Wednesday, May 28, 2008

അരിയെത്രയുണ്ട് സഖാവേ ഒരു പയറഞ്ഞാഴിയെടുക്കാന്‍

എനിക്ക് ഒരു കമ്പിനിയുണ്ട്. ഡിഫി നേതാവ്.

1. സംഭവം പാതിവഴിക്കേ കേട്ടുള്ളൂ. അതുകൊണ്ടുള്ള പ്രശ്നങ്ങളെല്ലാമുണ്ടാവാം. ക്ഷമിക്കണം.

2. ഇതിലെഴുതിയിരിക്കുന്നതുപോലെയൊന്നു മല്ലായിരുന്നു സംഭാഷണം. എന്റെ ഇന്‍പുട്ടും കുറ്റിപ്പുട്ടും ചിരട്ടപ്പുട്ടും ധാ‍രാളം. താഴത്തെ വിവരണം ഞാന്‍ മനസ്സിലാക്കിയതിന്റെ ഏകദേശരൂപം മാത്രം.

ആത്മീയ സ്ഥാപനങ്ങള്‍ സ്വാശ്രയസ്ഥാപനങ്ങളും മറ്റും ഉണ്ടാക്കി കാശ് വാരുന്നതായിരുന്നു സംഭാഷണവിഷമെന്ന് തോന്നുന്നു (ഉറപ്പില്ല,
എങ്കിലും പാതിയറിഞ്ഞത് പറയാനൊട്ടറപ്പുമില്ല)

ചാനലവതാരം: ശ്രീ രമേഷ്, എന്താണ് താങ്കള്‍ക്ക് ഇക്കാര്യത്തില്‍ പറയാനുള്ളത്?

ശ്രീ രമേഷ് (ബി.ജെ.പി): ശ്രീ പിണറായി വിജയന്‍ എന്തിന് സ്വന്തം മകളെ അമൃതാനന്ദമയിയുടെ കോളേജില്‍ തന്നെ പഠിപ്പിച്ചു? ഇത്തരം പ്രസ്ഥാനങ്ങളോടും ആള്‍ക്കാരോടും യോജിപ്പില്ലെങ്കില്‍ അദ്ദേഹത്തിന് തന്റെ മകളെ അവിടെ പഠിപ്പിക്കാതിരിക്കാമായിരുന്നല്ലോ? ഇതിപ്പം മോളെ അവിടെ പഠിപ്പിക്കുകയും ചെയ്യും, പിന്നെ മാറിനിന്ന് ചീത്ത പറയുകയും ചെയ്യും. ഇത് ഇരട്ടത്താപ്പാനയല്ലേ? ഇതല്ലേ ഇരട്ടത്താപ്പാന?

ചാനലവതാരം: ശ്രീ രാജേഷ്?

ശ്രീ രാജേഷ് (എന്റെ കൂട്ടുകാരന്‍, ഡിഫി): വളരെ ബാലിശമായ ഒരു മറുപടിയല്ലേ ഇത്? അരിയെത്രയെന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന് പറയുന്നതുപോലെ ബാലിശം. ഇതിനെ ബാലിശമെന്ന് വിളിച്ചാല്‍ ബാലിക്ക് പോലും ഫീല്‍ ചെയ്യൂല്ലേ? ഒരു സ്വാശ്രയകോളേജില്‍ പ്രവേശനം കിട്ടിയാല്‍ പിന്നെ അത് ആരാണ് നടത്തുന്നതെന്നൊക്കെ നോക്കിയാണോ അവരെ മക്കളെ പഠിപ്പിക്കുന്നത്? (അതിപ്പം സന്തോഷ് മാതേവന്‍ ഒരു സ്വാശ്രയ കോളേജ് നടത്തി സഖാവിന്റെ പുത്രന് അവിടെ പ്രവേശനം കിട്ടിയാലും കൊണ്ടുപോയി ചേര്‍ക്കും, അത്ര തന്നെ). പ്രവേശനം കിട്ടി, പഠിപ്പിച്ചു, അതിലപ്പുറം ഇതിലെന്ത്? ഇവിടെ ചോദ്യം സര്‍വ്വസംഗപരിത്യാഗികളായ ആത്മീയാചാര്യന്മാര്‍ക്കും ആചാര്യകള്‍ക്കും എന്തിനാണ് സ്വാശ്രയ കോളേജുകളുടെ ആവശ്യകത? (ഉത്തരം: സഖാക്കളുടെ മക്കള്‍ക്കും അവിടെ പഠിക്കാം, അത് തന്നെ). ശ്രീ രമേഷ് അതിനാണ് ഉത്തരം തരേണ്ടത്. അല്ലാതെ പിണറായി വിജയന്റെ മകള്‍ എന്തിന് അമൃതാനന്ദമയിയുടെ പേരിലുള്ള കോളേജില്‍ പഠിച്ചു എന്ന അരിപ്പയര്‍ ഉത്തരമല്ല.

(ഇനി ഇതിനെ ഒന്ന് മറിച്ചിട്ട് തിരിച്ചിട്ടാല്‍, ഇത്തരം ശാന്തിതീരങ്ങളും സോമതീരങ്ങളും ഉണ്ടെങ്കില്‍ സഖാക്കളുള്‍പ്പടെയുള്ളവര്‍ അവിടെ പോയെന്നിരിക്കും. അതിനെന്ത്? ചോദ്യം സര്‍വ്വസംഗപരിത്യാഗികളായ ആത്മീയാചാര്യന്മാര്‍ എന്തിന് ഇത്തരം തീരങ്ങള്‍ നടത്തുന്നു എന്നതാണ്. അവര്‍ക്കെന്തിന് ആശ്രമം?)

(ശ്രീ രാജേഷ് സ്വല്പം തപ്പിത്തടഞ്ഞോ എന്ന് വര്‍ണ്ണ്യത്തിലാകാശശങ്ക എനിക്ക് മാത്രം; അകിട്ടില്‍ ക്ഷീരം നോക്കിയിരിക്കുന്നവന്‍ പിന്നെ കാണുന്നതെല്ലാം മഞ്ഞച്ചാണല്ലോ).

ചാനലവതാരം: ശ്രീ രമേഷ്, ഇടതുസര്‍ക്കാര്‍ ഇത്തരം സ്ഥാപനങ്ങളെപ്പറ്റി സമഗ്രമായ ഒരു അന്വേഷണം നടത്താന്‍ തീരുമാനിച്ചാല്‍ നിങ്ങള്‍ അതിനെ പിന്താങ്ങുമോ?

ശ്രീ രമേഷ്: ശ്രീ രാജേഷിന് ആത്മീയതയെപ്പറ്റി വലിയ വിവരമില്ല. പണ്ടും ഭാരതത്തില്‍ ആത്മീയാചാര്യന്മാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തിയിരുന്നു. ഗുരുകുല സമ്പ്രദായം ഉദാഹരണം. ഇപ്പോള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നടത്തുന്നു. അത്രമാത്രം. അല്ലാതെ ആത്മീയത എന്നാല്‍ എല്ലാം ഉപേക്ഷിച്ചുള്ള തെക്കുവടക്ക് നടത്തം മാത്രമല്ല. അന്വേഷണം നടക്കട്ടെ, നിയമവിരുദ്ധമായ എന്തെങ്കിലും ഉണ്ടെങ്കില്‍ നടപടിയെടുക്കട്ടെ. പക്ഷേ ഇത്തരം സ്ഥാപനങ്ങളോട് എതിര്‍പ്പുള്ളവര്‍ എന്തിന് ഇത്തരം സ്ഥാപനങ്ങളില്‍ തന്നെ സ്വന്തം മക്കളെ പഠിപ്പിക്കണം? വേറെ എത്രയോ സ്ഥാപനങ്ങളുണ്ട് നാട്ടില്‍? അവര്‍ കാണിക്കുന്നത് ഇരട്ടത്താപ്പല്ലേ.

ചാനലവതാരം: ശ്രീ രമേഷ്, വളരെ വ്യക്തമാണ് താങ്കളുടെ നിലപാട്. ശ്രീ രാജേഷ്, ഇടതുസര്‍ക്കാര്‍ ഒരന്വേഷണം പ്രഖ്യാപിച്ചാല്‍ ഡിഫിക്കാര്‍ ഇവരെ ജനകീയ വിചാരണ ചെയ്യുമോ?

(ചാനലവതാരം വളരെ സമര്‍ത്ഥമായി ചോദ്യം മാറ്റി. പിണറായി വിജയന്റെ മകള്‍ അമൃതാനന്ദമയിയുടെ കോളേജില്‍ പഠിച്ചതും ആത്മീയസ്ഥാപനങ്ങളെ ചീത്ത പറയുന്നതും പരസ്പരം ബന്ധപ്പെടാതെയിരിക്കുന്ന ഇരട്ടപെറ്റ താപ്പാനയാണോ എന്ന് എനിക്കിപ്പോഴും വര്‍ണ്ണ്യത്തിലാകാശശങ്ക).

ചോരയുള്ള അകിട്ടില്‍ ക്ഷീരത്തിന് ഫര്‍തര്‍ സ്കോപ്പ് കാണാത്ത ഞാന്‍ ഒറ്റ ഞെക്ക്, അടുത്ത ചാനലിലേക്ക്.
-------------------------------------------------------

വാ‍യനക്കാരെ മണ്ടന്മാരാക്കാന്‍ ശ്രമിക്കുന്ന മണ്ടശിരസ്സോമണിയാണ് ഞാനെന്ന അഭിപ്രായക്കാര്‍ക്ക് വേണ്ടി:

മുകളിലത്തെ സംവാദത്തില്‍ ഡിഫി നേതാവിന്റെ മറുപടിയാണ് ബി.ജെ.പി നേതാവിന്റെ, അരിയെത്രയെന്ന ചോദ്യത്തിന് പയറഞ്ഞാഴിയെന്ന മറുപടിയെക്കാള്‍ ഉരുണ്ടുകളിയായി എനിക്ക് തോന്നിയത്. കോര്‍പ്പറേറ്റ് ആത്മീയതയും സ്വാശ്രയകോളേജും ഒക്കെയുള്ള ഒരു ചര്‍ച്ചയില്‍ കോര്‍പ്പറേറ്റ് ആത്മീയതക്കെതിരെ പൊരുതുന്ന പാര്‍ട്ടിയുടെ നേതാവിന്റെ മക്കള്‍ കോര്‍പ്പറേറ്റ് ആത്മീയതയില്‍ തന്നെ പഠിച്ചിറങ്ങുന്നതിനെപ്പറ്റിയുള്ള ചോദ്യം ഒരു ഔട്ട് ഓഫ് സിലബസ്സ് ആയി എനിക്ക് തോന്നിയില്ല. എന്നാല്‍ അതിന് ശ്രീ രാജേഷ് നല്‍‌കിയ മറുപടി അത്യാവശ്യം ഉരുണ്ടുകളിക്കലായി തോന്നിതാനും. ഇത് ടി.വിയില്‍ കേട്ടത് എന്റേതായ രീതിയില്‍ എഴുതിയത് മാത്രം.

