മനോരമയുടെ പവറും ബോര്‍ഡിന്റെ കട്ടും
മോഡിയല്ലേ എന്തും പറയാം, നല്ലപോലെ മസാലയവുമാവാം എന്ന് വിചാരിച്ച് മോഡി പറയാത്ത കാര്യങ്ങള്‍ കൂടി മോഡി പറഞ്ഞു എന്ന് പറഞ്ഞ് പറഞ്ഞ് അവസാനം അങ്ങിനെ നാലഞ്ച് കാര്യങ്ങളാവുമ്പോള്‍ മോഡി തന്നെ ആ അഞ്ച് കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സെന്റിയടിക്കും:
“കണ്ടോ കണ്ടോ എന്നെപ്പറ്റി ഇല്ലാത്തത് തന്നെയല്ലേ ഈ മാധ്യമങ്ങള്‍ പറയുന്നത്. ഇന്നാ ഉദാഹരണം ഒന്ന്, രണ്ട്, മൂന്ന്...”
ജനം വിശ്വസിക്കും. സിന്‍ഡിക്കേറ്റ് തന്നെ.
അവസാനം ചിരിക്കുന്നത് ആരായിരിക്കും? മോഡി തന്നെ.
-------------------------------------------------------------------------------
കോടിയേരിക്കെതിരെ നല്ല രണ്ട് ആരോപണങ്ങള്‍ വരട്ടെ എന്ന് കരുതി കണ്ണിലെണ്ണെയുമൊഴിച്ച് കാത്ത്‌കാത്തിരിക്കുമ്പോളതാ കോടിയേരിക്കെതിരെ നല്ല ഒന്നാന്തരമാരോപണങ്ങള്‍:
“ഭദ്രാനന്ദന്‍ കോടിയേരിയെ ബാലേട്ടാ എന്ന് വിളിച്ചു”
“കോടിയേരിയുടെ മകന്റെ കല്ല്യാണത്തിന് തോക്കുസ്വാമിയെത്തി”
“ബിനീഷ് കൊടിയേരി സന്തോഷ് മാധവന്റെ കാറില്‍ കയറി”
എന്നാല്‍ ഇതൊന്നുമൊട്ട് തെളിയിക്കുകയുമില്ല. വെറുതെ മനുഷ്യനെ ഡെസ്പാക്കി ബീപ്പീ കൂട്ടി.
ആരെങ്കിലും എന്നെ ബാലേട്ടാ എന്ന് വിളിച്ചാല്‍ ഞാനെന്ത് ചെയ്യാനാണ് എന്ന് കോടിയേരിയും, നാട്ടില്‍ ഏതെങ്കിലും കാക്കയ്ക്ക് വയറ്റിളക്കം വന്നാലും അതിന് പിന്നില്‍ ബിനീഷ് കോടിയേരിയാണെന്നാണ് ഇപ്പോള്‍ സംസാരം എന്ന് ബിനീഷ് കോടിയേരിയും പറഞ്ഞാല്‍ ജനം ചോദിക്കും:
“ശരിയല്ലേ...?”
അവസാനം നല്ല ഒന്നാന്തരമൊരു ആരോപണം വന്നാലും മാധ്യമ സിന്‍ഡിക്കേറ്റിന് കോടിയേരിക്ക് ചൂണ്ടിക്കാണിക്കാന്‍ ഇഷ്ടം പോലെ ഉദാഹരണങ്ങളും ഉദാഗുണനങ്ങളും.
അവസാനം ചിരിക്കുന്നത് ആരായിരിക്കും? കോടിയേരി തന്നെ.
