയേറ്റെന്നും ചിലപ്പോള്‍ ഇവരെ വിളിക്കും. കുറച്ച് മൂക്കുന്നവരെ റിസേര്‍ച്ച് പ്രൊഫസര്‍ എന്നും വിളിക്കും. മിക്കവാറും സ്ഥിരം പോസ്റ്റാവില്ല. ഓരോ പ്രൊജക്റ്റിനെ അനുസരിച്ചിരിക്കും. ഗവേഷണാനന്തര ഗവേഷകര്‍ക്ക് ധനസഹായം തരുന്ന സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികള്‍ പല രാജ്യത്തുമുണ്ട്. പലതും വളരെ പേരുകേട്ട ഫെലൊഷിപ്പാണ് തരുന്നത്. മിക്കവാറും നമ്മള്‍ വിദേശത്തെ നമ്മുടെ മേഖലയില്‍ ഗവേഷണം നടത്തുന്ന ഒരു സാറിനെ കണ്ടുപിടിച്ച്, അവരോട് ആശയവിനിമയം നടത്തിയാണ് സംഗതി ഒപ്പിച്ചെടുക്കുന്നത്. പ്രസ്ഥാനങ്ങള്‍ വഴിയുള്ള ഫെലോഷിപ്പാണെങ്കില്‍ നമ്മള്‍ ഒരു റിസേര്‍ച്ച് പ്രൊപ്പോസലും കൊടുക്കണം. കുറേപ്പേര്‍ ചേര്‍ന്ന് അത് വിലയിരുത്തിയതിനു ശേഷം അവര്‍ തീരുമാനിക്കും, ലെവന് കൊടുക്കണോ വേണ്ടയോ എന്ന്. അവിടേയും വലിയ പാടു തന്നെ.

ജോലി കിട്ടുമോ?

നോക്കണം.

അപ്പോള്‍ ഇതു താന്‍‌ടാ ഗവേഷണം. ആര്‍ക്കെങ്കിലും ഈ സാഗരത്തില്‍ ഒന്ന് നീന്തിക്കുളിക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ വരൂ, മുങ്ങൂ, പൊങ്ങൂ............

ഞാന്‍ മടുത്തൂ............ ദാ.. എന്റ്.

41 Comments:

  1. At Fri Jun 16, 12:23:00 PM 2006, Blogger myexperimentsandme said...

    പാവം, കുട്ട്യേടത്തിയെങ്കിലും ഇതു മൊത്തം വായിക്കും. എനിക്കുറപ്പാ.

     
  2. At Fri Jun 16, 02:32:00 PM 2006, Anonymous Anonymous said...

    അപ്പോ വക്കാരി 'ഗവേഷണം എന്നാല്‍ എന്ത്‌ 'എന്നതിനെക്കുറിച്ച്‌ ഗവേഷണം നടത്തിക്കൊണ്ടിരിക്ക്യ,ല്ലേ?
    ഞാന്‍ ഏതായാലും മുഴുവന്‍ വായിച്ചിട്ടുണ്ട്‌

     
  3. At Fri Jun 16, 02:40:00 PM 2006, Blogger സിദ്ധാര്‍ത്ഥന്‍ said...

    ഞാനും.

    വക്കാ‍രി ഇപ്പൊ എന്തിന്മേലാണു് ഗവേഷിച്ചു കൊണ്ടിരിക്കുന്നതെന്നിപ്പൊപറയും പറയുമെന്നോർത്തു വായിച്ചുവായിച്ചവസാനമെത്തിയതറിഞ്ഞില്ല.

     
  4. At Fri Jun 16, 02:56:00 PM 2006, Blogger Vempally|വെമ്പള്ളി said...

    ഹോ വക്കാരിയൊരു ഭയങ്കര സംഭവം തന്നെ. പക്ഷെ ചില ഗവേഷണങ്ങള് നമുക്ക് കേരളത്തീ നടത്താവുന്നതല്ലേ ഉള്ളു ഉദാഹരണമായി കാക്കേടെ കാര്യം?

     
  5. At Fri Jun 16, 04:57:00 PM 2006, Blogger രാജീവ് സാക്ഷി | Rajeev Sakshi said...

    വക്കാരി എഴുതുന്നത് എന്തുതന്നെയായാലും അതു പാതിവഴിയിലുപേക്ഷിച്ചു പോകുന്നതെങ്ങിനെ. എത്ര സിമ്പിളായാണ്‍ എല്ലാം പറഞ്ഞുതരുന്നത്.

    അതുശെരി അപ്പൊ ഇത്രേ ഉള്ളൂല്ലേ ഈ ഗവേഷണം ഗവേഷണംന്നൊക്കെ പറഞ്ഞാല്‍.
    ;)

     
  6. At Fri Jun 16, 06:50:00 PM 2006, Blogger Kuttyedathi said...

    യേതു ബോറന്‍ റ്റോപ്പിക്കും വക്കാരിയെഴുതിയാലിരുന്നു വായിച്ചു പോകും. നന്നായിരിക്കുന്നു, വക്കാരി മസ്താനേ.

    എന്നാലും വക്കാരി ചെയ്യുന്ന റിസേര്‍ച്ചെന്താന്നു പറയൂല്ലാല്ലേ. കഴിഞ്ഞ ദിവസമാരോ ചാറ്റില്‍ പറഞ്ഞ പോലെ ' ഈ വക്കാരിയാളൊരു നിഹൂഡത ആണല്ലേ ' :) സാരൊല്ല, വരുമല്ലോ പടം, രണ്ടായിരത്തി പതിനഞ്ചിലോ, ഇരുപതിലോ എന്നെങ്കിലും. അപ്പോളേക്കും കുറച്ചു പ്രായം കൂടുമാരിക്കും. കൂടിക്കോട്ടെ. വക്കാരി മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടില്ലല്ലോ. ഫോട്ടം കണ്ടു ഞാന്‍ കണ്ടുപിടിക്കും. ഇതന്നെ മ്മടെ വക്കാരിയെന്ന്.

    വക്കാരിയേ, ഈ റിസേര്‍ച്ചു ചെയ്യുന്നവര്‍ക്കും, ഓപ്പീസ്‌ ജോലി പോലെ ഇത്ര മണി മുതല്‍ ഇത്ര മണി വരെ, ടെസ്റ്റ്‌ റ്റ്യൂബും കയ്യില്‍ പിടിച്ച്‌, റിസര്‍ച്ച്‌ കസേരയില്‍ ഉണ്ടാവണം എന്നൊക്കെയുണ്ടോ ? അതോ ഒരു മൂടൊക്കെയുള്ളപ്പോ, അല്ലെങ്കില്‍ മുറിയിലിരിക്കുമ്പോ പെട്ടെന്നു ബള്‍ബു കത്തുന്നു, ആ സള്‍ഫ്യൂരിക്കാസിടിന്റേം നൈറ്റ്രിക്കാസിടിന്റേം കൂടെ ഇച്ചരെ തെങ്ങാവെള്ളം കൂടി ചേര്‍ക്കണമെന്ന്. അപ്പോ ഓടി പോയി ചെയ്താല്‍ മതിയോ ? ഒരാഴ്ചയില്‍ ഇത്ര മണിക്കൂര്‍ റിസേര്‍ച്ചണമെന്നൊക്കെയുണ്ടോ ?

    അതു പോലെ ഈ വക്കാരിയുടെ പേരിന്റെ മുന്നില്‍ ഒരു ഡോ ചേര്‍ക്കാന്‍ എത്ര നാള്‍ കത്തിരിക്കണം. ഇപ്പോ വക്കാരിയ്ക്കു ഭയങ്കര ബുദ്ധി ആയതു കൊണ്ടു വക്കാരി ആദ്യത്തെ ആഴ്ച തന്നെ എന്താണ്ടൊക്കെയോ കണ്ടു പിടിക്കുന്നു എന്നു സങ്കല്‍പ്പിക്കുക. (സങ്കല്‍പം മാത്രം, ആദ്യത്തെ കണ്ടീഷന്‍ സാറ്റിസ്ഫൈ ആവത്തതു കൊണ്ടിതൊരിക്കലും സംഭവിക്കാന്‍ പോകുന്നില്ല. :) അപ്പോള്‍ അടുത്ത ആഴ്ച തന്നെ, അതോക്കെ എഴുതികൊടുത്തു ഡോ മേടിച്ചു പോരാമോ ? അതോ, എത്ര ബുദ്ധി ഉള്ളവനും ഡിഗ്രി മൂന്നു കൊല്ലം, എന്നതു പോലെ ഇതിനുമുണ്ടോ ? മൂന്നു കൊല്ലം ചെയ്തിട്ടും, ഒരു വെണ്ടക്കായും കണ്ടുപിടിക്കാന്‍ പറ്റാത്തവനെ ചവിട്ടി പുറത്താക്കുമോ ? അതോ ലവനു പിന്നെ സെപ്റ്റമ്പര്‍ പരൂഷ എഴുതാമോ ?

     
  7. At Fri Jun 16, 07:24:00 PM 2006, Blogger myexperimentsandme said...

    സഹ ഹൃദയരേ, ഗവേഷണകുതുകികളേ.. നന്ദി.

    തുളസീ, സിദ്ധാര്‍ത്ഥാ, വെമ്പള്ളീ, സാക്ഷീ,കുട്ട്യേടത്തീ, എല്ലാരും മുഴുവന്‍ വായിച്ചല്ലോ അല്ലേ. മത്സരത്തില്‍ പങ്കെടുത്ത് കിട്ടുന്ന വാക്കുകള്‍ സൂക്ഷിച്ച് വെക്കണേ, അറ്റ്ലസ് ജ്വല്ലറിക്കാരന്‍ കിലോക്കണക്കിന് സ്വര്‍ണ്ണം തരാനുള്ളതാ. ഇതുമൊത്തം ഇരുന്ന് വായിച്ച നിങ്ങള്‍‌തന്നെ ഇത്തരം ഗവേഷണമൊക്കെ ചെയ്യാന്‍ എന്തുകൊണ്ടും യോഗ്യര്‍.