ഇത്രയും ഓക്കേ. ഇതിനപ്പുറത്തേക്കുള്ള എത്തിനോട്ടമാണ് പ്രശ്നം :)

Labels:

Sunday, May 11, 2008

ലേബലുത്പ്രേക്ഷ

ദിസ് കൈമള്‍, ദിസീസ് കൈമള്‍:

ഇത് തികച്ചും ഒരു വ്യക്തിപരപ്പോസ്റ്റ്. എന്നെ ഒരു അനോണി ലേബലടിച്ചപ്പോള്‍, അടിക്കപ്പെട്ട ആ പര്‍ട്ടിക്കുലര്‍ ലേബല്‍ എന്തെങ്കിലും കുളിരോ ചമ്മലോ എന്നില്‍ ഉണ്ടാക്കിയതുകൊണ്ടല്ല, പക്ഷേ എന്റെ അറിവോ സമ്മതമോ കൂടാതെ എന്നില്‍ ഒരു ലേബലടിക്കപ്പെട്ടപ്പോള്‍ ഉണ്ടായ ചെറിയ ഒരു ചൊറിച്ചിലിന്റെ ഫലം മാത്രം ഈ പോസ്റ്റ്. മലയാളം ബ്ലോഗ് “നീ എന്നെ പറഞ്ഞു, ഞാന്‍ ഇതാ നിന്നെയും പറയുന്നു” എന്നുള്ള വാടാ-പോടാ ലെവലിനൊക്കെ ബഹുദൂരം അപ്പുറം എത്തിയെന്ന സത്യം മനസ്സിലാക്കിയിട്ടും ഞാന്‍ ഈ പോസ്റ്റ് ഇടുന്നത് വക്കാരീസ് ടിപ്സ് പ്രകാരം സ്വല്പം കൂടുതല്‍ വെയിറ്റു ചെയ്തിട്ടും എന്റെ ചൊറിച്ചില്‍ മാറുന്നില്ല എന്നതുകൊണ്ട് മാത്രം. അതുകൊണ്ട് സമയത്തിന് അതിന്റേതായ വിലകൊടുക്കുന്ന ബഹുമാനപ്പെട്ട ബ്ലോഗെഴുത്തുകാര്‍/വായനക്കാര്‍ ആരും ഈ പോസ്റ്റ് വായിക്കാനായി അവരുടെ സമയം മെനക്കെടുത്തരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു. എന്റെ മറ്റനേകം ബ്ലോഗ് പോസ്റ്റുകള്‍ പോലെ ഈ പോസ്റ്റും മലയാളം ബ്ലോഗിനോ മലയാളം ഭാഷയ്ക്കോ ഒരു രീതിയിലുമുള്ള സംഭാവനയും നല്‍‌കുന്നില്ല എന്നത് നൂറുതരം. എന്റെ ആത്മ സംതൃപ്തി എന്ന സ്വാര്‍ത്ഥചിന്ത മാത്രമേ ഈ പോസ്റ്റിനും ഇതിനെ തുടര്‍ന്നു വരുന്ന എല്ലാ പോസ്റ്റിനുമുള്ളൂ.

തുടങ്ങി:

നമ്മള്‍ ഒരു സ്ട്രോംഗ് ഇടതുപക്ഷപ്രീണനവാദിയാണെന്ന് കരുതുക. നമുക്ക് ജീവിതത്തില്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തവര്‍ വലതുപക്ഷപ്രീണനവാദികളും. വലതുപക്ഷ പ്രീണനവാദം തികച്ചും അപകടകരമാണ്, അതുകൊണ്ട് ആരും വലതുപക്ഷത്തേക്ക് ചായയരുത് എന്നുമാണ് സ്ട്രോംഗ് ഇടതുപക്ഷപ്രീണനവാദികള്‍ കരുതുന്നത് എന്നും കരുതുക അപ്പോള്‍ നരവംശശാസ്ത്രപ്രകാരവും ഹുമയൂണ്‍ സൈക്കളോളജിപ്രകാരവും സാധാരണക്കാരനായ ഒരു ആവറേജ് ഇടതുപക്ഷപ്രീണനവാദിയുടെ ചിന്ത എങ്ങിനെയായിരിക്കും?

തനിക്ക് ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയാത്ത വലതുപക്ഷത്തേക്ക് ഒരാളെങ്കില്‍ ഒരാള്‍ കുറച്ചേ പോകാവൂ; ഈ ലോകത്ത് എത്രയും കുറവ് വലതുപക്ഷക്കാരാണോ ഉള്ളത്, അത്രയും നല്ലത്; അങ്ങിനെയങ്ങിനെ വലതുപക്ഷത്ത് ആരുമില്ലാതെ ആ പക്ഷം വംശം നിന്നുപോവുകയും അങ്ങിനെ സമത്വസുന്ദരമായ ഒരു ലോകം ഉണ്ടാവുകയും ചെയ്യും എന്നൊക്കെയായിരിക്കുമല്ലോ ഇടതുപക്ഷപ്രീണനവാദിയായ ഒരു സാധാരണക്കാരന്റെ ചിന്ത പോവേണ്ടത് (അല്ലാതെ ഇടതു പക്ഷവും വേണം, വലതു പക്ഷവും വേണം, നിഷ് പക്ഷവും വേണം, ഇവയിലെല്ലാം എന്തെങ്കിലും ഗുണമുണ്ടെങ്കില്‍ അതെല്ലാം വേണം, ഇവയിലൊക്കെയുള്ള ദോഷങ്ങള്‍ നമുക്ക് വേണ്ട എന്നതൊക്കെ അരാഷ്ട്രീയവാദമാവുമെന്നാണല്ലോ കുറഞ്ഞപക്ഷം ഇടതുപക്ഷപ്രീണനവാദികളില്‍ ചിലരെങ്കിലും (ചിലര്‍ എന്നത് എടുത്ത് വായിക്കാനപേക്ഷ) ചിന്തിക്കുന്നത്).

ഇനി മുകളില്‍ പറഞ്ഞതാണ് ഒരു സാധാരണ ഇടതുപക്ഷപ്രീണനവാദിയുടെ ചിന്തയെങ്കില്‍, അതായത് ഒരാളെങ്കില്‍ ഒരാള്‍ കുറച്ച് വലതുപക്ഷപ്രീണനവാദിയാവുന്നതാണ് ഈ ലോകത്തിന് നല്ലതെന്നാണ് ഒരു സാധാരണ ഇടതുപക്ഷപ്രീണനവാദിയുടെ ചിന്തയെങ്കില്‍, അറിഞ്ഞോ അറിയാതെയോ തനിക്കറിയാനോ അറിയാന്‍ വയ്യാത്തതോ ആയ ഒരാളെ ഒരു ഇടതുപക്ഷപ്രീണനവാദിക്ക് വലതുപക്ഷപ്രീണനവാദിയാക്കാന്‍ കഴിയുമോ? ഇല്ലതന്നെ.

ഒരു ഇടതുപക്ഷപ്രീണനവാദിയോ ഒരു നിഷ്‌പക്ഷപ്രീണനവാദിയോ യാതൊരു നിവൃത്തിയുമില്ലെങ്കിലേ ഒരാളെ വലതുപക്ഷപ്രീണനവാദിയാക്കാന്‍ നോക്കൂ. ആ പക്ഷത്തേക്ക് ആരെങ്കിലും പോവുന്നത് അയാള്‍ക്ക് വല്ലാത്ത മനോവേദന തന്നെയുണ്ടാക്കും. എന്നിട്ടും ആരെങ്കിലും , ലവന്‍ വലതുപക്ഷം തന്നെ എന്ന് പറഞ്ഞാല്‍ പോലും പിന്നെയും നൂറുവട്ടം വെരിഫൈ ചെയ്തിട്ടേ മനസ്സില്ലാ മനസ്സോടെയെങ്കിലും ആ സത്യം അംഗീകരിക്കൂ.

എന്നെ വലതുപക്ഷപ്രീണനവാദിയായി ലേബലടിച്ച്, ആ അസുലഭ മുഹൂര്‍ത്തങ്ങള്‍ കാണാന്‍ പറ്റാത്തവരോടൊക്കെ സഹതപിച്ച ഈ അനോണി അത്രയും എഫര്‍ട്ട് എടുത്തിരിക്കുമോ? എടുത്തായിരിക്കുമല്ലേ? അല്ലെങ്കില്‍ സ്വന്തം പക്ഷത്തേക്ക് ആളെ കൂട്ടാന്‍ നടക്കുന്ന ഒരു വലതുപക്ഷപ്രീണനവാദി തന്നെയാവണം അദ്ദേഹം. അങ്ങിനെ ലേബലടിച്ച് ലേബലടിച്ച് മാക്സിമം ആള്‍ക്കാരെ വലതുപക്ഷ പ്രീണനവാദികളാക്കി വര്‍ഷാവസാനം യു.എന്‍ ലോകത്തിലെ പ്രീണനവാദികളുടെ കണക്കെടുക്കുമ്പോള്‍ നമ്മള്‍ ലേബലടിച്ച കാക്കത്തൊള്ളായിരം ആള്‍ക്കാരുടെ എണ്ണം കൂടി കൂട്ടി ഈ ലോകത്ത് വലതുപക്ഷപ്രീണനവാദികളുടെ എണ്ണം മറ്റുള്ളവരുടെ എണ്ണത്തേക്കാളും ആയിരം മടങ്ങ് എന്നൊക്കെ റിപ്പോര്‍ട്ട് വരുമ്പോള്‍ അതില്‍ അനോണി ലേബലടിച്ച ഞാനും കൂടി വരും. അങ്ങിനെയെങ്കിലും കണക്കുപുസ്തകത്തില്‍ കയറാന്‍ പറ്റുമല്ലോ.

അപ്പോള്‍ ഒന്നുകില്‍ അനോണിയുടെ ആ എഫര്‍ട്ടിനു മുന്നില്‍ നമിക്കുന്നു, അല്ലെങ്കില്‍ എന്റെ കൂട്ടുകാരന്‍ വലതുപക്ഷപ്രീണനവാദിയനോണിക്ക് എന്റെ ഷേക്ക് ഹാന്‍ഡ്. ഞാന്‍ വലതുപക്ഷം കീ എന്ന് വിളിക്കുമ്പോള്‍ അനോണി കൂടെ ചേര്‍ന്ന് “ജായ്” എന്ന് വിളിക്കണം.

(കൃഷ്ണമൂര്‍ത്തീ എന്ന് പറയാന്‍ പത്താം ക്ലാസ്സ് പാസ്സാവുകയൊന്നും വേണ്ട, ഒന്ന് നാക്ക് വടിച്ചാല്‍ മതി എന്ന് വിയറ്റ്നാം കോളനിയില്‍ ഇന്നസെന്റ് കേപ്പീയേസീ ലളിതയോട് പറയുന്നതുപോലെ നീ നല്ല ഒന്നാന്തരം വലതുപക്ഷവര്‍ഗ്ഗീയഭീകരപ്രീണനവാദിയാണെന്നറിയാന്‍ ഇത്രയും എഫര്‍ട്ടൊന്നും എടുക്കേണ്ട ആവശ്യമില്ല, ചുമ്മാ ഒന്ന് അങ്ങോട്ടുമിങ്ങോട്ടും നോക്കിയാല്‍ മതി എന്ന് പറയാന്‍ വരുന്നവരോട് എന്റെ ഒരു ഹല്ലോ ഹൌവ്വാര്‍‌യ്യൂ).

സീരിയസ് അലി:

ഇടതുപക്ഷം എന്തോ കൂടിയ പക്ഷമാണെന്നോ വലതുപക്ഷം എന്തോ മോശം പക്ഷമാണെന്നോ നിഷ്പക്ഷമാണ് വേണ്ടപക്ഷമെന്നോ ഉള്ള ചിന്തയൊന്നും എനിക്കില്ല. പക്ഷങ്ങളിലെ ബ്രാഹ്‌മണപക്ഷമാണ് ഇടതുപക്ഷമെന്നോ തൊട്ടുകൂടാനും തീണ്ടിക്കൂടാനും പറ്റാത്ത അയിത്തം പാലിക്കേണ്ട പക്ഷമാണ് വലതുപക്ഷമെന്നോ ഉള്ള ചിന്തയൊക്കെ കുറഞ്ഞ പക്ഷം പുരോഗമനമെന്ന് പറയുന്ന ഇടതുപക്ഷക്കാര്‍ക്കെങ്കിലും ഉണ്ടാവാനും പാടില്ലാത്തതാണ്. എല്ലാ പക്ഷക്കാരുടെയും ചില വാദങ്ങള്‍ ശരിയും ചിലത് തെറ്റും ചിലത് ശുദ്ധമണ്ടത്തരവുമാണെന്നാണ് എന്റെ ഒരു നിരീക്ഷണം.