---------------------------------------------------------------------------------
കാര്യം, മനോരമയും ഞാനും കറതീര്‍ന്ന “ഇടതുപക്ഷസഹാനുഭൂതമനുഷ്യത്വസമത്വസാഹോദര്യമതേതരത്വ“ വിരുദ്ധരാണെങ്കിലും, കത്തോലിക്കാ സഭയ്ക്ക് വേണ്ടിയോ മറ്റോ തുടങ്ങിയ ദീപിക ഇടക്കാലത്ത് “മാണിക”യായി, മാണി ചിരിച്ചു, മാണി കുളിച്ചു, മാണി കഴിച്ചു, മാണി ഇരുന്നു, കിടന്നു എന്നൊക്കെയായി അവസാനം മാണിസാറിന്റെ ഉള്ള വെയിറ്റും കൂടി കളഞ്ഞതുപോലെ (ദീപിക മാണികയായത് എന്റെ സംഭാവനയല്ല, പഠിപ്പിച്ച ഒരു അച്ചന്‍ ഒരിക്കല്‍ പറഞ്ഞതാണ്) എന്തിനും ഏതിനും മാര്‍ക്‍സിസ്റ്റ് പാര്‍ട്ടിയുടെയും മന്ത്രിയുടെയും പുറകെ പോയി ആട്‌സിനെ പട്‌സിയാക്കാന്‍ നോക്കിയാല്‍ അവസാനം പറയുന്നതൊന്നും ജനം വിശ്വസിക്കില്ല; സിന്‍ഡിക്കേറ്റുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞത് ശരിയല്ലേ എന്ന് ജനം ചോദിക്കാനും തുടങ്ങും.
സംഗതി പവര്‍ കട്ട്. ലൊക്കേഷന്‍ മുഖ്യമന്ത്രിയുടെ വസതി. ഏഴരയ്ക്ക് മുഖ്യമന്ത്രിയുടെ വീട്ടിലും കറണ്ട് പോകുന്നുണ്ടോ എന്നറിയാന്‍ അഞ്ച് മണിക്ക് തന്നെ മനോരമ ലേഖകര്‍ മഫ്തിയില്‍ റോഡിനു മുന്നിലൂടെ നടക്കാന്‍ തുടങ്ങി...
സമയം ആറരയായി... ആകാശം പതുക്കെ രോമാവ്രതമായി, പിന്നെ മേഖാവൃതമായി, ആകെ വൃത്തികേടായി...
വൈദ്യുതിവിളക്കുകള്‍ ആഞ്ഞ് തെളിഞ്ഞു...
മനോരമ ലേഖകര്‍ മഫ്തിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലത്താന്‍ തുടങ്ങി...
അവര്‍ പരസ്പരം നോക്കി... കണ്ണുകള്‍കൊണ്ട് സൈറ്റടിച്ചു, കാലുകള്‍ കൊണ്ട് ചേന വരച്ചു...
സമയം ഏഴ്... എങ്ങും നിശ്ശബ്ദത... ചീവീടിന്റെ ശബ്ദമൊഴിച്ച് ബാക്കിയെല്ലാം കേള്‍ക്കാം...
“ശൂശൂശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്...” തട്ടുകടക്കാരന്‍ ആദ്യത്തെ ദോശയ്ക്ക് മാവിട്ടു...
കല്ലിന്റെ ചൂടേറ്റ് മാവ് പുളകം കൊണ്ടു, നാണിച്ച് തല താഴ്ത്തി, പിന്നെ എന്തോ ഓര്‍ത്ത് നിര്‍വ്വികാരനായി... അപ്പോള്‍ കടക്കാരന്‍ ദോശ മറിച്ചിട്ടു.
ദോശ കഴിക്കണോ? മനോരമ ലേഖകന്‍ അഗാധമായ ചിന്തയിലാണ്ടു. വേണ്ട. ജോലി ഫസ്റ്റ്. വര്‍ക്കീസ് വര്‍ഷോപ്പ് (കഃട് പൈ ബ്രദേഴ്സ്).
സമയം ഏഴ് ഇരുപത്... നാല് സ്കോഡ അങ്ങോട്ടുപോയി. ലേഖകന്‍ ഒരു സോഡ കുടിച്ചു.
ഏഴ് ഇരുപത്തഞ്ച്... ലേഖകന്റെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു. ക്യാമറമാന്റെ കൈ വിറച്ചു...
ഏഴ് ഇരുപത്താറ്...