    കുട്ട്യേടത്ത്യേ, ഗവേഷണസാഗരത്തില്‍ മുങ്ങിയാല്‍ പിന്നെ കുളിച്ചു കയറുക തന്നെ. നമ്മള്‍ ഒരു സ്ഥാപനത്തിലാണ് ഗവേഷണം ചെയ്യുന്നതെങ്കില്‍ ആ സ്ഥാപനത്തിന്റെ നിയമവശങ്ങളായ സമയത്ത് വരിക, പോവുക, കാപ്പി കുടിക്കുക മുതലായ കാര്യങ്ങള്‍ ചെയ്യണം. പക്ഷേ ഗവേഷണം അങ്ങിനെ സമയബന്ധിത പരിപാടിയല്ലാത്തതു കാരണം, ആപ്പീസ് സമയങ്ങള്‍ കഴിഞ്ഞാലും ആള്‍ക്കാര്‍ ലാബുകളിലും ലൈബ്രറികളിലുമൊക്കെ ചുറ്റിപ്പറ്റി നില്‍‌പ്പുണ്ടായിരിക്കും. ആണ്ടിപ്പട്ടി എപ്പോഴാ വരിക എന്നറിയില്ലല്ലോ. നല്ല ഗൈഡിനെയാണ് കിട്ടുന്നതെങ്കില്‍ രാവിലെ എട്ടിനു വരിക, രാത്രി പന്ത്രണ്ടിനു തിരിച്ചുപോവുക മുതലായ റിലാക്‍സ്ഡ് പരിപാടികളും നടത്താം. പക്ഷേ ഇതൊന്നും എഴുതിവെച്ച നിയമങ്ങളല്ല. ഗവേഷണത്തില്‍ ഏറ്റവും പ്രധാനം ഗൈഡ്-വിദ്യാര്‍ത്ഥി ബന്ധമാണ്. അത് ക്ലിക്കിയാല്‍ ഒരു വലിയ തലവേദന മാറിക്കിട്ടും. പിന്നെ ഇതൊരു അന്വേഷണമാണല്ലോ. ഗൈഡിനും ചിലപ്പോള്‍ ഇതെവിടെച്ചെന്ന് തീരും എന്നുറപ്പുണ്ടാവില്ല. ചോദിച്ചു ചോദിച്ചു പോവുക തന്നെ.

    ഒന്നാം തീയതി ചേര്‍ന്നു. രണ്ടാം തീയതി കമത്തി, മൂന്നാം തീയതി കിട്ടി എന്ന ടൈപ്പ് ഗവേഷണത്തിലും സംഗതി അതുകൊണ്ട് തീരുന്നില്ല. കാക്കത്തൊള്ളായിരം ചോദ്യങ്ങള്‍ക്ക് ഉത്തരം വേണം. എന്തുകൊണ്ട് അതുതന്നെ കമത്തി? അതല്ല, ഇതായിരുന്നെങ്കില്‍ എന്തു പറ്റിയേനെ? അതിന്റെ അളവൊന്നു മാറ്റി നോക്കിയാലോ? അതും ഇതും തമ്മില്‍ എങ്ങിനെ ചേരുന്നു? എന്തുകൊണ്ട് ചേരുന്നു? എന്തുകൊണ്ട് ഇതും അതും തമ്മില്‍ കമത്തിയപ്പോള്‍ ഒന്നും കിട്ടിയില്ല. അങ്ങിനെ ഇതിന്റെയെല്ലാം ഉത്തരം തേടണം. ചര്‍ച്ച ചെയ്യണം, പ്രബന്ധങ്ങള്‍ അവതരിപ്പിക്കണം. കല്ലേറ്, ചീമുട്ടയേറ്, ചീഞ്ഞ തക്കാളി മുതലായവും പൂച്ചെണ്ട്, മുല്ലമാല തുടങ്ങിയവയും വാങ്ങിക്കണം. അങ്ങിനെയങ്ങിനെയങ്ങിനെ.... സംഗതി കുറച്ച് ടൈമെടുക്കും. അതുകൊണ്ട് ഒരൊറ്റ രാത്രിയിലെ കണ്ടുപിടുത്തമാണെങ്കിലും ലെവനെ ഒരു ഗവേഷണ റിപ്പോര്‍ട്ട് രീതിയിലൊക്കെ ആക്കി വരുമ്പോള്‍ ഒരു നിശ്‌ചിത സമയമെടുക്കും. അതുകൊണ്ടാണ് പല ഫെല്ലോഷിപ്പുകളും മൂന്നു കൊല്ലം, അഞ്ചുകൊല്ലം എന്നിങ്ങനെയൊക്കെയുള്ള രീതിയില്‍ കൊടുക്കുന്നത്.

    വക്കാരിയെപ്പോലെ ബുദ്ധിയുള്ള അപൂര്‍വ്വം പേര്‍ക്ക് നാട്ടുനടപ്പിനും മുന്നിലൊക്കെ ഡിഗ്രി കിട്ടാം. എന്റെ യൂണിവേഴ്‌സിറ്റിയിലെ ഒരു കഥാപാത്രത്തിന് രണ്ടരക്കൊല്ലം കൊണ്ട് ഡിഗ്രി കിട്ടി. പക്ഷേ എപ്പോഴും അങ്ങിനെയായിരിക്കണമെന്നില്ല. അതുമാത്രമല്ല. നമ്മള്‍ ചേര്‍ന്നുകഴിഞ്ഞ് അടുത്ത ദിവസം തൊട്ട് കമത്തല്‍ ആരംഭിക്കില്ല. കുറേനാള്‍ ഇതിനെപ്പറ്റിയൊക്കെ നല്ലപോലെ വായിച്ച് പഠിച്ച് (ലിറ്ററേച്ചര്‍ സര്‍വ്വേ എന്ന് പറയും)..അതാണ് ഒരു ജനറല്‍ രീതി. പക്ഷേ നമുക്ക് നൂതനമായ ഒരു ആശയമൊക്കെ ഉണ്ടെങ്കില്‍ സംഗതി ഉടന്‍ തന്നെ കമഴ്‌ത്തല്‍ ആരംഭിക്കാം.

    ഇത്രയും ചുരുക്കിപ്പറഞ്ഞതെന്തെന്നാല്‍ ഗവേഷണത്തിന് ചേര്‍ന്നാല്‍ പിന്നെ സമയത്തെപ്പറ്റി അധികം വ്യാകുലപ്പെടേണ്ട. രാവിലെയോ, രാത്രിയിലോ, ശനിയാഴ്‌ചയോ, ഞായറാഴ്‌ചയോ ഒക്കെ ആവാം. ഒരു സാധാരണ മനുഷ്യന്‍ സാധാരണ രീതിയില്‍ ഒരു സാധാരണ ഗവേഷണം ചെയ്താല്‍ സാധാരണഗതിക്ക് ഒരു മൂന്നു-നാലു-അഞ്ചു കൊല്ലമൊക്കെ എടുക്കും, ഗവേഷണ ഡിഗ്രി കിട്ടാന്‍. പക്ഷേ എന്നെപ്പോലുള്ള അസാധാരണരുടെ കാര്യമങ്ങിനെയല്ലല്ലോ..

    ചവുട്ടിപ്പുറത്താക്കല്‍ പല കാര്യങ്ങളെ ആശ്രയിച്ചിരിക്കും. ഒരു നിവൃത്തിയുമില്ലെങ്കില്‍ ചിലപ്പോള്‍ പുറത്തായെന്നിരിക്കും. പക്ഷേ സാധാരണഗതിയില്‍ അടിച്ച വഴിയേ പോയില്ലെങ്കില്‍ പോയ വഴിയേ അടിക്കും. അല്ലെങ്കില്‍ അടിച്ചവഴിയേ കൊണ്ടുപോകാന്‍ പരമാവധി ശ്രമിക്കും. ഞങ്ങളേക്കൊണ്ടിത്രയൊക്കെയേ പറ്റൂ എന്ന് നാട്ടുകാരെക്കൊണ്ട് സമ്മതിപ്പിക്കും. എന്തെങ്കിലുമൊക്കെ സംഭവിക്കും.

    സഹൃദയരേ..........എന്റെ ഗവേഷണവിഷയം...അതുമാത്രം...അതുമാത്രം..പ്ലീസ്...

     
  8. At Fri Jun 16, 07:30:00 PM 2006, Blogger ബിന്ദു said...

    അയ്യോ... വക്കാരീ.. ഒരാള്‍ക്കു കൂടി അഡ്‌മിഷന്‍ വേണേ... ഞാനും മുഴുവന്‍ വായിച്ച്‌ എല്ലാം മനസ്സിലാക്കിയതാണേ... എല്ലാം പറഞ്ഞതുപോലെ അനുസരിച്ചോളാമേ...

     
  9. At Fri Jun 16, 07:39:00 PM 2006, Blogger ഉമേഷ്::Umesh said...

    This comment has been removed by a blog administrator.

     
  10. At Fri Jun 16, 07:41:00 PM 2006, Blogger ഉമേഷ്::Umesh said...

    ഒറിജിനല്‍ വക്കാരിയെ തിരിച്ചുകിട്ടിയേ. എവന്റെ ഉറവ വറ്റിയെന്നിവിടെ ആരാ പറഞ്ഞതു്? ഏ... ആരാന്നു്? ആരുമില്ലിയോ...

    കലക്കന്‍ പോസ്റ്റ്, വക്കാരീ. നല്ല വിഷയം. ലളിതമായ വിവരണം, വക്കാരിയുടെ പായ്ക്കിംഗ്. വിശാലന്റെ ഒരു പുരാണത്തെക്കാള്‍ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലുന്ന ഒരു സാധനം ഗവേഷണത്തെപ്പറ്റി എഴുതിയ വക്കാരിയ്യെ സമ്മതിക്കണം. വോ ലവനു പുല്ലുമായുധം എന്നാണല്ലോ!

    കുട്ട്യേടത്തീ, ഗവേഷണം ചില്ലറക്കാര്യമല്ല. ഒരാഴ്ച കൊണ്ടു് എന്തെങ്കിലും കിട്ടിയാല്‍ത്തന്നെ (എന്തെങ്കിലും കിട്ടിയെന്നറിയാന്‍ തന്നെ എടുക്കും ഒരു വര്‍ഷം) അവനെ ഒന്നു പ്രബന്ധരൂപത്തിലെഴുതാന്‍ എടുക്കും രണ്ടു കൊല്ലം. PhD പ്രബന്ധങ്ങള്‍ പലതും ലഭ്യമാണു്. താത്പര്യമുള്ള ഏതെങ്കിലും ഒരു വിഷയത്തിലെ ഏതെങ്കിലും ഒരെണ്ണമെടുത്തു വായിച്ചു നോക്കൂ.

