Saturday, January 23, 2010

സക്കറിയ സംഭവാവലോകനത്തിന്റെ ശാസ്ത്രീയത

എന്തിലും ഏതിലും ശാസ്ത്രീയത, അതും ആധുനിക ശാസ്ത്രീയത മാത്രം കാണുന്ന, ഉണ്ടോ എന്ന് നോക്കുന്ന നമ്മളൊക്കെ സക്കറിയ വിവാദത്തില്‍ ജ്യോതിഷത്തിലേക്കും കവിടി നിരത്തിലിലേക്കും ആഭിചാരത്തിലേക്കുമൊക്കെ മാത്രം നോക്കുന്നതിന്റെ ശാസ്ത്രീയത എത്ര ആലോചിച്ചിട്ടും അങ്ങ്ട് പിടികിട്ടുന്നില്ല.

പയ്യന്നൂരില്‍ ശരിക്കും എന്തിനാണ് ആ പ്രസംഗം കേട്ട ചിലര്‍ സക്കറിയയുടെ കുത്തിന് പിച്ചതെന്ന് ആര്‍ക്കെങ്കിലുമറിയാമോ? ഇനി അറിയാന്‍ വയ്യെങ്കില്‍ നമ്മളെന്താണ് ചെയ്യേണ്ടത്? മൊത്തം കാര്യങ്ങളെ ശാസ്ത്രീയമായി ഒന്നവലോകിക്കണം. അതല്ലേ വേണ്ടത്?

അതായത് അവിടെ കൂടിയവര്‍ സക്കറിയയെ തടഞ്ഞുവെച്ചതും ചോദ്യം ചെയ്യതും അത് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവുജീവിതത്തെ പരാമര്‍ശിച്ചതുകൊണ്ടായിരുന്നോ അതോ രാജ്‌മോഹന്‍ ഉണ്ണിത്താനെ മോബ് ജസ്റ്റിന്‍ പതാലി ആക്കാന്‍ മാര്‍ക്സിസ്റ്റുകാര്‍ നോക്കിയതിനെ സക്കറിയ വിമര്‍ശിച്ചതുകൊണ്ടായിരുന്നോ?

സംഭവം നടന്ന് ഇരുപത്തിനാലു മണിക്കൂറിന് ശേഷം പാര്‍ട്ടിനേതാക്കന്മാര്‍ കൂടി തീരുമാനിച്ച് “ഓക്കേ, നമ്മള്‍ അവിടുത്തെ കുത്തിനു പിടുത്തത്തിനു കാരണം സക്കറിയായുടെ ഈ പരാമര്‍ശമായിരുന്നു, നമ്മള്‍ അതിനെ അങ്ങ് താത്വികിക്കും” എന്ന് തീരുമാനമെടുത്ത് അത് വള്ളിപുള്ളി വിടാതെ നടപ്പാക്കാന്‍ ബ്ലോഗിനകത്തും പുറത്തുമുള്ളവര്‍ നടത്തുന്ന ശ്രമങ്ങളൊക്കെ അവിടെ നില്‍ക്കട്ടെ...

ആ‍ക്ക്‍ച്വലി, കുത്തിനുപിടുത്തത്തിനു കാരണം എന്തായിരുന്നു?

ഇനി ഇപ്പോള്‍ ഇതറിയണമെങ്കില്‍ കുത്തിനു പിടിച്ചവരുടെ കുത്തിനു പിടിച്ചിട്ടുപോലും കാര്യമില്ല; കാരണമെന്തെന്ന് പാര്‍ട്ടി ഓള്‍‌റെഡീ തീരുമാനിച്ചു. ഇനി കുത്തിനു പിടിച്ചവര്‍ എന്തിനായിരുന്നു പിടിച്ചതെന്ന് പറഞ്ഞാല്‍ പോലും പാര്‍ട്ടി സമ്മതിക്കില്ല, പാര്‍ട്ടിയെക്കാളും വലിയ പാര്‍ട്ടിഭക്തി കാണിക്കുന്ന ലോക്കല്‍ കമ്മറ്റി മെമ്പ്രമ്മാര്‍ അതിനപ്പുറം അത്
സമ്മതിക്കുകയുമില്ല.

അപ്പോള്‍ പിന്നെ ശാസ്ത്രീയത എന്ന് പറയുന്നത് അന്ന് കുത്തിനുപിടിച്ചവരെയെല്ലാം നാര്‍ക്കോ അനാലിസിസിലിയ്ക്കോ ഗൂഗിള്‍ മാപ്പിംഗിനോ മറ്റോ വിധേയരാക്കുക, അവര്‍ യഥാര്‍ത്ഥത്തില്‍ കുത്തിനു പിടിക്കാനുള്ള കാരണം ശാസ്ത്രീയമായി കണ്ടെത്തുക, എന്നിട്ട് ഇതിനെപ്പറ്റി അവലോകനങ്ങളും വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നടത്തുക - ഇതാണ്, ഇതുമാത്രമാണ് സക്കറിയ വിവാദാവലോകനത്തില്‍ ശാസ്ത്രീയമായാണ് കാര്യങ്ങള്‍ നടത്തേണ്ടതെങ്കില്‍ ചെയ്യേണ്ടത്.