പക്ഷേ ഒരാളുടെ അറിവോ സമ്മതമോ കൂടാതെ അയാളെ ലേബലടിച്ച് ഏതെങ്കിലും ഒരു പക്ഷത്തേക്ക് ഒതുക്കുന്നത് പക്ഷാവകാശലംഘനമാണെന്നേ ഞാന്‍ പറയൂ. ഇടതുപക്ഷക്കാരന്‍ ഈ ലോകത്തിലുള്ള എല്ലാത്തിനെപ്പറ്റിയും അഭിപ്രായം പറഞ്ഞിട്ട് അതില്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ ഒരാള്‍ ഇടതുപക്ഷത്തിന്റെ അഭിപ്രായവുമായി യോജിക്കുന്നുണ്ടെങ്കില്‍ അതുകാരണം ലെവന്റെ പക്ഷവും ഇടതാണ് എന്ന് പറഞ്ഞ് ലെവനെ ഇടതുപക്ഷപ്രീണനവാദിയായി ലേബലടിക്കുമ്പോള്‍ അടിക്കുന്നവന്റെ മാനസിക സംതൃപ്തിക്കപ്പുറം അതിന് കുറഞ്ഞ പക്ഷം (ദേ പിന്നേം പക്ഷം-ആ പക്ഷമല്ല ഈ പക്ഷം) ഈ നൂറ്റാണ്ടിലെങ്കിലും വലിയ കാര്യമില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ആള്‍ക്കാര്‍ക്കൊക്കെ നമുക്കുപോലും പിടിച്ചാല്‍ കിട്ടാത്തത്ര വിവരം വെച്ചുവരുന്ന കാലമല്ലേ. ഒരുത്തന്‍ ഒരുത്തനെ ലേബലടിച്ചാല്‍ ആ ലേബല്‍ കണ്ടുമാത്രം കാര്യങ്ങള്‍ തീരുമാനിച്ചിരുന്ന ആ കാലമൊക്കെ പോയില്ലേ.

മാത്രവുമല്ല ഈ ലേബലടി ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒളിച്ചോട്ടമോ, അദ്ധ്വാനിക്കാനുള്ള (അദ്ധ്വാനിയാണ്- എന്റെ നേതാവ് അഡ്വാനിയല്ല) മടിയോ ഒക്കെയുമാണെന്നാണ് എന്റെയൊരു തോന്നല്‍. ലേബലടിച്ചുകഴിഞ്ഞാല്‍ പിന്നെ ആ ലേബലിന്റെ പൊതുസ്വഭാവമനുസരിച്ച് അങ്ങ് പോയാല്‍ മതിയല്ലോ. അയാള്‍ പിന്നെ പറയുന്നതെന്താണെന്നൊന്നും കേള്‍ക്കേണ്ട കാര്യമേ ഇല്ല. ലേബലടിക്കപ്പെട്ടവന്‍ ഇങ്ങ് കന്യാകുമാരിയുടെ മൂലയിലാണ് ഇരിക്കുന്നതെങ്കിലും കാശ്മീരിന്റെ അങ്ങേ മൂലയിലിരുന്ന് ആ സെയിം ലേബലുള്ളവന്‍ എന്തെങ്കിലും എന്നെങ്കിലും പറഞ്ഞാല്‍ അതും ഇങ്ങേയറ്റത്ത് കന്യാകുമാരിയിലിരിക്കുന്നവന്റെ തലയിലും വീഴും. അതും കൂടി ചേര്‍ത്തായിരിക്കും പിന്നെ ലേബലടിക്കുന്നവര്‍ കന്യാകുമാരിക്കാരനോട് പ്രതികരിക്കുന്നെങ്കില്‍ പ്രതികരിക്കുന്നത്. സംഗതി വളരെ എളുപ്പം. കണ്ണൂരില്‍ സി.പി.എം പോക്രിത്തരം കാണിച്ചെന്ന് കോണ്‍ഗ്രസ്സ് പറഞ്ഞപ്പോള്‍ ബി.ജെ.പി ക്കാരും അതു തന്നെയാണ് പറഞ്ഞത്, അതുകൊണ്ട് കോണ്‍‌ഗ്രസ്സ് ബി.ജെ.പിയുടെ ഭാഷയില്‍ സംസാരിക്കുന്നു എന്നാണ് പിണറായിപോലും പറഞ്ഞത്. പിന്നെന്തു വേണം?

അതാണ് ലേബലടിയുടെ ഫാസിസ്റ്റ് മുഖവും. വലതുപക്ഷമെന്നെക്കെ പറഞ്ഞ് ഒരു പക്ഷത്തെ മൊത്തം ലേബലടിച്ചൊതുക്കിയാല്‍ എന്നെപ്പോലെ വെളിവും വെള്ളിയാഴ്ചയുമില്ലാത്ത ചിലരൊഴിച്ചാല്‍ ബാക്കിയുള്ളവരൊക്കെ മിക്കവാറും ഇനിയും ലേബലടിക്കപ്പെടുമോ എന്നോര്‍ത്ത് മിണ്ടാതിരിക്കും. “ലെവന്‍ കാണിച്ചത്, ശുദ്ധ പോക്രിത്തരം. പക്ഷേ പറഞ്ഞാല്‍ യ്യേ, ഞാനും ലെവരെപ്പോലെയാണെന്ന് ആരെങ്കിലും പറഞ്ഞാലോ, അത് മോശമല്ലേ” എന്നോര്‍ത്ത് അടുത്ത പ്രാവശ്യവും മറുപക്ഷം പോക്രിത്തരം കാണിക്കുമ്പോള്‍ പലരും മിണ്ടാതിരിക്കും. പോക്രിത്തരം കാണിക്കുന്നവര്‍ക്ക് വേണ്ടത് എക്സാറ്റ്‌ലി അതാണുതാനും- മിണ്ടാതിരിപ്പിക്കുക. ആള്‍കാരുടെ “യ്യേ മോശമാവില്ലേ, ലെവരെന്തു കരുതും, ഇമേജ് പോവൂല്ലേ” എന്ന ദൌര്‍ബ്ബല്യചിന്ത പരമാവധി മുതലെടുക്കുക.

ഈയൊരു ലേബല്‍ പരിപാടി പത്തറുപത് കൊല്ലമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതാണു താനും. നമുക്കിഷ്ടമില്ലാത്ത പക്ഷം മോശം പക്ഷം എന്നൊരു ചിന്ത ആള്‍ക്കാരുടെ മനസ്സിലുറപ്പിക്കാന്‍ ഒന്നോ രണ്ടോ ലേബലൊന്നും പോരല്ലോ. അങ്ങമേരിക്കയില്‍ വലതുപക്ഷവും ഇങ്ങിന്ത്യയില്‍ ഇടതുപക്ഷവുമാണ് പ്രധാനമായും ഈ കര്‍മ്മങ്ങളില്‍ പ്രാവീണ്യം നേടിയവരെന്നത് എന്റെ പരിമിതമായ വിവരക്കേടില്‍ ഞാന്‍ തന്നെ കണ്ടെത്തിയ, യാതൊരു ബായ്ക്ക് അപ്പുമില്ലാത്ത ഒരു വാദം (തെറ്റാണെങ്കില്‍ എപ്പോള്‍ തിരുത്തിയെന്ന് ചോദിക്കുകപോലും വേണ്ട). അങ്ങിനെയൊരു ഇമേജ് ഉണ്ടാക്കിക്കഴിഞ്ഞാല്‍ പിന്നെ നമ്മുടെ പോക്രിത്തരത്തിനെതിരെ ആര് സംസാരിച്ചാലും ആദ്യം “നിങ്ങള്‍ ലെവന്റെ ഭാഷയില്‍ സംസാരിക്കുന്നു” എന്ന് പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കും. മിക്കവാറും വിജയിക്കും. എന്നിട്ട് അടങ്ങുന്നില്ലെങ്കില്‍ “നിങ്ങള്‍ ലെവന്‍ തന്നെ” എന്നങ്ങ് പ്രഖ്യാപിക്കും. അതോടെ സംഗതി സക്സസ്സ്.കണ്ണൂരില്‍ മാര്‍ക്കലിസ്റ്റുകാര്‍ കാണിക്കുന്ന പോക്രിത്തരത്തെ ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസ്സുകാര്‍ വാ പൊളിക്കുമ്പോഴേ “നിങ്ങള്‍ ആറെസ്സെസ്സിന്റെ ഭാഷയില്‍ സംസാരിക്കുന്നു” എന്ന് പിണറായി വിജയന്‍ പറയുന്നതിന്റെ മനഃശാസ്ത്രം അറിയാന്‍ പത്താം ക്ലാസ്സ് പാസ്സാവുന്നത് പോയിട്ട് നാക്കുവടിക്കുക പോലും വേണ്ട. അത് തന്നെ.

എന്തായാലും ഈ അനോണി എത്രമാത്രം എഫര്‍ട്ട് ഇക്കാര്യത്തില്‍ എടുത്തു എന്നെനിക്കറിയില്ല. കഥയറിയാതെ ആട്ടം കാണുന്നവരെയോര്‍ക്കുമ്പോള്‍ അവര്‍ കഥയെന്താണെന്നറിയാനായിരിക്കും ആട്ടം മൊത്തം കാണുന്നതെന്നെങ്കിലും കരുതി സമാധാനിക്കാം. പക്ഷേ കഥ മൊത്തം അറിഞ്ഞിട്ടും ആട്ടം കാണുന്നവരോ... അവരോട് സഹതാപം മാത്രം. അതുകൊണ്ട് കഥമൊത്തമറിയുന്നവര്‍ ഏതെങ്കിലും ഭാഗം മിസ്സാക്കിയിട്ടുണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി എന്റെ ചില വലതുപക്ഷപ്രീണനതീവ്രവാദ സാമ്പിള്‍ വെടിക്കെട്ടുകള്‍ (ഇത് എന്നെ വിടാതെ പിന്തുടരുന്ന, എന്റെ ഓരോ വാക്കും നോക്കും നോക്കിവെയ്ക്കുന്ന അനോണിതന്നെ ചെയ്യേണ്ടതായിരുന്നു):

ഉദാ: ഒന്ന് - സമയമുള്ളവര്‍ക്കായി-അവിടെ അജിത് എന്നോട് പറഞ്ഞത് വായിക്കുക (ശ്രീ. വക്കാരിമഷ്ടായുടെ "ലാപുടേ, ടോപ്പിക്കില്‍ നിന്നു ഞാന്‍ ..." എന്നു തുടങ്ങുന്ന കമന്റിനുള്ള മറുപടി എന്ന കമന്റ്)
. അതിനുശേഷം കണ്ണൂര്‍ കലാപത്തെപ്പറ്റിയും മറ്റുമുള്ള വലതുപക്ഷക്കാരുടെ ഇപ്പോഴത്തെ പോസ്റ്റുകള്‍ക്കുള്ള ഇടത്/നിഷ്പക്ഷക്കാരുടെ മറുപടികള്‍ വായിക്കുക. അതിനുശേഷം അജിത് എന്നോട് പറഞ്ഞത് ഒന്നുകൂടി വായിക്കുക. ഭൂമി ഉരുണ്ടതാണെന്നുള്ളതിന് ഇതില്‍പ്പരം എന്ത് തെളിവ് വേണം? :)

ഉദാ: രണ്ട് - . ആ പോസ്റ്റിനോടനുബന്ധിച്ചുള്ള ഈ പോസ്റ്റില്‍ ആരും എന്റെ വലതുഫാസിസ്റ്റ് നിലപാടുകള്‍ കാണാതെ പോകുന്നതിലും ഒരു അനോണി പരിതപിച്ചു കളഞ്ഞു. മലയാളം ബ്ലോഗുകാരുടെയൊക്കെ ഒരു കാര്യം. ഓരോ തവണയും അനോണി തന്നെ വേണം എല്ലാവരെയും എല്ലാം കാണിച്ച് കൊടുക്കാന്‍ :)

ഉദാ: മൂന്ന് - ഇത് മൊത്തം വായിച്ചിട്ട്, അവരവരുടെ വിശ്വാസങ്ങള്‍ വരുമ്പോള്‍ അവരവര്‍ പ്രതികരിക്കുന്നത് എങ്ങിനെ എന്ന് ഒന്ന് വിശകലിച്ചാല്‍ അത് ഒരു നേരം‌പോക്കായിരിക്കും-വിശ്വാസം മതമായാലും മറ്റെന്താണെങ്കിലും. അതിനുശേഷം മറ്റുള്ള വിശ്വാസങ്ങളുടെ കാര്യത്തില്‍ അവരവരുടെ നിലപാടുകളും കൂടി നോക്കിയാല്‍ സംഗതി ഡബിള്‍ നേരം‌പോക്കായിരിക്കും.