    വക്കാരിയേ, BC മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആര്‍ക്കിമെഡീസിനെ പത്തൊമ്പതാം നൂറ്റാണ്ടുകാരനാക്കിയതു് അറിഞ്ഞുകൊണ്ടു തന്നെയാണോ? സാറന്മാരുടെ ചായകുടിയും അതില്‍ നിന്നുള്ള നിഗമനവും കലക്കി.

     
  11. At Fri Jun 16, 07:44:00 PM 2006, Anonymous Anonymous said...

    വക്കാരിചേട്ടാ, ‘പേരുകേട്ട ഗവേഷണ സ്ഥാപനങ്ങളും ഗവേഷകരും ഉള്ള ‘ - ഇതു ഏതൊക്കെ ആണു നമ്മുടെ നാട്ടില്‍ എന്നു ഒന്നു പറയാമോ? നാലാളു കൂടുമ്പൊ അതൊക്കെ ഒന്നു വിളിച്ചു പറഞ്ഞു ഒന്നു ഷൈന്‍ ചെയ്യാന്‍ ആണു..

    ഗവേഷണമെന്തന്ന് തന്നെ ഞാന്‍ ആദ്യമായിട്ടു വായിക്കാണു...ഭയങ്കര ഇഷ്ടാ‍യി...അല്ല പലതും ഞാന്‍ ആദ്യായിട്ടു വായിക്കാണു...

     
  12. At Fri Jun 16, 08:11:00 PM 2006, Blogger myexperimentsandme said...

    ബിന്ദുവേ, അപ്പോള്‍ ചേരുവല്ലേ.. എന്റെ ഒരു സാര്‍ ഒരുത്തനോട് പറഞ്ഞത് ഫാമിലി സെന്റിമെന്റ്സ് ഒക്കെയുണ്ടെങ്കില്‍ ഒരു നല്ല ഗവേഷകനാവാന്‍ പറ്റില്ല എന്നാണ്. അതുകൊണ്ട് ഇനി ഗവേഷണം മാത്രം മുന്നിലും പിന്നിലും പുറകിലും സൈഡിലും. നോബല്‍ കിട്ടിയാല്‍ പപ്പാതി.

    ഉമേഷ്‌ജീ, എഴുതിവന്നപ്പോള്‍ എവിടെത്തീര്‍ന്നോ അവിടെനിര്‍ത്തി. അങ്ങിനെയാ ആയിരത്തിയെണ്ണൂറ്റിയൊക്കെ ഉണ്ടായത്. പിന്നെ എന്റെ കഥാപാത്രം പൊള്ളുന്നതല്ലേ കണ്ടുപിടിച്ചത്, പൊങ്ങുന്നതല്ലല്ലോ:) ചായകുടി പരിപാടി ശരിക്കും നടന്നതുതന്നെ കേട്ടോ. അങ്ങിനെയാണ് അവര്‍ ആദ്യം പോളിമറുകളെ ചാലകങ്ങളാക്കാമെന്ന് കണ്ടുപിടിച്ചു തുടങ്ങിയത്.

    എല്‍ജീയേ, നമ്മുടെ ഭാഭാ അറ്റോമിക് ഗവേഷണ കേന്ദ്രം, പൂനയിലെ നാഷണല്‍ കെമിക്കല്‍ ലബോറട്ടറി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (മൊഴിയണ്ണന്‍ അവിടുത്തെ ആളാ), തുമ്പയിലെ വി.എസ്.എസ്.സി ഉള്‍പ്പടെ ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഇന്‍‌സ്റ്റിറ്റ്യൂട്ട്, നാഷണല്‍ ഏറോസ്പേസ് ലബോറട്ടറി, ഐ.ഐ.റ്റി കള്‍ സി.എസ്.ഐ.ആര്‍ ലബോറട്ടറികള്‍ ഇവയൊക്കെ നാട്ടിലെ പല പല നല്ല ഗവേഷണസ്ഥാപനങ്ങളില്‍ ചിലതുമാത്രമാണ്. അഭിമാനിക്കാന്‍ നമുക്കും വകുപ്പൊക്കെയുണ്ട്. ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ചത് വിക്രം സാരാഭായിയും നമ്മുടെ പ്രസിഡന്റ് അബ്ദുള്‍ കലാമുള്‍പ്പടെയുള്ള ആള്‍ക്കാര്‍ സൈക്കിളിനു പുറകില്‍ റോക്കറ്റ് വെച്ചുകെട്ടി തുമ്പയില്‍ കൊണ്ടുപോയി ഒരു പള്ളിക്കെട്ടിടത്തിനടുത്തു വെച്ചായിരുന്നു, 1962-ല്‍. ആ പള്ളിയിലെ അച്ചന്‍ ഗവേഷണത്തിനായി അന്ന് ആ പള്ളി മൊത്തം വിട്ടുകൊടുത്തു. അങ്ങിനെയാണ് നമ്മുടെ സ്പേസ് റിസേര്‍ച്ച് ആരംഭിക്കുന്നത്. ദേ അടുത്ത കൊല്ലം നമ്മള്‍ ചന്ദ്രനിലേക്കും പോകാന്‍ പോകുന്നു.

     
  13. At Fri Jun 16, 08:24:00 PM 2006, Blogger Kuttyedathi said...

    ഇത്രെമൊക്കെയുണ്ടെങ്കില്‍ പിന്നെ വക്കാരിക്കവിടെ തന്നെ നിന്നു റിസേര്‍ച്ചു ചെയ്യരുതാരുന്നോ ? ബുദ്ധി ഒന്നുമില്ലെങ്കിലും, നാളെ അല്‍ക്സാണ്ടര്‍ ഫ്ലെമിങ്ങന്‍ ആന്റിബയോട്ടിക്‌ കണ്ടുപിടിച്ചതു പോലെ അബദ്ധത്തിലെങ്ങാനും വക്കാരി വല്ലതും കണ്ടു പിടിച്ചാലും (അതന്നെ സെറിണ്ടിപിറ്റി..ആരു കൊടുത്ത പേരാണാവോ ?) അതിന്റെ ക്രെടിറ്റിപ്പോ ജപ്പാന്‍ കാരു കൊണ്ടോവൂല്ലേ വക്കാരിയേ ? മ്മടെ ചെക്കന്‍ കണ്ടോ, പത്രത്തിലൊക്കെയുണ്ട്‌, ഹോ ഞങ്ങളെന്തരു കൂട്ടാരുന്നു, കുട്ട്യേടത്തീന്നു വിളിച്ചാല്‍ മുഴുവനും വിളിക്കൂല്ലാരുന്നു, നൂറു വേണം, നൂറു വേണം ന്നു പറഞ്ഞു കരഞ്ഞപ്പോ, ഞങ്ങളെല്ലാം കൂടി ഇരുന്നൂറു കൊടുത്തില്ലേ ന്നൊക്കെ പറഞ്ഞാലും, ജപ്പാങ്കാരു പറയൂല്ലേ, അങ്ങടു മാറി നിന്നേ, ഞങ്ങളാ തീറ്റീം ചെലവും കൊടുത്തീ നെലയിലാക്കിയതെന്ന്.

    അതോ, മൊഴിയണ്ണനെ പോലെ നാട്ടിലെ യെതെങ്കിലും റിസേര്‍ച്ച്‌ സെന്ററിവിടെ വിട്ടിരിക്കണതാണോ ? ഹോ.. ആയാല്‍ മതിയാരുന്നു. ജ്ജ്‌ പറഞ്ഞു കഷ്ടപ്പെടണ്ടാട്ടോ. പറഞ്ഞാല്‍ പിന്നെ ആ നിഹൂഡതയില്ലാണ്ടായി പോകൂല്ലേ ? ആ നിഹൂഡതയുടെ പുകമറയ്ക്കുള്ളില്‍ നിക്കണ വക്കാരിയെയാ എനിക്കു കൂടുതലിഷ്ടം :)

     
  14. At Fri Jun 16, 08:28:00 PM 2006, Blogger Kuttyedathi said...

    ഇത്രെമൊക്കെയുണ്ടെങ്കില്‍ പിന്നെ വക്കാരിക്കവിടെ തന്നെ നിന്നു റിസേര്‍ച്ചു ചെയ്യരുതാരുന്നോ ? ബുദ്ധി ഒന്നുമില്ലെങ്കിലും, നാളെ അല്‍ക്സാണ്ടര്‍ ഫ്ലെമിങ്ങന്‍ ആന്റിബയോട്ടിക്‌ കണ്ടുപിടിച്ചതു പോലെ അബദ്ധത്തിലെങ്ങാനും വക്കാരി വല്ലതും കണ്ടു പിടിച്ചാലും (അതന്നെ സെറിണ്ടിപിറ്റി..ആരു കൊടുത്ത പേരാണാവോ ?) അതിന്റെ ക്രെടിറ്റിപ്പോ ജപ്പാന്‍ കാരു കൊണ്ടോവൂല്ലേ വക്കാരിയേ ? മ്മടെ ചെക്കന്‍ കണ്ടോ, പത്രത്തിലൊക്കെയുണ്ട്‌, ഹോ ഞങ്ങളെന്തരു കൂട്ടാരുന്നു, കുട്ട്യേടത്തീന്നു വിളിച്ചാല്‍ മുഴുവനും വിളിക്കൂല്ലാരുന്നു, നൂറു വേണം, നൂറു വേണം ന്നു പറഞ്ഞു കരഞ്ഞപ്പോ, ഞങ്ങളെല്ലാം കൂടി ഇരുന്നൂറു കൊടുത്തില്ലേ ന്നൊക്കെ പറഞ്ഞാലും, ജപ്പാങ്കാരു പറയൂല്ലേ, അങ്ങടു മാറി നിന്നേ, ഞങ്ങളാ തീറ്റീം ചെലവും കൊടുത്തീ നെലയിലാക്കിയതെന്ന്.