പക്ഷേ ആധുനിക ശാസ്ത്രത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന, ആധുനിക ശാസ്ത്രാന്ധവിശ്വാസച്ചാവേറുകള്‍ എത്രമാത്രം അശാസ്ത്രീയമായാണ് സക്കറിയ സംഭവം വിശകലിച്ചതെന്ന് നോക്കിക്കേ... അവിടുത്തെ ആള്‍ക്കാര്‍ സക്കറിയായുടെ കുത്തിനു പിടിക്കാനുള്ള യഥാര്‍ത്ഥ കാരണം എന്തായിരുന്നു എന്ന് ആരും തന്നെ അന്വേഷിച്ച് കണ്ടില്ല. സക്കറിയ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിജീവിതത്തെ പരാമര്‍ശിച്ചു. അങ്ങിനെ പരാമ‌ര്‍ശിച്ചെങ്കില്‍ പിന്നെ അതുതന്നെ കുത്തിനുപിടിക്കാന്‍ കാരണം എന്നങ്ങ് തീരുമാനിച്ചു ശാസ്ത്രീയരെല്ലാവരും. ബെസ്റ്റ് ശാസ്ത്രീയത തന്നെ.

മാത്രവുമല്ല, ആധുനിക ശാസ്ത്രത്തിന്റെ ശക്തനായ ഒരു വക്താവുതന്നെ പയ്യന്നൂരിലെ നാട്ടുമ്പുറത്തുകാരെ ഇവിടെ വിലയിരുത്തിയിട്ടുണ്ട്:

“'ഒളിവ് ജീവിതത്തിന്റെ സുഖത്തില് ലൈംഗീകതയോടെ പ്രവര്‍ത്തിച്ച പ്രസ്ഥാനം' എന്നൊക്കെ പറഞ്ഞതിന്റെ സാംസ്കാരിക വിമര്‍ശനപരമായ അര്‍ത്ഥമൊന്നും നാട്ടുമ്പുറത്തുകാരുടെ തലയില്‍ ഓടിയിട്ടുണ്ടാവില്ല... “

അങ്ങിനെ സാസ്കാരിക വിമര്‍ശനപരമായ അര്‍ത്ഥമൊക്കെ ഓടാന്‍ മാത്രം വലിപ്പമുള്ള തലയൊന്നുമില്ലാത്ത നാട്ടുമ്പുറത്തുകാരുടെ തലയിലൂടെ ഓടാന്‍ പാകത്തിനുള്ള സംഗതി സക്കറിയ തന്നെ പരാമര്‍ശിച്ച മഞ്ചേരി സംഭവമാണെന്നാണ് എന്റെ പരിമിതമായ ശാസ്ത്രബോധം എന്നോട് പറയുന്നത്. എന്തായാലും അങ്ങിനെയുരു സാധ്യതയെങ്കിലുമുണ്ടെങ്കില്‍ ആ സാധ്യതയും കൂടി കണക്കിലെടുത്ത് യഥാര്‍ത്ഥ കാരണം എന്താണെന്ന് മനസ്സിലാക്കിയിട്ടു വേണ്ടേ പയ്യന്നൂരിലെ നാട്ടുമ്പുറത്തുകാരുടെ പ്രതികരണത്തെ വിലയിരുത്താന്?.

അല്ലാതെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവുജീവിതത്തെപ്പറ്റിയുള്ള പരാമര്‍ശമായിരുന്നു പയ്യന്നൂര്‍ സംഭവത്തിന് കാരണമെന്ന നിഗമനത്തിലെ ശാസ്ത്രീയത എന്താണ്? ആധുനിക ശാസ്ത്രീയര്‍ തന്നെ ഇത്രയും അശാസ്ത്രീയമായി ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്താല്‍ ശാസ്ത്രത്തിന്റെ ഗതി എന്താകുമെന്നറിയാന്‍ പിന്നെ കവിടി നിരത്തുക മാത്രമേ ഒരു മാര്‍ഗ്ഗമുള്ളൂ. ഒരൊറ്റ ശാസ്ത്രീയവാദിയും സക്കറിയായുടെ പ്രസംഗത്തിന്റെ ഏത് ഭാഗമാണ് പയ്യന്നൂരിലെ നാട്ടുമ്പുറത്തുകാരെ അദ്ദേഹത്തിന്റെ പിടലിക്ക് പിടിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ചോദിക്കുന്നത് ഞാന്‍ ഇതുവരെ കേട്ടില്ല. ആകപ്പാടെ കണ്ട ഒരു ശാസ്ത്രീയത, വീഡിയോയില്‍ കണ്ട കാര്യങ്ങളാണ് പ്രകോപനത്തിന് കാരണമെന്ന നിഗമനത്തില്‍ എങ്ങിനെയെത്തി, മഞ്ചേരി സംഭവം പരാമര്‍ശിച്ചതും കാരണമല്ലേ എന്ന് ചോദിച്ചപ്പോള്‍ മഞ്ചേരി സംഭവം പരാമര്‍ശിച്ചതാണ് കാരണമെന്ന് നിഗമനത്തില്‍ താങ്കള്‍ എങ്ങിനെയെത്തി എന്ന മറുചോദ്യമാണ്. നീ ഇങ്ങിനെ ചോദിച്ചാല്‍ ഞാന്‍ ഇങ്ങിനെ ചോദിക്കും എന്ന തികച്ചും സയന്റിഫിക്കായ ഒരു വാദമായിരുന്നു അത്.