നാല്: മലയാളം ബ്ലോഗുകളിലുള്ള ഞാനിട്ട കാക്കത്തൊള്ളായിരം കമന്റുകള്‍. നേരത്തെ പറഞ്ഞതുപോലെ ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും നോക്കിയാല്‍ ഇഷ്ടം പോലെ കിട്ടും. നാക്കുപോലും വടിക്കണമെന്നില്ല.

മുകളില്‍ കൊടുത്ത ഉദാഹരണങ്ങള്‍ “ഹേയ ഞാന്‍ ആ ടൈപ്പല്ല“ എന്നോ “ഹായ്, ഞാന്‍ ആ ടൈപ്പുതന്നെ” എന്നോ കാണിക്കാനോ ആരെയെങ്കിലും എന്തെങ്കിലും ബോധ്യപ്പെടുത്താനോ എന്തെങ്കിലും നയം വ്യക്തമാക്കാനോ അല്ല. ലേബലടിയോടുള്ള എന്റെ പ്രതികരണം എന്റേതായ രീതിയില്‍ എന്റെ സ്വന്തം ബ്ലോഗില്‍ രേഖപ്പെടുത്തിയെന്ന് മാത്രം.

എന്‍.ബി.

ഒരു വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വാദിയായ ഞാന്‍ സ്വാഭാവികമായും ഇന്ത്യയുടെ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന ഒരു പാരമ്പര്യവാദിയുമായിരിക്കുമല്ലോ. ആ എനിക്ക് നാസയില്‍ 38% ഇന്ത്യന്‍ വംശജരില്ല, 3 ശതമാനമേ ഉള്ളൂ എന്നറിഞ്ഞപ്പോള്‍ ശരിക്കും വിഷമമായി (വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വിഷമം). ഒരു ആഗോളപൌരനാവാന്‍ മാത്രം ഇടതുപക്ഷാനുഭാവിയൊന്നുമല്ലാത്തതുകാരണം നാസയില്‍ ശരിക്കും 38-ഓ 50-ഓ ശതമാനം ഇന്ത്യന്‍ വംശജര്‍ ഉണ്ടായിരുന്നെങ്കില്‍ അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചേനെ. നാസയില്‍ മാത്രമല്ല, ലോകത്ത് ശാസ്ത്രമേഖലയിലായാലും സാങ്കേതികമേഖലയിലായാലും വൈദ്യശാസ്ത്രത്തിലായാലും കലയിലായാലും സാഹിത്യത്തിലായാലും കായികത്തിലായാലും നല്ലൊരു ശതമാനം ആള്‍ക്കാരും ഇന്ത്യക്കാരോ ഇന്ത്യന്‍ വംശജരോ ആയാല്‍ എനിക്ക് സന്തോഷം തന്നെ. അങ്ങിനെ ലോകത്തിന്റെ പുരോഗതിക്ക് ഇന്ത്യകാരും ഇന്ത്യന്‍ വംശജരും അവരുടേതായ സംഭാവനകള്‍ നല്‍‌കണം എന്നുതന്നെ എന്റെ ആഗ്രഹം. അങ്ങിനെ തികച്ചും പോസിറ്റീവായ രീതിയില്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എല്ലാ മേഖലയിലും അവര്‍ ഉണ്ടാവണം. അത്, പക്ഷേ, പണ്ട് സായിപ്പ് കാണിച്ചതുപോലെ ഏതെങ്കിലും രാജ്യത്തെ കായികമായോ മാനസികമായോ കീഴടക്കി ആധിപത്യം സ്ഥാപിക്കാനോ, പിന്നീട് അവരെ കാണുമ്പോള്‍ കവാത്ത് ഓര്‍മ്മിപ്പിക്കാതിരിക്കാനോ അല്ല. നാസയില്‍ 38 ശതമാനം ഇന്ത്യന്‍ വംശജരുണ്ടെങ്കില്‍ അവര്‍ ആത്യന്തികമായി നാസയ്ക്കും അമേരിക്കയ്ക്കും തന്നെയാണല്ലോ പ്രയോജനപ്പെടുന്നത്. പക്ഷേ ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ അവരുടെ നേട്ടങ്ങള്‍ എന്നെപ്പോലുള്ള പാരമ്പര്യവാദിക്ക് പോസിറ്റീവായ പ്രചോദനം നല്‍‌കുന്നു എന്ന് മാത്രം. നാസയില്‍ ശരിക്കും 38 ശതമാനം ഇന്ത്യക്കാരുണ്ടെങ്കില്‍ തന്നെ അതില്‍നിന്നും എന്ത് പ്രചോദനം ഉള്‍ക്കൊള്ളാന്‍ എന്നോ, അങ്ങിനെയുള്ളതൊന്നും പ്രചോദിക്കാനുള്ള സംഗതികളല്ല എന്നോ ഒക്കെ പറഞ്ഞാല്‍ എനിക്കുത്തരം മുട്ടും.

അതുകൊണ്ട് നാസയില്‍ 38 ശതമാനം ഇന്ത്യന്‍ വംശജരില്ല, 3 ശതമാനമേ ഉള്ളൂ എന്ന വാസ്തവം അറിയുമ്പോള്‍, കണ്ടോ, ഞാനപ്പോഴേ പറഞ്ഞില്ലേ, നമ്മളെക്കൊണ്ട് ഇതൊക്കെയേ പറ്റൂ എന്നോര്‍ത്ത് അഭിമാനിക്കാന്‍ എന്നെപ്പോലുള്ള വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസപാരമ്പര്യവാദിക്ക് സാധിക്കില്ല. ആ മൂന്ന് ശതമാനം മുപ്പത് ശതമാനമാക്കാന്‍ പറ്റിയാല്‍ അടിപൊളി (എന്ന് വെച്ച് അങ്ങിനെയാക്കിയാക്കി നാസ അടുത്ത റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ അതില്‍ ഇന്ത്യയുടെ കൊടി പാറിച്ച് നാസ കീഴടക്കി ഇന്ത്യാ സര്‍ക്കാരിന്റെ കീഴിലാക്കാനൊന്നുമല്ല, സ്വകാര്യമായി ഒന്ന് അഹങ്കരിക്കണം, ത്രേള്ളൂ). അതേസമയം അമൃത കോളേജുകാര്‍ കാണിക്കുന്നത് പോലെ ഇല്ലാത്ത മാഹാത്മ്യം ഉണ്ടാക്കിപ്പറയുകയും വേണ്ട. ഇപ്പോള്‍ മൂന്നേ ഉള്ളൂവെങ്കില്‍ മൂന്ന്. അവിടെ ഇല്ലാത്ത 38‌ന്റെ കണക്കൊക്കെ പഠിപ്പിക്കുന്നുണ്ടെന്നറിഞ്ഞാല്‍ അടുത്ത പ്രാവശ്യം അവിടെ പഠിപ്പിക്കുമ്പോള്‍ നാസയില്‍ 3 ശതമാനം ഇന്ത്യന്‍ വംശജരാണ് എന്ന് തന്നെ അഭിമാനപൂര്‍വ്വം കുട്ടികളെ പ്രചോദിപ്പിക്കാന്‍ പഠിപ്പിക്കണമെന്ന് ഞാന്‍ പറയും. ആര്‍ക്കെങ്കിലും അതുകൊണ്ട് എന്തെങ്കിലും പ്രയോജനം/പ്രചോദനം കിട്ടുന്നെങ്കില്‍ കിട്ടട്ടെ. മാത്രമല്ല, നിങ്ങളൊക്കെ നല്ലപോലെ പഠിച്ച് ആ മൂന്ന് ശതമാനം ഉയര്‍ത്തി മുപ്പതാക്കാന്‍ നോക്കണം എന്നും പഠിപ്പിക്കാം (അമേരിക്കയുടെ ആന്റിമാര്‍ ക്ഷമിക്കുക). പിന്നെ മൂന്ന് ശതമാനമേ ഉള്ളൂ എങ്കിലും ഇതില്‍ പറഞ്ഞിരിക്കുന്നതുപോലെ (ആ സൈറ്റ് വെറുമൊരു സൈറ്റ്, ആധികാരികത അറിയില്ല) ആ മൂന്ന് ശതമാനത്തില്‍ നല്ല തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ ഉണ്ട് എന്നതും ഒരു വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വാദിക്ക് അഭിമാനം പകരുന്ന വസ്തുത തന്നെ (എന്തായാലും ഈ ബ്ലോഗില്‍ കണ്ട “According to the Forbes magazine, Sanskrit is the most suitable language for computer software " എന്ന വാക്ക് ഗൂഗിളില്‍ കൊടുത്ത് സേര്‍ച്ച് ചെയ്തപ്പോള്‍ ക്ഷീരമുള്ള അകിടില്‍ എനിക്ക് വേണ്ട ചോരയൊക്കെ ഇവിടെനിന്നും (ജോണും രാജും തമ്മിലുള്ള സംവാദം ശ്രദ്ധിക്കുക) ഇവിടെനിന്നുമൊക്കെ കുഴിച്ചെടുത്തു (ഈ പേപ്പര്‍ ബോണസ്സും). അതില്‍ ഒരു ഗവേഷണം നടത്താനുള്ള കപ്പാസിറ്റിയൊന്നുമില്ല. അപ്പോള്‍ പിന്നെ നമുക്ക് മനഃസമാധാനം കിട്ടുന്നതൊക്കെ ചികഞ്ഞെടുത്ത് വായിച്ച് അഭിമാനം കൊള്ളുക-അത്രതന്നെ). സംസ്കൃതം മാത്രമല്ല, എന്ത് പാരമ്പര്യവാദത്തിലും സീസര്‍-ഈശ്വരന്‍ പ്രിന്‍സിപ്പിളാണ് എന്റെ പ്രിന്‍‌സിപ്പിള്‍. കാവിമുണ്ടുടുത്ത് ചുമന്ന കുറിയുമിട്ട് വഴിവക്കില്‍ വക്കാരി സംസ്കൃതത്തെ പൊക്കി പറഞ്ഞതുകൊണ്ട് മാത്രം എന്ത് വന്നാലും സംസ്കൃതത്തെ ഞാന്‍ അംഗീകരിക്കില്ല, സംസ്കൃതം എന്ന വാക്കുച്ചരിക്കുന്നവനെ ഞാന്‍ യാതൊരു ദയയുമില്ലാതെ ലേബല്‍ പച്ചകുത്തും എന്നൊക്കെയുള്ള നിലപാടുകാരോട് എന്റെ നല്ല നമസ്കാരം.

(ഉള്ള കണക്കുകള്‍ കൊണ്ട് തന്നെ അഭിമാനിക്കണമെന്നുള്ളവര്‍ക്ക് അഭിമാനിക്കാമെന്നുള്ളപ്പോള്‍ ഇല്ലാത്ത കണക്കുകള്‍ ഊതിപ്പെരുപ്പിച്ച് പറഞ്ഞ് പരത്തി അപഹാസ്യരാകുന്നത് ആത്യന്തികമായി നമ്മള്‍ തന്നെയാണെന്നതിനാല്‍ അതിനോട് ഒട്ടും യോജിപ്പില്ല എന്ന് ഞാന്‍ എന്നോട് തന്നെ ഒന്ന് പറയുന്നു-ഇനി ഇങ്ങിനെയൊന്നുമല്ലെങ്കില്‍ കൂടി നമുക്ക് ഉള്ളതുകൊണ്ട് ഓണം, അത്രതന്നെ)

അനോണിക്ക് നന്ദി. ഇനി തുടരെത്തുടരെ (നെറ്റ് സൌകര്യത്തിന് കിട്ടുന്ന മുറയ്ക്ക്) കുറെ വലതുപക്ഷപ്രീണനവര്‍ഗ്ഗീയവാദഫാസിസപ്പോസ്റ്റുകള്‍ കൂടിയിടാം. സംഗതി മൊത്തം ഭീകരമായിരിക്കും :)

ലേബലുകളെപ്പറ്റി പണ്ട് പറഞ്ഞത് ഇവിടെ.