    അതോ, മൊഴിയണ്ണനെ പോലെ നാട്ടിലെ യെതെങ്കിലും റിസേര്‍ച്ച്‌ സെന്ററിവിടെ വിട്ടിരിക്കണതാണോ ? ഹോ.. ആയാല്‍ മതിയാരുന്നു. ജ്ജ്‌ പറഞ്ഞു കഷ്ടപ്പെടണ്ടാട്ടോ. പറഞ്ഞാല്‍ പിന്നെ ആ നിഹൂഡതയില്ലാണ്ടായി പോകൂല്ലേ ? ആ നിഹൂഡതയുടെ പുകമറയ്ക്കുള്ളില്‍ നിക്കണ വക്കാരിയെയാ എനിക്കു കൂടുതലിഷ്ടം :)

     
  15. At Fri Jun 16, 11:22:00 PM 2006, Blogger -B- said...

    യ്യോ.. എനിക്കങ്ങ്‌ ആരാധന കൊണ്ട്‌ ഇരിക്കാന്‍ മേലാ... ഞാനും മൊത്തം വായിച്ചു. ഇത്രേം ഒക്കെ എങ്ങനെയാ ഇങ്ങനെ പറയാന്‍ പറ്റുന്നേ? ഞാന്‍ വക്കാരി ചേട്ടന്റെ ഫാന്‍ ആയി. ഗവേഷിണിയായിരുന്ന എന്റെ പഴയ സഹമുറിയത്തി രാത്രി മുഴുവന്‍ ഇരുന്ന്‌ പഴേ ആളു കയറി നിന്ന്‌ റ്റൈപ്പ്‌ ചെയ്യണ്ട തരം കീ ബോര്‍ഡില്‍ കട പട കട പട എന്ന്‌ റ്റൈപ്പ് ചെയ്തോണ്ടിരുന്നപ്പൊ എന്തോരം പ്രാകിയതാ..അവളിപ്പൊ “ ഡോ.” ആയി. ഇത്‌ വായിച്ചപ്പഴാ അവളൊടൊരു ബഹുമാനം വരുന്നത്‌...

     
  16. At Sat Jun 17, 12:17:00 AM 2006, Blogger രാജ് said...

    വക്കാരി ഇത്രയും വലിയ പോസ്റ്റിനു ഒരു വരി കമന്റ് എങ്ങിനെ ഇടും എന്നായിരുന്നു ധര്‍മ്മസങ്കടം. ബുദ്ധിയുള്ള നര്‍മ്മം എന്നു വീക്കേയെന്നിനെ സാഹിത്യകുതുകികള്‍ പുകഴ്‌ത്തുന്നതു ശ്രദ്ധിച്ചിട്ടുണ്ടു്, ഈ ഒരു പോസ്റ്റിലൂടെ‍ തീര്‍ച്ചയായും വക്കാരിയും ആ പ്രശംസയ്ക്കു് അര്‍ഹനാകുന്നുണ്ടു്.

     
  17. At Sat Jun 17, 12:47:00 AM 2006, Blogger Santhosh said...

    വക്കാരീ, നാട്ടിലെ റ്റെക്സ്റ്റ് ബുക്കുകള്‍ എഴുതാന്‍ അപേക്ഷ ക്ഷണിക്കുമ്പോള്‍ (അങ്ങനെ അപേക്ഷ ക്ഷണിക്കുമെങ്കില്‍) ദയവായി അപേക്ഷിച്ച് ആ ജോലി കൂടി ചെയ്യണേ. ഇങ്ങനെയൊക്കെ കാര്യങ്ങള്‍ പറഞ്ഞും എഴുതിയും മനസ്സിലാക്കിയിരുന്നെങ്കില്‍ കൂടുതല്‍ കുട്ടികള്‍ ക്ലാസില്‍ കയറിയേനെ.

    മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ പല തരത്തിലുള്ള റിസേര്‍ച് വിദ്യാര്‍ഥികളുമായി അടുത്തിടപഴകിറ്റിട്ടുണ്ട്. ആത്മാര്‍ഥതയും അഭിരുചിയും ഉള്ള ടൈപ്പു മുതല്‍ ജോലികിട്ടുന്നതിനുമുമ്പുള്ള ഇടത്താവളമായി കരുതുന്നവര്‍ വരെ.

    വളരെ നല്ല പോസ്റ്റ്.

    സസ്നേഹം,
    സന്തോഷ്

     
  18. At Sat Jun 17, 02:00:00 AM 2006, Blogger ദേവന്‍ said...

    സഹൃദയരേ അഹൃദയരേ
    ഒറ്റയാള്‍ പട്ടാളം എന്നു നിങ്ങള്‍ കേട്ടിട്ടുണ്ട്‌. എന്നാല്‍ ഒറ്റയാള്‍ പുലിപ്പറ്റം എന്നു കേട്ടും കണ്ടും കാണില്ല. എന്നാല്‍ ദേ കണ്ടോ അതാണിത്‌. വക്കാരിമാഷിതന്‍! സംഘമായി (വദേ മാതരം.. സുജലാം സുഫലാം.. റ്റ്യൂണില്‍)നമുക്ക്‌ വക്കാരിയെ വാഴ്ത്താം

    നമഹാം യമഹാം സാദരം!
    വക്കാര്യേ.. ആദരം!!

    ഡോ. നീല്‍ പിങ്കിനി പറയുന്നത്‌ നല്ലശതമാനം ഗവേഷണവും publish or perish എന്ന അടിസ്ഥാന തത്വവുമായി ഫണ്ടന്വേഷിക്കുന്നവരാണത്രേ അതുകൊണ്ട്‌ ഒരു റിസേര്‍ച്ച്‌ ഫലമോ അഞ്ചെണ്ണമോ കണ്ടിട്ട്‌ ഒന്നും തീരുമാനിക്കാതെ അതിന്റെ കാലം, പഴക്കം, മോട്ടോ, ആരു കാശുമുടക്കി, അതിന്റെ കൊണ്ടാടുന്ന യൂണിവേര്‍സിറ്റി, സര്‍ക്കാര്‍ മുതലായവര്‍ക്കുള്ള ഇമേജ്‌ പിരാന്ത്‌ മുതലായവ നമ്മള്‍ പരീക്ഷിച്ച ശേഷം മിനക്കെട്ട്‌ പ്രബന്ധം വായിച്ചാല്‍ മതി.

    (ഇത്രേം ഗംഭീരന്‍ തമാശകള്‍ വായിച്ചതല്ലേ, ഒരു പാര്‍ട്ടി തമാശ കൂടി ഇരിക്കട്ടെ)
    "ഒരുത്തന്റെ വര്‍ക്ക്‌ അടിച്ചു മാറ്റിയാല്‍ അതിന്റെ മോഷണമെന്നും നൂറുപേരുടെ വര്‍ക്ക്‌ കുറേശ്ശെ അടിച്ചാല്‍ അതിനെ ഗവേഷണമെന്നും വിളിക്കുന്നു"

    ദൊക്കെയായാലും എനിക്കു ഗവേഷികളെ ഇഷ്ടമാ..

    സെരതെണ്ടിപ്പട്ടിക്ക് (serendipity) :) :)

     
  19. At Sat Jun 17, 10:02:00 AM 2006, Blogger prapra said...

    ഈ പോസ്റ്റില്‍ ഞാന്‍ അസ്വദിച്ചത്‌ എന്താണെന്ന് പറയാന്‍ പറ്റുന്നില്ല. ഒറ്റ വാക്കില്‍ ഉത്തരം പറയാന്‍ പറഞ്ഞാല്‍, ആകെ മൊത്തം, ടോട്ടാല്‍ ആയി ഇഷ്ടായി എന്ന് പറയാം. തമാശ ഇഷ്ടായി എന്നു പറഞ്ഞാല്‍, കാര്യമായി പറഞ്ഞത്‌ ഉള്‍ക്കൊണ്ടില്ല എന്നു തോന്നും, എന്നാലോ കാര്യം മനസ്സിലായി എന്നു പറഞ്ഞാല്‍, ഓ ഇവനൊക്കെ കാര്യം പറഞ്ഞാലേ പിടിക്കൂ എന്നു വിചാരിക്കും. ആകെപ്പാടെ ഒരു ധര്‍മ്മക്കാരന്റെ സങ്കടം, അല്ല സോറി ധര്‍മ്മടക്കാരന്റെ സങ്കടം (ബഹുവ്രീഹി അപ്ലൈ ചെയ്യുക). ഇത്രയൊക്കെ ചളം അടിക്കാനെ തോന്നുന്നുള്ളു, പ്രത്യേകിച്ചും ഇത്രയും മനോഹരമായ ഒരു പോസ്റ്റില്‍.

     
  20. At Sat Jun 17, 10:14:00 AM 2006, Blogger Adithyan said...

    നമിച്ചിഷ്ടാ...

    ഇത്ര വലിയ പുലിയാണെങ്കിലും അതിന്റെ വല്ല അഹങ്കാരവും ഒണ്ടോന്നു നോക്കിക്കേ...

    എന്തു കാര്യം പറഞ്ഞാലും ചിരിപ്പിച്ച്‌ മനുഷ്യന്റെ പരിപ്പിളക്കും എന്നു പ്രതിജ്ഞയെടുത്തിറങ്ങിയിരിയ്ക്കുവാണോ?

    വക്കാരീ താങ്കളൊരി ഡബിള്‍ പുലിയാവുന്നു. മറ്റെ ലോ നൊവല്‍ പ്രൈസ്‌ കിട്ടീട്ട്‌ പത്രക്കാരു ചോദിക്കുമ്പോ എന്റെ പേരും പറയണേ...

     
  21. At Sat Jun 17, 10:38:00 AM 2006, Anonymous Anonymous said...

    വക്കാരീ, ഉഗ്രന്‍. ഇങനെ എഴുതണം മനസ്സിലാകാന്‍. കൂക്കു കൂക്കു തീവ‍ണ്ടി വായിച്ച്‌ അപ്പുവിനും എന്റെ ഭാര്യയ്ക്കും ഇഷ്ടമായി.കാരണം ആ നര്‍മ്മത്തില്‍ ചാലിച്ച സിമ്പ്ലിസിറ്റി തന്നെ. ഇങനെയുള്ളത്‌ എഴുതൂ. ഞങള്‍ക്ക്‌ ഗുണമകട്ടെ.നല്ലത്‌ വരും -സു-

     
  22. At Sat Jun 17, 10:45:00 AM 2006, Blogger Visala Manaskan said...

    ഞാനിത് കണ്ടില്ലായിരുന്നു.!!!!

    അത് ശരി. അപ്പോ ഒന്നൊന്നര രണ്ട് രണ്ടര മൂന്ന് മൂന്നര അങ്ങിനെ പോകുമല്ലേ, അളവുകള്‍!

    കൂടുതല്‍ പറയാന്‍ ഞാനീ പോസ്റ്റ് ഗവേഷണലൈനില്‍ ഒന്നിരുത്തി വായിക്കട്ടെ. വേഡ് ബൈ വേഡായിട്ട്. ഡീറ്റെയ്ല്ഡായി നാളെ ഗമന്റാം.