പയ്യന്നൂരില്‍ സക്കറിയ ഒരു പ്രസംഗം നടത്തി, എല്ലാവരും വീട്ടില്‍ പോയി, പിന്നെ പയ്യെപ്പയ്യെ ആ പ്രസംഗത്തെ വിശകലനം ചെയ്തു, അപ്പോള്‍ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിജീവിതത്തെപ്പറ്റിയുള്ള സക്കറിയയുടെ പരാമര്‍ശങ്ങള്‍ കണ്ടു, അതിനെപ്പറ്റി ചര്‍ച്ചകള്‍ നടത്തി, ആള്‍ക്കാര്‍ അവരവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു, ചിലര്‍ തെറ്റായെന്ന് പറഞ്ഞു, ചിലര്‍ ശരിയെന്ന് പറഞ്ഞു, ചിലര്‍ അഭിപ്രായസ്വാതന്ത്ര്യത്തെപ്പറ്റി പറഞ്ഞു, കാക്കനാടനും തനിക്ക് പറയാനുള്ളത് പറഞ്ഞു... ഇതെല്ലാം മനസ്സിലാക്കാം ഇതിലെല്ലാം വേണ്ടരീതിയിലുള്ള ശാസ്ത്രീയതയുമുണ്ട്. പക്ഷേ ഇവിടെ ഫോക്കസ് എന്തായിരുന്ന് സക്കറിയായുടെ പിടലിക്ക് പിടിക്കാന്‍ പയ്യന്നൂരിലെ നാട്ടുമ്പുറത്തുകാരുടെ പ്രകോപനം എന്നതാണ്. പയ്യന്നൂരിലെ പ്രകോപനത്തിനു കാരണം തിരുവനന്തപുരത്തും ഉഗാണ്ടയിലും ഇരുന്ന് തീരുമാനിച്ച്, ആ തീരുമാനത്തിനനുസരിച്ച് മാത്രം പ്രതികരിക്കുന്ന ഒരു സ്ഥിതിവിശേഷം ഒരിക്കലും പ്രോത്സാഹിപ്പിച്ചുകൂടാ.

ഡിഫിയും മോബ് ജസ്റ്റിസും

ശരിയാണ്. ജയകൃഷ്ണന്‍ മാഷിനെയൊക്കെ കൊന്നപോലെ വളരെ ആസൂത്രിതമായി, പ്ലാനും പദ്ധതിയുമൊക്കെ തയ്യാറാക്കി നടപ്പാക്കിയ ഒരു സംഭവമല്ലായിരുന്നു പയ്യന്നൂര്‍ സംഭവം. അതുകൊണ്ട് ഡിഫിക്കാര്‍ പയ്യന്നൂരില്‍ ചെയ്തതിനെ ബാംഗ്ലൂരിലും മറ്റും ശ്രീരാമസേനയൊക്കെ ചെയ്ത കാര്യങ്ങളുമായി താരത‌മ്യപ്പെടുത്തുന്നത് തികച്ചും തെറ്റാണ്. അതുപോലെ ഇതിനുമുന്‍പ് ഡിഫിക്കാര്‍ സ്വാമിമാരുടെയൊക്കെ മുടിവെട്ടിയതും താടിവടിച്ചതും ഒട്ടും ആസൂത്രിതമല്ലായിരുന്നു. രാജ്യനന്മയ്ക്കായി ചെയ്യുന്ന ഒരു നല്ലകാര്യമെന്ന രീതിയില്‍ പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ പേരില്‍ മാത്രമേ ഡിഫിക്കാര്‍ നിയമം കയ്യിലെടുക്കാറുള്ളൂ. അതിനെ ശ്രീരാമസേനയുടെ പ്രവര്‍ത്തികളുമായി താരത‌മ്യം ചെയ്യുന്നത് ശുദ്ധ പോക്രിത്തരമാണ്. പക്ഷേ ഒരു വലതുപക്ഷ വര്‍ഗ്ഗീയ തീവ്ര ഫാസിസ്റ്റ് വാദിയും വളരെ ആര്‍ജ്ജവത്തോടെ തന്റെ ആറെസ്സെസ്സ് ചായ്‌വ് വ്യക്തമായി പറയുകയും അതിന് ട്യൂട്ടോറിയല്‍ ആര്‍മിയുടെ സ്പെഷല്‍ സല്യൂട്ട് വാങ്ങിക്കുകയും ചെയ്ത എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത് ഡിഫിക്കാരുടെ തന്നെ പെറ്റ് സംഭവമായ ഗുജറാത്ത് സംഭവമാണ്. ഞങ്ങളുടെ പൂജനീയ ആദരണീയ നേതാവ് ശ്രീ മോഡിജി തന്നെ പറഞ്ഞിട്ടുണ്ട്, ഗുജറാത്തില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെടുവാനുണ്ടായ കാരണം ഗോധ്ര സംഭവത്തിന്റെ പേരില്‍ പെട്ടുന്നുണ്ടായ ഒരു പ്രകോപനമായിരുന്നുവെന്ന്. പാര്‍ട്ടി സെക്രട്ടറി പറഞ്ഞാല്‍ പിന്നെ പാര്‍ട്ടിക്കാര്‍ക്കപ്പീലില്ലാത്തതുപോലെ മോഡിജി പറഞ്ഞാല്‍ പിന്നെ എനിക്കും അപ്പീലില്ല. അതുകൊണ്ട് പയ്യന്നൂര്‍ സംഭവം നമ്മള്‍ താരത‌മ്യം ചെയ്യേണ്ടത് ശ്രീരാമസേനക്കാര്‍ ആസൂത്രിതമായി ചെയ്ത ബാംഗ്ലൂര്‍ സംഭവവുമായിട്ടില്ല, പക്ഷേ പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ പേരില്‍ ഗുജറാത്തുകാര്‍ ചെയ്ത കൂട്ടക്കൊലയുമായിട്ടാണ്. ആയിരത്തോളം പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത് സംഭവവുമായിട്ടാണോ ഒരു ഈച്ചപോലും കൊല്ലപ്പെടാത്ത പയ്യന്നൂര്‍ സംഭവത്തെ താരത‌മ്യം ചെയ്യുന്നത് എന്നൊക്കെ വികാരിക്കാന്‍ വരട്ടെ- പെട്ടെന്നുള്ള പ്രകോപനത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കുന്നതാണ് ഇവിടുത്തെ ഫോക്കസ്. പയ്യന്നൂരില്‍ ഒരു ഈച്ചപോലും ചത്തില്ലിയായിരിക്കാം. പക്ഷേ പെട്ടെന്നുള്ള പ്രകോപനത്തിന്റെ പേരില്‍ നിയമം കയ്യിലെടുത്താല്‍ എന്തും സംഭവിക്കാം എന്ന് ഗുജറാത്ത് തെളിയിച്ചു. ഇനി ഗുജറാത്ത് പെട്ടെന്നുള്ള പ്രകോപനത്തിന്റെ പേരില്‍ ഉണ്ടായതൊന്നുമല്ല, വര്‍ഷങ്ങളായി സംഘപരിവാറുകാര്‍ ജനങ്ങളുടെ മനസ്സില്‍ കുത്തിവെച്ച വര്‍ഗ്ഗീയ വിഷത്തിന്റെ പ്രതിഫലനമായിരുന്നു എന്നൊക്കെ പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല- കാരണം അവിടെ നടന്നത് മൊത്തം പെട്ടുന്നുള്ള പ്രകോപനത്തിന്റെ പേരില്‍ മാത്രമായിരുന്നു എന്ന് എന്റെ പൂജനീയ നേതാവ് പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറി പറഞ്ഞാല്‍ പിന്നെ അപ്പീലില്ലെങ്കില്‍ മോഡിജി പറഞ്ഞതിനും അപ്പീലില്ല. നീ ഇങ്ങിനെ പറഞ്ഞാല്‍ ഞാന്‍ അങ്ങിനെ പറയും എന്ന ലൈനാണ് ശാസ്ത്രീയ ലൈനെന്ന് ഇവിടെ അസന്നിഗ്ദമായി തെളിയിച്ചിരിക്കുന്നതിനാല്‍ എന്റെ ഈ വാദത്തിന് എല്ലാ ശാസ്ത്രീയാന്ധതയുമുണ്ട്.