അതാ ഇരുട്ടിന്റെ മറപറ്റി ഒരു മഹീന്ദ്രാ ജീപ്പ്...
അശ്വാരൂഢരായ രണ്ട് പേര്‍ ആ ജീപ്പില്‍ നിന്നും ചാടിയിറങ്ങി. ഉറയില്‍നിന്നും വാള്‍ വലിച്ചൂരി അവര്‍ തുടരെത്തുടരെ വെടിയൊന്നും വെച്ചില്ല. പമ്മിപ്പമ്മി മുഖ്യമന്ത്രിയുടെ വീടിന്റെ മുന്നിലെ പോസ്റ്റിനെ ലക്ഷ്യമാക്കി നീങ്ങി.
മനോരമ ലേഖകരുടെ നെഞ്ചിടിക്കുന്നത് തട്ടുകടയില്‍ പുട്ടിന് അരിയിടിക്കുന്നതിലും ഉച്ചത്തിലായി. വിറയാര്‍ന്ന കൈകകളോടെ കൈമറാമാന്‍ കൈമറ കൈയ്യിലെടുത്തു-നിശ്ചല്‍
ബോര്‍ഡുകാരിലൊരുവന്‍ പയ്യെപ്പയ്യെ അസാമാന്യ മെയ്‌വഴക്കത്തോടെ ഒരു പൂച്ചയെപ്പോലെ പോസ്റ്റില്‍ വലിഞ്ഞുകയറി. അപരന്‍ പട്ടി മുള്ളാന്‍ നില്‍ക്കുന്നതുപോലെ പോസ്റ്റിനു കീഴില്‍...
മനോരമ ലേഖകന്റെ നെഞ്ചിടിപ്പ് ഗിന്നസ്സ് റിക്കാഡും മറികടന്നു. കൈമറമാമന്റെ കൈവിറയുടെ ഫ്രീക്വന്‍സി മനുഷ്യന് മെഷര്‍ ചെയ്യാവുന്നതിലുമ്മപ്പുറമായി കണ്ടാല്‍ ട്രൈപ്പോഡില്‍ കൈമറ വെച്ചിരിക്കുന്നതുപോലെ സ്റ്റെഡിയായതുപോലെയായി.
ബോര്‍ഡര്‍ പോസ്റ്റിനു മുകളിലെത്തി...അപരന്‍ പഴയ പോസില്‍ തന്നെ പോസ്റ്റിനു കീഴില്‍...
ഒന്ന്...
രണ്ട്...
രണ്ടേകാല്‍...
മൂന്നേമുക്കാല്‍...
സമയം കൃത്യം ഏഴ് മുപ്പത്
അതാ ബോര്‍ഡര്‍ ഒരു വയറൂരി വേറൊരിടത്ത് കുത്തുന്നു. ഒരു നിമിഷം...സമീപത്തെ കറന്റെല്ലാം പോയി. പവര്‍ കട്ടായി എന്നറിയിച്ച് പൂവന്‍ കോഴിയെല്ലാം ഓലിയിട്ടു. പട്ടി കൂകി...
അത്‌ഭുതം... അത്യത്‌ഭുതം...
മുഖ്യന്റെ വീട് ദീപപ്രഭയില്‍ കുളിച്ച് നില്‍ക്കുന്നു. മനോരമ ലേഖകനും കൈമറാമാനും ആ കുളിസീന്‍ കണ്ട് ചമ്മിയടിച്ച് നില്‍ക്കുന്നു.