    -കോള കുടിച്ചാല്‍ കിക്കാവുമോ?’
    +ഓറഞ്ച് കളറുള്ളതും വെള്ളകളറുള്ളതും കൊഴപ്പല്യ, പക്ഷെ, കര്‍ത്തത് കുടിച്ചാല്‍ കിക്കാവും.

     
  23. At Sat Jun 17, 10:50:00 AM 2006, Blogger Satheesh said...

    ഇത്രേം വല്യ പോസ്റ്റ്..അതു വായിച്ചപ്പം അതിനേക്കാളും വല്യ കമന്റുകള്‍..എന്നാപ്പിന്നെ ഒരു കമന്റിട്ടേക്കാം എന്ന് കരുതി നോക്കുമ്പം ഒരു നെടു നെടുങ്കന്‍ വേര്‍ഡ് വെരി-veuxrdsg.. നല്ല സമയം!
    വക്കാരീടെ പോസ്റ്റ് വായിച്ചപ്പം നമ്മള്‍ക്കൊരു സങ്കടം.. ഈ ഗവേഷണത്തിനെ നമ്മള്‍ക്ക് പോകാന്‍ പറ്റീല്ലല്ലോന്ന്! (കലാഭവന്‍ മണിക്ക് കോളേജില്‍ അഡ്മിഷന്‍ കിട്ടാത്ത പോലെ)..
    പാഴ്സലായി കൈ കൊടുക്കാന്‍ സംവിധാനമുണ്ടോന്തോ..എന്തായാലും കൊടു മാഷേ കൈ! ഇതിനെയാണ് ‘ന്യൂട്രലായിട്ട് കാര്യം പറഞ്ഞുതരിക’ എന്നു കണ്ണൂര്‍ക്കാരു പറയുന്നത്!
    ഇതാരാ വിക്കിയിലിടുക?
    പണ്ട് 1878-ല്‍ ക്വാണ്ടം ഫിസിക്സില്‍ റിസര്‍ച് ചെയ്യാനിറങ്ങിയ മാക്സ് പ്ലാങ്കിനോട് പ്രൊഫസര്‍(prof. Jolly ) പറഞ്ഞത്രേ ‘ഈ വഴിക്കിറങ്ങേണ്ട മോനെ, നീ നന്നാവൂലാന്ന്’. ബാക്കി ചരിത്രമാണല്ലോ..
    ഈ റിസര്‍ച് ഗൈഡിനെയും വിശ്വസിച്ച് ഈ വഴിക്കിറങ്ങിയിട്ട് അവര്‍ നമ്മളെയും വഴിക്കിട്ടിട്ട് പോകുന്ന കേസുകള്‍ ഉണ്ടാവാറുണ്ടോ വക്കാരീ? അങ്ങനെ വന്നാല്‍ നമ്മള്‍ പിന്നെന്താ ചെയ്യുക?

     
  24. At Sat Jun 17, 11:22:00 AM 2006, Blogger സ്നേഹിതന്‍ said...

    പണ്ടൊരു ചായക്കപ്പിന്റെയും പിന്നെ മുളകുകളുടെയും ചിത്രങ്ങള്‍ തുടര്‍ച്ചയായി കണ്ടപ്പോള്‍ കരുതിയതാണ് ഇതെല്ലാം അകത്താക്കി കാര്യമായി തല പുകയ്ക്കുകയായിരിയ്ക്കും വക്കാരിയെന്ന് :) :)
    അതിന്നല്ലെ അന്വേഷണം പുനരന്വേഷണം ഗവേഷണം എന്നൊക്കെ പറയുന്നത് !
    തൊട്ടതെല്ലാം പൊന്നാക്കാന്‍ വക്കാരിയ്ക്കൊരു പ്രത്യേക കഴിവുണ്ടേ !
    വായിച്ചറിഞ്ഞാസ്വദിച്ചെന്റെ വക്കാരി...

     
  25. At Sat Jun 17, 11:56:00 AM 2006, Blogger ചില നേരത്ത്.. said...

    വക്കാരീ.
    ഗവേഷണത്തിന്റെ കാണാപൊരുള്‍ ലളിതമാക്കി തന്നതിന് നന്ദി.

     
  26. At Sat Jun 17, 12:22:00 PM 2006, Anonymous Anonymous said...

    പ്രിയവക്കാരീ,

    ഗംഭീരം.സന്തോഷ്‌ പറഞ്ഞ പോലെ നാട്ടിലെ റ്റെക്സ്റ്റ്‌ പുസ്തകങ്ങള്‍ എഴുതണ "ഡോക്റ്ററന്മാര്‍" ഇതൊക്കെയൊന്നു കണ്ടെങ്കി എത്ര നന്നായിരുന്നു !

    ആറാം ക്ലാസ്സില്‍ ആദ്യായിട്ട്‌ "ഊര്‍ജ്ജതന്ത്രം" എന്ന വിഷയം കണ്ടപ്പോ അതിലെന്നെ ഏറ്റോമധികം വിസ്മയിപ്പിച്ചതും അന്ധാളിപ്പിച്ചതും ശാസ്ത്രസത്യങ്ങള്‍ "പരീക്ഷനങ്ങളിലൂടെ " തെളിയിക്കപ്പെട്ടവയാണ്‌ എന്ന വാചകത്തിന്‍ ശേഷം വന്ന ചില വെളിപാടുകളാണ്‌. അതിങ്ങനെ പോണൂ...

    ചോ :എന്താണു പരീക്ഷണം?
    ഉ : കൃത്രിമമായി പ്രതിഭാസം സൃഷ്ടിച്ച്‌ നിയന്തിര്‍ത പരിതസ്ഥിതിയില്‍ നിരീക്ഷണം നടത്തുന്നതിനെ പരീക്ഷണം എന്നു പറയുന്നു.

    ഇനിയെങ്ങാനും ഇതും വായിച്ചു കണ്‍ഫൈയൂസ്ഡാവണ പൊട്ടന്മാര്‍ക്ക്‌ വീണ്ടും...
    ചോ : എന്താണു പ്രതിഭാസം?
    ഉ : മാമ്പഴത്തിന്റെ പതനം , മരക്കട്ടയുടെ പ്ലവനം , മഞ്ഞുകട്റ്റയുടെ ദ്രവണം എന്നിവ പ്രതിഭാസങ്ങളാണ്‍.

    വകാരീടെ പോസ്റ്റിലെ "എന്താണു ഗവേഷണം എന്ന തലക്കെട്ടിനു കീഴിലുള്‍ല നാലമത്തെ പാരഗ്രാഫ്‌ (ഇയ്യോ സ്വര്‍ണ്ണം എനിക്കന്നെ) പോലെ ഒരെണ്‍നം എഴുതാന്‍ കഴിഞ്ഞാ ഇവടത്തെ മാഷന്മാരെ കുമ്പിടാം.

     
  27. At Sat Jun 17, 01:33:00 PM 2006, Blogger Shiju said...

    അടിസ്ഥാനപരമായി രണ്ടുതരം ഗവേഷണങ്ങളുണ്ടെന്നാണ്‌ വെയ്പ്പ്‌. ബേസിക്‌ ഗവേഷണവും അപ്ലൈഡ്‌ ഗവേഷണവും.

    ബേസിക് ഗവേഷണമെന്നാല്‍:
    -ഭൂമി ഉരുണ്ടുതന്നെയാണോ, അതോ മുട്ടപോലെയാണോ?

    വേറൊന്നാണ്‌ അപ്ലൈഡ്‌ റിസേര്‍ച്ച്‌. നമുക്കൊക്കെ അത്യാവശ്യമോ ആവശ്യമോ ആയ കാര്യങ്ങളിലൊക്കെയുള്ള ഗവേഷണമെന്നു പറയാം.
    -പച്ചവെള്ളത്തില്‍നിന്നും പെട്രോള്‍ ഉണ്ടാക്കാന്‍ പറ്റുമോ?


    വക്കാരി ഇതില്‍
    ഏതു ഗവേഷണം ആണു ചെയ്യുന്നത്‌. ഭൂമി ഉരുണ്ടുതന്നെയാണോ, അതോ മുട്ടപോലെയാണോ, എന്നു നോക്കുകയാണോ? അതോ പച്ചവെള്ളത്തില്‍നിന്നും പെട്രോള്‍ ഉണ്ടാക്കാന്‍ പറ്റുമോ, എന്നു നോക്കുകയാണോ?

     
  28. At Sat Jun 17, 04:22:00 PM 2006, Blogger Kalesh Kumar said...

    നമഹാം യമഹാം സാദരം!
    വക്കാര്യേ.. ആദരം!!

    വക്കാരിഗുരോ, സാഷ്ടാംഗപ്രണാമം!
    അസ്സലായിട്ടുണ്ട്.(എനിക്ക് ഇങ്ങനൊക്കേ കമന്റാനറിയൂ!- അത്രയ്ക്കുള്ള വിവരമേയുള്ളൂ) എന്താ‍യാലും വായിച്ചതൊക്കെ മനസ്സിലായി.
    വക്കാരിക്ക് ഒരു നോബല്‍ സമ്മാനം കിട്ടട്ടെയെന്ന് (അത് ഇനി പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ കഴിഞ്ഞാലും ശരി) ആത്മാര്‍ത്ഥമാ‍യി ആഗ്രഹിക്കുന്നു!

     
  29. At Sun Jun 18, 10:51:00 AM 2006, Blogger കുറുമാന്‍ said...

    ഇന്നലെ വായിച്ചപ്പോള്‍ മുതല്‍ വക്കാരിക്കൊരു കമന്റു വക്കാന്‍ തുടങ്ങിയതാ......ബേബി സിറ്റിങ്ങിന്റേം, കുക്കിങ്ങിന്റേം ഇടയില്‍ ഒന്നും നടന്നില്ല, പകരം ഞാന്‍ കിടന്നു.

    ദേ വക്കാരീ, എനിക്ക് പിന്നേം വിവരം കൂടി....നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു.....

    താങ്ക്സ്........പകരമായി ഒരു പ്ലേറ്റ് വിന്താലു എടുക്കട്ടെ?