മുട്ടനാടനോഫ് നാട്ടുകാരേ.. ക്ഷമാ കരോ

ഈ ഇടതുപക്ഷസഹാനുഭൂതമനുഷ്യാവകാശമനുഷ്യസ്നേഹമതനിരപേക്ഷ- പ്പഞ്ചപാവങ്ങളുടെ എന്ത് ചോദ്യത്തിനും കമന്റിനും ഉത്തരങ്ങളും മറുപടികളും അവരിലാരെങ്കിലും തന്നെ എവിടെയെങ്കിലുമൊക്കെ കൊടുത്തിട്ടുണ്ടായിരിക്കുമെന്നത് അവരിലെ മനപ്പൊരുത്തം എത്രമാത്രമാണെന്നതിന്റെ ഉത്തമനോദാഹരണമാണ്.

ഉദാഹരണത്തിനെ ഇവിടെ ഇങ്ങിനെ പറഞ്ഞിട്ടുണ്ട്:

വര്‍ഷത്തിലൊരിക്കലൊക്കെ പുറത്ത് കാണുന്ന - അതും ഇടത് പാര്‍ട്ടികള്‍ വല്ല 'കന്നന്തിരുവ് കാണിച്ചെന്ന്' തോന്നുമ്പം മാത്രം പുറത്ത് കാണുന്ന -

ഇതിന്റെ മറുപടി ഇവിടെ ഇങ്ങിനെ തന്നെ കൊടുത്തിട്ടുമുണ്ട്:

പിന്നെ, ഏറെക്കാലം വളരെയധികം ആളുകൾ ഇവിടെ പറഞ്ഞു പഴകിയ ഒരു കാര്യമുണ്ടു്. വേദങ്ങളിൽ കാൽക്കുലസ് ഉണ്ടെന്നു പറയുമ്പോൾ പ്രതികരിക്കുന്ന ഒരാളെന്തേ തേങ്ങാപ്പിണ്ണാക്കിനു ടേയ്സ്റ്റു കുറവാണു് എന്നു പറയുമ്പോൾ പ്രതികരിക്കുന്നില്ല? എന്തേ രണ്ടാമതൊരാൾ വേദങ്ങളിൽ കാൽക്കുലസ് ഉണ്ടായിരുന്നു എന്നു പറയുമ്പോൾ പ്രതികരിക്കുന്നില്ല? വിശാലന്റെ അക്ഷരത്തെറ്റു് തിരുത്തിയ ആൾ എന്തേ കൈപ്പള്ളിയുടേതു തിരുത്തുന്നില്ല?