അടുത്ത ദിവസം മനോരമ പത്രത്തില്‍ വാര്‍ത്ത:
“പവര്‍കട്ട് സമയത്തും മുഖ്യന്റെ വീട്ടില്‍ ദീപപ്രഭാകരവര്‍മ്മ ഏഴരതൊട്ട് എട്ടര വരെ. സമീപത്തെല്ലാം പവര്‍കട്ട് കാരണം അന്ധകാരനഴി”
പുറകെ തന്നെ ബോഡിന്റെ തിരുത്ത്:
“പച്ചക്കള്ളം. എട്ടര മുതല്‍ ഒന്‍പത് വരെ കണ്ണില്‍ ഇരുട്ടുകയറുന്നതുപോലത്തെ കട്ടുണ്ടായിരുന്നു മുഖ്യന്റെ വീട്ടില്‍. പതിവുപോലുള്ള മാധ്യമ സിണ്ടിക്കേറ്റ്”
അതിനും പുറകെ മനോരമയുടെ വിശദീകരണം:
“ഏഴരയ്ക്ക് മനോരമക്കാര്‍ ഫോട്ടോയും പിടിച്ച് പോയെന്ന് മനസ്സിലാക്കിയ ബോര്‍ഡണ്ണന്മാര്‍ എട്ടര തൊട്ട് ഒമ്പത് വരെ മുഖ്യന്റെ വീട്ടില്‍ പവറ് കട്ടി മുഖം രക്ഷിച്ചതല്ലേ. അല്ലെങ്കില്‍ ഇത് ഒരു വന്‍ സംഭവം ആവില്ലായിരുന്നോ”
കൈരളി മുതലെടുത്തു:
“കള്ളവാര്‍ത്ത മനോരമ വിഴുങ്ങി”
---------------------------------------------------------------------------------
ഇനി കാര്യത്തിലേക്ക്:
ഇസഡ് കാറ്റഗറി സുരക്ഷയോ മറ്റോ ഉള്ള ആളാണ് കേരളാ മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ സുരക്ഷയുടെ അഭിവാജ്യ ഘടകമാണ് ഉപ്‌സ് അഥവാ അണ്‍ഇന്ററപ്‌റ്റഡ് പവര്‍ സപ്ലൈ. സോഷ്യലിസമോ മാര്‍ക്സിസമോ കാണിക്കേണ്ട അവസരമല്ല അത്. അതീവ സുരക്ഷ വേണ്ട ഒരാളുടെ വീട്ടില്‍ ആ സുരക്ഷയ്ക്കാവശ്യമായ സജ്ജീകരണങ്ങള്‍ എല്ലായ്പ്പോഴും ഉണ്ടോ ഇല്ലയോ എന്നാണ് മാധ്യമങ്ങള്‍ നോക്കേണ്ടത്. മുഖ്യമന്ത്രിയുടെ വീട്ടിലും പവര്‍കട്ടാണെങ്കില്‍ അദ്ദേഹത്തിന്റെ സുരക്ഷ ആ സമയത്ത് എങ്ങിനെ ഉറപ്പിക്കും എന്നാണ് മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടത്. അതാണ് ഉത്തരവാദിത്തബോധമുള്ള പത്രപ്രവര്‍ത്തനം എന്നാണ് എന്റെ അഭിപ്രായം. അതിനു പകരം മുഖ്യമന്ത്രിയുടെ വീട്ടിലും കട്ടുണ്ടോ, ഇല്ലെങ്കില്‍ അതൊന്ന് സെന്‍സേഷനിച്ചേക്കാം എന്ന് കരുതി ക്യാമറയും നോട്പാഡുമായി ലേഖകരെ അയക്കുന്നതല്ല എന്റെ അഭിപ്രായത്തില്‍ പത്രധര്‍മ്മം. ആ പവര്‍കട്ട് മുതലെടുത്ത് ആരെങ്കിലും അദ്ദേഹത്തിനെ ഏതെങ്കിലും തരത്തില്‍ അപായപ്പെടുത്തിയിരുന്നെങ്കില്‍ മനോരമയുടെ അടുത്ത ദിവസത്തെ ചോദ്യം എന്തുകൊണ്ട് മുഖ്യമന്ത്രിയെ കട്ടില്‍ നിന്നും ഒഴിവാക്കിയില്ല എന്നതാവുമായിരുന്നു.