     
  30. At Mon Jun 19, 03:11:00 PM 2006, Blogger myexperimentsandme said...

    അപ്പോള്‍ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. ഇതു താന്‍ കൈമളില്‍ പറഞ്ഞതുപോലെ, നടന്ന കാര്യങ്ങളും പറഞ്ഞിട്ടുണ്ടെങ്കിലും ആരും ഒരു കുപ്പി സള്‍ഫ്യൂരിക്കാസിഡിലേക്ക് ഒരു കപ്പി നൈട്രിക്ക് ആസിഡൊന്നും കമഴ്‌ത്തിയേക്കരുതേ.. പൊള്ളി കുളമാകും.. സൂക്ഷിക്കണേ.

    താര പറഞ്ഞതുപോലത്തെ ലൊട്ട് ലൊടുക്ക് സാധനങ്ങള്‍ ഇഷ്ടം പോലെ ടെലിഷോപ്പിംഗിലും മറ്റും കിട്ടുന്നുണ്ട്.. എന്തു കറയും കളയുന്ന സോപ്പുപൊടീം, വയറുകുറയ്ക്കാനുള്ള ബെല്‍റ്റും (അതിട്ട് നാലാമാഴ്‌ച ഹെര്‍ണിയായും മറ്റു പല പ്രശ്‌നങ്ങളുമായി അണ്ണനണ്ണിമാര്‍ ആസ്പത്രിയിലായെന്ന് പിന്നാമ്പുറക്കഥ).. മൂത്രം ആവിയാവുന്ന ടെക്‍നോളജിയും കാണുമായിരിക്കും.. ഇല്ലെങ്കില്‍ ഗവേഷിക്കാമെന്നേ.. :) വായിച്ചതിനും കമന്റിയതിനും താരയ്ക്കുള്ള സന്തോഷാശ്രുക്കള്‍ കീബോര്‍ഡില്‍ വീണു!

    കുട്ട്യേടത്ത്യേ, എന്തു പറയാനാ... നാട്ടിലിപ്പോള്‍ ഗവേഷകരെയും ഗവേഷണാനന്തര ഗവേഷകരേയുമൊന്നും മുട്ടീട്ട് നടക്കാന്‍ വയ്യ. അതുകൊണ്ടല്ലേ നമ്മള്‍ ഉലക്ക ചുറ്റും വാനരനായി ഇങ്ങിനെ.... ആരെങ്കിലും അയച്ച് ഗവേഷിക്കാന്‍ മാത്രമുള്ള ത്രാണിയൊന്നുമില്ലാത്തതു കാരണം സ്വന്തം നിലയില്‍....ഇങ്ങിനെ... ക്രെഡിറ്റാരും കൊണ്ടുപോവൂന്ന് പേടിവേണ്ട. ക്രെഡിറ്റാന്‍ വല്ലതുമുണ്ടെങ്കിലല്ലേ.. സെരണ്ടിപ്പട്ടിപോയിട്ട് ഒരു നാടന്‍ പട്ടിപോലും... ങൂ..ഹൂം

    വഴിപോക്കാ, പോണവഴി നമ്മുടെ കുടീലും കയറിയതില്‍ പെരുത്തു സന്തോഷം. സ്വര്‍ണ്ണ നാണയങ്ങള്‍ അപ്പുറത്തെ കൌണ്ടറില്‍. നന്ദി അതിനപ്പുറത്ത്.

    ബിരിയാണിക്കുട്ടീ.. ഗവേഷകര്‍ ആരെ കണ്ടാലും ബഹുമാനിക്കണേ.. പാവങ്ങളാ.. വട്ടുപിടിച്ചപോലെയൊക്കെ നടക്കുന്നുണ്ടെങ്കില്‍ അതവരുടെ കുഴപ്പമല്ല.. നല്ല മനുഷ്യരാ. അവരുടെ മനസ്സിനു വേദനിക്കുന്നപോലെയൊന്നും........ :) മൊത്തം കുത്തിയിരുന്ന് വായിച്ചതില്‍ പെരുത്ത് നന്ദി.

    പെരിങ്ങോടരേ.. എന്നെയും ബുദ്ധിയും ചേര്‍ത്ത് അങ്ങിനെയാരും സാധാരണഗതിയില്‍ പറയാറില്ല... അതുകൊണ്ട് തന്നെ നല്ല സന്തോഷം തോന്നുന്നു. നാട്ടുകാര്യമാണെങ്കിലും വീട്ടുകാര്യമാണെങ്കിലും പഠിക്കുന്ന കാര്യമാണെങ്കിലും ചെയ്യുന്ന കാര്യമാണെങ്കിലും സിമ്പിളായി മനസ്സിലാക്കുകയോ, സിമ്പിളായി പറയുകയോ പറഞ്ഞുകൊടുക്കുകയോ ചെയ്യാത്ത, മൊത്തം വര്‍ണ്ണ്യത്തിലാശങ്കയുമായി നടക്കുന്ന ആളാണ് ഞാന്‍.. പിന്നെ ആരുമറിയാതെ ഒരു മൂലയ്ക്കിരുന്ന് ഇങ്ങിനെ എഴുതുമ്പോള്‍ നല്ല രസം.. ഒരു കാര്യം ആസ്വദിച്ച് ചെയ്‌താല്‍ അതനുഭവിക്കുന്നവര്‍ക്കും അതിന്റെ ഗുണം കിട്ടുമെന്നുള്ളതുകൊണ്ടാണെന്ന് തോന്നുന്നു. നന്ദിയുണ്ട് കേട്ടോ.

    സന്തോഷേ, പെരിങ്ങോടരോടു പറഞ്ഞതുപോലെ സിമ്പിളായി ഒരു കാര്യവും ഞാനിതുവരെ മനസ്സിലാക്കിയിട്ടില്ലായിരുന്നു. ഞാനെന്തെങ്കിലും ആര്‍ക്കെങ്കിലും പറഞ്ഞുകൊടുത്താല്‍ കേട്ടവന് അത് മനസ്സിലായില്ല ഓ പോട്ടെ പുല്ല് എന്നു പറഞ്ഞ് പോയാല്‍ മാത്രം മതി, പക്ഷെ, എന്തെങ്കിലും എനിക്ക് മനസ്സിലായിട്ടുണ്ടെങ്കില്‍ ആ പറഞ്ഞുകൊടുക്കല്‍ കഴിയുമ്പോള്‍ അതും കൂടി എന്നില്‍ നിന്ന് എവിടെയോ പോയി ഒളിക്കും. ഇപ്പോഴും അങ്ങിനെതന്നെ. ഇതൊക്കെ നിങ്ങളേപ്പോലുള്ളവര്‍ക്ക് മനസ്സിലായി എന്നറിയുമ്പോള്‍ സന്തോഷം തോന്നുന്നു. ഒരു ഉത്തരവാദിത്ത ബോധവുമില്ലാതെ എഴുതുന്നതുകൊണ്ടല്ലേ ഇങ്ങിനെയൊക്കെ... എന്തെങ്കിലും ആവശ്യത്തിന് എന്നെ നോക്കണം. അപ്പം കാണാം പൊടിപൂരം! നന്ദിയുടെ നറുമലരുകളും അവിലും.

    പുല്ലൂര്‍‌സേ.. ധൈര്യമായിട്ട് ചെയ്യന്നേ.. ഇതൊക്കെ മൊത്തം മനസ്സിലാക്കിയൊക്കെ ചെയ്യാന്‍ നിന്നാല്‍ പിന്നെ നോബലായി, ബഹളമായി, പിന്നെ ഒന്നിലും കോണ്‍സെന്‍‌ട്രേറ്റ് ചെയ്യാന്‍ പറ്റൂല്ല. അതുകൊണ്ട് ഒഴിമോനേ എന്നു പറയുമ്പോള്‍ ഒഴിക്കുക. ഇളക്ക് മോനേ എന്നു പറയുമ്പോള്‍ ഇളക്കുക, കുടിക്ക് മോനേ എന്നു പറയുമ്പോള്‍ പൂച്ചയ്ക്ക് കൊടുക്കുക, പിന്നെ ഇടയ്ക്കൊക്കെ രണ്ടോ മൂന്നോ തുള്ളി കൂടതലൊഴിക്കുക, സെരണ്ടിപ്പട്ടി കടിച്ചാലോ.. :) വായിച്ചതിന് നന്ദി കേട്ടോ

    ദേവേട്ടാ.. നൂറു പേരുടെ വര്‍ക്ക് കുറേശ്ശേ.... ഹ..ഹ.. ഞങ്ങള്‍ ഗവേഷകരുടെ ഇന്റഗ്രേഷന്‍ ഡിഫറെന്‍ഷ്യേഷന്‍ മാത്തമാറ്റിക്കേഷന്‍ കൊണാപ്ലിക്കേഷനെ ചോദ്യം ചെയ്യരുത്. ഞങ്ങള്‍ക്ക് കരച്ചില് വരും :) ശരിയാ, ചെയ്യുന്ന യൂണിവേഴ്‌സിറ്റി, ആരുടെ പ്രൊജക്റ്റ്, എന്ത് എങ്ങിനെ എന്നെല്ലാം നോക്കണം. കാക്കേ കാക്കേ കൂടെവിടേയിലും ഗവേഷണം നടക്കുന്ന കാലം. പണ്ട് ഏറ്റുമാനൂര്‍ സോമദാസനോ മറ്റോ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ അങ്ങിനെയൊരു കഥ എഴുതിയിരുന്നു-മറന്നുപോയി. എനിക്കൊരു യമഹാ തന്നതിനും വായിച്ചു സഹിച്ചതിനും ഒന്നുകൂടെ നന്ദി.

    പ്രാപ്രാ.. ചളം എല്ലായ്പ്പോഴും എല്ലാ രീതിയിലും ഇവിടെ പൂര്‍ണ്ണമായി സ്വാഗതിക്കപ്പെടും, ആദരിക്കപ്പെടും. അതുകൊണ്ട് നോ പിരോബിളം. പിന്നെ ഇതു താന്‍ കൈമള്‍ ചേട്ടന്‍ പറഞ്ഞതുപോലെ ഇതൊരു ആധികാരിക ചളമൊന്നുമല്ല, ഇത് വെറും ചുമ്മാ ചളം.. നന്ദി കേട്ടോ

    ആദിത്യാ, ഇനിയെന്നെ കാണുകകൂടി ചെയ്താലോ (വേണ്ടല്ലേ).. ചിരിച്ചല്ലോ, സം ആധാനമായി.. ഉറവ വറ്റിയവന് പിന്നെ എന്തും പുല്ല് എന്നുവെച്ച് എഴുതുന്നതല്ലേ..... നന്ദിയുണ്ട് കേട്ടോ.