ഓരോരുത്തനും എന്തൊക്കെ വായിക്കുന്നു എന്നും എന്തിനൊക്കെ പ്രതികരിക്കാൻ തോന്നുന്നു എന്നും എന്തൊക്കെ ചെയ്യാൻ സമയമുണ്ടു് എന്നതും എന്തെഴുതിയാൽ പ്രയോജനമുണ്ടു് എന്തൊക്കെ കണക്കിലെടുത്തായിരിക്കും പ്രതികരണങ്ങൾ. ബ്ലോഗിൽ വരുന്ന സകലമാന സംഭവങ്ങളും വായിച്ചു് അതിനു മുഴുവനും പ്രതികരിക്കണം എന്നു പറഞ്ഞാൽ അതു നടപ്പിലാക്കിയാൽ പണ്ടു വക്കാരി ജപ്പാനിൽ ഗവേഷണം ചെയ്തിരുന്നപ്പോൾ ഉണ്ടായിരുന്നതു പോലെ മനുഷ്യർക്കു് ഇവിടെ സമയമില്ല. ദാറ്റ്സ് ഓൾ!


കണ്ടോ, ഇതാണ് ബ്ലോഗ് സേവനമെന്നൊക്കെ പറയുന്നത്. നമുക്ക് പണി എന്ത് കുറഞ്ഞ് കിട്ടിയെന്ന് നോക്കിക്കേ. ഒട്ടും സമയമില്ലാതെ എഴുതിയ ഒരു പോസ്റ്റില്‍ നിന്നാണ് ഈ മറുപടി എനിക്ക് കിട്ടിയതെന്നത് ഇതിലെ വൈരുദ്ധ്യാത്മീയ മതമൌലികവാദം.

Labels:

Monday, January 18, 2010

ഉത്തമനെ അറിയില്ലേ?

അതേന്ന്, ആ ഉത്തമന്‍ തന്നെ, സന്ദേശത്തിലെ, പ്രതിക്രിയാവാതകവും കൊളോണിയലിസവും എല്ലാം കൂടി കണ്‍ഫൂഷനാക്കിയ ഉത്തമന്‍... സ്റ്റഡി ക്ലാസ്സിലൊന്നും കയറാത്തതുകാരണം പാര്‍ട്ടിയെപ്പറ്റി ഒരു “ചുക്കും” അറിയാന്‍ വയ്യാത്ത ഉത്തമന്‍...

പക്ഷേ പാര്‍ട്ടിയിലെ എല്ലാവരും ഉത്തമന്മാരാണെന്ന് ആരെങ്കിലും വിചാരിച്ചെങ്കില്‍ അവര്‍ക്കൊരു ബിഗ് സമയലി :) പാര്‍ട്ടിയെപ്പറ്റിയും പാര്‍ട്ടി രീതികളെപ്പറ്റിയും ഒരു “ചുക്കും” അറിയാത്തവരേ അങ്ങിനെ വിചാരിക്കൂ. എന്നാല്‍ ബുദ്ധിജീവിപ്രസംഗങ്ങള്‍ കേട്ടുനില്‍ക്കുന്നവരില്‍ ധാരാളം ഉത്തമന്‌മഥന്മാരുണ്ടെന്നത് “സക്കറിയ” സംഭവം തെളിയിക്കുന്നുമുണ്ട്.

“വാസ്തവത്തില്‍ ഈ ഇടതുപക്ഷപ്രസ്ഥാനം ഒരു ഒളിപ്രസ്ഥാനമായിരുന്ന കാലത്ത് , ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഇത്രമാത്രം ലൈംഗീകതയില്‍ , ആ ഒളിവിന്റെ സുഖത്തില്‍, അതിന്റെ മറവില്‍ ഇത്രമാത്രം ലൈംഗീകതയോടുകൂടി പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ എന്ന് സംശയമുണ്ട്..."

എന്ന് കേള്‍ക്കുമ്പോളാണോ

“പാതിരാവില്‍ ഒരു വീട്ടില്‍ അതിക്രമിച്ചു കയറാനും ഒരു സ്ത്രീയെ വലിച്ചിഴച്ച് കാമറയ്ക്കു മുന്നില്‍ കൊണ്ടുവന്ന് അപമാനിക്കാനും ഇവര്‍ക്ക് എന്ത് അധികാരമുണ്ട്”

എന്ന് കേള്‍ക്കുമ്പോളാണോ ഉത്തമനെപ്പോലുള്ള നമുക്കൊക്കെ, ചോദിക്കുന്നവന്റെ പിടലിക്ക് പിടിക്കാന്‍ തോന്നുന്നത്. പ്രത്യേകിച്ചും:

'ഒളിവ് ജീവിതത്തിന്റെ സുഖത്തില് ലൈംഗീകതയോടെ പ്രവര്‍ത്തിച്ച പ്രസ്ഥാനം' എന്നൊക്കെ പറഞ്ഞതിന്റെ സാംസ്കാരിക വിമര്‍ശനപരമായ അര്‍ത്ഥമൊന്നും നാട്ടുമ്പുറത്തുകാരുടെ തലയില്‍ ഓടിയിട്ടുണ്ടാവില്ല..“ എന്ന് ഇവിടെത്തനെ സര്‍ട്ടിഫൈ ചെയ്ത സ്ഥിതിക്ക്?