ആക്ക് നോളജ് മെന്റല്‍

തലക്കെട്ടിലെ തെറ്റ് ചൂണ്ടിക്കാട്ടി അത് തിരുത്തിത്തന്നതിന് ഉമേഷ്‌ജിക്ക് നന്ദി.

എന്നെ ഒരു നിഷ്‌പക്ഷവാദിയായോ നിഷ്‌പക്ഷം കളിക്കാന്‍ ശ്രമിക്കുന്നവനായോ ആരെങ്കിലും ഒരു നാനോസെക്കന്റെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അവരുടെ ആ തെറ്റിദ്ധാരണയ്ക്ക് ഞാന്‍ മാപ്പൊന്നും ചോദിക്കുന്നില്ല. കണക്കായിപ്പോയി :)

എന്റെ പോസ്റ്റുകളും കമന്റുകളും വായിച്ച് ഇനിയെങ്കിലും ആരെങ്കിലും തെറ്റിദ്ധരിക്കപ്പെടുകയാണെങ്കില്‍ അവരുടെ തലയ്ക്കകത്തൊന്നും കിഡ്‌നിയില്ല എന്ന് ഞാന്‍ പറയും :)

Labels: , , , , ,

Thursday, May 01, 2008

ഏഷ്യാനൈറ്റ് ശ്യാമളനും ബിയെസെന്നെല്ലും പതിരും

സംഭവം ഒന്ന്:

നമ്മുടെയൊക്കെ ജീവിതം സുന്ദരവും സുരഭിലവും സുഖദായകവുമാക്കാനും അതിനും പുറമെ നമ്മുടെ നികുതിപ്പണംകൊണ്ട് തടിച്ച് കൊഴുത്ത് വീര്‍ത്ത് കിടപ്പാടമില്ലാത്തവനോടു പോലും കടപ്പാടൊന്നുമില്ലാതെ കഴിയുന്ന പൊതുമേഖലാ മേലാളന്മാരെ മര്യാദ പഠിപ്പിക്കാനും വേണ്ടി പൊതുജനസേവനം നടത്തുന്ന സ്വകാര്യസേവനദാതാവ് ഏഷ്യാനെറ്റ്.

ഒരു വിശാലവലക്കണക്‍ഷന്‍ വേണം. പൊതുമേഖലയെ പിന്തുണയ്ക്കുന്നതിന്റെ ആവശ്യകതയെപ്പറ്റിയും വീട്ടിലും നാട്ടിലുമെല്ലാം പൊതുമേഖലയിലെ ബീയെസ്സെന്നെല്ലിന്റെ നെറ്റും ഫോണുമെല്ലാം എടുത്തതിന്റെയും എടുപ്പിച്ചതിന്റെയുമൊക്കെ കഥകള്‍ ഗദ്ഗദകണ്ഠേശ്വരനായി പറഞ്ഞ് വികാര്‍ ഭരിതനായതുമൊക്കെ ഒരു മിനിറ്റുകൊണ്ട് മറന്ന് യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ഏഷ്യാനെറ്റെന്ന മലയാളക്കുത്തകയെ സമീപിക്കാന്‍ കാരണം ബീയെസ്സെന്നെല്ലിന്റെ വരട്ടുവാദ നാടന്‍ പാട്ടായ

വലവേണേല്‍ ഫോണ്‍ വേണം,
ഫോണ്‍ വേണേല്‍ വഴിവേണം,
വഴിയാല്‍ കുഴിവേണം,
കുഴിയില്‍ പോസ്റ്റും‌വേണം

എന്ന കവിതാ ശകലമായിരുന്നു. വലഞ്ഞതുതന്നെ. പറഞ്ഞതൊക്കെ ഒരുമിനിറ്റുകൊണ്ട് മറന്ന് ഏഷ്യാനെറ്റിലെ സുന്ദരനെ ഫോണ്‍ ചെയ്തു.

“സ്വാറേ, ഞാനെപ്പോ വന്നൂ എന്ന് ചോദിച്ചാല്‍ മതി”

“എപ്പോ വന്നൂന്നാ ചോദിക്കേണ്ടത്?” തിരിച്ചു ചോദിച്ചു, അപ്പോള്‍ തന്നെ. പുള്ളി ചമ്മി.

“നാളെ രാവിലെതന്നെയായിക്കൊള്ളട്ടെ സുന്ദരാ. അതേ ഒരു ഏഴുമണിഓടടുപ്പിച്ച് വരണം. എനിക്ക് ഏഴേകാലോടെ പോകേണ്ടതാണ്”

സുന്ദരന്‍ ആവേശം കയറി ഉജ്ജ്വല്‍ കുമാറായി.

“നാളെ രാവിലെ ആറിനുതന്നെ ഞാനെത്തും സാര്‍”

ഹെന്റമ്മോ, ഇത്രയ്ക്കും ഡെഡിക്കേഷനോ. പൊതുമേഖലാമ്മയെ പിന്തുണച്ച് ചമ്മലായോ... സുന്ദരനെ മീറ്റാന്‍ ഞാന്‍ അക്ഷമാക്ഷന്‍ പിള്ളയായി. സുന്ദരനെക്കാളും ആവേശ്വോജ്ജലനായി ഞാന്‍ അലാം അഞ്ചരയ്ക്ക് തന്നെ വെച്ചു.

സുന്ദരന്‍ വന്നു കൃത്യസമയത്ത് തന്നെ. കൃത്യം ഏഴരയ്ക്ക്. എട്ടുമണിയ്ക്ക് പോകേണ്ട ഞാന്‍ ഏഴേകാലിനു പോകണമെന്ന് പറഞ്ഞത് സുന്ദരന്‍ ടെലിപ്പതിവഴി പിടിച്ചെടുത്തുകാണും. സുന്ദരന്റെ ഫസ്റ്റപ്പോയിന്റ്‌മെന്റ് കുളമായപ്പോഴേ എന്തൊക്കെയോ ശുഭസൂചനകള്‍ ഞാന്‍ മണത്തു.

“അതേ സുന്തരാ സുന്തരാ... എനിക്ക് വിശാലമായ ഒരു ബാന്‍ഡ്‌മേളമാണ് വേണ്ടത്. തങ്കമേ കേരളമേ, ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യവലവിരിപ്പുകാരായി ഞങ്ങളെ മാറ്റിയതിന് നന്ദി കേരളമേ എന്ന് താങ്ക്യൂ കേരള (എന്നിട്ട് ഫുള്‍ സ്റ്റോപ്പ്) പിന്നെ ഫോര്‍ മേക്കിംഗ് അസ് ദ നമ്പ്ര് വണ്‍ ഐയ്യെസ് പി എന്ന് ഗ്രാമാറ്റിക്കലി മിസ്റ്റേക്കലിയായി സ്വകാര്യന്മാര്‍ പരസ്യമായി തീവണ്ടിയിലൊക്കെ പരസ്യം ചെയ്തത് കണ്ടാണ് ഞാന്‍ ഏഷ്യാവല തന്നെ വിരിച്ചേക്കാമെന്ന് വെച്ചത്. കുളമാവുമോ സുന്തരാ” എന്ന് ചോദിച്ചപ്പോളേ സുന്ദരന്‍ ചാടിവീണു:

“എപ്പോ കിട്ടിയെന്ന് ചോദിച്ചാല്‍ മതി സാര്‍”

(എപ്പോ കിട്ടിയെന്നാണ് ചോദിക്കേണ്ടതെന്ന് തിരിച്ച് ചോദിച്ചില്ല).

“അതേ സുന്ദരാ, എങ്ങിനെയൊക്കെയാണ് ഇതിന്റെ വരവുചിലവുകള്‍?”

“സാര്‍, മാസം 532 രൂപാ. രണ്ടര ജീബീ സൌജന്യം. പിന്നെ മോഡത്തിന്റെ കാശ് ആയിരം സംതിംഗ്. സാര്‍ ആറുമാസം ഒരുമിച്ചടച്ചാല്‍ മോഡം അഞ്ഞൂറ് രൂപയ്ക്ക് തരാം. വേറേ യാതൊരു പ്രശ്‌നവുമില്ല, മൊത്തം സുന്ദരം”

“അതേ സുന്ദരാ... സപ്പോസ്, ഞാന്‍ രണ്ടുമാസം കഴിഞ്ഞ് സംഭവം വേണ്ടാന്ന് വെച്ചാല്‍ എന്തെങ്കിലും തലവേദനകള്‍ ഉണ്ടാവുമോ?”

“ഒന്നുമുണ്ടാവില്ല സാര്‍. എപ്പോള്‍ വേണമെങ്കിലും സാറിന് വേണ്ടാ എന്ന് വെക്കാം. ഹാസില്‍ ഫ്രീ”

“ശരിക്കും?” എനിക്ക് വിശ്വാസമായില്ല.

“ശരിക്കും സാര്‍, ശരിശരിക്കും”

“പിന്നെ സുന്ദരാ, എന്റെ കൈയ്യില്‍ ഒരു കേബിള്‍ മോഡമുണ്ട്. അതുകൊണ്ട് നിങ്ങളുടെ മോഡം വേണ്ട. അതുകൊണ്ട് എന്തെങ്കിലും തലവേദനകള്‍?”

“ഏഷ്യാനെറ്റിന്റെ മോഡമാണോ സാര്‍?”

“അല്ല സുന്ദരാ, വേറേ നെറ്റിന്റേതാണ്”

സുന്ദരന്‍ ഒരു നാനോസെക്കന്റ് ആലോചിച്ചു.

“നോ പ്രോബ്ലം സാര്‍. സാറിന്റെ മോഡം ഇവിടെ വര്‍ക്ക് ചെയ്യുമെങ്കില്‍ പിന്നെ ആര്‍ക്കെന്ത് ചേതം? സാറിന് ധൈര്യമായി ആ മോഡം ഉപയോഗിക്കാം. ഒരു തലവേദനയുമില്ല. അത് വര്‍ക്ക് ചെയ്യുമോ ഇല്ലയോ എന്നൊന്ന് നോക്കണം. അത് കണക്ഷന്‍ കിട്ടി അപ്പോള്‍ തന്നെ അറിയാമല്ലോ. വര്‍ക്ക് ചെയ്യുന്നില്ലെങ്കില്‍ ഞങ്ങടെ മോഡം കൊണ്ടുവരികയും ചെയ്യാം. എത്ര സുന്ദരം”.

കണ്ണുനിറഞ്ഞുപോയി. ഇത്ര സേവനസന്നിധാനന്ദനായി നില്‍ക്കുന്ന സുന്ദരന്മാരുള്ള പ്രസ്ഥാനങ്ങളെയാണല്ലോ ഞാന്‍ കുത്താ, കുത്തക എന്നൊക്കെ വിളിച്ച് അപമാനിച്ചതെന്നോര്‍ത്ത് എനിക്ക് സങ്കടം സഹിക്കാന്‍ പറ്റാതായി. സുന്ദരനെ കെട്ടിപ്പിടിച്ച് ഒന്ന് കരഞ്ഞാലോ എന്നാലോചിച്ചു. അല്ലെങ്കില്‍ വേണ്ട, ആ കാലില്‍ വീണ് ഒന്ന് മാപ്പ് പറഞ്ഞാലോ എന്നുപോലും ആലോചിച്ചു.

“അപ്പോള്‍ സുന്ദരാ, എപ്പോക്കിട്ടും?”

“എന്ത് ചോദ്യം സാര്‍. നാളെ വൈകുന്നേരം സംഭവം റെഡി”.

“സുന്ദരാ, നീ സുന്ദരനല്ല, അതിസുന്ദരന്‍... അപ്പോള്‍ നമുക്ക് നാളെ വൈകുന്നേരം കാണാം”

“സാര്‍, സ്വല്പം അഡ്വാന്‍സ് വേണം. അതില്ലാതെ ലെവന്മാര്‍ സംഭവം ഫിറ്റ് ചെയ്യൂല്ല”.

“അതിനെന്താ സുന്ദരാ, ഇന്നാ പിടി ആദ്യമാസ വാടക അഞ്ഞൂറ്റിമുപ്പത്തിരണ്ട്”

“ശരി സാര്‍, നാളെക്കാണാം”

സുമുഖനായ സുന്ദരനോട് അഡ്വാന്‍സിന്റെ ബില്ല് പോലും വാങ്ങിച്ചില്ല. സുന്ദരന്‍ പോയി.