പക്ഷേ ഇതിന് മനോരമയെയാണോ കുറ്റപ്പെടുത്തേണ്ടത്? അല്ലേയല്ല. അവര്‍ കാലാകാലങ്ങളായുള്ള അവരുടെ ധര്‍മ്മം നിര്‍വ്വഹിക്കുന്നു. പക്ഷേ ഇതില്‍ ചീത്ത പറയേണ്ടത് മനോരമക്കാരെ കണ്ടപ്പോഴേ വെപ്രാളപ്പെട്ട് മുഖ്യമന്ത്രിയുടെ വീട്ടിലും കട്ടേര്‍പ്പെടുത്തിയ ബോര്‍ഡിനെയാണ്. മനോരമ മുഖ്യമന്ത്രിയുടെ വീട്ടില്‍ കട്ടില്ല എന്ന് റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സുരക്ഷാകാര്യങ്ങളും മറ്റും വിശദീകരിച്ച് അദ്ദേഹത്തിന്റെ വീട്ടില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തുന്നില്ല എന്ന് പറയുകയും ഇത്തരം കാര്യങ്ങള്‍ വരെ സെന്‍സേഷനാക്കേണ്ട ഗതികേടായോ മനോരമയ്ക്ക് എന്ന് തിരിച്ചൊന്ന് ചോദിക്കുകയും ചെയ്യാനുള്ള ധൈര്യം കാണിക്കുകയായിരുന്നു ബോര്‍ഡ് ചെയ്യേണ്ടിയിരുന്നത് (വലിയ രണ്ട് ഫോട്ടോയും വലിയൊരു തലക്കെട്ടും നാലുകോളം വാര്‍ത്തയുമാണ് മനോരമ ഇതിനായി ചിലവഴിച്ചത്). കാര്യം കാര്യം പോലെ പറഞ്ഞാല്‍ മനസ്സിലാകാനുള്ള വിവരമൊക്കെ മലയാളിക്കുണ്ട്. അതിനു പകരം മനോരമക്കാരെ കണ്ടപ്പോഴേ ബോര്‍ഡിന് വെപ്രാളമായി.
ഇതിനിടയ്ക്ക് കൈരളി പതിവുപോലെ മനോരമയ്ക്കിട്ടൊന്ന് കുത്തി ആത്മനിര്‍വൃതിയുമടഞ്ഞു. ഫോക്കസ് മനോരമയിലേക്കായപ്പോള്‍ അതീവ സുരക്ഷ വേണ്ട മുഖ്യമന്ത്രിയുടെ വീട്ടില്‍ അരമണിക്കൂര്‍ കറണ്ട് പോയാലത്തെ സുരക്ഷാപ്രശ്‌നങ്ങളെപ്പറ്റിയൊന്നും ഓര്‍ക്കാതെ ഏഴര തൊട്ട് എട്ട് വരെയല്ലെങ്കിലും എട്ടര തൊട്ട് ഒന്‍പത് വരെ പവര്‍ കട്ട് ഏര്‍പ്പെടുത്തുക വഴി മനോരമ പറഞ്ഞത് നുണയാണെന്ന് പറയാനേ കൈരളിക്ക് പറ്റിയുള്ളൂ.
ഇനി മുഖ്യമന്ത്രിക്കെന്തിനാണ് അരമണിക്കൂര്‍ കറണ്ട് പോലും പോകാന്‍ പാടില്ലാത്തത്ര സുരക്ഷ എന്ന് ചോദിച്ചാല്‍ അത് ഇഷ്യു വേറെ.
(ഇതിനിടയ്ക്ക് വൈദ്യുതിമന്ത്രി ശ്രീ ബാലന്റെ വീട്ടിലും ദീപപ്രഭാക്കുളിസീന്‍ കണ്ടിരുന്നു. പാവം ബാലനെന്തിനാണ് സുരക്ഷയും വെളിച്ചവും എന്നത് ഒരു ചോദ്യം തന്നെയാണ്)
Labels: ഇടതുപക്ഷവിരുദ്ധം, കുത്ത്, തട്ട്, ദീപപ്രഭാകരവര്‍മ്മ, മനോരമ, സെന്സേഷന്