"തങ്ങളാരാധിക്കുന്ന നേതാക്കന്മാരെല്ലാം 'ഒളിസേവ'ക്കാരായിരുന്നൂന്നല്ലേ യെവന്‍ പറഞ്ഞ് വന്നത്" എന്നായിരിക്കുമോ അവര്‍ക്ക് പെട്ടെന്ന് തോന്നുന്നത്, അതോ

“ശ്ശെഡാ, നമ്മുടെ പാര്‍ട്ടിക്കാരൊക്കെച്ചേര്‍ന്ന് ആ ഉണ്ണിത്താനൊരു പണികൊടുത്തപ്പോള്‍ അതിന് നമുക്കെന്തധികാരം എന്ന് ചോദിക്കാന്‍ ഇയാള്‍ക്കെങ്ങിനെ ധൈര്യം വന്നു” എന്നായിരിക്കുമോ?

ഒരു ഉത്തമനായ ഞാന്‍ ഉത്തമബോധ്യത്തോടെ പറയുന്നു, സാംസ്കാരിക വിമര്‍ശനപരമായ അര്‍ത്ഥമോ വ്യാഖ്യാനമോ ഒന്നും മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നും ഉത്തമന്മാര്‍ക്കില്ല, മന്‍‌മഥന്മാര്‍ക്കുമില്ല.

ഏതെങ്കിലും ഒരു ബുദ്ധിജീവി, “വാസ്തവത്തില്‍ ഈ ഇടതുപക്ഷപ്രസ്ഥാനം ഒരു ഒളിപ്രസ്ഥാനമായിരുന്ന കാലത്ത് , ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഇത്രമാത്രം ലൈംഗീകതയില്‍ , ആ ഒളിവിന്റെ സുഖത്തില്‍, അതിന്റെ മറവില്‍ ഇത്രമാത്രം ലൈംഗീകതയോടുകൂടി പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ എന്ന് സംശയമുണ്ട്..."

എന്നൊക്കെ വലിയവായില്‍ പറഞ്ഞാല്‍ വായും പൊളിച്ച് നില്‍ക്കാനേ എന്നെക്കൊണ്ടൊക്കെ പറ്റൂ. കൂടിവന്നാല്‍ സന്ദേശത്തിലെ ഒറിജിനല്‍ ഉത്തമന്‍ സ്റ്റൈലില്‍ “മനസ്സിലായില്ല” എന്നൊന്ന് പറഞ്ഞേക്കും...

പക്ഷേ തനി നാട്ടുമ്പുറത്തുകാരായ ഞങ്ങള്‍, ഞങ്ങളുടെ പാര്‍ട്ടി എന്തെങ്കിലുമൊക്കെ ചെയ്യുമ്പോള്‍ അത് ചെയ്യാന്‍ ഞങ്ങള്‍ക്കെന്തധികാരം എന്നാരെങ്കിലും ചോദിച്ചാല്‍... പൊന്നുമോനേ...

എന്റെ ഉത്തമബുദ്ധി ഉത്തമബോധ്യത്തോടെ പറയുന്നു, ഇതായിരിക്കണം പയ്യന്നൂരില്‍ സംഭവിച്ചത്.

പക്ഷേ പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്നവര്‍ ഉത്തമന്മാരൊന്നുമല്ല, നല്ല ഒന്നാന്തരം തന്ത്രശാലികളാണെന്ന് പാര്‍ട്ടി ഒരിക്കല്‍ കൂടി തെളിയിച്ചു.വളരെ സമര്‍ത്ഥമായി സര്‍ കറിയായുടെ മഞ്ചേരി പരാമര്‍ശം അങ്ങ് മാറ്റിവെച്ചിട്ട്, 'ഒളിവ് ജീവിതത്തിന്റെ സുഖത്തില് ലൈംഗീകതയോടെ പ്രവര്‍ത്തിച്ച പ്രസ്ഥാനം' എന്നതിലൊക്കെ കയറിപ്പിടിച്ച്, പാര്‍ട്ടിയിലെ ദൈവങ്ങളെ ചോദ്യം ചെയ്താല്‍ ഒരു ഉത്തമപാര്‍ട്ടി വിശ്വാസിയും വെറുതെ ഇരിക്കില്ല എന്നൊക്കെ അതിനെ താത്വികമാക്കി, ഈ പാര്‍ട്ടിയും അതിലെ പ്രവര്‍ത്തകരും എന്തോ ഒരു മഹാ സംഭവമാണ് എന്ന് ഒരിക്കല്‍ കൂടി നാട്ടുകാരെ ഓര്‍മ്മിപ്പിച്ചു.

അങ്ങിനെ ഉത്തമന്മാരായ നാട്ടുമ്പുറത്തുകാരുടെ ശുദ്ധഗതിക്കുള്ള പിടലിക്ക് പിടുത്തവും പാര്‍ട്ടി താത്വികമാക്കി.