ദിവസം അടുത്ത്, അടുത്ത ദിവസമായി. വൈകുന്നേരം നെറ്റ് കിട്ടി മുടങ്ങിയ ബ്ലോഗിംഗ് ഒക്കെ പുനരാരംഭിച്ച് ബ്ലോഗിലെ സംവാദങ്ങളിലൊക്കെ പങ്കെടുത്ത് ചീത്തകേള്‍ക്കാന്‍ കൊതിയായി ഓടിപ്പിടിച്ച് വീട്ടിലെത്തി സുന്ദരനെയും കാത്തിരിപ്പായി.

സുന്ദരനുമില്ല, സുമുഖനുമില്ല. സമയം എട്ടായി.

“സുന്ദരാ...സുന്ദരോ...” ഫോണ്‍ വിളിച്ചു.

“സാര്‍ നാളെക്കിട്ടും സാര്‍?”

“സുന്ദരാ, ഗണപതീ, മരമാക്രീ. ഇന്ന് തരാമെന്നും പറഞ്ഞല്ലേഡോ കാശും വാങ്ങിച്ച് പോയത്, പുല്ലേ...” എനിക്കാകപ്പാടെ ചൊറിഞ്ഞ് വന്നു. “നാളെ എന്നൊരു ദിവസമുണ്ടെങ്കില്‍ നാളെ വൈകുന്നേരം സംഭവം ഇവിടെ എത്തിച്ചില്ലെങ്കില്‍...”

നാളെ വൈകുന്നേരമായി. വീട്ടില്‍ വന്നപ്പോള്‍ സംഭവം കേബിളൊക്കെ റെഡി. ഭീഷണി ഫലിച്ചു. കളി നമ്മളോടോ...

സ്വന്തം കേബിള്‍ മോഡവും ഫിറ്റ് ചെയ്ത് തനിമലയാളം ഡോട്ടോര്‍ഗിലേക്ക് നേരേ ചാടി, നടുവും കുത്തി വീണു. പിന്നേം ചാടി, പിന്നേം വീണു. കഷ്ടം മര്‍ക്കെയറിലേക്ക് വിളിച്ചു:

“സാറേ, ഓണ്‍ മോഡമാണോ ഞങ്ങടെ മോഡമാണോ?”

ഓണ്‍ മോഡം. പുതിയൊരു വാക്ക് പഠിച്ചു.

“ഓണ്‍ മോഡമാണ്”

“ഓ...ഹോ, അത് ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഇപ്പ ശരിയാക്കിത്തരാം”

വെള്ളാനകളുടെ നാട്ടിലെ പപ്പുവിനെപ്പോലൊന്നുമല്ലായിരുന്നു. സംഭവം അപ്പോള്‍ തന്നെ ശരിയായി.

ഹായ്, തനിമലയാളം, എന്റെ പടബ്ലോഗ്, കോഴിബ്ലോഗ്, കഴുതബ്ലോഗ് എല്ലാം ഇങ്ങിനെ ഒന്നൊന്നായി രണ്ടെം‌ബീബീയെസ് സ്പീഡില്‍...

അഞ്ചുമിനിറ്റായിക്കാണും. സുന്ദരന്റെ ഫോണ്‍.

“ഹലോ സുന്ദരാ, താങ്കൂ വെരി മെച്ച്. ഞാന്‍ ഇന്നലെ സ്വല്പം ചൂടായതില്‍ അലോഹ്യമൊന്നുമില്ലല്ലോയല്ലേ”

“അതേ, സാറേ, നിങ്ങള് സ്വന്തം മോഡമല്ലേ ഉപയോഗിക്കുന്നത്. സ്വന്തം മോഡമാണെങ്കില്‍ അണ്ണാ, എണ്ണൂറ് രൂപാ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജുണ്ട്. അതിങ്ങ് തന്നേര്”

“എന്തോന്ന് സുന്ദരാ? ഞാന്‍ മിനിങ്ങാ‍ന്ന് വളരെ വ്യക്തമായി പറഞ്ഞതല്ലേ, ഞാന്‍ സ്വന്തം മോഡമാണ് ഉപയോഗിക്കാന്‍ പോകുന്നതെന്ന്? അപ്പോള്‍ ഉജ്ജ്വല്‍ കുമാറായി സുന്ദരന്‍ എന്താ പറഞ്ഞേ? ഒരു പ്രശ്‌നവുമില്ല, ധൈര്യമായി ഉപയോഗിച്ചോന്ന്. കാശിന്റെ കാര്യമൊന്നും സുന്ദരന്‍ അപ്പോള്‍ പറഞ്ഞില്ലല്ലോ. എണ്ണൂറ് രൂപാ തന്ന് സ്വന്തം മോഡമുപയോഗിക്കാനാണെങ്കില്‍ ആറുമാസത്തെ കാശ് ഒന്നിച്ചടച്ച് അഞ്ഞൂറ് രൂപയ്ക്ക് സുന്ദരന്റെ മോഡം ഉപയോഗിക്കുന്നതല്ലേ ലാഭം. അത് സുന്ദരനറിയാവുന്നതല്ലായിരുന്നോ. എന്നിട്ടെന്തുകൊണ്ട് സുന്ദരന്‍ അപ്പോള്‍ പറഞ്ഞില്ല?” എനിക്ക് പ്രാന്തായി.

“അതേ സാറേ, അതൊക്കെ ആ ബ്രോഷറില്‍ എഴുതിയിട്ടുണ്ടല്ലോ?”

“എന്തോന്ന്? സ്വന്തം മോഡമാണെങ്കില്‍ ഇന്‍സ്റ്റലേഷന്‍ കാശ് വാങ്ങിക്കുമെന്ന് ബ്രോഷറില്‍ എഴുതിയിട്ടുണ്ടെന്നോ? ഒരു മിനിറ്റ്, ഞാന്‍ ബ്രോഷറൊന്ന് വായിക്കട്ടെ”

ബ്രോഷറ് മൊത്തം സുന്ദരനെ വായിച്ച് കേള്‍പ്പിച്ചു.

“ഇതിലെവിടെയാ സുന്ദരാ സുന്ദരന്‍ പറഞ്ഞതൊക്കെ പറഞ്ഞിരിക്കുന്നത്?”

“അതേയ്, എണ്ണൂറ് രൂപാ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജ് തന്നില്ലെങ്കില്‍ നിങ്ങളുടെ മോഡം ഞങ്ങള്‍ ബാനും. പിന്നെ കേരളത്തിലൊരിടത്തും നിങ്ങള്‍ക്ക് നിങ്ങളുടെ മോഡം ഉപയോഗിക്കാന്‍ പറ്റില്ല. പറഞ്ഞില്ലാന്ന് വേണ്ട”

സുന്ദരന്‍ ഫോണ്‍ കട്ടി. പാലല്ലേ, തേനല്ലേ പഞ്ചാ‍രയല്ലേ എന്ന് ചോദിച്ച് വിനയകുമ്പിടിയായി രണ്ടുദിവസം മുന്‍പ് കുമ്പിട്ട് നിന്ന സുന്ദരന്‍ തന്നെയോ ഇതെന്ന് വര്‍ണ്ണ്യത്തിലാകാശശങ്ക.

സുന്ദരന്റെ ബോസിനെ വിളിച്ചു.

“സാറേ, സുന്ദരന്‍ ഞങ്ങളുടെ ടീമിലെ ഏറ്റവും എഫിഷ്യന്റും സുന്ദരനുമായ ആളാണ്”

ബെസ്റ്റ് (മനസ്സില്‍ പറഞ്ഞു).

“ഓണ്‍ മോഡം യൂസ് ചെയ്യുകയാണെങ്കില്‍ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജുണ്ടെന്നത് ഈ നാട്ടിലെ ഏത് കൊച്ചുകുഞ്ഞിനുപോലും അറിയാവുന്ന കാര്യമാണ്”

ഞാന്‍ ചമ്മി. ഇത്തരം ഭരണഘടനാ തത്വങ്ങളൊക്കെ പഠിക്കാത്ത ഞാന്‍ ശരിക്കും ചമ്മി.

“അണ്ണേ, ബോസണ്ണേ, ഒരുകാര്യം ചെയ്യ്. എനിക്ക് മതിയായി, അഞ്ചുമിനിറ്റുകൊണ്ട് തന്നെ. സുന്ദരന്‍ ഒരൊറ്റ രാത്രികൊണ്ട് ഇത്രകണ്ട് വിരൂപനാവുമെന്ന് ഞാനോര്‍ത്തില്ല. സുന്ദരന്റെ ഭീഷണിയില്‍ ഇനി എന്റെ സ്വന്തം മോഡം കേരളത്തില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ തന്നെ എനിക്ക് പേടിയായി. ഞാന്‍ നിര്‍ത്തി. എനിക്കൊന്നും വേണ്ട. അണ്ണന്‍ അണ്ണന്റെ വയറും കമ്പിയുമെല്ലാം അഴിച്ചുകൊണ്ട് പൊയ്ക്കോ”

“സുന്ദരന് അങ്ങിനെയൊരു അബദ്ധം പറ്റാന്‍ യാതൊരു വഴിയുമില്ല സാറേ. എന്തായാലും ഞാന്‍ ഒരു കാര്യം ചെയ്യാം. ഓണ്‍ മോഡം യൂസ് ചെയ്യുകയാണെങ്കില്‍ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജ് വേണമെന്ന് സുന്ദരന്‍ സാറിനോട് പറഞ്ഞിട്ടില്ല എന്ന് എനിക്ക് ബോധ്യപ്പെട്ടാല്‍ ഞാന്‍ സാറിന്റെ അഞ്ഞൂറ്റിമുപ്പത്തിരണ്ട് രൂപാ തിരിച്ച് തരീപ്പിക്കാം. ചന്തുവാണ് പറയുന്നത്. ചന്തുവിന്റെ വാക്ക് വെറുംവാക്കല്ല എന്നോ മറ്റോ അല്ലേ”

“ശരി ചന്തുരാ. എനിക്കെന്റെ പൈസാ തിരിച്ചിങ്ങ് തന്നാല്‍ മതി. സുന്ദരന്‍ എന്നോട് പറഞ്ഞിട്ടില്ല എന്നത് പകല്‍ പോലെ വ്യക്തം. നിങ്ങള്‍ കണ്‍ഫേമിച്ചിട്ട് കാശും തിരിച്ച് തന്ന് വയറും കമ്പിയുമെല്ലാം ഊരി സ്ഥലം കാലിയാക്ക്”

അടുത്ത ദിവസം വൈകുന്നേരം വീട്ടില്‍ വന്നപ്പോള്‍ വയറുമില്ല, കമ്പിയുമില്ല, കാശുമില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ ചന്തുരന്റെ ഫോണ്‍.

“സാറേ, ഒരു മുന്നൂറ് രൂപയെങ്കിലും തരുമോ? ആ വയറിന്റെയും കമ്പിയുടെയും കാശെങ്കിലും. അതുമതി,ഞങ്ങള്‍ക്ക്. സാര്‍ സാറിന്റെ മോഡേണ്‍ മോഡം തന്നെ ഉപയോഗിച്ചോ?” (കിലുക്കത്തിലെ മോഹന്‍‌ലാലും ജഗതിയും തമ്മിലുള്ള ബാര്‍ഗെയിനിംഗ് ഓര്‍മ്മ വന്നു)

“അതിന് വയറെവിടെ വയറെവിടെ വയറെവിടെ ചന്തുരാ, എല്ലാം ലെവന്മാര്‍ ഊരിക്കൊണ്ട് പോയല്ലോ. ഇനി കാശേ കാശേ എന്നും പറഞ്ഞ് ഞാന്‍ ചന്തുരന്റെ പുറകെ നടക്കില്ല. ചന്തുരന്‍ ആ അഡ്വാന്‍സ് തിരിച്ച് തരീക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. വാക്കിന് വിലയുണ്ടെങ്കില്‍ ചന്തുരന്‍ അങ്ങിനെ ചെയ്യുക. ഗുഡ് ബായ്”

അഞ്ചുമിനിറ്റുകൂടി കഴിഞ്ഞപ്പോള്‍ സാക്ഷാല്‍ സുന്ദരന്റെ ഫോണ്‍.

“സാറേ, മുന്നൂറ് രൂപായെങ്കിലും...”

“അതേ ബോസ് ചന്തുരന്‍ വിളിച്ചിരുന്നു. എല്ലാം പെറുക്കിക്കെട്ടിക്കൊണ്ട് പോയല്ലോ. എനിക്ക് നിങ്ങളുടെ നെറ്റും വേണ്ട, പറ്റും വേണ്ട”

“അപ്പോള്‍ സാറ് തന്ന അഡ്വാന്‍സ് പോവൂല്ലേ?”

ഞാന്‍ ഞെട്ടി. ചന്തുരന്‍ എല്ലാം വാങ്ങിച്ച് തിരിച്ച് തരാമെന്നാണല്ലോ പറഞ്ഞത്.

മാസങ്ങള്‍ പോയതറിയാതെ എന്ന പുതിയ സിനിമയിറങ്ങി. ഇതുവരെ അഡ്വാന്‍സ് കൊടുത്ത അഞ്ഞൂറ്റിമുപ്പത്തിരണ്ട് രൂപയുമില്ല, ആട് കിടന്നിടത്ത് പൂട പോയിട്ട് ആട്ടിന്‍‌കാട്ടം പോലുമില്ല.

അപ്പോള്‍ അതാണ് പൊതുമേഖലാവെള്ളാനകളുടെ നാട്ടില്‍ നിന്നും നമ്മളെയൊക്കെ രക്ഷിക്കാന്‍ അവതരിക്കുന്ന സ്വകാര്യമനുഷ്യത്വപ്രസ്ഥാനങ്ങളുടെ കാര്യം.പാലം കടക്കുന്നത് പോയിട്ട് പാലത്തിന്റെ പകുതിവരെ നാരായണ, നാരായണ, പകുതി കഴിഞ്ഞാല്‍ പിന്നെ താളവട്ടത്തില്‍ ജഗതി സോമനെ വിളിച്ചതുപോലെ “കൂരായണ”

നാട്ടില്‍ നെറ്റിന്റെ കുത്തകപോലുമല്ലാത്ത ഏഷ്യാനൈറ്റ് ശ്യാമളനാണ് ഇത്തരം കണ്ണില്‍ പൊടിയിടല്‍ തട്ടിപ്പുകളുമായിട്ട് നടക്കുന്നത്.

തീര്‍ന്നില്ല...

സംഭവം രണ്ട്:

അങ്ങിനെ പവനായി ശവമായി സ്റ്റൈലില്‍ കസ്റ്റമറീസ്‌ദകിംഗ് മമ്മൂട്ടി സ്റ്റൈലില്‍ നൈറ്റില്‍ പോലും നെറ്റില്ലാതെ നെറ്റിയ്ക്ക് കൈയ്യും കൊടുത്ത് കൊതുകുകടികൊള്ളാതിരിക്കാന്‍ നെറ്റിനകത്ത് നെറ്റും പ്രതീക്ഷിച്ച് ഡേയും നൈറ്റും നെറ്റും നോക്കിയിരിക്കുന്നതിനിടയ്ക്ക് മരുഭൂമിയിലെ പെരിയാറ് പോലെ പത്രത്തില്‍ പരസ്യം:

ബീയെസ്സെന്നല്ലിന്റെ പുതിയ സംഭാരം. വയര്‍ലെസ് ഇന്റര്‍നെറ്റ് കണക്ഷന്‍-ഈ‌വീഡീയോ. കേരളത്തില്‍ എവിടെയും, നിങ്ങള്‍ വണ്ടിയിലാണെങ്കിലും വീട്ടിലാണെങ്കിലും ബാര്‍ബര്‍ ഷോപ്പിലാണെങ്കിലും ബാറില്‍ ഷോപ്പിംഗിലാണെങ്കിലും, രണ്ട് എം‌ബീബീയെസ് സ്പീഡില്‍ നെറ്റ് കിട്ടാന്‍ ആറായിരത്തിയഞ്ഞൂറ് രൂപാ അന്യായ വിലകൊടുത്ത് വാങ്ങിക്കൂ, ഈ വീഡിയോ.

സ്വല്പം വെയിറ്റു ചെയ്യുക എന്ന വക്കാരീസ് ടിപ് പ്രകാരം സ്വല്പം വെയിറ്റു ചെയ്തു-ആറായിരത്തിയഞ്ഞൂറ് രൂപാ ശ്ശടേ എന്ന് മൂവായിരത്തിയഞ്ഞൂറായി. ഓടിപ്പോയി വാങ്ങിച്ചു. വാങ്ങിച്ചപ്പോള്‍ കണ്ണടച്ച് കണ്‍ഫേം ചെയ്തു, എന്റെ സ്ഥലത്ത് സംഭവം സംഭവബാഹുലേയനാവുമെന്നും വെറുതെ സംഭാവാമി യുഗേയുഗേയാവില്ലായെന്നും.

ഓടിവന്ന് ഇന്‍സ്റ്റാള്‍ ചെയ്തു. പടപേടിച്ച് പാപി പാതാളത്ത് ചെന്നപ്പോള്‍ പാതാളം മൊത്തത്തോടെ പാപിയുടെ തലയിലായതുപോലെ രണ്ട് എംബീബീയെസ്സ് പോയിട്ട് ഒരു കാലെംബീബീയെസ്സ് പോലുമില്ലെന്നതോ പോകട്ടെ, മുക്കാല്‍ മണിക്കൂറെടുത്ത് ഇരുനൂറ് കേബീയുടെ ഒരു ഫയല്‍ ഡൌണ്‍ലോഡ് ചെയ്ത് 99.999 ശതമാനമാവുമ്പോള്‍ സംഗതി കണക്ഷനും പോകും വട്ടുമാവും. ഊതിനോക്കി, തീപ്പെട്ടി കത്തിച്ച് ചൂടാക്കി നോക്കി, നോ രക്ഷാബന്ധന്‍. എന്ത് ചെയ്യും?

ആ അവിവേകം തന്നെ ചെയ്യാന്‍ തീരുമാനിച്ചു. ബീയെസ്സെന്നിലിന്റെ തലപ്പത്തുള്ളവരെത്തന്നെ വിളിക്കാന്‍ തീരുമാനിച്ചു. തെല്ലൊരു സങ്കോചത്തോടെ ഒരു വലിയ ഓഫീസറെ വിളിച്ചു. പൊതുമേഖലാസ്ഥാപനമാണ്... ഞാന്‍ ചെയ്യുന്നതെന്താണെന്ന് എനിക്ക് മാത്രമേ അറിയാവൂ. അതുകൊണ്ട് എന്നോട് ക്ഷമിക്കാനുള്ള യാതൊരു സ്കോപ്പുമില്ല. എന്നാലും വിളിച്ചു. ബ്ലോഗിലൊക്കെ എന്തൊക്കെയാണ് നടക്കുന്നതെന്നറിയാതെ ആകപ്പാടെ ശ്വാസം മുട്ടി്യിരിക്കുകയല്ലേ.

ഒരു പൊട്ടിത്തെറിയും പൊട്ടലും ചീറ്റലും പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് തികഞ്ഞ ആത്മാര്‍ത്ഥതയുള്ള (രാവിലെ ഏഴുമണിയോടു കൂടി വരണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആറിനു തന്നെ എത്തിയേക്കാം സാര്‍ എന്ന് പറഞ്ഞിട്ട് ഏഴരയ്ക്ക് വരുന്ന തരം സ്വകാര്യ ആത്മാര്‍ത്ഥതയായി തോന്നിയില്ല) ഒരു സംസാരമായിരുന്നു. അദ്ദേഹം വേറൊരു ഓഫീസറുടെ നമ്പര്‍ തന്നു. അദ്ദേഹത്തെ വിളിച്ചപ്പോള്‍ കാര്യം കാര്യമായി പറഞ്ഞു-അതായത് എന്റെ ഏരിയായില്‍ ഈവീഡീയോ ഒരു സംഭവബാഹുലേയന്‍ ആയിട്ടില്ല. പക്ഷേ തന്നാലാവുന്നത് അദ്ദേഹം ചെയ്യാം എന്നും ഉറപ്പ് തന്നു. എന്തായാലും ആ രണ്ട് പേരോടും സംസാരിച്ചപ്പോള്‍ തികച്ചും പ്രതീക്ഷിക്കാത്തതുകൊണ്ടാണോ ആവോ, വളരെ നല്ല പെരുമാറ്റമായി തോന്നി. വിളിച്ചതോ, രാത്രി എട്ടിനും ഒമ്പതിനുമൊക്കെ.

പക്ഷേ സംതൃപ്തിയും സമാധാനവും സംസാരത്തില്‍ മാത്രം പോരല്ലോ. പിന്നേം പിന്നേം വിളിച്ചുകൊണ്ടിരുന്നു. ഒരു തവണ പോലും, ലെവനൊരു ശല്യരും ശകുനിമായല്ലോ എന്ന് രീതിയിലുള്ള പെരുമാറ്റമൊന്നും അവര്‍ രണ്ടുപേരും അവരുടെ സംസാരത്തിലൂടെ പ്രകടിപ്പിച്ചില്ല. എന്തായാലും വിളിയോ വിളി വിളിയോ, പൊന്നാവണി വിളിവിളി വിളിച്ചു എന്ന ഓണഗാനം പോലെ വിളിച്ച് വിളിച്ച് വിളിച്ച്....

.....

അവസാനം ഒറ്റയടിക്ക് പടബ്ലോഗില്‍ ഈ പോസ്റ്റിടാന്‍ പാകത്തിന് (സൂത്രത്തില്‍ പരസ്യം-കണ്ടുപടി) ബീയെസ്സെന്നല്ലിന്റെ ഈവീഡീയോ സ്പീഡായി. ഓര്‍ക്കണം, പണിതാലും പണിതില്ലെങ്കിലും മാസാമാസം ശമ്പളം വാങ്ങിച്ച് ജോലിയോട് യാതൊരു ആത്മാര്‍ത്ഥതയുമില്ലാത്ത ആള്‍ക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന... എന്നൊക്കെ മാത്രം ഒരു ഇമേജ് അവരായിട്ടും നമ്മളായിട്ടും ഉണ്ടാക്കിക്കൊടുത്തിട്ടുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ്, സാര്‍, ഞാന്‍ ബീയെസ്സെന്നല്ലിന്റെ ഒരു ഈവീഡീയോ കസ്റ്റമറാണ്, എന്നെ ഒന്ന് രക്ഷിക്കണം എന്ന് ഫോണ്‍ വഴി മാത്രം പറഞ്ഞപ്പോള്‍ എന്റെ പ്രശ്‌നം പരിഹരിച്ചുതന്നത്.

അതേ സമയം, നമ്മുടെ നാട്ടില്‍ പാലും തേനുമൊഴുക്കാന്‍ പഞ്ചാരവര്‍ത്തമാനം മാത്രം പറഞ്ഞ് നമ്മളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനായി വന്നിരിക്കുന്നവര്‍ എന്നൊരു ഇമേജ് അവരായും നമ്മളായും ഉണ്ടാക്കിക്കൊടുത്ത സ്വകാര്യന്മാരില്‍ ഒരാളായ ഏഷ്യാനെറ്റിന്റെ കൈയ്യില്‍ അവര്‍ക്ക് ഒരുതരത്തിലും അവകാശമില്ലാത്ത എന്റെ സ്വന്തം പൈസയായ അഞ്ഞൂറ്റിമുപ്പത്തിരണ്ട് രൂപാ ഒരു ചമ്മലുമില്ലാതെ ഇപ്പോഴും ഇരിക്കുന്നു. അവരുടെ സേവനം ഞാന്‍ ആകപ്പാടെ ഉപയോഗിച്ചത് അഞ്ച് മിനിറ്റ് മാത്രം-അതും ഓണ്‍ മോഡം ഒരു ഉളുപ്പുമില്ലാതെ ഉപയോഗിക്കാം എന്ന ഒരൊറ്റ ഉറപ്പിന്മേല്‍ മാത്രം എടുത്ത കണക്ഷന്‍. ആ ഓണ്‍ മോഡത്തിന് തന്നെ ലെവന്മാര്‍ അവസാനം കണക്കും സയന്‍സും പറഞ്ഞു-ചരിത്രമൊട്ട് മിണ്ടിയതുമില്ല.

ഹോം വര്‍ക്ക്:

ഏഷ്യാനെറ്റിന്റെ ആകര്‍ഷകമായ ബ്രോഷര്‍ നോക്കുക. അവരുടെ സര്‍വ്വീസ് നമ്മള്‍ സ്വീകരിച്ചാല്‍ നമുക്ക് പൈസ എങ്ങിനെയൊക്കെ ചിലവാകും എന്ന് ഒറ്റനോട്ടത്തിലോ രണ്ട് നോട്ടത്തിലോ പോകട്ടെ, തോട്ടത്തില്‍ പോയി പത്ത് നോട്ടം നോക്കിയാലും നമുക്ക് പിടികിട്ടില്ല. ഉദാഹരണത്തിന്, ഇന്‍‌സ്റ്റലേഷന്‍ ചാര്‍ജ്ജ് ഫ്രീ എന്ന് വെണ്ടയ്ക്കാ അക്ഷരത്തിലെഴുതും. ആറുമാസത്തിനുള്ളില്‍ കണക്ഷന്‍ നമ്മള്‍ വേണ്ടെന്ന് വെക്കുകയാണെങ്കില്‍ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജ് തരേണ്ടിവരുമെന്ന് മുരിങ്ങക്കാ അക്ഷരത്തില്‍ മാത്രം മൂലയ്ക്കെഴുതി വെക്കും. ഓണ്‍ മോഡം ഉപയോഗിക്കുകയാണെങ്കില്‍ പുലിവാല് പിടിക്കുമെന്ന് എങ്ങുമെഴുതിവെക്കില്ല.

ഇനി ബീയെസ്സെന്നല്ലിന്റെ സര്‍ക്കാര്‍ കടലാസിലുള്ള മങ്ങിയും പൊടിഞ്ഞുമൊക്കെയുള്ള ബ്രോഡ്ബാന്‍ഡ് ബ്രോഷര്‍ വാങ്ങി നോക്കുക. ഏതൊക്കെ ചാ‍ര്‍ജ്ജുകള്‍ എങ്ങിനെയൊക്കെ എന്ന് വളരെ വ്യക്തമായി അതില്‍ കാണും. അതിലുള്ളതൊക്കെ എവിടെയുമുണ്ട്; അതിലില്ലാത്തതോ, സാധാരണഗതിയില്‍ എങ്ങും കാണില്ല. ആ തരത്തിലായിരിക്കും അവര്‍ അവരുടെ ചാര്‍ജ്ജുകളെപ്പറ്റി പറയുന്നത്. അതാണ് പൊതുമേഖലയ്ക്ക് ഇപ്പോഴും പൊതുജനങ്ങളോടുള്ള കടപ്പാട്. ഇനി അടുത്ത തവണ നമ്മളെ നോക്കി ചിരിച്ചുകാണിക്കാത്ത പൊതുമേഖലയിലെ അണ്ണനെയും അതുവഴി പൊതുമേഖലയെ മൊത്തത്തിലും ചീത്ത വിളിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളും കൂടി കണക്കിലെടുക്കുക.

ചില വരട്ടുതത്വവാദങ്ങളായ ഫോണ്‍ വേണമെങ്കില്‍ പത്ത് നാല്പത് ഡോക്യുമെന്റ്സ് വേണം, പോസ്റ്റ് വേണമെങ്കില്‍ കുഴിക്കണം, ഞങ്ങള്‍ കുഴിക്കും കഴികളെല്ലാം നിങ്ങളുടേതല്ലോ പൈങ്കിളിയേ, അതുകൊണ്ട് കുഴി ഞങ്ങളുടെ വക, കുഴി മൂടല്‍ നിങ്ങളുടെ വക (സാറേ, കുഴിക്കാനറിയാവുന്നവര്‍ക്ക് അത് മൂടാനും അറിയണമല്ലോ, അതുകൊണ്ട് മൂടല്‍ കാശ് തന്നേക്കാം, ഞാന്‍ ഇനി ഈ പാതിരായ്ക്ക് കുഴി മൂടാന്‍ ആരേ തപ്പി പോകും എന്നൊക്കെയുള്ള സംസാരവും ഇതിനിടയ്ക്ക് ഉണ്ടായി. അതൊക്കെ കാരണമാണ് അവരുടെ വയര്‍ ബ്രോഡ്ബാന്‍ഡ് എടുക്കേണ്ട എന്ന് വെച്ചതും) എന്നൊക്കെയുള്ള പതിരുകളൊക്കെ മാറ്റി, എന്തെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുണ്ടോ, ബോധ്യപ്പെട്ടോ, ഇന്നാ പിടിച്ചോ കണക്ഷന്‍ എന്ന രീതിയിലൊക്കെ ആയി വരികയാണെങ്കില്‍ സംഭവം തീര്‍ച്ചയായും ബാഹുലേയനാവും.

എന്തായാലും ഇടയ്ക്ക് മനഃസാക്ഷിയെ വഞ്ചിച്ച് കുത്താ കാ കുത്തകയുടെ പുറകെ പോയതിന് പശ്ചാത്താപമായി ഒരു സുഹൃത്തിനെക്കൊണ്ട് കൂടി ബീയെസ്സെന്നല്ലിന്റെ ഈവീഡീയോ എടുപ്പിച്ചു ധന്യനായി.

ചേര്‍ത്ത് വായിക്കാവുന്നത്:

1. മൂര്‍ത്തിയുടെ പോസ്റ്റ്
2. പ്രദീപിന്റെ പോസ്റ്റിലെ ബീയെസ്സെന്നല്‍ കമന്റുകള്‍.

പതിരൊക്കെ ഒന്ന് മാറ്റിക്കഴിഞ്ഞാല്‍ എന്റെ ഇതുവരെയുള്ള അനുഭവത്തില്‍ ഇപ്പോഴും ബീയെസെന്നെല്ല് തന്നെ നല്ല നെല്ല്. എത്രനാള്‍ ഈ അഭിപ്രായം കാണുമോ ആവോ. പിടിച്ച മുയലിന്റെ നാലാം കൊമ്പ് തപ്പുന്നവനാണ് ഞാനെന്നതും ഒരു കാര്യം.

(ഞാന്‍ എന്തിനെപ്പറ്റി നല്ലത് പറഞ്ഞാലും വിതിന്‍ സെക്കന്‍‌ഡ്‌സ്, ടോട്ടല്‍ ഈസ് എ കോണ്‍സ്റ്റന്‍ഡ് ആക്കാന്‍ ഞാന്‍ തന്നെ അതിനെ ചീത്തയും പറയേണ്ടി വരും എന്നത് ഒരു ആധുനിക ശാസ്ത്രത്തിനും ഇതുവരെ തെളിയിക്കാന്‍ പറ്റാത്ത കാര്യം. അതുകൊണ്ട് ഇതൊക്കെ ചുരുട്ടിക്കൂട്ടി അടുപ്പിലിട്ടിട്ട്, എന്നെങ്കിലും പിന്നെ നെറ്റ് കിട്ടുമ്പോള്‍ ആ സംഭവവും ഞാന്‍ തന്നെ എഴുതേണ്ടിവരുമോ ഈശ്വരാ...)

കുടിക്കുറിപ്പ്:

വാള്‍മാര്‍ട്ട്, റിലയന്‍സ്, ബിഗ് ബസാര്‍, സ്പെന്‍സര്‍ മുതലായ കുത്തകമാര്‍ നാട്ടില്‍ വന്നാല്‍ സാധാരണക്കാരന് ന്യായവിലയ്ക്ക് സാധനം കിട്ടുമെന്നും വ്യാപാരി വ്യവസായി എന്ന വമ്പന്‍ കുത്തകയുടെ മടിക്കുത്തഴിയുമെന്നുമൊക്കെയുള്ള രീതിയിലുള്ള വാദങ്ങള്‍ ഇവിടെയും ഇവിടെയും പിന്നെ എവിടെയോയൊക്കെയും നടന്നിരുന്നു. ഒരു വമ്പന്‍ കുത്തകയില്‍ ചുമ്മാ വായില്‍ നോക്കാന്‍ പോയി (ക്ഷമിക്കണം, കുത്തകവിരോധം അസ്ഥിക്ക് പിടിക്കാത്തതിനാല്‍ കുറച്ച് സാധനങ്ങളും വാങ്ങിച്ചു- ഒരുമാതിരി ലോ ക്വാളിറ്റി ചൈനീസ് സംഭവങ്ങള്‍ തന്നെ മിക്കതും. തൊട്ടപ്പുറത്തെ ചന്തയില്‍ പല പല കടകളിലായി നല്ല ഒന്നാന്തരം സംഭവങ്ങളും കിട്ടി). സാധാരണക്കാരന്‍ എന്ന് പറഞ്ഞപ്പോള്‍ മനസ്സില്‍ തെളിഞ്ഞ ചുമട്ടുതൊഴിലാളിയെയോ കല്‍‌പണിക്കാരനെയോ, തൂപ്പുകാരനെയോ ഒന്നും ആ വന്‍‌കിട പ്രസ്ഥാനത്തില്‍ കണ്ടില്ല. പിന്നെയും പോയി, പിന്നെയും പോയി, പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്ന് അകത്തുകയറി പിന്നെയും നോക്കി. അവിടെ കാണാന്‍ കഴിഞ്ഞത് സുസുക്കിഹോണ്ടാക്കൊറോളകളിലും അല്ലാതെയും വരുന്ന ആഢ്യന്മാരെയും ആഷ് പൂഷുകളെയും പിന്നെ കണ്ണാടിയില്‍ നോക്കിയപ്പോള്‍ എന്നെയുമാണ്. സാധാരണക്കാരുടെയൊക്കെ ജീവിതനിലവാരമൊക്കെ ഉയര്‍ന്ന് അവര്‍ ആഢ്യന്മാരായതായിരിക്കും എന്ന് സമാധാനിച്ചു. ഒന്നോര്‍ത്ത് നോക്കിക്കേ, വൈകുന്നേരം വരെ പാടത്ത് പണിയെടുത്ത് വൈകുന്നേരം വീട്ടിലേക്കുള്ള അരിയും പച്ചക്കറിയും വാങ്ങിക്കാന്‍ ഷര്‍ട്ടൊന്നുമിടാതെ ഒരു തോര്‍ത്ത് മാത്രം തോളിലിട്ട് റിലയന്‍സ് റീട്ടെയിലിലേക്ക് കയറിപ്പോകുന്ന ഒരു അപ്പൂപ്പനെ? ഓര്‍ക്കാനല്ലേ പറ്റൂ? അതേ സമയം തൊട്ടപ്പുറത്തെ നാണപ്പന്റെ പലചരക്കുകടയില്‍ ആ അപ്പൂപ്പനെ ഇപ്പോഴും കാണാം. അതുകൊണ്ട് എന്ന് അത്തരം അപ്പൂപ്പന്മാര്‍ക്ക് തികച്ചും സ്വാഭാവികമായി ഇത്തരം ബിഗ് ബസാറുകളില്‍ പോകാന്‍ പറ്റുന്നോ, അന്ന് പറയാം ഇതൊക്കെ സാധാരണക്കാരന്റെ നല്ലതിനുവേണ്ടിയാണെന്ന്. അതുവരെ ഇത് മറ്റേത് സാമൂഹ്യനീതിപ്രക്രിയകളും പോലെ തന്നെ-സമൂഹത്തിലെ മേല്‍‌ത്തട്ടുകാര്‍ ഇതൊക്കെ ഹൈജാക്ക് ചെയ്തുകൊണ്ടങ്ങ് പോകും. കോരന് വൈകുന്നേരം ഒരു കുമ്പിളില്‍ കഞ്ഞി ഒഴിച്ചുകൊടുക്കുകയും ചെയ്യും.

Labels: , , , ,