    സുനില്‍‌ജീ.. വളരെ നന്ദി. എല്ലാവര്‍ക്കും തീവണ്ടിക്കഥ ഇഷ്ടപ്പെട്ടൂന്നറിഞ്ഞതിലും സന്തോഷം. ഈ കത്തി ക്ഷമാപൂര്‍വ്വം വായിച്ചതില്‍ അതിലും സന്തോഷം..നന്ദിയുണ്ട് കേട്ടോ.

    വൈശാലാ... നന്ദി. കറമ്പന്റെയകത്ത് ആസ്‌പിരിന്‍ പൊടിച്ചിട്ട് പണ്ട് കോളേജില്‍ അണ്ണന്മാര്‍ കിക്കായപോലെയൊക്കെ നടക്കുന്നത് കണ്ടിട്ടുണ്ട്. നേരാണോ ആവോ.. കളറുള്ള ഒരു വെള്ളവും കുടിക്കരുതെന്നാ ഗ്വോട്ടിമാലയിലെ മാലാ യൂണീവേഴ്സിറ്റിയില്‍ ഗവേഷിച്ചവര്‍ പറഞ്ഞത് :)

    സതീഷ്‌ ജീ, യീ, പീ, ഡീ .. ഗവേഷണത്തില്‍ ഏറ്റവും അത്യാവശ്യം വേണ്ട ഒരു ഘടകമാണ് മനപ്പൊരുത്തം. ഗൈഡും സ്റ്റുഡന്റും തമ്മിലുള്ള മനപ്പൊരുത്തമില്ലായ്മ പല പല പ്രശ്നങ്ങള്‍ക്കും അവസാനം ഇട്ടേച്ചുപോകലിനും വരെ കാരണമാകും. അങ്ങിനത്തെ സംഭവങ്ങള്‍ ധാരാളം. ഇതില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ഗവേഷകന്‍ തന്നെ. ഗൈഡിന് ഇതല്ലെങ്കില്‍ വേറൊരാള്‍ കിട്ടും. പല കേസുകളിലും സിമ്പിള്‍ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പും “ഞാനങ്ങിനെയാ ഓര്‍ത്തേ” എന്നുള്ള കാര്യവുമാണ് പ്രശ്‌നം. പിന്നെ വേറൊന്ന് കറക്‍ഷന്‍. ചില ഗൈഡുകള്‍ ഒരു പേപ്പര്‍ തന്നെ നാലും അഞ്ചും ആറും ഏഴും പ്രാവശ്യം കറക്റ്റ് ചെയ്യാന്‍ പറയും. ഒന്നും രണ്ടുമൊക്കെ കഴിയുമ്പോള്‍ ചിലരുടെയൊക്കെ ക്ഷമ പോകും. അപ്പോള്‍ തോന്നും ഏഴാം പ്രാവശ്യം കറക്റ്റു ചെയ്തു കഴിഞ്ഞപ്പോള്‍ സംഗതി ഒന്നാം പ്രാവശ്യത്തെപ്പോലെതന്നെയായെന്ന്! പക്ഷേ ഇവിടെയും ഗൈഡിന്റെ ഈ മേഖലയിലുള്ള പ്രാവീണ്യത്തെയും എക്സ്‌പീരിയന്‍സിനെയും അംഗീകരിച്ചാല്‍ കുറെയേറെ പ്രശ്നങ്ങള്‍ ഒഴിവാക്കാം. പലര്‍ക്കും ഒന്നാം‌കൊല്ലമൊക്കെ കഴിയുമ്പോള്‍ ഗൈഡിനൊപ്പമായീ എന്നൊരു തോന്നലൊക്കെ വരും. അത് പിന്നേം ഓക്കേ. രണ്ടാം കൊല്ലം കഴിയുമ്പോള്‍ അതില്‍ ചിലര്‍ക്ക് ഗൈഡിനേക്കാളും കേമരായീ എന്ന് തോന്നും. അത് പ്രശ്‌നം. പിന്നെ ഗൈഡ് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ പറയുമ്പോള്‍ വെറുതേ തോന്നും-അതെന്തിനാ അങ്ങിനെ ചെയ്യുന്നത്, ഇങ്ങിനെ പോരേ എന്നൊക്കെ. അത് ചിലപ്പോള്‍ നമ്മുടെ തോന്നല്‍ ശരിയാണെങ്കില്‍ക്കൂടി, ഗൈഡ് പറയുന്നതുപോലെ ചെയ്യുകയും അതിന്റെ കൂടെ ഇങ്ങിനെകൂടെ ചെയ്യുകയും ചെയ്‌തിട്ട് നയത്തില്‍ ഗൈഡിനെ പറഞ്ഞു മനസ്സിലാക്കിയാല്‍ പലരും അംഗീകരിക്കും. പക്ഷേ.. തലവര നേരേയല്ലെങ്കില്‍ സം‌ഘര്‍ഷം, അഭിനയിക്കുന്നത് ജയന്‍, സീമ.

    സ്നേഹിതാ... തൊട്ടതെല്ലാം പൊന്നുമണിയാക്കുന്ന സ്നേഹിതനെവിടെ, ഞാനെവിടെ. ഞാന്‍ ചുമ്മാ ഒരു മുളകിട്ടപ്പോള്‍ അതിലും നല്ലൊരു കവിത കണ്ടവന്‍ താന്‍, സ്‌നേഹിതന്‍.. ഇതു മൊത്തം വായിച്ചതിന് ഞാനിപ്പോല്‍ എന്താ തരിക, ഒരു നന്ദിയല്ലാതെ :)

    ഇബ്രൂ, വളരെ നന്ദി. കൈമള്‍ ചേട്ടന്‍ പറഞ്ഞതുപോലെ ഇതൊരു ആധികാരിക ലേഖനമായൊന്നും എടുക്കരുത് കേട്ടോ. :)

    ഉമേച്ചീ (എല്ലാവരും അങ്ങിനെ വിളിക്കുന്നു-വിരോധമില്ലല്ലോ അല്ലേ), വളരെ നന്ദിയുണ്ട് കേട്ടോ, ഇതുമൊത്തം ക്ഷമയോടെ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും. ചേച്ചി പറഞ്ഞത് വളരെ ശരി. സ്കൂളിലും കോളേജിലും പഠിക്കുമ്പോള്‍ പല കാര്യങ്ങളും എന്താണെന്ന് പോലും മനസ്സിലാക്കാതെയാണ് പഠിച്ചത്. പലതിന്റെയും പ്രായോഗിക വശങ്ങളെപ്പറ്റി യാതൊരു ഐഡിയായും ഇല്ലായിരുന്നു. വെറുതേ അങ്ങ് പഠിച്ചു-പരീക്ഷ മാത്രം മുന്നില്‍ കണ്ടുകൊണ്ട്. അധ്യാപകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല-കാരണം പലര്‍ക്കും അതിനുള്ള പരിശീലനം കിട്ടിയിട്ടില്ലായിരുന്നു. എന്തായാലും ഇപ്പോള്‍ സ്ഥിതിവിശേഷം കുറെയൊക്കെ മാറി എന്നു തോന്നുന്നു. പുതിയ തലമുറയ്ക്ക് ഞങ്ങളേക്കാളൊക്കെ കാര്യങ്ങളറിയാം. എന്താണ് എന്തിനാണ് എന്നൊക്കെ അവര്‍ ആലോചിക്കുന്നു. നല്ലത്.

    ഷിജൂ-പുല്ലൂഴ്‌സ് പറഞ്ഞതുപോലെ എന്താണ് എന്തിനാണ് എന്നൊക്കെ അറിഞ്ഞ് ഓരോന്ന് ചെയ്യുകയാണെങ്കില്‍ നോബലൊക്കെ എന്നേ കിട്ടിയേനെ :). ബേസിക്ക് ചെയ്യാന്‍ മാത്രമുള്ള കോശങ്ങള്‍ തലയിലില്ലാത്തതു കാരണം അപ്ലൈഡ് പോലെന്തോ ചെയ്‌തുകൊണ്ടിരിക്കുന്നു.. നന്ദിയുണ്ട് കേട്ടോ

    കലേഷേ, നന്ദി കേട്ടോ. വിവരം വെറും ആപേക്ഷികം. വിവരമില്ലാത്തവനേ വിളി ദിവസവും കേട്ടുകൊണ്ടിരിക്കുന്ന ഒരു വിവരദോഷി തന്നെ പറയുന്നത്.. ഇത് വായിക്കാന്‍ ക്ഷമ കാണിച്ച കലേഷ് ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും ഉയരങ്ങള്‍ താണ്ടാനുള്ള ഏകതടസ്സം കലേഷിന്റെ ബാഡി! :)

    കുറുമാനേ.. പക്ഷേ കുറുമാനെപ്പറ്റി ഞാനൊരു വാചകം ഇതില്‍ പറഞ്ഞിരുന്നു. അത് മിസ്സാക്കി. അത് കണ്ടുപിടിച്ച് തരികയാണെങ്കില്‍ ഞാന്‍ സ്പെഷലായി റിക്വസ്റ്റ് ചെയ്യാം അറ്റ്‌ലസ് ജ്വല്ലറിച്ചേട്ടനോട്. വായിച്ചതിനും കമന്റിയതിനും നന്ദിയുടെ ആനന്ദാശ്രുക്കള്‍. പോര്‍ക്ക് വെന്താലു അങ്ങ്.... :)

    ഇത് ഇട്ടപ്പോഴേ ഓടിവന്ന് വായിച്ച തുളസി, സിദ്ധാര്‍ത്ഥന്‍, വെമ്പള്ളി, സാക്ഷി എന്നിവര്‍ക്ക് ഒന്നുകൂടി നന്ദി. ദോമോ അരിഗത്തോ ഗൊസായിമഷ്ടാ. വീണ്ടും ചന്തയില്‍ പോയി വരേപ്പും വണക്കം തലയിണവരേ.

     
  31. At Mon Jun 19, 03:13:00 PM 2006, Blogger myexperimentsandme said...

    യ്യോ ഇട്ട പോസ്റ്റിനേക്കാളും വലിയ നന്ദിയോ.. ശ്ശേ

     
  32. At Mon Jun 19, 03:25:00 PM 2006, Blogger രാജ് said...

    ഇന്നലേയും വക്കാരിയേപ്പറ്റി പറഞ്ഞതേയുള്ളൂ. ഞാനും ആദിത്യനും കൂടി ഒരു മുട്ടപുഴുങ്ങാന്‍ പെടാപ്പാടു പെടുമ്പോള്‍ “ശോ ആ വക്കാരിയൊരു ഗൈഡ്‌ ഇട്ടിരുന്നെങ്കില്‍” എന്നാലോചിച്ചു പോയി. സത്യം ;)

     
  33. At Mon Jun 19, 03:39:00 PM 2006, Blogger അരവിന്ദ് :: aravind said...

    കൊള്ളാലോ വക്കാരീ :-))
    അപ്പോ ഏത് ടോപ്പിക്കും അത് എഴുതുന്നതിലാണല്ലേ കാര്യം?
    ഒട്ടും ബോറടിക്കാതെ വായിച്ചു തീര്‍ത്തേ..(ഹോ! അവസാനം!..ഏയ് ഞാന്‍ ഒന്നും പറഞ്ഞില്ലാ..) ;-)

    കൊറിയ ചൈന ഗവേഷകരുടെ കാര്യം പറഞ്ഞപ്പോഴാ..

    ഇവിടെ , എന്റെ ഒരു കസിന്റെ കൂടെ ഗവേഷണം ചെയ്യാന്‍ കുറേ ചൈനക്കാരുമുണ്ട്.
    അവര്‍ക്ക് ഇംഗ്ലീഷ് ജ്നാനം കമ്മി.

    അന്ന് ലാബില്‍, പ്രൊഫസര്‍ ചുറ്റും കൂടി നില്‍ക്കുന്ന കുട്ടികളോട് എന്തോ പരീക്ഷണം കാണിച്ച് കൊടുത്ത് വിശദീകരിക്കുന്നു.
    ഇടക്ക് ചൈനക്കാരന്‍ മുള്ളാന്‍ പോയി. ആരോടും ചോദിക്കുകയൊന്നും വേണ്ട. പതുക്കെ പോവുക, തിരിച്ചു വരുക.
    ടിയാന്‍ മുള്ളാന്‍ പോയ സമയത്ത് പ്രൊഫസര്‍ ഹോംഗ്‌കോംഗില്‍ എന്തോ ഗവേഷണം നടന്നതിനെക്കുറിച്ച് സംസാരിച്ചു.
    അത് കഴിഞ്ഞതും ചൈനക്കാരന്‍ ഒഴിഞ്ഞ ബ്ലാഡറുമായി തിരിച്ചെത്തി.
    ചൈനയെകണ്ടതും പ്രൊഫസര്‍ മുന്‍പ് പറഞ്ഞ ഹോംഗ്‌കോംഗ് കഥയുടെ തുടര്‍ച്ചക്കായി,
    “ യൂ, ഷിന്‍‌ഹ്വാ, ഹാവ് യൂ ബീന്‍ റ്റു ഹോംഗ്‌കോംഗ്?”
    എന്ന് ചോദിച്ചു.
    ഒന്നു ഞെട്ടിയ ചൈന ഉടനെ തിരിച്ച് പറഞ്ഞു,
    “നോ നോ സാര്‍...ഐ ജസ്റ്റ് വെന്റ് ടു ദ ടോയ്‌ലറ്റ് “ എന്ന്.

    ക്ലാസ് ഡിസ്‌മിസ്സ്‌ഡ്.

     
  34. At Mon Jun 19, 05:39:00 PM 2006, Blogger bodhappayi said...

    മൊത്തം വായിച്ചു. വാക്കാരി അളൊരു പുലി തന്നെ... :)

     
  35. At Mon Jun 19, 09:07:00 PM 2006, Blogger ബിന്ദു said...

    എന്ത്യേ എനിക്കുള്ള നന്ദി?? :)

     
  36. At Mon Jun 19, 09:27:00 PM 2006, Blogger myexperimentsandme said...

    ഹയ്യോ ബിന്ദൂ.. ബിന്ദൂനുള്ള നന്ദി ആദ്യം തന്നെ പ്രകാശിപ്പിച്ചിരുന്നു...ന്നാ ഓര്‍ത്തത്. പക്ഷേ പിന്നെ നോക്കിയപ്പോഴല്ലേ ഗവേഷണക്ലാസ്സില്‍ അഡ്‌മിഷന്‍ ഒക്കെ ശരിയാക്കി നോബലു കിട്ടിയാല്‍ പപ്പാതിയെന്ന് കരാറൊക്കെയുറപ്പിച്ച്....അതൊക്കെ കഴിഞ്ഞപ്പോള്‍ സംഗതി നന്ദി നന്ദിയായിട്ട് പറയാന്‍... ശ്ശോ... ഇനിയിപ്പോ ന്താ ചെയ്‌കാ... ന്നാലും ഒരു നന്ദി, ഒരൊന്നര നന്ദി രണ്ടു നന്ദി.... നന്ദി നന്ദി...

    പെരിങ്ങോടരേ, മുട്ട പുഴുങ്ങാന്‍ ഗൈഡോ..:) എന്തായാലും ഓര്‍ത്തല്ലോ....

    അര്‍മന്ദാ.. ഗവേഷണക്കഥകള്‍ ധാരാളം. പണ്ട് ജസ്‌പാല്‍ ഭട്ടി ഒരു അരമണിക്കൂര്‍ സീരിയല്‍ തന്നെ ഗവേഷകര്‍ക്കായി മാറ്റിവെച്ചിരുന്നു! നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടൂ-ഓ അരവിന്ദനോട്!

    കുട്ടപ്പായീ, നന്ദി. പുലിക്ക് പ്രശ്‌നമില്ലേല്‍ എനിക്ക് നോ പ്രോബ്ലം‌ന്ന്. നാട്ടില്‍ ഈയിടെ പുലികള്‍ കുറച്ച് പ്രശ്‌നമൊക്കെ ഉണ്ടാക്കീന്ന് കേട്ടു. പക്ഷേ ഇപ്പോള്‍ കുഴപ്പമില്ലാ‌ന്നു തോന്നുന്നു. നന്ദിയും ആദരവും, ഇത് മൊത്തം കുത്തിയിരുന്ന് വായിച്ചതിന്.

    ബിന്ദൂ, ദോ പിടിച്ചോ ഒരു അഡീഷണല്‍ നന്ദി. നന്ദിയുണ്ട് കേട്ടോ...:)

    വ്യാര്‍ഡ് വെരി: സെറ്റ് ഓ എന്‍ ജി സി. ഓയില്‍ ആന്റ് നാച്യുറല്‍ ഗ്യാസ് കമ്മീഷനെ സെറ്റ് ചെയ്യാന്‍!

     
  37. At Mon Jun 19, 09:51:00 PM 2006, Blogger sami said...

    ഗവേഷണം‍ന്ന് പറഞ്ഞാ ഇതൊക്കെയാണല്ലേ?
    ഇവിടെ എത്താന്‍ ലേറ്റായി ..........
    ക്ഷമിക്കൂ...
    ഇനിയിപ്പോ ഗവേഷണം തുടങ്ങാം....
    പക്ഷെ ,എന്തിനെക്കുറിച്ച്??........എന്തിനെക്കുറ്ച്ച് ഗവേഷണം വേണമെന്ന് ഗവേഷിക്കാം...അല്ലേ?

    സെമി

     
  38. At Mon Jun 19, 09:51:00 PM 2006, Blogger ബിന്ദു said...

    ഓ ക്കേ... ഒരു പ്രാവശ്യം, ഒരു പ്രാവശ്യം മാത്രം... കൊഞ്ചെങ്കില്‍ കൊഞ്ച്‌ കൂട നിറയട്ടെ എന്നും കരുതി ഞാനിവിടെ നന്ദിയും നോക്കിയിരിക്കുമ്പോള്‍...

    വക്കാരിയുടെ വേഡ്‌ വേലിയില്‍ തട്ടി ഞാന്‍ രണ്ടു പ്രാവശ്യം വീണൂ.. എന്തൊരു കഠിനം..

     
  39. At Mon Jun 19, 10:20:00 PM 2006, Blogger ബിന്ദു said...

    ഓ ക്കേ... ഒരു പ്രാവശ്യം, ഒരു പ്രാവശ്യം മാത്രം... കൊഞ്ചെങ്കില്‍ കൊഞ്ച്‌ കൂട നിറയട്ടെ എന്നും കരുതി ഞാനിവിടെ നന്ദിയും നോക്കിയിരിക്കുമ്പോള്‍...:)

    വക്കാരിയുടെ വേഡ്‌ വേലിയില്‍ തട്ടി ഞാന്‍ രണ്ടു പ്രാവശ്യം വീണൂ.. എന്തൊരു കഠിനം..

     
  40. At Fri Oct 20, 03:43:00 PM 2006, Blogger Roby said...

    വക്കാരീ,
    ഗവേഷണം എന്ന വാക്കുണ്ടായത്‌ പണ്ടത്തെ ഗുരുകുല സമ്പ്രദായത്തില്‍ നിന്നുമാണെന്ന്‌ കേട്ടിട്ടുണ്ട്‌. ശിഷ്യന്‍മാര്‍ ഗുരുവിന്റെ വീട്ടുജോലികള്‍ കൂടി ചെയ്യനമായിരുന്നു അന്നൊക്കെ.. അതില്‍ പ്രധാനമായിരുന്നു, കാട്ടില്‍ മേയാന്‍ വിട്ട ഗോക്കളെ അന്വേഷിച്ചു കണ്ടു പിടിക്കുക. ഈ ഗോ-അന്വേഷണം ആണത്രെ പിന്നീട്‌ ഗവേഷണം ആയത്‌. ഈ കഥ മഹാത്‌മഗാന്ധി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. രവീന്ദ്രനാഥ് പറഞ്ഞു കേട്ടിട്ടുള്ളതാണ്‌...

    ഞാനും വക്കാരിയുടെ സ്ഥിരം വായനക്കാരനായിക്കഴിഞ്ഞു....

     
  41. At Tue Feb 06, 02:50:00 PM 2007, Blogger SunilKumar Elamkulam Muthukurussi said...

    വക്കാരിജീ.. എവിടെ? ഈ പൊസ്റ്റിനെ ഞാനൊന്ന് പുനഃപ്രസിദ്ധീകരിക്കട്ടേ? മറുപടി ഈമെയിലായി പ്രതീക്ഷിക്കുന്നു. എംബിസുനില്‍കുമാര്‍ അറ്റ് യാഹൂ ഡോട്ട് കോം
    സ്നേഹപൂര്‍വ്വം,

     

Post a Comment

<< Home