അതായത് നിയമം കൈയ്യിലെടുക്കുക എന്ന ഏതൊരു പാര്‍ട്ടിയുടെയും, പ്രത്യേകിച്ച് ഭരിക്കുന്ന പാര്‍ട്ടിയുടെ, ഒരു മൌലികാവകാശത്തെ, ഒരു ബുദ്ധിയില്ലാജീവി ചോദ്യം ചെയ്യുകയും, “ലെവനൊക്കെ അങ്ങിനെ ചെയ്യാന്‍ ആരാണ് അധികാരം കൊടുത്തത്” എന്നപോലെപോലും ചോദിക്കുകയും ചെയ്തപ്പോള്‍ ചോദിച്ച ജീവിയുടെ പിടലിക്ക് ആ ചോദ്യം ചോദിച്ചതിന്റെ പേരില്‍ തന്നെ പിടിച്ചപ്പോള്‍, “ശ്ശേ, പിടലിക്ക് പിടിക്കാന്‍ അതാണ് കാരണമെന്നറിഞ്ഞാല്‍ മോശമല്ലേ, നമുക്ക് താത്വികിക്കാം” എന്ന് പറഞ്ഞ് പാര്‍ട്ടിയിലെ ദൈവങ്ങളെ അപമാനിച്ചപ്പോള്‍ സാധാരണ പാര്‍ട്ടിക്കാര്‍ ഉടനെ ഭൂതകാലത്തിലേക്ക് ഊളിയിട്ട് അവരൊക്കെ ചെയ്ത ത്യാഗത്തെപ്പറ്റിയും സഹനത്തെപ്പറ്റിയുമൊക്കെ ഓര്‍ത്ത് നിയന്ത്രണം വിട്ട് സ്വാഭാവികമായി ഒന്ന് പ്രതികരിച്ചുപോയി എന്നാക്കി

(അണ്ണേ, നിസ്വാര്‍ത്ഥമായി പാര്‍ട്ടിയെ സേവിച്ച് അത് വഴി നാടിന്റെ നന്മ മാത്രം ലക്ഷ്യമാക്കി പാര്‍ട്ടിപ്രവര്‍ത്തനം നടത്തിയവരെയൊക്കെ ഇപ്പോഴത്തെ നേതാക്കന്മാരുള്‍പ്പടെയുള്ളവര്‍ ഇടയ്ക്കിടയ്ക്ക് ഓര്‍ത്തിരുന്നുവെങ്കില്‍ പാര്‍ട്ടി എന്നേ വ്യത്യസ്ഥമായൊരു പാര്‍ട്ടിയായേനേ, എത്രപേര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചേനെ, അതിലുമധികം എത്രയോ പേര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്തേനെ...
അവസാനം പഴയകാല നേതാക്കന്മാരുടെ ത്യാഗത്തെപ്പറ്റിയൊക്കെ ഉത്തമന്മാരെ ഓര്‍മ്മിപ്പിക്കാന്‍ സര്‍ക്കറിയ അങ്ങിനെ പറയേണ്ടിവന്നൂ എന്നും പാര്‍ട്ടി പറയാതെ പറയുന്നു).
----------------------------------------------------------------------------------

പറയാതെ പറയുന്ന കല, അഥവാ ശശി പിന്നെയും ആരൊക്കെയോ ആയീ...

മഞ്ചേരിയിലെ മോബ് ജസ്റ്റീസ് പോര്‍ക്കിത്തരമായിരുന്നൂ എന്ന മെസ്സേജാണ് കണ്ണുവേ ചെയ്യേണ്ടതെങ്കില്‍ അതില്‍ തന്നെ ഫോക്കസ് ചെയ്ത് വായനക്കാരുടെ ശ്രദ്ധ വേറെ എങ്ങും പോകാതെ നോക്കി അതിനെപ്പറ്റിത്തന്നെ പറയണം. ഉദാഹരണത്തിന് സക്കറിയ പറഞ്ഞതുപോലെ. “ഉണ്ണിത്താന്‍ ആരുമായിക്കൊള്ളട്ടെ” എന്നൊരു വാക്കേ സക്കറിയ പറഞ്ഞുള്ളൂ. ബാക്കിയൊക്കെ മഞ്ചേരിയിലെ മോബ് ജസ്റ്റിസിനെ ഫോക്കസ് ചെയ്ത് തന്നെയായിരുന്നു. കേള്‍ക്കുന്നവര്‍ ഉണ്ണിത്താനെ ഓര്‍ക്കില്ല, മഞ്ചേരിയില്‍ സംഭവിച്ചതേ ഓര്‍ക്കുകയുള്ളൂ. അവിടെ നാട്ടുകാരും പാര്‍ട്ടിക്കാരും കാണിച്ചത് പോക്രിത്തരമായിരുന്നോ അല്ലായിരുന്നോ എന്നൊക്കെ അവരവരുടെ നിഗമനങ്ങളില്‍ എത്തിച്ചേരാനും പറ്റും.മഞ്ചേരി:ഉണ്ണിത്താന്‍ = 90:10

പക്ഷേ ശശിമാര്‍ അങ്ങിനെയല്ലല്ലോ. അവര്‍ക്ക് ഇടയ്ക്കിടെ ആരെങ്കിലുമൊക്കെ ആയിക്കൊണ്ടിരിക്കണം. ശശിക്ക് പറയാനുള്ളതൊക്കെ പറയുകയും വേണം, ഒടുവില്‍ ശശിക്ക് ആരോ ആവുകയും വേണം. അപ്പോള്‍ നമ്മള്‍ ഇങ്ങിനെയൊക്കെ പറയും. കമ്പ്ലീറ്റ് ഫോക്കസും പോവും, വായിക്കുന്നവന് ഉണ്ണിത്താന്റെ ഒരു ഫുള്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് കിട്ടുകയും ചെയ്യും. അപ്പോള്‍ ശശി ആരായീ, മഞ്ചേരി സംഭവത്തെപ്പറ്റി ശക്തമായി പ്രതികരിച്ച തിരുവിതാം‌കൂര്‍ രാജാവായി. വെടിയൊന്ന്, പക്ഷി മൂന്ന്. മഞ്ചേരി:ഉണ്ണിത്താന്‍ = 10:90.

മഞ്ചേരിയെപ്പറ്റി പറഞ്ഞില്ലേ... ഉവ്വല്ലോ...

----------------------------------------------------------------------------------

പറയാതെ വയ്യ...

സര്‍ കറിയാ സംഭവത്തില്‍ ഡിവൈയ്യെഫൈ നേതാക്കന്മാര്‍ നടത്തിയ പ്രതികരണം തികച്ചും പക്വവും അഭിനന്ദനം അര്‍ഹിക്കുന്നതുമായിരുന്നു. പക്ഷേ പാര്‍ട്ടി സെക്രട്ടറി താനൊരു യാഥാസ്ഥിതികനാണെന്ന് പിന്നെയും തെളിയിച്ചു.

----------------------------------------------------------------------------------
കുംഭസാരം

ഒരു വലതുപക്ഷവര്‍ഗ്ഗീയ തീവ്രഫാസിസ്റ്റ് വാദിയായ ഞാന്‍ സക്കറിയാ സംഭവത്തില്‍ അവിടെയുമിവിടെയും കേട്ട കാര്യങ്ങള്‍ വെച്ച് എന്റേതായ ഉത്തമനിഗമനത്തില്‍ എത്തിയതിന്റെ അടിസ്ഥാനത്തില്‍ എഴുതിയതാണ് ഈ പോസ്റ്റ്. അവിടെ അപ്പോള്‍ ഉണ്ടായിരുന്നവരും സക്കറിയയോട് അദ്ദേഹത്തിന്റെ പ്രസംഗത്തിനുശേഷം സംസാരിച്ച വരും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടവരും ശരിക്കും എന്തടിസ്ഥാനത്തിലാണ് അവര്‍ അങ്ങിനെ ചെയ്തത് എന്ന ശരിയായ രീതിയില്‍ അറിഞ്ഞാലേ സംഗതി ഡിഫിയുടെ അധികാരത്തെ ചോദ്യം ചെയ്തതാണോ നേതാക്കന്മാരുടെ ഒളിവു ജീവിതത്തെ പരാമര്‍ശിച്ചതാണോ അതോ മറ്റെന്തെങ്കിലുമാണോ അവരുടെ പ്രകോപനത്തിന് കാരണമെന്ന് പറയാന്‍ പറ്റൂ. പാര്‍ട്ടി നേതാക്കന്മാരുടെ വ്യാഖ്യാനമൊക്കെ അവിടെ നില്‍ക്കട്ടെ.അവിടെ പിടലിക്ക് പിടിച്ചവര്‍ എന്തടിസ്ഥാനത്തിലാണ് പിടിച്ചത് എന്നതാണ് അറിയേണ്ടത്. അവരുടെ അപ്പോഴത്തെ യഥാര്‍ത്ഥവികാരം റിക്കോഡ് ചെയ്യാന്‍ പറ്റിയ ഒരു യന്ത്രം എത്യോപ്പിയായില്‍ കണ്ടുപിടിച്ചുകൊണ്ടേയിരിക്കുന്നുണ്ട്.

----------------------------------------------------------------------------------

തന്ത്രം

ഡി.വൈ.എഫ്.ഐ നേതാക്കന്മാരുടെ പ്രതികരണം പക്വതയുള്ളതായിരുന്നു എന്ന് പറഞ്ഞത് ഈ പോസ്റ്റിന്റെ അവസാന വാചകമായി ഇട്ടാല്‍ പലരും അത് കാണും. അത് മാത്രമായിരിക്കും ചിലരുടെയെങ്കില്‍ മനസ്സില്‍ ഒരു മിനിറ്റ് കൂടുതല്‍ നില്‍ക്കുന്നത്. കാരണം ഉഗാണ്ടയില്‍ നടന്ന ഒരു പഠനപ്രകാരം ഏറ്റവും അവസാനം പറയുന്ന വാചകം ഏച്ചുകെട്ടിയപോലെ മുഴച്ചിരിക്കും എന്നാണ്. ഇത് എന്നെക്കാളും മുന്‍പേ മനസ്സിലാക്കിയ ത് ഇദ്ദേഹമാണ്. അതിന്റെ ഉദാഹരണം ഇവിടെയുണ്ട്. ഞാനേതായാലും ആ ടൈപ്പല്ല. ഒരു വലതുപക്ഷ വര്‍ഗ്ഗീയ തീവ്ര ഫാസിസ്റ്റ് വാദിയും വളരെ ആര്‍ജ്ജവത്തോടെ തന്റെ ആറെസ്സെസ്സ് ചായ്‌വ് വ്യക്തമായി പറയുകയും അതിന് ട്യൂട്ടോറിയല്‍ ആര്‍മിയുടെ സ്പെഷല്‍ സല്യൂട്ട് വാങ്ങിക്കുകയും ചെയ്ത ഞാന്‍ ഡിവൈയ്യെസ്സെഫൈന്‍‌കാരെ അഭിനന്ദിക്കുന്നത് നാലുപേരറിയേണ്ട.

Labels: